സർക്കാർ ജീവനക്കാർക്കു കാലാനുസൃതമായ സേവന- വേതന വ്യവസ്ഥകളുണ്ടാകേണ്ടത് ആവശ്യംതന്നെ. സംസ്ഥാനത്തിന്റെ ഭരണനിർവഹണത്തിൽ ജീവനക്കാരും, വളരുന്ന തലമുറയുടെ ശിക്ഷണത്തിൽ അധ്യാപകരും നൽകുന്ന സേവനം ഏറെ വിലപ്പെട്ടതാണ്. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പളവും പെൻഷനും പരിഷ്കരിക്കുന്നതിനു പതിനൊന്നാം ശന്പള കമ്മീഷനെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനമായി. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു കമ്മീഷനോടു നിർദേശിച്ചിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പു റിപ്പോർട്ട് നടപ്പാക്കുകയാണു ലക്ഷ്യം. അഞ്ചര ലക്ഷത്തോളം വരുന്ന ജീവനക്കാർക്കും നാലു ലക്ഷത്തോളം പെൻഷൻകാർക്കുമാണു ശന്പളകമ്മീഷൻ ശിപാർശകളുടെ ഗുണഫലം ലഭിക്കുക.
സംസ്ഥാനത്തെ ജനസംഖ്യയിൽ ചെറിയൊരു ശതമാനം മാത്രമാണു സർക്കാർ ശന്പളം പറ്റുന്നവർ. സ്വകാര്യമേഖലയിലോ കാർഷിക, തൊഴിൽ മേഖലകളിലോ പണിയെടുത്ത് ഉപജീവനം നടത്തുന്നവരാണു ജനങ്ങളിൽ ബഹുഭൂരിപക്ഷം. ഇവരുടെ കാര്യത്തിലും സർക്കാരിനു ശ്രദ്ധ ഉണ്ടാകണം. സംസ്ഥാനത്തെ കാർഷിക മേഖലയും പരന്പരാഗത തൊഴിൽ മേഖലയും വലിയ തകർച്ച നേരിടുന്ന സമയമാണിത്. വ്യാപാരരംഗം പ്രതിസന്ധിയിലാണ്.
റബർ മേഖലയാകെ തകർന്നു. ഈ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്നവരിലധികവും വലിയ കഷ്ടപ്പാടിലാണ്. സാന്പത്തിക പ്രതിസന്ധി ഒന്നിനൊന്നു രൂക്ഷമായി വരുന്നു. അടുത്തടുത്ത വർഷങ്ങളിലുണ്ടായ പേമാരിയും ഉരുൾപൊട്ടലും കേരളത്തിനുണ്ടാക്കിയ ആഘാതം വളരെ വലുതാണല്ലോ. തീരദേശം കടുത്ത പ്രതിസന്ധിയിലാണ്. കൂടക്കൂടെയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും കടലാക്രമണവും മത്സ്യബന്ധനത്തെ തടസപ്പെടുത്തുന്നു. വറുതിയുടെ നാളുകൾ നീളുകയാണു തീരദേശത്ത്. അവിടെയെല്ലാം സർക്കാരിന്റെ സഹായഹസ്തം എത്തേണ്ടതുണ്ട്. അതു സൗജന്യ റേഷനായി മാത്രം പോരാ. മാന്യമായി ജീവിക്കാനുള്ള സാഹചര്യം അവർക്കുമുണ്ടാകണം. അവരുംകൂടി നൽകുന്ന നികുതിപ്പണം ഉപയോഗിച്ചാണു ഭരണയന്ത്രം തിരിയുന്നത്.
സർക്കാരിന്റെ റവന്യു വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നതു ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പളത്തിനും പെൻഷനുമായാണ്. അവരുടെ ശന്പള പരിഷ്കരണ കാര്യത്തിലും സേവന - വേതന വ്യവസ്ഥകളുടെ കാര്യത്തിലും രാഷ്ട്രീയക്കാരും ഭരണകർത്താക്കളും ബദ്ധശ്രദ്ധരാണ്. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ അധ്യക്ഷനായ പത്താം ശന്പളകമ്മീഷന്റെ റിപ്പോർട്ടിൽ പത്തു വർഷത്തിലൊരിക്കൽ ശന്പളം പുതുക്കി നൽകിയാൽ മതിയെന്നായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ സർക്കാർ അത് അഞ്ചു വർഷത്തിലൊരിക്കലെന്നു തീരുമാനിച്ചു. പിന്നാലെ വന്ന എൽഡിഎഫ് സർക്കാരും കൃത്യമായി ആ അഞ്ചുവർഷ കാലാവധി അംഗീകരിച്ചിരിക്കുകയാണ്. ജീവനക്കാരെ സന്തോഷിപ്പിക്കുന്ന കാര്യത്തിൽ ഇടതു വലതു ഭേദമില്ല. നിലവിൽ കേന്ദ്ര ജീവനക്കാർക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ സംസ്ഥാന ജീവനക്കാർക്കും നൽകാനുള്ള സാധ്യത പരിഗണിക്കാനും സർക്കാർ ശന്പള കമ്മീഷനോട് ആവശ്യപ്പെടും.
സർക്കാരുദ്യോഗസ്ഥ സംവിധാനത്തിന്റെ കാര്യക്ഷമതയും സാമൂഹിക ഉത്തരവാദിത്വവും വർധിപ്പിക്കാനും സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കാനും നിർദേശങ്ങൾ സമർപ്പിക്കണമെന്നു കമ്മീഷനോടു സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആറുമാസത്തിനകം റിപ്പോർട്ട് നൽകണം. അതായത്, അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുന്പു സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ശന്പളവർധനയിലൂടെയും മെച്ചപ്പെട്ട സേവന വ്യവസ്ഥകളിലൂടെയും സ്വാധീനിക്കാൻ സർക്കാരിനു കഴിയും. സ്വാഭാവികമായും അതു സർക്കാരിനു ഗുണം ചെയ്യേണ്ടതാണ്. എന്നാൽ വോട്ടർമാരിൽ ബഹുഭൂരിപക്ഷം വരുന്ന കർഷകരുടെയും സാധാരണക്കാരുടെയും കാര്യത്തിൽ സർക്കാരിനു താത്പര്യം കാണുന്നില്ല. അവർക്കെല്ലാം വാഗ്ദാനങ്ങൾ മാത്രം വാരിക്കോരി കൊടുക്കുന്നു. ലംഘിക്കാൻ വേണ്ടി മാത്രമുള്ള വാഗ്ദാനങ്ങൾ. പതിറ്റാണ്ടുകളായി പൊതുജനം ഇതു കണ്ടുവരുന്നു. ഏതു സർക്കാർ അധികാരത്തിൽ വന്നാലും ഒരേ സ്ഥിതി. ഇതിനൊരു മാറ്റമുണ്ടാകണം.
സർക്കാർ ജീവനക്കാർക്ക് അവർ അർഹിക്കുന്നതു നൽകുന്നതിൽ ആരും അസൂയപ്പെടേണ്ടതില്ല. കേന്ദ്ര സർക്കാരും മറ്റു സംസ്ഥാന സർക്കാരുകളുമെല്ലാം ഇക്കാര്യത്തിൽ ഒരേ ദിശയിലാണു ചരിക്കുന്നത്. സംഘടിതശക്തിയുള്ളതിനാൽ സർക്കാർ ജീവനക്കാർക്കു വിലപേശൽ സാധിക്കും. ഭരിക്കുന്നവരുടെ താത്പര്യസംരക്ഷണത്തിനു ജീവനക്കാരുടെ പിന്തുണ ആവശ്യമാണ്. ജീവനക്കാരുടെ പിന്തുണ ലഭിക്കാത്ത ഭരണാധികാരികൾക്കു വലിയ പ്രയാസങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തി മുന്നോട്ടു പോകാനാവും മിക്ക സർക്കാരുകളും ശ്രമിക്കുക.
ഇനി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്(കെഎഎസ്) വരുകയാണ്. അതിനു വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. ഉദ്യോഗസ്ഥതലത്തിൽ കാര്യക്ഷമത വർധിപ്പിക്കുകയാണു ലക്ഷ്യമെങ്കിലും സർക്കാർ ഖജനാവിന് അത് അധികബാധ്യത വരുത്തിവയ്ക്കും. ഇതിനെല്ലാം പുറമേയാണ് വിരമിച്ച ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിൽ വലിയ പ്രതിഫലം നൽകി നിയമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽത്തന്നെയുള്ള ഉപദേശകവൃന്ദത്തിനുവേണ്ടി എത്രലക്ഷം രൂപയാണു ഖജനാവിൽനിന്നെടുക്കുന്നത്. കാര്യക്ഷമത വർധിപ്പിക്കാൻ മികച്ച ഉദ്യോഗസ്ഥരുടെ സേവനം അനിവാര്യമാണ്, ഉപദേശകരും വേണ്ടിവരും. പക്ഷേ, സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതിയും ജനങ്ങളുടെ സാഹചര്യവുംകൂടി പരിഗണിക്കണമെന്നുമാത്രം.
സർക്കാർ ജോലി കിട്ടിയാൽ ജീവിതത്തിനു സർവസുരക്ഷയായി എന്നു യുവാക്കൾ ചിന്തിക്കുന്നു. എന്നാൽ സർക്കാർ ജീവനക്കാർക്ക് ഉണ്ടായിരിക്കേണ്ട സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് പലർക്കും അത്ര അവബോധമില്ല. പത്താംക്ലാസ് പരീക്ഷയെഴുതുന്നവരേക്കാൾ കൂടുതൽ ഉദ്യോഗാർഥികൾ കഴിഞ്ഞ വർഷം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയെഴുതാനെത്തിയത് ഇതൊക്കെക്കൊണ്ടാവാം. ഓണക്കാലത്തു ജീവനക്കാരുടെ ശന്പളം മുൻകൂർ നൽകാനും ബോണസും പെൻഷനും വായ്പയുമൊക്കെ നൽകാനും മുന്പു സർക്കാരിനു കടപ്പത്രം ഇറക്കേണ്ടിവന്നിട്ടുണ്ട്. ഒറ്റത്തവണ ഡിഎ കൂടുന്പോൾ പതിനായിരം രൂപവരെ ശന്പളവർധന ലഭിക്കുന്നവരുണ്ട്. പെൻഷൻതന്നെ ലക്ഷം രൂപയോടടുത്തു വാങ്ങുന്നവരുമുണ്ട്. ചില കാര്യങ്ങൾ പരിഗണിക്കുന്പോൾ ഇത് അന്യായമായിരിക്കില്ല. എന്നാൽ, അതു വാങ്ങുന്നവരുടെ സാമൂഹ്യ പ്രതിബദ്ധത ജനം നിരീക്ഷിക്കും. അവരുടെ സേവനത്തിന്റെ ഗുണമേന്മ ജനം വിലയിരുത്തും.
സംസ്ഥാനത്തിന്റെ വിഭവങ്ങൾ ന്യായയുക്തമായി വീതിക്കപ്പെടണം. ജീവനക്കാരെ സംതൃപ്തരാക്കാൻ വ്യഗ്രതപ്പെടുന്ന സർക്കാർ അന്നന്നത്തെ ആഹാരത്തിനുവേണ്ടി അധ്വാനിക്കുന്നവരെക്കുറിച്ചുകൂടി ചിന്തിക്കണം.
ജീവനക്കാരല്ലാത്തവർക്കും വേണം പരിഗണന
12:50 AM Nov 02, 2019 | Deepika.com