സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധിക്കു പരിഹാരം മദ്യക്കച്ചവടമാണെന്ന നിലപാട് ആപത്കരമാണ്. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതു മദ്യപാനത്തിലേക്കു കൂടുതൽ പേരെ ആകർഷിക്കാനേ ഉപകരിക്കൂ
മൗലികാവകാശങ്ങളെക്കുറിച്ചു വളരെ ബോധ്യമുള്ള ജനാധിപത്യസമൂഹമാണു നമ്മുടേതെങ്കിലും മൗലികാവകാശ ധ്വംസനങ്ങൾ ഇവിടെ ഏറെ നടക്കുന്നുണ്ട്. പാവപ്പെട്ടവരുടെയും ഒറ്റപ്പെട്ടവരുടെയും മൗലികാവകാശങ്ങൾ ഹനിക്കപ്പെട്ടാൽ അതിനെതിരേ ഏറെ ശബ്ദങ്ങൾ ഉയരാറില്ല. എന്നാൽ, മദ്യം വിൽക്കുന്നതും മൗലികാവകാശമാണെന്നു വരുത്താൻ ഇപ്പോൾ ചിലർ ശ്രമിക്കുന്നു. കഷ്ടമെന്നേ ഇതേക്കുറിച്ചു പറയേണ്ടൂ. മദ്യവ്യാപാരം മറ്റു ബിസിനസുകൾപോലെ മൗലികാവകാശമല്ലെന്നും മറ്റുള്ളവരുടെ സ്വകാര്യത ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ മദ്യവ്യാപാരത്തിനുവേണ്ടി ലംഘിക്കപ്പെടരുതെന്നും കേരള ഹൈക്കോടതി കഴിഞ്ഞദിവസം ഓർമിപ്പിച്ചു. വ്യക്തികളുടെ സ്വകാര്യത, അന്തസോടെ ജീവിക്കാനുള്ള അവകാശം എന്നിവയേക്കാൾ വലുതല്ല കള്ളുഷാപ്പു നടത്താനുള്ള ലൈസൻസിയുടെ അവകാശമെന്നും കോടതി ചൂണ്ടിക്കാട്ടി. പട്ടാന്പി റേഞ്ചിലെ ഒരു കള്ളുഷാപ്പ് തന്റെ വീടിനടുത്തേക്കു മാറ്റുന്നതിനെതിരേ ഒരു വീട്ടമ്മ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഈ പരാമർശം.
ഘട്ടം ഘട്ടമായി മദ്യോപയോഗം കുറയ്ക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് സർക്കാർ പൂട്ടിയ ബാറുകളും ബിവറേജസ് കോർപറേഷൻ വില്പനശാലകളും തുറക്കില്ലെന്നുമായിരുന്നു എൽഡിഎഫിന്റെ നിലപാട്. എന്നാൽ ഭരണം മൂന്നു വർഷം പിന്നിടുന്പോൾ കടകവിരുദ്ധമായാണു കാര്യങ്ങൾ പോകുന്നത്. അടച്ചിട്ട മദ്യശാലകൾ എല്ലാം തുറന്നുവെന്നു മാത്രമല്ല, പുതുതായി പലതും ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് കെപിഎസി ലളിത അവതരിപ്പിച്ച പരസ്യത്തിൽ, എൽഡിഎഫിനെ അധികാരത്തിലേറ്റിയാൽ സംസ്ഥാനത്തു മദ്യം പൂർണമായി ഒഴിവാക്കുമെന്നു പറഞ്ഞിരുന്നു. "നുണ പറയുന്നവരെ തിരിച്ചറിയുക, എൽഡിഎഫിനു വോട്ടു നൽകുക' എന്നു പറഞ്ഞ് അവസാനിപ്പിക്കുന്ന ആ പരസ്യം യുട്യൂബിൽ ഇപ്പോഴും ലഭ്യമാണ്. വോട്ട് നേടാൻവേണ്ടി എന്തു വ്യാജ വാഗ്ദാനവും നൽകാമെന്നായിരിക്കുന്നു.
എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയശേഷം 383 ഹോട്ടലുകൾക്കു ബാർ ലൈസൻസ് നൽകിയതായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചു. പുതിയ 31 ബിയർ പാർലറുകളും അനുവദിച്ചു. സർക്കാർ നടത്തുന്ന 277 ബെവ്കോ ഔട്ട്ലെറ്റുകൾ ഇതിനു പുറമേയാണ്. സംസ്ഥാനത്തു പതിനായിരത്തിനു മുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതെന്നു കണക്കാക്കി മദ്യശാലകൾ തുറക്കാൻ അവയ്ക്ക് അനുമതി നൽകിയതും ഈ സർക്കാർതന്നെ. ജനസംഖ്യ പതിനായിരത്തിൽ താഴെയാണെങ്കിലും അവിടെ വിനോദസഞ്ചാര മേഖലയുണ്ടെങ്കിൽ മദ്യശാല തുറക്കാം. വിനോദസഞ്ചാരികൾക്കു കേരളത്തിൽ മദ്യപിക്കാൻ മാത്രം യാതൊരു തരത്തിലും വിഷമമുണ്ടാകരുത്!
ഗാന്ധിജയന്തി മാസമായ ഒക്ടോബറിൽ പുതിയൊരു തീരുമാനംകൂടി സർക്കാർ എടുത്തിട്ടുണ്ട്. പഴവർഗങ്ങളിൽനിന്നു മദ്യം ഉത്പാദിപ്പിക്കാനുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് അബ്കാരി ലൈസൻസ് നൽകുമത്രേ. മദ്യസംസ്കാരത്തെ എല്ലാവിധത്തിലും വളർത്തി പുഷ്ടിപ്പെടുത്താനാണു സർക്കാരിന്റെ ശ്രമം. മറ്റു പല പ്രശ്നങ്ങളുടെയും ഇടയിൽ ആരും ശ്രദ്ധിക്കുന്നില്ലെന്നു കരുതി നടത്തുന്ന ഈ മദ്യമൊഴുക്കിനെതിരേ പ്രതിപക്ഷം കാര്യമായി ശബ്ദിക്കുന്നുമില്ല. പ്രതിഷേധവുമായി രംഗത്തെത്തുന്ന മദ്യവിരുദ്ധ സംഘടനകളെ അവഹേളിച്ച് ഒതുക്കാനും ശ്രമമുണ്ട്. എന്നിരുന്നാലും അവർ കീഴടങ്ങാൻ തയാറല്ല. ഈ മാസമാദ്യം വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും സംഘടനകളെയും ഏകോപിപ്പിച്ച് എറണാകുളത്ത് പ്രക്ഷോഭപരിപാടികൾക്കു തുടക്കം കുറിക്കാൻ കെസിബിസി മദ്യവിരുദ്ധ സമിതി തീരുമാനിച്ചിട്ടുണ്ട്.
സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യക്കച്ചവടം നല്ല മാർഗമായി സ്വീകരിക്കുന്ന നിലപാട് ആപത്കരമാണ്. മദ്യലഭ്യത വർധിക്കുന്നതു മദ്യോപയോഗം വർധിപ്പിക്കുമെന്നതു നിസ്തർക്കമാണ്. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതും അപകടകരമാണ്. പുറമേ നിരുപദ്രവകരമെന്നു തോന്നാമെങ്കിലും അതു മദ്യാസക്തി വളർത്താനേ ഉപകരിക്കൂ. കേരളത്തിന്റെ തനതായ എത്രയോ കുടിൽവ്യവസായങ്ങൾ തകർന്നുകിടക്കുന്നു. അതൊന്നും പുനരുജ്ജീവിപ്പിക്കാൻ സർക്കാരിനു കഴിയുന്നില്ല. മദ്യമാകുന്പോൾ ഒരു പ്രയത്നവുമില്ലാതെ കച്ചവടം പൊടിപൊടിക്കുമെന്നറിയാം. പക്ഷേ, തകരുന്നത് അനവധി വ്യക്തികളും കുടുംബങ്ങളുമാണ് - പ്രത്യേകിച്ച്, വരുന്ന തലമുറ. മദ്യത്തിൽ മുങ്ങിമരിക്കാനാണോ കേരളത്തിനു യോഗം?
"മാന്യമായ' മദ്യോപയോഗം എന്നൊരു "സംസ്കാരം' നമ്മുടെ സമൂഹത്തിൽ വളർന്നുവരുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ മദ്യോപയോഗം ഉണ്ടെങ്കിലും പലയിടത്തും അതു സമൂഹത്തിനു ബാധ്യതയായി വരുന്നില്ലല്ലോ എന്നതാണിതിനു ചിലർ ചൂണ്ടിക്കാട്ടുന്ന ന്യായം. പക്ഷേ, അവർ പറയുന്ന തരത്തിലുള്ള "മാന്യമായ' മദ്യപാനം ബഹുഭൂരിപക്ഷം മലയാളികൾക്കുമറിയില്ല. അതുകൊണ്ടുതന്നെ ലഘുവായ മദ്യപാനത്തിനും മാന്യത നൽകാതിരിക്കുകയാണു നന്ന്. മദ്യോപയോഗത്തിന്റെ ദോഷഫലങ്ങൾക്കു വേണ്ടത്ര പ്രചാരണം നൽകാൻ സർക്കാരിനു സാധിക്കുന്നില്ല. അതിനായി കുറെ പണം നീക്കിവയ്ക്കാറുണ്ട്. പക്ഷേ, അതുപോലും ഉപയോഗിക്കാറില്ല. ഒരു വശത്ത് നിർലോപം മദ്യം നൽകുകയും മറുവശത്ത് അതു കഴിക്കരുതെന്നു പറയുകയും ചെയ്യുന്നതിന്റെ അനൗചിത്യം ഓർത്തിട്ടാണോ ഇതെന്ന് അറിഞ്ഞുകൂടാ.
പാർപ്പിട മേഖലയിൽ കള്ളുഷാപ്പ് സ്ഥാപിക്കാൻ സർക്കാർ ലൈസൻസ് നൽകുന്പോൾ പൊതുശല്യത്തിന്റെ സ്രോതസാണ് അവിടെ സ്ഥാപിക്കുന്നതെന്നു പട്ടാന്പി വള്ളൂർ സ്വദേശിനി നൽകിയ ഹർജി പരിഗണിക്കവേ കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറി അശോക് കിണി കോടതിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. മദ്യശാലകൾ സമീപത്തുള്ള വീടുകളിലെ കുട്ടികളെ ദോഷകരമായി സ്വാധീനിക്കുമെന്നും ഷാപ്പിനു സമീപത്തെ പൊതുവഴിയിലൂടെ പോകുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റം മദ്യപരിൽനിന്നുണ്ടാകുമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലുണ്ട്.
കുറ്റകൃത്യങ്ങൾ പെരുകുന്നതിനു പിന്നിൽ മദ്യാസക്തിക്കു വലിയ പങ്കുണ്ടെന്ന കാര്യം വ്യക്തമാണ്. ജാതിചിന്തയുടെ പേരിൽ ഭ്രാന്താലയമെന്നു വിശേഷിപ്പിക്കപ്പെട്ട കേരളം ഇപ്പോൾ അതിനേക്കാൾ കൂടുതലായി മദ്യാസക്തിയുടെയും മദ്യലഭ്യതയുടെയും പേരിൽ ആ വിശേഷണം സ്വയം ചാർത്തുകയാണ്.
ജനങ്ങളെ മദ്യം കുടിപ്പിക്കുകയല്ല സാന്പത്തിക പ്രശ്നപരിഹാരം
11:42 PM Oct 31, 2019 | Deepika.com