കേരളത്തിലെ മലയോരങ്ങളിലും മലബാറിലെ ദുർഘടപ്രദേശങ്ങളിലും നടന്ന കുടിയേറ്റം കാർഷിക കുടിയേറ്റമാണ്. അതോടൊപ്പം മലയാളമണ്ണിന്റെ അതിരു സംരക്ഷിക്കാനും ജന്മിക്കും കുടിയാനും ഒരുപോലെ അന്നം നൽകാനും വിശപ്പകറ്റാനും വേണ്ടിയുള്ള പുറപ്പാടുമായിരുന്നു അത്. ഇക്കാരണത്താൽതന്നെ കുടിയേറ്റങ്ങൾക്കു പിന്നിൽ അതതു കാലത്തെ സർക്കാരുകളുടെ ബോധപൂർവമായ പ്രോത്സാഹനവുമുണ്ടായിരുന്നു.
സ്വന്തം നാടും വീടും വിട്ട് അതിജീവനത്തിനായി ഹൈറേഞ്ചിലെ മലമടക്കുകളിലേക്കും വടക്കൻ മലബാറിലെ അനിശ്ചിതത്വങ്ങളിലേക്കും ഇറങ്ങിപ്പുറപ്പെട്ടവരാണു കുടിയേറ്റക്കാർ. ഈ പുറപ്പാടിൽ അവർക്കു കൂട്ടായുണ്ടായിരുന്നതു ദൈവവിശ്വാസവും കഠിനമായി അധ്വാനിക്കാനുള്ള മനസും പ്രാതികൂല്യങ്ങളെ നേരിടാനുള്ള ചങ്കുറപ്പും മാത്രം. കാടു നൽകുന്ന രോഗങ്ങളോടും കാട്ടുമൃഗങ്ങളോടും അവർ പടവെട്ടി. പട്ടിണിയും രോഗവും തങ്ങളിൽ പലരുടെയും ഉയിരെടുത്തപ്പോഴും അവർ തളർന്നില്ല. അധ്വാനിച്ചു പൊന്നുവിളയിച്ച് അവർ നാടിന്റെ അറപ്പുര നിറച്ചുകൊണ്ടിരുന്നു. പക്ഷേ, ഇന്ന് അവർ തളരുകയാണ്. അവരുടെ ആത്മധൈര്യം എവിടെയൊക്കെയോ ചോർന്നുപോകുന്നതുപോലെ.
കാട്ടാനയുടെയും കാട്ടുപോത്തിന്റെയും മുന്നിൽ പതറാതിരുന്ന ഈ ചങ്കൂറ്റം ആരുടെ മുന്പിലാണ് ഇന്ന് ഉലയുന്നത്? ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും മാറിമാറി വരുന്ന ഭരണകൂടങ്ങളുടെ അഹന്തയുടെയും ധാർഷ്ട്യത്തിന്റെയും മുന്നിൽ മാത്രം. യഥാർഥ കർഷകനുള്ളതു കക്ഷിരാഷ്ട്രീയമല്ല; മരുഭൂമിയിലും കനകം വിളയിക്കുന്ന, വിശക്കുന്നവന് അന്നം നൽകുന്ന, അധ്വാനത്തിന്റെ രാഷ്ട്രീയമേ അവനുള്ളു. കർഷകന്റെ ഈ തെളിഞ്ഞ മനസ് മലീമസമാക്കാനും വിദ്വേഷത്തിന്റെയും വേർതിരിവിന്റെയും വിഷം കുത്തിനിറയ്ക്കാനും കച്ചകെട്ടിയിറങ്ങിയ രാഷ്ട്രീയദല്ലാളന്മാർ ലക്ഷ്യമിടുന്നതു സ്വാർഥ നേട്ടങ്ങളാണ് .
മലയോരങ്ങളിൽ പ്രളയവും മണ്ണിടിച്ചിലുമൊക്കെ സംഹാരതാണ്ഡവമാടിയിട്ടും കുടിയേറ്റ കർഷകൻ ആരെയും പഴിച്ചില്ല. കാപ്പിക്കും കുരുമുളകിനും തേയിലയ്ക്കുമെല്ലാം വിലയിടിഞ്ഞപ്പോഴും പ്രതീക്ഷയോടെ നല്ലനാളിനായി അവൻ കാത്തിരുന്നു. എന്നാൽ, വിഷംചീറ്റുന്ന പകയോടെ എന്നവണ്ണം അധികാരികൾ നിർമാണ നിരോധനവും നിയന്ത്രണവും വസ്തു ഏറ്റെടുക്കൽ ഭീഷണിയുമൊക്കെ അവന്റെ നേരേ ഒന്നിനു പുറകേ ഒന്നായി പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ പ്രതിഷേധാഗ്നിയെ തല്ലിക്കെടുത്താൻ ഉത്തരവ് പിൻവലിക്കൽ പ്രഹസനവും അരങ്ങുതകർക്കുന്നു.
ജീവനോപാധിക്കോ ചെറുകിട വ്യാപാരത്തിനോ പൊതു ആവശ്യങ്ങൾക്കോ കെട്ടിടംനിർമിക്കാൻ നിയന്ത്രണങ്ങളേറെ കൊണ്ടുവരുമ്പോഴും പാറമടകളുടെ പ്രവർത്തനം സർക്കാർ സുഗമമാക്കും. 1964ലെ ചട്ടപ്രകാരം പതിച്ചുനൽകിയ പട്ടയഭൂമിയിൽ പാറഖനനത്തിനു മന്ത്രിസഭ അനുമതി നൽകി. അതേസമയം, ഇടുക്കി ജില്ലയിൽ 1960 കളിൽ നിർമിച്ച സ്കൂൾ കെട്ടിടങ്ങൾക്കു പകരം പുതിയവ നിർമിക്കാൻ അനുമതി നിഷേധിച്ചിരിക്കുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടേണ്ട അവസ്ഥയാണ് ഇതുമൂലമുണ്ടാവുക.
എന്നും വഞ്ചിക്കപ്പെട്ട ചരിത്രമാണു കേരളത്തിലെ പാവപ്പെട്ട കർഷകർക്കും കുടിയേറ്റക്കാർക്കുമുള്ളത്. വല്ലാത്ത വിഷമസന്ധിയിൽ പ്രതിഷേധവുമായി അണിനിരക്കാൻ കക്ഷിരാഷ്ട്രീയ, സാമുദായിക അതിർവരന്പുകൾക്ക് അതീതമായി തയാറായവരെ വിഡ്ഢികളാക്കുന്ന ഭേദഗതിനാടകമാണു കഴിഞ്ഞദിവസം കേരളസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ നിർമാണനിയന്ത്രണ ഉത്തരവുകൾ പൂർണമായി പിൻവലിക്കട്ടെ.
അമേരിക്കയിലും ഓസ്ട്രേലിയയിലും പശുവിനെ കറന്നാലേ ഇനി ഇന്ത്യക്കാരനു പാൽ കുടിക്കാനാവൂ! ആർസിഇപി കരാറിന്റെ പേരിൽ പാലും പാൽ ഉത്പന്നങ്ങളുംപോലും കുറഞ്ഞ നിരക്കിൽ ഇറക്കുമതി ചെയ്യപ്പെടാൻ പോവുകയാണ്. നാട്ടിലെ ക്ഷീരകർഷകനു മൂന്നു പശുക്കളും അവയ്ക്കു രണ്ടു കുട്ടികളുമായാൽ ഫാം ലൈസൻസിന്റെ നൂലാമാലകൾ കടക്കാൻ വിവിധ അധികാര കേന്ദ്രങ്ങൾക്കു മുന്പിൽ ഓച്ഛാനിച്ചു നിൽക്കേണ്ടിവരും. പശു വളർത്തി ജീവിക്കാമെന്ന മോഹവും അതോടെ വ്യാമോഹമായി മാറും.
ഭക്ഷ്യവിള, നാണ്യവിള കൃഷികളിൽനിന്നു കർഷകർ പിന്തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. റബർ, കശുവണ്ടി കൃഷികൾ അന്യംനിന്നുപോയേക്കും. നെൽക്കൃഷി വളരെ പരിമിതമായ മേഖലകളിലേക്കു ചുരുങ്ങിക്കഴിഞ്ഞു. ആരുടെയോ ലാഭത്തിനുവേണ്ടി ഉണ്ടാക്കുന്ന അന്താരാഷ്ട്ര കരാറുകൾ ഇവിടത്തെ കൃഷിക്കാരനെ വരിഞ്ഞുമുറുക്കുന്പോൾ കൃഷി കേരളത്തിൽ അന്യംനിന്നുപോകുന്ന തൊഴിലായി മാറും. കാർഷികോത്പന്നങ്ങളുടെ ഭീകരമായ വിലയിടിവ് അനേകം പേരെ കൃഷിയിൽനിന്ന് അകറ്റി. അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്ന വിഷഭക്ഷണം മാത്രം കഴിച്ച് ഒടുങ്ങാനാണോ മലയാളിയുടെ വിധി?
കോട്ടയം ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ റീസർവേ സമയത്ത് അടിസ്ഥാന നികുതി രജിസ്റ്ററിൽ പുരയിടം തോട്ടമായി തെറ്റായി രേഖപ്പെടുത്തിയതുമൂലമുള്ള പ്രശ്നങ്ങളും അതീവ ഗുരുതരമാണ്.
ഭിന്നതകൾ മറന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ച് കേരളജനതയുടെ അതിജീവനത്തിനായി പോരാടേണ്ട സമയമാണിത്. അതിനു നേതൃത്വം കൊടുക്കാൻ ഭരിക്കുന്ന സർക്കാരിനാവട്ടെ.
ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ചീഫ് എഡിറ്റർ
നിരന്തരം വഞ്ചിക്കപ്പെടുന്ന കർഷകനും കുടിയേറ്റക്കാരനും
11:24 PM Oct 21, 2019 | Deepika.com