വാളയാർ കേസിൽ പോലീസും പ്രോസിക്യൂഷനും ചേർന്നു കേസ് ദുർബലമാക്കിയെന്നതു നീതിനിർവഹണത്തിന്റെ ദുരവസ്ഥയാണ്.
പാലക്കാട് ജില്ലയിലെ വാളയാറിൽ രണ്ടു ബാലികമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ മൂന്നുപേരെ മതിയായ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട പോക്സോ കോടതിയുടെ വിധി വലിയ വിവാദങ്ങൾക്കിടയാക്കിയിരിക്കയാണ്. പോലീസും പ്രോസിക്യൂഷനും കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന ആരോപണം പ്രതിപക്ഷം മാത്രമല്ല ഉയർത്തുന്നത്. ഭരണകക്ഷി ഈ കേസിൽ ഇടപെട്ടു എന്നതിനു തെളിവുകൾ നിരത്തപ്പെടുന്നു. പോലീസിന്റെയും പ്രോസിക്യൂഷന്റെയും കെടുകാര്യസ്ഥത കേസിനെ ദുർബലമാക്കിയെന്നു കോടതിതന്നെ പറയുകയും ചെയ്തു. വളരെ ഗൗരവമുള്ള കാര്യമാണിത്.
പാവപ്പെട്ട പട്ടികജാതി കുടുംബത്തിൽപ്പെട്ട പതിനൊന്നു വയസുള്ള പെൺകുട്ടി വാളയാറിലെ അട്ടപ്പളത്ത് ഒറ്റമുറി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതു 2017 ജനുവരി 13നാണ്. ഏകദേശം രണ്ടു മാസത്തിനുശേഷം ഒന്പതു വയസുള്ള ഇളയ സഹോദരി അതേ മുറിയിൽ അതേ സാഹചര്യത്തിൽ മരിച്ചതായി കാണപ്പെട്ടു. കുട്ടികൾ ഇരുവരും ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കി. സാഹചര്യത്തെളിവുകളോ ശാസ്ത്രീയമായ തെളിവുകളോ ഇല്ലെന്നുചൂണ്ടിക്കാട്ടി കേസിലെ മൂന്നാം പ്രതിയെ കോടതി ഈ മാസമാദ്യം വിട്ടയച്ചിരുന്നു. കേസിലെ അഞ്ചാമത്തെ പ്രതിക്കു പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ ജുവനൈൽ കോടതിയിൽ വിചാരണ നടക്കുകയാണ്.
പിന്നോക്ക വിഭാഗത്തിൽപ്പെട്ട ദരിദ്രകുടുംബത്തിലെ രണ്ടു ബാലികമാരുടെ മരണത്തിനു കാരണക്കാരായവർക്കു കേസിൽനിന്നു രക്ഷപ്പെടാൻ വഴിയൊരുങ്ങിയതിനു പിന്നിൽ രാഷ്ട്രീയ സ്വാധീനമുള്ളതായി ശക്തമായി സംശയിക്കപ്പെടുന്നു. സ്ത്രീസ്വാതന്ത്ര്യത്തിന്റെയും കുട്ടികളുടെ സുരക്ഷയുടെയും വക്താക്കളായി പ്രത്യക്ഷപ്പെടാറുള്ള സാംസ്കാരിക നായകരും മനുഷ്യാവകാശ പ്രവർത്തകരെന്നു സ്വയം വിശേഷിപ്പിക്കുന്ന ബുദ്ധിജീവികളും ഇക്കാര്യത്തിൽ നിശബ്ദതയും നിസംഗതയും പാലിക്കുന്നുവെന്നത് അദ്ഭുതകരംതന്നെ. ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങൾ അവിടവിടെ ഉയരുന്നുണ്ടെങ്കിലും മുഖ്യധാരക്കാരെല്ലാം മാറിനിൽക്കുകയാണ്. എവിടെയെങ്കിലും ആരുടെയെങ്കിലും അവകാശം ധ്വംസിക്കപ്പെട്ടെന്നു കേട്ടാൽ സത്യം അന്വേഷിക്കാൻ ശ്രമിക്കുകപോലും ചെയ്യാതെ ഹാലിളകി പ്രതിഷേധിക്കുകയും നഗരമധ്യത്തിലും സെക്രട്ടേറിയറ്റ് പടിക്കലും ധർണ നടത്തുകയും ചെയ്യുന്ന പൗരാവകാശക്കാരെയും ഈ കുട്ടികളുടെ ദുരന്തത്തിൽ ഒരു തുള്ളി കണ്ണീർ വീഴ്ത്താൻ കണ്ടില്ല.
പാർശ്വവത്കരിക്കപ്പെട്ടവരുടെയും ദുർബലരുടെയും പക്ഷം പിടിക്കാൻ ഇവിടെ ആരുമില്ല. കോടതിയിൽനിന്നുപോലും അവർക്കു നീതി ലഭിക്കാതിരിക്കാൻ രാഷ്ട്രീയ നേതാക്കളും പോലീസും പ്രോസിക്യൂഷനുമൊക്കെ ശ്രമിക്കും. വാളയാർ കേസിൽ പ്രതിക്കുവേണ്ടി ഹാജരായതു ജില്ലാ ശിശുക്ഷേമസമിതിയുടെ അധ്യക്ഷൻകൂടിയായ അഭിഭാഷകനായിരുന്നു. സംസ്ഥാനത്തെ ശിശുക്കളുടെ അവകാശസംരക്ഷണമാണ് അർധ ജുഡീഷൽ അധികാരമുള്ള ശിശുക്ഷേമസമിതിയുടെ ചുമതല. അതിന്റെ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്നയാൾ പോക്സോ കേസിലെ പ്രതിക്കുവേണ്ടി ഹാജരാകുകയെന്നു പറയുന്നത് അഭിഭാഷകന്റെ ധർമമെന്നൊക്കെ പറഞ്ഞു ന്യായീകരിച്ചാലും ധാർമികമായി തികച്ചും തെറ്റുതന്നെ. അതറിഞ്ഞുകൊണ്ടായിരിക്കുമല്ലോ അദ്ദേഹത്തെ പദവിയിൽനിന്നു പിന്നീട് ഒഴിവാക്കിയതും.
വിവിധ ജില്ലകളിലെ ശിശുക്ഷേമസമിതികളുടെ അധ്യക്ഷരുടെയും അംഗങ്ങളുടെയും വിവരങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. അവരിൽ മിക്കവരും സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവരോ പ്രവർത്തകരോ പോഷകപ്രസ്ഥാനങ്ങളുടെ ഭാരവാഹികളോ ആണ്. സർക്കാർ സ്ഥാപനങ്ങളിലും സമിതികളിലും പാർട്ടിക്കാരെയും പാർശ്വവർത്തികളെയും കുത്തിത്തിരുകാൻ ഇടതുമുന്നണി അധികാരത്തിലെത്തുന്പോഴെല്ലാം വലിയ ഉത്സാഹം കാട്ടാറുണ്ട്. അർധസർക്കാർ, അർധ ജുഡീഷൽ സ്ഥാപനങ്ങളിൽ പാർട്ടിവത്കരണം നടത്തുന്നതിലൂടെ തങ്ങളുടെ പാർശ്വവർത്തികൾക്കു സ്ഥാനമാനങ്ങളും ഔദ്യോഗിക ആഡംബരങ്ങളും നൽകാൻ ഭരണകക്ഷിക്കു സാധിക്കും. പക്ഷേ, അങ്ങനെ ഔദ്യോഗിക പദവികളിലെത്തിയവർ അവിടെയിരുന്ന് മനുഷ്യരുടെ ജീവനു വിലയിടരുത്. വാളയാറിൽ അതാണു സംഭവിച്ചത്.
ഇളയ കുട്ടി കൊലചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയെക്കുറിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. അതും അവഗണിച്ചു. ഒന്പതു വയസുള്ള കുട്ടി ആ ഒറ്റമുറി വീട്ടിൽ ഉയരത്തിൽ തൂങ്ങിമരിച്ചുവെന്നതിലെ അസ്വാഭാവികതയും അന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇളയ കുട്ടി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ദേഹപരിശോധനാ റിപ്പോർട്ടും പരിക്കുകളുടെ ഫോട്ടോകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനൊപ്പം നൽകിയിരുന്നു. വിചാരണയിൽ ഡോക്ടർ നൽകിയ മൊഴികളും ഈ വിധത്തിലുള്ളതായിരുന്നു. ഇതൊക്കെ മാറ്റിമറിച്ച് കേസിന്റെ ഗതി തിരിച്ചുവിടാനും പ്രതികളെ വെറുതെ വിടുന്ന നിലയിലേക്കു തെളിവുകളെയും സാക്ഷിമൊഴികളെയും കൊണ്ടുപോകാനും കഴിഞ്ഞുവെങ്കിൽ എങ്ങനെയാണു കേസന്വേഷണ സംവിധാനത്തെക്കുറിച്ചു ജനങ്ങൾക്കു വിശ്വാസമുണ്ടാവുക? അന്വേഷണസംഘവും പ്രോസിക്യൂഷനും കേസിലെ സുപ്രധാനമായ പല വിവരങ്ങളും മറച്ചുവച്ചതായി രഹസ്യാന്പേഷണ റിപ്പോർട്ട് ഉണ്ടായിരുന്നു. കൊലപാതകസാധ്യത ഏറെയുണ്ടായിരുന്ന കേസിൽ അതേക്കുറിച്ച് അന്വേഷിക്കാൻ ആദ്യം പോലീസ് മിനക്കെട്ടില്ല. അന്വേഷിച്ചപ്പോഴാകാട്ടെ ചിലരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഓരോ നീക്കത്തിലുമുണ്ടായി. കുറ്റം ചെയ്തവർ ആരെന്നതിനെക്കുറിച്ചു വ്യക്തമായ സൂചനകൾ പെൺകുട്ടികളുടെ അമ്മ നൽകിയിരുന്നു. എന്നാൽ ഇവയെല്ലാം അവഗണിച്ചുകൊണ്ടു പോലീസും പ്രോസിക്യൂഷനും മുന്നോട്ടു പോയി.
നിയമസഭ നടക്കുന്ന സമയമായതിനാൽ സംഭവത്തിനിപ്പോൾ ഏറെ മാധ്യമശ്രദ്ധ ലഭിച്ചു. പുനരന്വേഷണമോ സിബിഐ അന്വേഷണമോ പരിശോധിക്കുമെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രോസിക്യൂഷനു ജാഗ്രതക്കുറവുണ്ടായതായി മന്ത്രി എ.കെ. ബാലനും മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ യാതൊരു ന്യായീകരണവുമില്ലെന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയും നിയമസഭയിൽ പറഞ്ഞു. ഇതൊരു കുറ്റസമ്മതമാണെങ്കിൽ സർക്കാർ യഥാർഥ കുറ്റക്കാരെ കണ്ടെത്തണം. കൂറ്റൻ ബംഗ്ലാവുകളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലും കഴിയുന്നവർ കുടിലുകളിലും തെരുവുകളിലും കഴിയുന്നവരുടെ സുരക്ഷിതത്വംകൂടി പരിഗണിക്കണം. അതിനാണവരെ ജനം വോട്ട് നൽകി വിജയിപ്പിച്ചു ഭരണത്തിലിരുത്തിയിരിക്കുന്നത്. നീതി നടപ്പാക്കാൻ കോടതിക്കു നിർവാഹമില്ലാത്ത വിധത്തിൽ പോലീസും പ്രോസിക്യൂഷനും തെളിവുകൾ മറയ്ക്കുന്നത് നീതിപാലനത്തിലെ തെറ്റാണ്.
നീതിബോധത്തെ പരിഹസിച്ച വാളയാർ കേസ്
11:56 PM Oct 29, 2019 | Deepika.com