ഇസ്രേലി കന്പനി രൂപകല്പന ചെയ്ത പെഗാസസ് എന്ന ചാര സോഫ്റ്റ്വേർ ഉപയോഗിച്ച് 20 രാജ്യങ്ങളി ലെ 1400 പ്രമുഖരുടെ ഫോണുകൾ ചോർത്തിയതു സംബന്ധിച്ച വിവാദം കത്തിക്കാളുകയാണ്. ഫോൺ ചോർത്തപ്പെട്ടവരിൽ പ്രിയങ്ക ഗാന്ധിയും മമത ബാനർജിയുമുൾപ്പെടെ 121 ഇന്ത്യക്കാരുമുണ്ട്. ഫോൺ ഹാക്ക് ചെയ്യപ്പെടുമെന്ന വാട്സാപ് സന്ദേശം പ്രിയങ്ക ഗാന്ധിക്കു ലഭിച്ചിരുന്നതായി കോൺഗ്രസ് കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലക്കാരനായ രൺദീപ് സിംഗ് സുർജേവാല സ്ഥിരീകരിച്ചു. രാജ്യത്ത് ഇപ്പോൾ എന്താണു സംഭവിക്കുന്നതെന്നും സ്വകാര്യത തീർത്തും ഇല്ലാതായ അവസ്ഥയാണോ എന്നും ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ സുപ്രീം കോടതി ചോദിച്ചിരിക്കുന്നു.
ഇന്ത്യക്കാരുടെ വാട്സാപ് സന്ദേശങ്ങൾ ചോർത്തിയതിനു പിന്നിൽ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണവലയമുണ്ടെന്ന ആരോപണം ഉയരുന്നു. എന്നാൽ ബിജെപി ഈ ആരോപണം നിരാകരിക്കുകയാണ്. ഇന്ത്യക്കാരുടെ സാമൂഹ്യ മാധ്യമവിവരങ്ങൾ ചോർത്തിയതിനെക്കുറിച്ചു വാട്സാപ്പ് കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രത്തെ അറിയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ തങ്ങൾക്കു കിട്ടിയ വിവരങ്ങൾ അപൂർണമായിരുന്നുവെന്നാണ് ഐടി മന്ത്രാലയം ഇപ്പോൾ പറയുന്നത്. ഏതായാലും ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നു. ഇതിനിടെ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തികളുടെ സാമൂഹ്യ മാധ്യമ വിവരങ്ങളും മറ്റും പരിശോധിക്കുന്നുവെന്ന ആരോപണവുമായി സംസ്ഥാന ഗവർണർ രംഗത്തെത്തി.
ഇന്ത്യയും ഇസ്രയേലും അടുത്തകാലത്തു സഹകരണം ശക്തമാക്കിയിരുന്നു. പ്രധാനമന്ത്രി മോദിയും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവും തമ്മിൽ ശക്തമായ വ്യക്തിബന്ധവുമുണ്ട്. പ്രതിരോധ, സൈനിക മേഖലകളിൽ ഇന്ത്യ ഇസ്രയേലുമായുള്ള സഹകരണം വർധിപ്പിച്ചിരിക്കയാണ്. പലസ്തീൻ പ്രശ്നത്തിൽ ഇന്ത്യ ദശാബ്ദങ്ങളായി പിന്തുടർന്നുപോന്ന നയങ്ങളും നിലപാടുകളും ഇസ്രയേലിന് അനുകൂലമല്ലായിരുന്നു. എന്നാൽ മോദി സർക്കാർ ഇതിൽനിന്നു ഭിന്നമായൊരു നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇസ്രയേലിന്റെ ചാര സോഫ്റ്റ്വേർ ബിജെപി തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന ആരോപണത്തിനു വലിയ പ്രസക്തിയുണ്ട്. വിഷയം പാർലമെന്ററി സമിതികളുടെ മുന്പാകെ വയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കയാണ്.
ആഭ്യന്തര വകുപ്പിന്റെയും ഇൻഫർമേഷൻ ടെക്നോളജിയുടെയും പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ മുന്പാകെ ഇതു സംബന്ധിച്ച വിവരങ്ങൾ വയ്ക്കണമെന്നാണു കോൺഗസ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമയും ശശി തരൂരുമാണ് ഈ സമിതികളുടെ അധ്യക്ഷന്മാർ. നവംബർ 15നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജമ്മു - കാഷ്മീർ സ്ഥിതിഗതികളെക്കുറിച്ചു സമിതി മുന്പാകെ വിശദീകരണം നൽകുന്നുണ്ട്. തദവസരത്തിൽ ചാരക്കേസും ഉന്നയിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നത്.
ചൈനയിലേതുപോലെ ജനങ്ങൾ നിരന്തരം നിരീക്ഷണത്തിനു വിധേയരാകുന്ന സാഹചര്യത്തിലേക്കു നീങ്ങാൻ തങ്ങൾ അനുവദിക്കില്ലെന്നു ശശി തരൂർ വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ ആരോപണത്തെ പരിഹസിച്ചു തള്ളുകയാണു ഭരണപക്ഷം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പുതന്നെ മോദി സർക്കാർ സ്വകാര്യ വ്യക്തികളുടെയും മാധ്യമപ്രവർത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയും സാമൂഹ്യമാധ്യമ വിവരങ്ങൾ ചോർത്തിയതായി ആരോപിക്കപ്പെടുന്നു.
ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ ഇന്റലിജൻസ് സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പാണു പെഗാസസ് എന്ന സോഫ്റ്റ്വേർ ഉണ്ടാക്കിയത്. ഇതുപയോഗിച്ച് സ്വകാര്യത ലംഘിക്കാൻ സാധ്യതയുണ്ടെന്നു കാട്ടി വാട്സ്ആപ് പ്രിയങ്കഗാന്ധിക്കു നേരത്തേ സന്ദേശം അയച്ചിരുന്നു. എൻഎസ്ഒ ഉത്പന്നങ്ങളും പെഗാസസ് സോഫ്റ്റ്വേറും ഗവൺമെന്റുകൾക്കു മാത്രമേ വിൽക്കുകയുള്ളൂവെന്ന് അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിരുന്നു. സർക്കാരുകൾക്കും നിയമം നടപ്പാക്കുന്ന ഏജൻസികൾക്കും കുറ്റകൃത്യങ്ങളും ഭീകരതയും തടയാൻ വേണ്ടി മാത്രം നൽകുന്നതിനുളള ലൈസൻസാണു ലഭിച്ചിരിക്കുന്നതെന്ന് എൻഎസ്ഒ വ്യക്തമാക്കിയിട്ടുള്ളതാണ്. എൻഎസ്ഒയിൽനിന്ന് ഇന്ത്യയിൽ ആരാണു ചാര സോഫ്റ്റ്വേർ വാങ്ങിയതെന്നു വ്യക്തമാക്കണമെന്നു കോൺഗ്രസ് വക്താവ് ആവശ്യപ്പെടുന്നു. ഏതായാലും ഇതു സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കേണ്ടതുണ്ട്.
ഡിജിറ്റൽ ലോകത്ത് സ്വകാര്യത പൂർണമായി നഷ്ടപ്പെടുന്ന സാഹചര്യമാണിതു വെളിപ്പെടുത്തുന്നത്. സർക്കാർ ഏജൻസികൾക്കു മാത്രം ലഭ്യമാകുന്ന ഡിജിറ്റൽ ആയുധങ്ങൾ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും ലക്ഷ്യമിടുന്പോൾ ഗൂഢോദ്ദേശ്യം വ്യക്തമാണ്. 40 കോടിയോളം വാട്സാപ് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ തങ്ങളുടെ വിശ്വാസ്യതയ്ക്കു കോട്ടമുണ്ടാകാതിരിക്കാൻ വാട്സാപ് ബദ്ധശ്രദ്ധമാണ്.
സ്വകാര്യതയിലേക്കുള്ള ഡിജിറ്റൽ കടന്നുകയറ്റങ്ങളിൽ ആഭ്യന്തര, ഐടി വകുപ്പുകൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആരോപണങ്ങൾ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നു പറഞ്ഞു പ്രശ്നം ലഘൂകരിച്ചു കാട്ടാനാണ് ഉത്തരവാദപ്പെട്ടവർ ശ്രമിക്കുന്നത്. അതു പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയേ ഉള്ളൂ. സ്വകാര്യത പുലർത്താനും സാങ്കേതികവിദ്യകൾ സ്വതന്ത്രമായി ഉപയോഗിക്കാനും പൗരന്മാർക്ക് അവകാശമുണ്ട്. ആ അവകാശങ്ങളിൽ ആരും കടന്നുകയറിക്കൂടാ. അത്തരം കടന്നുകയറ്റത്തെ തടയേണ്ട സർക്കാർ കടന്നുകയറ്റങ്ങൾക്കു മുതിരുന്നുവെന്നു വന്നാൽ അതു ജനവഞ്ചനയാണ്.
സൈബർ സുരക്ഷ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. വ്യക്തികളുടെ കൈവശമിരിക്കുന്ന ഫോണുകളെ മറ്റുള്ളവർ നിയന്ത്രിക്കുന്ന സാഹചര്യം ഏറെ ആശങ്കയുളവാക്കുന്നതുതന്നെ. ഇസ്രേലി കന്പനിയിൽനിന്നു പെഗാസസ് സോഫ്റ്റ്വേർ വാങ്ങിയോ ഇല്ലയോ എന്ന കാര്യം കേന്ദ്ര സർക്കാർ ഇനിയും വ്യക്തമാക്കേണ്ടിയിരിക്കുന്നു. പെഗാസസിന്റെ യൂസർ ഗൈഡിൽ പറയുന്ന പ്രകാരം ഈ ചാര സോഫ്റ്റ്വേർ പ്രവർത്തനക്ഷമമാക്കുന്നതിനു കന്പനിയുടെ സാങ്കേതികവിദഗ്ധർക്കു കുറഞ്ഞതു 15 മാസം ഇവിടെ താമസിക്കേണ്ടിവന്നിരിക്കണം. അങ്ങനെ താമസിച്ചിട്ടുണ്ടെങ്കിൽ അതു കേന്ദ്ര സർക്കാർ അറിഞ്ഞില്ലെന്നുണ്ടോ? ഇത്തരം കാര്യങ്ങളിൽ ഒളിച്ചുകളി നന്നല്ല. ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ആരും ശ്രമിക്കരുത്. വസ്തുതകൾ വെളിപ്പെടുത്തി ജനങ്ങളുടെ സംശയങ്ങൾ തുടച്ചുനീക്കാനാണു സർക്കാർ ശ്രമിക്കേണ്ടത്.
സ്വകാര്യത കവരുന്ന ചാരപ്പണി ജനവഞ്ചന
11:28 PM Nov 04, 2019 | Deepika.com