കാന്പസ് രാഷ്ട്രീയത്തിനു സുഗമപാതയൊരുക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങിനിൽക്കുകയാണു സർക്കാർ. ‘കേരള വിദ്യാർഥി യൂണിയനുകളും വിദ്യാർഥി പരാതി പരിഹാര അഥോറിറ്റിയും ആക്ട് 2019’ എന്ന പേരിലുള്ള ബില്ലിന് കഴിഞ്ഞയാഴ്ച മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. കാര്യോപദേശകസമിതി ചേർന്നു നിർദേശിച്ചാൽ ഈ നിയമസഭാ സമ്മേളനത്തിൽതന്നെ ബിൽ അവതരിപ്പിക്കാം. ഭരണ-പ്രതിപക്ഷ ഭേദമെന്യേ ജനപ്രതിനിധികൾ ബില്ലിനെ പിന്തുണച്ചേക്കും. കാരണം, വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വേണം വരുംവരായ്കകൾ നോക്കാതെ എന്തിനും ചാടിപ്പുറപ്പെടാൻ തയാറുള്ള വിദ്യാർഥികളെ.
സംസ്ഥാനത്തെ കേന്ദ്ര സർവകലാശാലയും കല്പിത സർവകലാശാലകളും ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽവരും. രജിസ്ട്രേഷനുള്ള വിദ്യാർഥി സംഘടനകൾക്കു കലാലയങ്ങളിൽ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താനാണു പുതിയ നിയമമെന്നാണു വ്യാഖ്യാനം. എന്നാൽ, കോളജുകളിലെ വിദ്യാർഥി രാഷ്ട്രീയ സംഘടനാ പ്രവർത്തനം നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ മറികടക്കാനുള്ള ശ്രമമാണിതെന്നതാണു വസ്തുത.
കാന്പസുകളിൽ രാഷ്ട്രീയം നിരോധിക്കുന്നതിനു കോളജ് അധികാരികൾക്കുള്ള അവകാശം ശരിവച്ചുകൊണ്ടു ഹൈക്കോടതി 2003ൽ ഉത്തരവിറക്കിയിരുന്നു. മിക്ക സ്വകാര്യ കോളജുകളിലും കാന്പസ് രാഷ്ട്രീയം നിരോധിച്ചുകൊണ്ട് അധികാരികൾ നടപടിയെടുത്തു. ഇതിനെതിരേ വിദ്യാർഥി സംഘടനകൾ നിയമയുദ്ധം നടത്തി. കോടതിയുടെ ഇടപെടൽ സംസ്ഥാനത്തെ കാന്പസുകളിൽ സമാധാനാന്തരീക്ഷം കൈവരിക്കുന്നതിന് ഏറെ സഹായകമായി. എന്നാൽ, കുറെ വർഷങ്ങളായി ഒരു തിരിച്ചുപോക്കിന്റെ ലക്ഷണങ്ങൾ കാണുന്നു. സമീപകാലത്തെ ചില സംഭവങ്ങൾ അത്തരമൊരു ആശങ്ക ഉണർത്തുന്നതാണ്.
കാന്പസുകളെ ജനാധിപത്യവത്കരിക്കാനും പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചു വിദ്യാർഥികളിൽ അവബോധം വളർത്താനും കാന്പസ് രാഷ്ട്രീയം അനിവാര്യമാണെന്ന് ഒരു കൂട്ടർ വാദിക്കുന്നു. എന്നാൽ യഥാർഥത്തിൽ കാന്പസ് രാഷ്ട്രീയം എന്താണു ചെയ്യുന്നത്? കാന്പസുകളിൽ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ അരങ്ങേറുന്നത് അക്രമരാഷ്ട്രീയമല്ലേ? ഈയിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും എറണാകുളം മഹാരാജാസ് കോളജിലും പാലക്കാട് വിക്ടോറിയ കോളജിലുമൊക്കെ നടന്ന അക്രമങ്ങൾ മറക്കാവുന്നതല്ല. മഹാരാജാസിൽ അഭിമന്യു എന്ന ചെറുപ്പക്കാരൻ കുത്തേറ്റു മരിച്ചു. യൂണിവേഴ്സിറ്റി കോളജിൽ ഒരു വിദ്യാർഥിക്കു കുത്തേറ്റു; അതും സ്വന്തം പാർട്ടിക്കാരായ സഹപാഠികളിൽനിന്ന്. കലാലയരാഷ്ട്രീയം അനുവദിക്കപ്പെട്ടിരുന്നപ്പോൾ നടന്നിട്ടുള്ള അക്രമങ്ങൾക്കു കണക്കില്ല. മന്ത്രി ജി. സുധാകരന്റെ സഹോദരൻതന്നെ കാന്പസ് രാഷ്ട്രീയത്തിനു ബലിയാടായിരുന്നു.
കാന്പസ് രാഷ്ട്രീയത്തിലെ ചോരചിന്തലും മറ്റു ദുരനുഭവങ്ങളും വിവരിക്കുന്ന ലേഖനങ്ങൾ ദീപിക ഈ ദിവസങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാഭ്യാസ വിചക്ഷണരും സാംസ്കാരിക പ്രവർത്തകരുമൊക്കെ കാന്പസ് രാഷ്ട്രീയത്തിന്റെ അപകടങ്ങളെക്കുറിച്ചു പതിവായി പറയുകയും എഴുതുകയും ചെയ്യാറുണ്ട്. വിവിധ തലങ്ങളിൽനിന്ന് എതിർപ്പുയർന്നിട്ടും ബിൽ അവതരണവുമായി സർക്കാർ മുന്നോട്ടു പോകുന്നു. കാന്പസ് രാഷ്ട്രീയത്തിന് അനുകൂലമായി എന്തൊക്കെ ചൂണ്ടിക്കാട്ടിയാലും വിദ്യാർഥികളുടെ പഠനത്തിന് അതു ദോഷകരമാണെന്നതിൽ സംശയമില്ല. സമർഥരായ ധാരാളം വിദ്യാർഥികൾ രാഷ്ട്രീയത്തിലിറങ്ങി ഒന്നുമാവാതെ പോയതിന്റെ കഥകൾ പറയേണ്ടതില്ല. വിദ്യാർഥികൾക്കു പാർലമെന്ററി പരിശീലനം ലഭിക്കുന്നതിനും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്നതിനും കാന്പസ് രാഷ്ട്രീയമാണു മാർഗമെന്നു പറയുന്നവർ കലാലയ രാഷ്ട്രീയത്തിന്റെ കാപാലികത വിസ്മരിക്കുന്നു, അല്ലെങ്കിൽ മറച്ചുവയ്ക്കന്നു.
1990കളിൽ കലാലയങ്ങൾ കലാപാലയങ്ങളായത് ഓർമിക്കുന്നവർ ധാരാളമുണ്ട്. സ്കൂളുകൾപോലും അതിൽനിന്നു മുക്തമായിരുന്നില്ല. സ്കൂളുകളിലെ രാഷ്ട്രീയാധിഷ്ഠിത തെരഞ്ഞെടുപ്പ് അവസാനിപ്പിക്കണമെന്ന് 1996 ജൂണിൽ വിദ്യാഭ്യാസ സുരക്ഷാ സമിതിക്കുവേണ്ടി 35 വിദ്യാഭ്യാസ, സാംസ്കാരിക നായകർ സംയുക്തമായി ദേശീയ മനുഷ്യാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടു. വിദ്യാർഥി സംഘട്ടനവുമായി ബന്ധപ്പെട്ടു പരുമല ഡി.ബി. കോളജിലെ വിദ്യാർഥികൾ പന്പാ നദിയിൽ വീണു മരിച്ചത് ആ വർഷമായിരുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം ഏറ്റവും അധഃപതിച്ചത് അക്കാലത്താണ്. നമ്മുടെ കോളജുകളുടെയും സർവകലാശാലകളുടെയും ഗുണനിലവാരത്തകർച്ചയ്ക്കു പിന്നിൽ കാന്പസ് രാഷ്ട്രീയമില്ലെന്നു പറയാനാവുമോ? പല വികസിത ജനാധിപത്യ രാജ്യങ്ങളിലും കാന്പസുകളിൽ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് അവസരമുണ്ട്. പക്ഷേ, പഠനത്തെയും ഗവേഷണത്തെയും അത് യാതൊരുവിധത്തിലും ബാധിക്കില്ല. അതെങ്ങനെയാണു സാധിക്കുന്നതെന്നു നാം പഠിക്കണം.
വിദ്യാർഥികൾ രാഷ്ട്രീയ വിദ്യാഭ്യാസം നേടണമെന്നതു ശരി. പക്ഷേ, അതു കോളജുകളിലെ കക്ഷിരാഷ്ട്രീയ പ്രവർത്തനത്തിലൂടെയാകരുത്. കലാലയ രാഷ്ട്രീയം അതിവേഗം അക്രമരാഷ്ട്രീയമായി മാറും. മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ സമരങ്ങൾക്കും പ്രകടനങ്ങൾക്കും ഏറെ ആശ്രയിക്കുന്നതു കോളജ് വിദ്യാർഥികളെയാണ്. കണ്ണീർവാതകത്തിനും ജലപീരങ്കിക്കുമൊക്കെ മുന്നിൽനിന്നു മുദ്രാവാക്യം വിളിക്കാൻ ചെറുപ്പക്കാരെ കിട്ടണമെങ്കിൽ കാന്പസ് രാഷ്ട്രീയം സജീവമാക്കി നിർത്തണം.
കലാലയങ്ങളിലെ രാഷ്ട്രീയപ്രവർത്തനം നിരോധിച്ച കോടതിവിധി മറികടക്കാൻ നിയമനിർമാണം നടത്തുന്ന സർക്കാർ ചില കാര്യങ്ങളിൽ കോടതിവിധി നടപ്പാക്കാൻ വ്യഗ്രത കാട്ടുന്നു. തങ്ങൾക്ക് താത്പര്യമുള്ള വിധി വരുന്പോൾ കോടതിയോടു വലിയ ആദരവ്. മറിച്ചായാലോ, കോടതിയെ മറികടക്കാൻ എല്ലാ അടവും പയറ്റും. ഉദ്യോഗസ്ഥരെടുക്കുന്ന തീരുമാനങ്ങൾപോലും സർക്കാരിന്റെ നയവും തീരുമാനവുമായിത്തീരുന്ന കാലമാണിത്. ഹൈറേഞ്ചിലെ കർഷകരുടെ ഭൂമിയിൽ നിർമാണപ്രവർത്തനങ്ങളൊന്നും നടത്താൻ സാധിക്കാത്ത വിധത്തിൽ ഉത്തരവിറക്കുകയും റീസർവേ രേഖകൾ തയാറാക്കുകയും ചെയ്ത ഉദ്യോഗസ്ഥർ നിയമം പാലിക്കുകയായിരുന്നോ, സ്വന്തമായ നിയമം ഉണ്ടാക്കുകയായിരുന്നോ?
സർവീസിൽനിന്നു വിരമിച്ച വനിതാ പ്രിൻസിപ്പലിനു കുഴിമാടം ഒരുക്കി യാത്രയയപ്പു നൽകിയ വിദ്യാർഥി സംഘടനാ പ്രവർത്തകർ സർഗാത്മക രാഷ്ട്രീയമാണു കാഴ്ചവച്ചതെന്നു പറഞ്ഞു ന്യായീകരിക്കുന്ന മൂത്ത രാഷ്ട്രീയക്കാരുള്ള നാട്ടിൽ കാന്പസ് രാഷ്ട്രീയം നിയമപരമാക്കാൻ ശ്രമിക്കുന്നതിന്റെ യഥാർഥ ഉദ്ദേശ്യങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയം മോശമായ കാര്യമല്ല, പക്ഷേ, അത് മോശമാക്കാനുള്ള പരിശീലനമാണു കലാലയ രാഷ്ട്രീയം നൽകുന്നത്. അതു മാറ്റുന്നതിനുപകരം നിയമപരമാക്കാൻ ശ്രമിക്കുന്നതു സമൂഹത്തോടും വരുംതലമുറയോടും കാണിക്കുന്ന ക്രൂരതയാണ്.
കൊലപാതകരാഷ്ട്രീയത്തിനു വീണ്ടും വഴി തുറക്കണോ?
01:21 AM Nov 09, 2019 | Deepika.com