വിലക്കയറ്റം സാധാരണക്കാരുടെ ജീവിതത്തെ ദുരിതപൂർണമാക്കുന്പോൾ ആശ്വാസത്തിനു വക അടുത്തെങ്ങും കാണുന്നില്ല. വിലക്കയറ്റം നാലു ശതമാനം കവിയില്ലെന്ന റിസർവ് ബാങ്കിന്റെ കണക്കുകൂട്ടലും പിഴച്ചു. ഉപഭോക്തൃ വിലസൂചിക അനുസരിച്ചു ചില്ലറ വിപണിയിലെ വിലക്കയറ്റം 4.62 ശതമാനമാണ്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്. വിലക്കയറ്റ നിരക്കു നാലു ശതമാനത്തിനടുത്തായിരിക്കുന്നതാണ് ആശ്വാസനിലയെന്നാണു റിസർവ് ബാങ്ക് കണക്കാക്കുന്നത്. സന്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന പണനയം നിശ്ചയിക്കുന്നതിന് ചില്ലറ വില്പനവിലകളിലെ കയറ്റിറക്കങ്ങളാണു റിസർവ് ബാങ്ക് പ്രധാനമായും ആധാരമാക്കാറുള്ളത്. വില കുതിക്കുകയും അതു പിടിച്ചുനിർത്താനുള്ള നീക്കങ്ങൾ പാഴാവുകയും ചെയ്താൽ പലിശ നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്കിനു കഴിയാതെവരും.
പലിശനിരക്കു കുറഞ്ഞാലേ വിപണിയിൽ പണലഭ്യത വർധിക്കുകയുള്ളൂ. എങ്കിൽ മാത്രമേ വിപണി ഉണരുകയും സന്പദ്വ്യവസ്ഥ ഉത്തേജനം നേടുകയും ചെയ്യൂ. എന്നാൽ ആവശ്യം വർധിക്കുന്നതിനൊപ്പം വിലയും ഉയരുമെന്ന സാമാന്യതത്ത്വവും പണനയം സംബന്ധിച്ച റിസർവ് ബാങ്ക് തീരുമാനത്തെ സ്വാധീനിക്കാം. സന്പദ്ഘടന പ്രതിസന്ധിയിലാകുന്പോൾ സാധാരണക്കാരുടെ രക്ഷയ്ക്കായി സർക്കാർ നയപരമായ പല തീരുമാനങ്ങളും കൈക്കൊള്ളണം. അതിൽ പ്രധാനം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുകയെന്നതാണ്. ഇപ്പോൾ അതിനു സമയമായിരിക്കുന്നു. മൊത്തവ്യാപാര മേഖലയിൽ ഇല്ലാത്ത വിലക്കയറ്റമാണു ചില്ലറ വില്പനമേഖലയിലുള്ളത്. രൂപയുടെ മൂല്യശോഷണവും കൂനിന്മേൽ കുരുപോലെയായി. രൂപയ്ക്കു രണ്ടു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണു കഴിഞ്ഞ ദിവസം ഉണ്ടായിരുന്നത്. ഒരു ദിവസംകൊണ്ട് 62 പൈസയുടെ ഇടിവ് രൂപയ്ക്കുണ്ടായെന്നു പറയുന്പോൾ സ്ഥിതി എത്ര ദയനീയമാണെന്നു മനസിലാവും. എന്നാൽ രൂപയുടെ മൂല്യശോഷണം കയറ്റുമതിക്കു സഹായകമാകുമെന്ന വാദവുമുണ്ട്. അമേരിക്കയും ചൈനയും വ്യാപാര ഉടന്പടിയെച്ചൊല്ലി തർക്കം തുടരുന്നതും ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ കാരണങ്ങളിലൊന്നാണ്.
ചില്ലറ വിലക്കയറ്റത്തിന്റെ ആഘാതം ബോധ്യപ്പെടാൻ സർക്കാർ ഇത്രയും വൈകരുതായിരുന്നു. കാർഷികോത്പന്നങ്ങളുടെ വിലയിടിവു നേരിടാൻ ചില മുൻകരുതലുകളെടുക്കേണ്ടിയിരുന്നു. കഴിഞ്ഞ വർഷം ഉത്തരേന്ത്യയിലുടനീളം വലിയ കർഷക പ്രക്ഷോഭങ്ങൾ നടന്നു. മുംബൈയിലും രാജ്യ തലസ്ഥാനത്തുമൊക്കെ പതിനായിരക്കണക്കിനു കർഷകരാണു പ്രകടനം നടത്തിയത്. തങ്ങൾ ഉത്പാദിപ്പിച്ച ധാന്യങ്ങളും പച്ചക്കറികളുമൊക്കെ അവർ തെരുവിൽ വിതറുകയും പാൽ ഒഴുക്കിക്കളയുകയും ചെയ്തു. ഉത്പന്നങ്ങൾക്കു ന്യായവിലയെന്നല്ല ഉത്പാദനച്ചെലവുപോലും ലഭിക്കാത്തതിന്റെ രോഷപ്രകടനമായിരുന്നു അത്.
സംഭരണത്തിനും വിപണനത്തിനും സംവിധാനങ്ങൾ ഇന്ത്യൻ കാർഷികമേഖലയിൽ ഇല്ല. സവാള വില നൂറു രൂപയോടടുത്തപ്പോഴാണ് ഒരു ലക്ഷം ടൺ സവാള ഇറക്കുമതി ചെയ്യാൻ തീരുമാനമെടുക്കുന്നത്. അത് എത്താൻ ഇനിയും സമയമെടുക്കും. പ്രളയവും കൃഷിനാശവുമൊന്നും കൃത്യമായി പ്രവചിക്കാനാവില്ലെങ്കിലും ചില മുൻകരുതലുകളെടുക്കാൻ സർക്കാരിനു കഴിയണം. പ്രത്യേകിച്ച്, അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും അവയുടെ വില പിടിച്ചുനിർത്തുന്നതിനും. വിപണിയിൽ ക്ഷാമമുണ്ടാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി കൂടുതലായി നടത്തേണ്ടിവരും. അത് ആവശ്യം മനസിലാക്കിയും തക്കസമയത്തും നടത്തണം. വില പിടിച്ചുനിർത്തുന്നതിന് ഇത്തരത്തിലുള്ള സമഗ്ര ജാഗ്രത അത്യന്താപേക്ഷിതമാണ്.
പച്ചക്കറികളുടെ വില റിക്കാർഡ് ഉയരത്തിൽ എത്തിയിരിക്കുകയാണ്. 5.4 ശതമാനത്തിൽനിന്ന് 26.1 ശതമാനത്തിലേക്കു വില കുതിച്ചത് ഒരു മാസത്തിനുള്ളിലാണ്. പഴവർഗങ്ങളുടെ വിലയും വർധിച്ചു- 0.83 ശതമാനത്തിൽനിന്ന് 4.08 ശതമാനത്തിലേക്ക്. വീടുകളിൽ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ മന്ദഗതിയിലായി.
ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിട്ടുള്ള ഒരു ലക്ഷം ടൺ സവാള നവംബർ മധ്യത്തോടെ എത്തുമെന്നാണു കണക്കാക്കുന്നത്. നവംബർ 15 മുതൽ ഡിസംബർ 15 വരെ ഈ സവാള വിപണിയിൽ ലഭ്യമാക്കി സവാള വില നിയന്ത്രിക്കാമെന്നു സർക്കാർ കരുതുന്നു. നാഫെഡിനാണ് ഇതിനു ചുമതല. ശൈത്യകാല വിളകൾ വിപണിയിലെത്തുന്നതോടെ അവശ്യ ഭക്ഷ്യസാധനങ്ങളുടെ വിലയിൽ കുറവുണ്ടാകും എന്നാണു സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ വിലക്കയറ്റത്തോതു പിടിച്ചുനിർത്താൻ ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും കൂടുതൽ എത്തിക്കേണ്ടിയിരിക്കുന്നു.
സവാളയുടെ വിലവർധന മാത്രം ചില്ലറ വിലവർധന 4.62 ശതമാനമാകുന്നതിൽ വലിയ പങ്കുവഹിച്ചു. സെപ്റ്റംബറിൽ ചില്ലറ വിലവർധന 3.99 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഒക്ടോബറിൽ 4.35 ശതമാനമായി. സവാളയുടെ കയറ്റുമതി നിരോധിച്ചും ചില്ലറ വില്പനക്കാരുടെ സ്റ്റോക്കിനു പരിധി നിശ്ചയിച്ചുമൊക്കെ വില നിയന്ത്രിക്കാൻ ശ്രമം നടന്നുവെങ്കിലും കാര്യമായി വിജയിച്ചില്ല.
രാജ്യത്തു വ്യാവസായിക ഉത്പാദനവും താഴോട്ടാണ്. വാഹന വില്പന കൂപ്പുകുത്തി. ഈ സാന്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ വാഹനവില്പനയിൽ 24 ശതമാനം കുറവാണുണ്ടായത്. പലിശനിരക്കു കുറഞ്ഞെങ്കിൽ മാത്രമേ വാഹനവിപണി സജീവമാകൂ. ചില്ലറ വിലവർധനയ്ക്കു റിസർവ് ബാങ്ക് മറ്റു ചില കാരണങ്ങൾകൂടി ചൂണ്ടിക്കാട്ടുന്നുണ്ട്. അന്താരാഷ്ട്ര വിപണികളിലും വ്യാപാരക്കരാറുകളിലെ പ്രതിസന്ധികൾ ദൃശ്യമാണ്. അന്താരാഷ്ട്ര സംഘർഷങ്ങൾ ക്രൂഡോയിലിന്റെ വിപണനത്തിനും വിതരണത്തിലെ അപാകതകൾക്കും കാരണമായി.
സൗദിയും ഇറാനും ഇറാക്കും മറ്റും രാഷ്ട്രീയ പ്രശ്നങ്ങളിൽപ്പെട്ടുഴലുന്പോൾ എണ്ണ ഇറക്കുമതിക്കായി വലിയൊരു തുക ചെലവിടുന്ന ഇന്ത്യക്ക് ആശങ്ക ഏറെയുണ്ട്. അതേസമയം, പ്രതിസന്ധികളെയെല്ലാം തരണംചെയ്യാനാവുമെന്ന പ്രതീക്ഷയാണു ഭരണാധികാരികൾ പ്രകടിപ്പിക്കുന്നത്. ശുഭാപ്തിവിശ്വാസം നല്ലതാണെങ്കിലും വിലക്കയറ്റവും അതിലേക്കു നയിച്ച സാഹചര്യങ്ങളും പഠിച്ചു പ്രശ്നപരിഹാരത്തിനു വഴികൾ അടിയന്തരമായി തേടേണ്ടതുണ്ട്.
വ്യാവസായികോത്പാദനത്തിൽ കാര്യമായ ഇടിവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ എട്ടുവർഷത്തെ ഏറ്റവും കുറവു നിരക്കായ 4.3 ശതമാനമാണു സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തെ നേരിടാൻ ചില സഹായ പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. നിർമാണമേഖലയും വാഹനവിപണിയും ഇതിലൂടെ സജീവമാകുമെന്നാണു കണക്കാക്കുന്നത്. ആളുകളുടെ ക്രയശേഷി വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചെങ്കിൽ മാത്രമേ വ്യാവസായിക വളർച്ച മെച്ചപ്പെടൂ. ഓഹരി വിപണിയിലും തളർച്ച ദൃശ്യമാണ്. ഇതെല്ലാം സാന്പത്തികവളർച്ച മന്ദഗതിയിലാക്കി. അവശ്യവസ്തുക്കളുടെ, വിശിഷ്യ ഭക്ഷ്യവസ്തുക്കളുടെ, വിലക്കയറ്റം പിടിച്ചുനിർത്തുക എന്നത് അടിയന്തര പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്.
കടിഞ്ഞാൺ കൈവിടുന്നു; ചില്ലറവില കുതിക്കുന്നു
12:25 AM Nov 15, 2019 | Deepika.com