മഴയെ ആശ്രയിച്ചുള്ള ചൂതാട്ടമാണ് ഇന്ത്യയിലെ കൃഷി എന്ന നിരീക്ഷണത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. മഴയെ ആശ്രയിക്കുക എന്ന അവസ്ഥയിൽനിന്നു കരകയറാൻ ജലസേചന സൗകര്യങ്ങൾ ഏർപ്പെടുത്തിയും മറ്റും രാജ്യം വലിയ നേട്ടങ്ങൾ കൈവരിച്ചു. എന്നാൽ മഴയും വെള്ളപ്പൊക്കവും തന്നെ ഗതിനിർണയിക്കുന്ന കൃഷിയാണു കേരളത്തിലെ കുട്ടനാടൻ മേഖലയിലുള്ളത്. സമുദ്രനിരപ്പിനു താഴെയുള്ള പാടശേഖരങ്ങളാണു കുട്ടനാട്ടിലേത്. അതുകൊണ്ടുതന്നെ മഴയും പ്രളയവും ഒക്കെ അവിടെ ഭീഷണിയാണ്.
ഈ വർഷം കുട്ടനാടിന്റെ പല മേഖലകളും ഒന്നിലേറെത്തവണ പ്രളയത്തിൽപ്പെട്ടു. കഴിഞ്ഞദിവസങ്ങളിലെ അപ്രതീക്ഷിതമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം ഒട്ടേറെ പാടശേഖരങ്ങളിൽ മടവീഴ്ചയ്ക്കു വഴിതെളിച്ചു. ആയിരക്കണക്കിനു ഹെക്ടർ നെൽപ്പാടങ്ങളിലെ കൊയ്യാറായ നെല്ലാണു വെള്ളത്തിലായത്. പുഞ്ചക്കൃഷിക്കായി ഒരുക്കിത്തുടങ്ങിയിരുന്ന പാടശേഖരങ്ങളിലും മടവീഴ്ച പ്രശ്നമായി.
""കുട്ടനാടല്ലേ, ഇതൊക്കെ സാധാരണമല്ലേ'' എന്ന മട്ടിലാണു വിഷയത്തോടു സർക്കാരും അധികൃതരും പ്രതികരിക്കുന്നത്. മഴ ശമിച്ചിട്ടുണ്ട്; അതോടെ വെള്ളമിറങ്ങിത്തുടങ്ങും; മട വീണ്ടും കുത്തും; പിന്നെ മോട്ടോർവച്ച് വെള്ളം പന്പ് ചെയ്തു കളയും; കൊയ്യാറായ പാടശേഖരങ്ങളിൽ കൊയ്ത്തു നടക്കും; പുഞ്ചയ്ക്ക് ഒരുക്കാനുള്ള പാടങ്ങളിൽ പോളവാരലും പായൽ നീക്കലും നടക്കും; ഉഴവും കഴിഞ്ഞ് ഒരുമാസത്തിനകം വിതയ്ക്കാം- ഇങ്ങനെയൊക്കെയാണ് അധികാരികളുടെ കാഴ്ചപ്പാടും സമീപനവും.
കൊയ്യാറായ പാടങ്ങളിൽ കയറിയ വെള്ളം പന്പ് ചെയ്തു കളയാൻ വൈദ്യുതി ലഭിക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ അധികാരികൾക്കു വിഷയമല്ല. കൊയ്ത്തിനു യന്ത്രം പാടത്ത് എത്തിച്ചപ്പോഴേക്കും മടവീണു നെല്ല് വെള്ളത്തിൽ മുങ്ങിയ പാടശേഖരങ്ങൾ ഏറെയാണ്. ദിവസങ്ങൾ കഴിഞ്ഞേ ആ പാടശേഖരങ്ങളിലെ വെള്ളമിറക്കി കൊയ്ത്ത് ആരംഭിക്കാൻ കഴിയൂ. മടവീഴ്ചയിൽ കുത്തിയൊഴുകിയ വെള്ളം നല്ലൊരു പങ്കു നെല്ല് ഒടിച്ചും ചെളിയിലാഴ്ത്തിയും നശിപ്പിച്ചിട്ടുണ്ടാകും. കൊയ്ത്തു പുനരാരംഭിച്ചാൽത്തന്നെ അതിനു കൂടുതൽ സമയം വേണ്ടിവരും. അടിഞ്ഞുപോയ നെല്ല് നശിച്ചതുവഴിയുണ്ടായ നഷ്ടത്തിനു പുറമേയാണ് കൂടുതൽ സമയം കൊയ്ത്ത് യന്ത്രം ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന അധികച്ചെലവ്. ഇതുകൊണ്ടും തീരുന്നില്ല. വെള്ളത്തിലാണ്ടുപോയ നെല്ലിൽ ഈർപ്പം കൂടുതലാണെന്നുപറഞ്ഞു വില കുറയ്ക്കാൻ മില്ലുകാർ ശ്രമിക്കും. 25,000 മുതൽ 30,000 വരെ രൂപ ഓരോ ഏക്കർ കൃഷിക്കും മുടക്കിയിട്ടുള്ള കർഷകരുടെ മേലാണ് ഈ ബാധ്യതകളെല്ലാം വന്നുപതിക്കുന്നത്.
പുഞ്ചക്കൃഷിക്ക് ഒരുക്കം നടത്തിയിരുന്ന പ്രദേശങ്ങളിൽ ഇനി വെള്ളം പന്പ്ചെയ്തു കളഞ്ഞിട്ടേ മറ്റു പണികൾ നടത്താനാവൂ. നവംബർ പകുതിക്കെങ്കിലും കൃഷിയിറക്കാൻ ആഗ്രഹിച്ചു നീങ്ങിയിരുന്ന കർഷകർക്ക് ആ സമയത്തിനകം പണികൾ പൂർത്തീകരിക്കാൻ കഴിയുമോ എന്ന് ഇപ്പോൾ സംശയമാണ്. ബണ്ടിട്ട് വെള്ളം പന്പ് ചെയ്തു വറ്റിക്കാൻ നടപടികൾ തുടങ്ങിയപ്പോഴാണു വെള്ളപ്പൊക്കം. വരുന്ന ആഴ്ചകളിലും മഴ തുടരുമെന്ന ഭീഷണിയും നിൽക്കുന്നു. വെള്ളം വറ്റിച്ച് ഉഴവും കഴിച്ച് യഥാസമയം വിത്തു വിതച്ചാലേ വേനൽമഴയ്ക്കു മുന്പു വിളവെടുക്കാനാകൂ. രണ്ടാംകൃഷി യഥാസമയം നടത്തണമെങ്കിലും പുഞ്ചക്കൃഷി വിളവിറക്കൽ നേരത്തേ നടക്കണം.
കുട്ടനാട്ടിൽ നിലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവരും സ്വന്തം പാടത്തു കൃഷി ചെയ്യുന്നവരുമെല്ലാം ഒരുപോലെ നേരിടുന്ന പ്രശ്നങ്ങളാണിവ. മഴയും വെള്ളവും നിയന്ത്രിക്കാൻ ആർക്കും സാധിക്കില്ല. എന്നാൽ, തുടർന്നുള്ള ദുരിതങ്ങൾ നീക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചാൽ സാധിക്കും. പലേടത്തും കൃഷി ഓഫീസർമാർ പാടശേഖര സമിതികളുമായി ചേർന്നു മികച്ച പ്രവർത്തനം നടത്തുന്നുണ്ട് എന്നത് ആശ്വാസകരമായ കാര്യമാണ്.
കുട്ടനാട്ടിലെ ബണ്ടുകൾ ബലപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ ഒരു ദിവസംകൊണ്ടു തീർക്കാവുന്നവയല്ല. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയോ മറ്റുവിധത്തിലോ ബണ്ടുകൾ ശക്തിപ്പെടുത്തിയാൽ മടവീഴ്ചയും മറ്റും ഒട്ടൊക്കെ നിയന്ത്രിക്കാനാകും. ഇത് എല്ലാവർക്കും അറിയാം. പക്ഷേ, വർഷംതോറും മടവീഴ്ച ആവർത്തിക്കുന്നു. ശരിയായ ആസൂത്രണത്തോടെ ബണ്ടുകൾ നിർമിക്കാൻ അധികാരികളും കർഷകരും പാടശേഖര സമിതികളും ഉത്സാഹിച്ചാൽ മാത്രമേ ഇതിനു പരിഹാരമുണ്ടാക്കാനാകൂ.
കേരളത്തിന്റെ നെല്ലറയായ കുട്ടനാടും അവിടത്തെ കർഷകരും നേരിടുന്ന പ്രശ്നങ്ങളുടെ ഒരു ഭാഗം മാത്രമാണിത്. കൃഷിചെയ്തുണ്ടാക്കുന്ന നെല്ല് സംഭരണ ഏജൻസികൾക്കു കൊടുത്തു പണം വാങ്ങിയെടുക്കുന്നതു മറ്റൊരു വലിയ പ്രശ്നമാണ്. ഉണക്കുകുറവിന്റെ പേരിൽ വില കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഒരുവശത്ത്; കൊണ്ടുപോയ നെല്ലിന്റെ വില ലഭിക്കുന്നതിലെ കാലതാമസം മറുവശത്ത്. കർഷകരെ ഉപദ്രവിക്കാൻ, സാധ്യമായ മാർഗങ്ങളിലെല്ലാം ശ്രമം നടക്കുന്നു. പ്രകൃതിയുടെയും അധികാരികളുടെയുമൊക്കെ ആക്രമണങ്ങൾ സഹിച്ചാണ് ആ കർഷകർ നാടിനു വേണ്ട ഭക്ഷ്യവിഭവം ഉത്പാദിപ്പിക്കുന്നത്. പ്രകൃതി ഒരുക്കുന്ന വിഷമസന്ധികളിൽ അവർക്കുനേരേ അതിവേഗം സഹായഹസ്തം നീട്ടാൻ അധികാരികളും ഭരണാധികാരികളും മടിക്കരുത്.
കുട്ടനാടൻ കർഷകർക്കുനേരേ സഹായഹസ്തം നീളട്ടെ
12:32 AM Oct 26, 2019 | Deepika.com