വിവരസാങ്കേതികവിദ്യയിൽ ലോകം കുതിച്ചുചാട്ടം നടത്തുകയാണ്. അതിവേഗമാണ് ഈ രംഗം വികസിച്ചുകൊണ്ടിരിക്കുന്നത്. ലോകം വിരൽത്തുന്പിൽ എന്നതു വെറുമൊരു പ്രയോഗമല്ല ഇന്ന്, സാധാരണക്കാരും അനുഭവിക്കുന്ന യാഥാർഥ്യമാണ്. ലോകത്തിന്റെ ഏതു കോണുമായും നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെടാനും ഏതു വിവരവും ഏതളവിലും നേടാനും ആർക്കും കഴിയുന്ന സാഹചര്യം. എല്ലാ വിഭാഗം ജനങ്ങൾക്കും കുറഞ്ഞ ചെലവിൽ ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ ലഭ്യമാകുന്നു. ഇതിന്റെ വൈവിധ്യപൂർണമായ ഉപയോഗം മനുഷ്യന്റെ ജീവിതസാഹചര്യങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കി. മൊബൈൽ, ഇന്റർനെറ്റ് ലഭ്യതയിലും ഉപയോഗത്തിലും മുൻപന്തിയിലാണ് ഇന്ത്യ. ഇന്ത്യ ബഹിരാകാശ ഗവേഷണരംഗത്തു കൈവരിച്ച നേട്ടങ്ങളും ഇവിടെ വിവരസാങ്കേതികവിദ്യയുടെ വളർച്ചയ്ക്കു വലിയ പങ്കു വഹിച്ചു.
ഇന്ത്യയിലെ മൊബൈൽ വരിക്കാരുടെ എണ്ണം നൂറു കോടി കവിഞ്ഞുവെന്ന് രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ സംഘടനയായ സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(കോയ്) കഴിഞ്ഞ നവംബറിൽ പുറത്തുവിട്ട കണക്കിൽ പറയുന്നു. ലോകത്തിൽ മൊബൈൽ ഫോൺ വരിക്കാരുടെ സംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. യൂണിസെഫ് ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ ഇൻ ഇന്ത്യ രണ്ടു വർഷം മുന്പു പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ പത്തു കോടിയിലേറെ കുട്ടികൾക്കു മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും സൗകര്യം ലഭിക്കുന്നുണ്ട്. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പഠനത്തിലാകട്ടെ, അഞ്ചു വയസിനും പതിനൊന്നു വയസിനും ഇടയിൽ പ്രായമുള്ള 6.6 കോടി കുട്ടികൾ ഇന്ത്യയിൽ ഇന്റനെറ്റ് ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തി.
ആധുനിക വിവരസാങ്കേതിക വിദ്യകളുടെ സംലഭ്യതയും ഉപയോഗവും വർധിച്ചുവരുന്നത് വികസനത്തിന്റെ ഒരു അളവുകോലായിരിക്കാം. വളരുന്ന തലമുറ ഇത്തരം സങ്കേതങ്ങൾ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങൾ പലതുണ്ടെങ്കിലും ഇതുളവാക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ അവഗണിക്കാനാവില്ല. അനവധി കുട്ടികളാണു കംപ്യൂട്ടറിനും മൊബൈലിനും അടിമകളാകുന്നത്. അതിഗുരുതരമായ മാനസിക, ശാരീരിക പ്രശ്നങ്ങൾ ഈ സ്ക്രീൻ അഡിക്ഷന്റെ ഫലമായി കുട്ടികളിലുണ്ടാവാം. കഴിഞ്ഞ ദിവസങ്ങളിൽ ദീപിക പ്രസിദ്ധീകരിച്ച "സ്ക്രീനിൽ കുരുങ്ങുന്ന കുട്ടികൾ' എന്ന പരന്പര ഈ പ്രശ്നങ്ങളാണല്ലോ ചർച്ച ചെയ്തത്. പരന്പര പ്രസിദ്ധീകരിക്കപ്പെട്ട ദിവസങ്ങളിൽത്തന്നെ മൊബൈൽ ഉപയോഗത്തിലൂടെ കെണിയിലായ പലരെയുംകുറിച്ചു വാർത്തകൾ വന്നു. കുട്ടികളെ വലയിലാക്കാനും ചൂഷണം ചെയ്യാനും ഡിജിറ്റൽ സാങ്കേതികവിദ്യ സമർഥമായി ഉപയോഗിക്കപ്പെടുന്നു. കുട്ടികൾ മാത്രമല്ല, വീട്ടമ്മമാർപോലും സൈബർ കെണികളിൽ വീഴുന്നു.
ആധുനിക വാർത്താവിനിമയ സംവിധാനങ്ങളുടെ ഉപയോഗത്തിലെ ലാളിത്യവും ചെലവു കുറവും അവയെ വളരെ ജനകീയമാക്കി. മൊബൈൽ ഫോൺ കൈവശമില്ലാത്തവർ കേരളത്തിൽ വിരളമായിരിക്കും. പൊതുസ്ഥലങ്ങളിലും ബസുകളിലും ട്രെയിനുകളിലും ഒട്ടുമിക്കവരും മൊബൈൽ ഫോണിൽ തല കുന്പിട്ടിരിക്കുന്നതു സാധാരണ കാഴ്ചയാണ്. അടുത്തിരിക്കുന്നവരെ ശ്രദ്ധിക്കാനോ സമീപത്തു നടക്കുന്ന കാര്യങ്ങൾ കാണാനോ ഒന്നും ഇവർക്കാർക്കും താത്പര്യമില്ല. മൊബൈൽ ഫോൺപോലെ ഇത്രയേറെ ദുരുപയോഗിക്കപ്പെടുന്നതും ചൂഷണോപാധിയാകുന്നതുമായ മറ്റൊരു ഉപകരണവും ഇല്ല. നവമാധ്യമങ്ങൾ തട്ടിപ്പുകളുടെയും ചൂഷണത്തിന്റെയും പ്രധാന അരങ്ങായിത്തീർന്നിരിക്കുന്നു.
സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണിനു വിലക്ക് ഏർപ്പെടുത്തിക്കൊണ്ടു പൊതുവിദ്യാഭ്യാസ വകുപ്പ് ഈയിടെ സർക്കുലർ പുറപ്പെടുവിച്ചു. ക്ലാസ് സമയത്ത് അധ്യാപകരുടെ മൊബൈൽ ഉപയോഗവും നിരോധിച്ചു. മുന്പും സമാന നിർദേശങ്ങൾ നൽകിയിരുന്നുവെങ്കിലും അവ കാര്യക്ഷമമായി നടപ്പാക്കപ്പെട്ടില്ല. പൂർണനിരോധനത്തിന്റെ പ്രായോഗികതയെക്കുറിച്ചു ഭിന്നാഭിപ്രായങ്ങളുണ്ട്. ഈ വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
കൊച്ചുകുട്ടികളുടെ കരച്ചിലടക്കാനും കുസൃതി ഒഴിവാക്കാനും മൊബൈലും അതിലെ ഗെയിമുകളുമൊക്കെ പരിഹാരമാർഗമായി കരുതുന്ന ന്യൂജെൻ മാതാപിതാക്കളിൽ പലരും മൊബൈൽ ഉപയോഗത്തിന്റെ ദോഷവശങ്ങളെപ്പറ്റി നല്ല ബോധ്യമുള്ളവരാണ് എന്നതാണു കൂടുതൽ ഖേദകരം. സ്ക്രീൻ അഡിക്ഷനിലേക്കു കുട്ടികളെ തള്ളിവിടുകയാണ് ഇതിലൂടെ ചെയ്യുന്നത്. സ്ക്രീനിന് അടിമകളായിത്തീർന്നവരെ ചികിത്സിക്കാൻ ബംഗളൂരുവിലെ നിംഹാൻസിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ഷട്ട്(സർവീസ് ഫോർ ഹെൽത്തി യൂസ് ഓഫ് ടെക്നോളജി) ക്ലിനിക് പോലെ പല ഡിജിറ്റൽ ഡീറ്റോക്സ് സെന്ററുകളും ഇന്ന് രാജ്യത്തുണ്ട്. ഇന്ത്യയിൽ മൊബൈലോ ഇന്റർനെറ്റോ ഉപയോഗിക്കുന്ന 30 ശതമാനം കുട്ടികൾക്കു സ്ക്രീൻ ഡിപ്പൻഡൻസി ഡിസോർഡർ(എസ്ഡിഡി) എന്ന വൈകല്യം ബാധിച്ചിട്ടുള്ളതായി ബംഗളൂരു അപ്പോളോ ആശുപത്രിയിലെ ഡോ. സുജിത് കുമാർ പറയുന്നു. ഈ രംഗത്തു പ്രവർത്തിക്കുന്ന ക്ലിനിക്കൽ സൈക്കോളിസ്റ്റുകളും ഡോക്ടർമാരും നടത്തിയിട്ടുള്ള ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും ദീപിക പരന്പരയിൽ പ്രതിപാദിച്ചിരുന്നു. നവമാധ്യമങ്ങളോടുള്ള ആസക്തി ഉളവാക്കുന്ന ഗുരുതരമായ പ്രശ്നങ്ങളും അതിൽനിന്നു രക്ഷനേടാനുള്ള മാർഗങ്ങളും കൂടുതൽ പഠനം അർഹിക്കുന്നു.
തീരെ ചെറുപ്രായത്തിൽ കുട്ടികളുടെ മൊബൈൽ ഉപയോഗം കർശനമായി വിലക്കണമെന്ന അഭിപ്രായമാണ് ഒട്ടുമിക്ക വിദഗ്ധർക്കുമുള്ളത്. മൂന്നു വയസുവരെ ഉപയോഗം പൂർണമായും ഒഴിവാക്കണം. ഒരുപക്ഷേ കുട്ടികളെ ഇത്തരം ഉപകരണങ്ങളിൽനിന്നു പിന്തിരിപ്പിക്കാൻ മാതാപിതാക്കൾക്കും പരിശീലനം ആവശ്യമാണ്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സും ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സും സ്വന്തം മക്കൾക്ക് 14 വയസുവരെ യാതൊരുവിധ ഡിജിറ്റൽ വിനോദോപാധികളും നൽകിയിരുന്നില്ലെന്ന കാര്യം പരന്പരയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നവമാധ്യമങ്ങളുടെ പിള്ളത്തൊട്ടിലെന്നു കരുതുന്ന സിലിക്കൺവാലിയിലെ പ്രശസ്തമായ പല സ്കൂളുകളിലും ഇപ്പോഴും ചോക്ക് ഉപയോഗിച്ച് എഴുതുന്ന ബോർഡുകളാണുള്ളതെന്ന കാര്യം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്.
ജനസംഖ്യയുടെ 80 ശതമാനവും ദൈനംദിന ജീവിതത്തിലുപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയെ പൂർണമായി തള്ളിക്കളഞ്ഞുകൊണ്ടു മുന്നോട്ടുപോകാൻ നമുക്കാവില്ല. അതിന്റെ ഉപയോഗം വിവേകപൂർവമാക്കുകയാണു വേണ്ടത്. വികസനവും വളർച്ചയും നമ്മുടെ ജീവിതത്തെ കൂടുതൽ മികച്ചതും സന്തോഷകരവുമാക്കണം. നമ്മുടെ കുട്ടികളുടെ ജീവിതം സ്ക്രീനിൽ കുരുങ്ങാതിരിക്കണമെങ്കിൽ മാതാപിതാക്കളും അധ്യാപകരും സർക്കാരും ശ്രദ്ധിക്കണം. ശ്രദ്ധയ്ക്കു പകരമായി ഒന്നുമില്ല.
സ്ക്രീനിൽ കുരുക്കരുത് വിലപ്പെട്ട ജീവിതം
12:06 AM Nov 14, 2019 | Deepika.com