ഉപതെരഞ്ഞെടുപ്പു പ്രചാരണച്ചൂടിനും കൂടത്തായി കേസ് സംബന്ധിച്ച വാർത്തകൾക്കും നടുവിൽ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ശ്രദ്ധിക്കാത്തൊരു പരിപാടി ഒറ്റപ്പാലത്ത് ഈ ദിവസങ്ങളിൽ നടന്നു. ഇരുപത്തിരണ്ടാമതു സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവമായിരുന്നു അത്. കലാ-കായിക രംഗങ്ങളിൽ സാധാരണ കുട്ടികളോടു മത്സരിക്കാൻ കഴിവില്ലാത്തവരാണു സ്പെഷൽ സ്കൂളുകളിലെ വിദ്യാർഥികൾ. എന്നാൽ ഭിന്നശേഷിക്കാരായ ഈ കുട്ടികളിൽ ചിലർ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കാറുണ്ട്. അത് അധികമാരും ശ്രദ്ധിക്കാറില്ലെന്നു മാത്രം.
പരിമിതികളുള്ളവരെ പ്രത്യേകമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതു മനുഷ്യത്വമാണ്. ദുർബലവിഭാഗങ്ങളോടും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്നവരോടും മാനസിക വെല്ലുവിളികൾ നേരിടുന്നവരോടും ശാരീരികമായ പോരായ്മകൾ ഉള്ളവരോടുമൊക്കെ കരുതലോടും സ്നേഹത്തോടും കൂടി പെരുമാറണമെന്നു പ്രത്യേകം പറയേണ്ടതില്ല. സർക്കാർതലത്തിൽ ഇവർക്കുവേണ്ടി പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതൊരു ഔദാര്യമല്ല; സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ, ഇത്തരം പോരായ്മകളുള്ളവർക്ക് അവർ അർഹിക്കുന്ന വിധത്തിൽ പരിഗണന നമ്മുടെ സമൂഹത്തിൽ ലഭിക്കുന്നുണ്ടോ? ഇല്ലെന്നതാണു വാസ്തവം.
ഒറ്റപ്പാലം കലോത്സവത്തിന്റെ ഉദ്ഘാടനവേളയിൽ വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ കുട്ടികൾ മണിക്കൂറുകളോളമാണു കാത്തുനിന്നത്. നീണ്ട കാത്തുനില്പ് സാധാരണ കുട്ടികളെപ്പോലും തളർത്തും. പരിമിതികളുള്ള കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. നിയമസഭാ സ്പീക്കറും എംപിയും എംഎൽഎയുമൊക്കെ എത്തുമെന്നു പറഞ്ഞെങ്കിലും കുട്ടികൾ ഒരുങ്ങി നിന്നതു മിച്ചം. മോഹിനിയാട്ടം, ഒപ്പന, മാർഗംകളി തുടങ്ങിയ മത്സര ഇനങ്ങൾക്കായുള്ള വേഷമണിഞ്ഞാണു കുട്ടികൾ വിശിഷ്ട വ്യക്തികളെ സ്വീകരിക്കാൻ കാത്തുനിന്നത്.
വിശിഷ്ടാതിഥികളെല്ലാം തിരക്കുള്ളവർതന്നെ. അവർക്കു വിവിധ പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടാവും. എന്നാൽ, വരാൻ സാധിക്കില്ലെങ്കിൽ അതൊന്ന് അറിയിക്കുകയെങ്കിലും വേണ്ടേ. വെറുതേ ഈ പാവം കുട്ടികളെ ഉടുത്തൊരുക്കി നിർത്തി വെയിൽ കൊള്ളിക്കേണ്ടിയിരുന്നോ? പ്രാധാന്യം കുറഞ്ഞ എത്രയോ പരിപാടികളിൽ പങ്കെടുക്കുന്നവരാണു ജനപ്രതിനിധികളും നേതാക്കളും. അവിടെയൊക്കെ ചെന്നില്ലെങ്കിൽ അവരുടെ വോട്ട്ബാങ്കിൽ ചോർച്ചയുണ്ടാകും. ഇവിടെ അങ്ങനെയൊന്നും സംഭവിക്കില്ലല്ലോ. അതുകൊണ്ടാവാം ഈ പരിപാടിയെ പ്രമുഖർ തഴഞ്ഞത്. ഇത്തരത്തിൽ അവഗണിക്കപ്പെടേണ്ടവരല്ല ഈ കുട്ടികൾ. തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കിട്ടിയ അവസരം ഉപയോഗിക്കാൻ കാത്തുനിൽക്കുകയായിരുന്നു അവർ. ഓരോ പ്രശംസയും അവർക്കു വിലപിടിപ്പുള്ള സമ്മാനമാണ്. ഒരു വാക്ക്, ഒരു തലോടൽ, ഒരു പുഞ്ചിരി മതിയാവും അവരുടെ മനസിന് ഉത്തേജനമേകാൻ. അതെങ്കിലും കൊടുക്കാൻ നേതാക്കൾക്കാവില്ലേ?
രാഷ്ട്രീയപ്രമുഖർ എത്താൻ മടിച്ചപ്പോൾ അവിചാരിതമായി കലോത്സവവേദിയിലേക്കു കടന്നുവന്ന മജീഷൻ മുതുകാട് കുട്ടികൾക്കൊരു സ്നേഹത്തണലായി. അദ്ദേഹത്തിന്റെ മാന്ത്രികവിദ്യകളെപ്പറ്റിയൊന്നും കുട്ടികളിൽ പലർക്കും അറിവുണ്ടായിരുന്നിരിക്കില്ല. പ്രധാനവേദിക്കു മുന്നിലെ സദസിലെത്തി മുതുകാട് കുട്ടികളുമായി സംസാരിച്ചു. ഭിന്നശേഷിക്കാരായ ചില കുട്ടികളെ മടിയിലിരുത്തി താലോലിച്ചു. ആരും അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. ഇത്തരമൊരു കലോത്സവം ഒറ്റപ്പാലത്തു നടക്കുന്നുണ്ടെന്നറിഞ്ഞു വന്നതായിരുന്നു മജീഷൻ മുതുകാട്. കലാരംഗത്തു മികവു തെളിയിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള സഹായം അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഒറ്റപ്പാലത്തെ കലോത്സവത്തിൽ പല കുട്ടികളും വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ഇതൊന്നും പലരും അറിഞ്ഞില്ല. ആളുകൾക്ക് ഹരം പകരുന്ന കൊലപാതകക്കഥകൾക്കും പീഡനകഥകൾക്കുമാണല്ലോ ഇപ്പോൾ ഡിമാൻഡ്. അല്ലെങ്കിൽത്തന്നെ സ്പെഷൽസ്കൂൾ വിദ്യാർഥികളെയും ആ സ്കൂളുകളിൽ ജോലി ചെയ്യുന്നവരെയും തിരിഞ്ഞുനോക്കാൻ ആരുണ്ട്? അവരെ അവഗണിച്ചാൽ ആരുണ്ടു ചോദിക്കാൻ? സ്പെഷൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മാസം സെക്രട്ടേറിയറ്റ് പടിക്കലേക്കു മാർച്ച് സംഘടിപ്പിച്ചിരുന്നു.
എസ്എസ്എയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കലാ-കായിക-പ്രവൃത്തിപരിചയ അധ്യാപകരുടെ ശന്പളം നേർപകുതിയായി വെട്ടിക്കുറച്ചതു പുനഃസ്ഥാപിക്കുക, തുല്യജോലിക്കു തുല്യവേതനം നൽകുക, മിനിമം വേതനം ഉറപ്പാക്കുക, കുട്ടികളുടെ വിദ്യാഭ്യാസാവകാശം സംരക്ഷിക്കുക തുടങ്ങിയവയായിരുന്നു അവർ ഉന്നയിച്ച ആവശ്യങ്ങൾ. ഇതിൽ ഏതാണ് അന്യായമായി അധികൃതർ കരുതുന്നത്? ഇത്തരം ന്യായമായ ആവശ്യങ്ങൾക്കു മുന്നിൽ കണ്ണടച്ചു നിൽക്കുന്നവർ എങ്ങനെയാണു ജനകീയ ഭരണാധികാരികളാവുക?
കേരളത്തിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്പെഷൽ സ്കൂളുകളുണ്ട്. പക്ഷേ അവയെല്ലാം നിലനിൽപ്പിനായി പോരാടുകയാണ്. ഇത്തരം സ്കൂളുകൾക്കു പരമാവധി സൗകര്യങ്ങൾ ഒരുക്കേണ്ട സർക്കാർ അവ വെട്ടിക്കുറയ്ക്കാനാണു ശ്രമിക്കുന്നത്. പ്രതിബദ്ധതയോടെ ഈ രംഗത്തു പ്രവർത്തിക്കുന്നവർ ഏറെയുണ്ട്. അതുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങൾ നിലനിന്നുപോകുന്നത്. സാധാരണ സ്കൂളുകളിൽ അധ്യയനസമയത്തു മാത്രം അധ്യാപകർ കുട്ടികളെ ശ്രദ്ധിച്ചാൽ മതിയെങ്കിൽ സ്പെഷൽ സ്കൂളുകളിൽ 24 മണിക്കൂറും അധ്യാപകരുടെ ശ്രദ്ധ ആവശ്യമായിവരും. സമർപ്പണബോധത്തോടെ ഈ രംഗത്തേക്കു വരുന്നവർക്കു മാത്രമേ ആത്മാർഥമായി ഈ ജോലി ചെയ്യാനാവൂ.
സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാൻ ഉത്തരവ് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ഇറങ്ങിയിരുന്നു. പക്ഷേ അതു നടപ്പായില്ല. എയ്ഡഡ് പദവിക്കു പകരം സ്പെഷൽ സ്കൂളുകളെ മൂന്നു വിഭാഗങ്ങളായി തിരിച്ചു സഹായധനം നൽകാനാണു സർക്കാർ തീരുമാനം. ഇത് എത്രമാത്രം വിജയകരമാകുമെന്നു കണ്ടറിയണം. മാനദണ്ഡപ്രകാരമുള്ള എല്ലാ സ്പെഷൽ സ്കൂളുകളും എയ്ഡഡ് ആക്കുമെന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നതാണ്. കേരളത്തിലെ 314 അംഗീകൃത സ്പെഷൽ സ്കൂളുകളിൽ ഒന്നു മാത്രമാണു സർക്കാർ നേരിട്ടു നടത്തുന്നതെന്നോർക്കണം. യഥാർഥത്തിൽ സർക്കാർ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം സന്നദ്ധ സംഘടനകളും സുമനസുകളും ഏറ്റെടുക്കുന്പോൾ സർക്കാർ അവരെ പ്രോത്സാഹിപ്പിക്കുകയെങ്കിലും ചെയ്യേണ്ടതില്ലേ? വേണ്ടപ്പെട്ടവർ കാട്ടുന്ന അവഗണനയുടെ ഒരു മുഖമാണ് ഒറ്റപ്പാലത്തു നാം കണ്ടത്.
പ്രമാണിമാർ അവഗണിച്ചവർക്കു മുതുകാടിന്റെ സ്നേഹസ്പർശം
11:46 PM Oct 20, 2019 | Deepika.com