കലാലയരാഷ്ട്രീയം നിയമവിധേയമാക്കാനും ശാശ്വതവത്കരിക്കാനും സംസ്ഥാനസർക്കാർ കാണിക്കുന്ന അമിതാവേശത്തിന്റെ ഭാഗമായി ഇതിനുവേണ്ടി നിയമനിർമാണത്തിനു നടപടികൾ മുന്നേറുകയാണെന്ന റിപ്പോർട്ട് ആശങ്കയോടെയേ പൊതുസമൂഹം കാണൂ. കേരള ഹൈക്കോടതിയുടെ വിധി മറികടക്കാനും കോളജുകളിൽ രാഷ്ട്രീയ സംഘടനകളുടെ തേർവാഴ്ച നടപ്പാക്കാനുമാണ് ഇടതുമുന്നണിസർക്കാർ ശ്രമിക്കുന്നത്. ഈ മാസം 28നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കാൻ നടപടികൾ പുരോഗമിക്കുന്നു.
ബഹുകക്ഷി പാർലമെന്ററി ജനാധിപത്യസംവിധാനം നിലനിൽക്കുന്ന ഒരു രാജ്യത്തു കലാലയവിദ്യാർഥികളിൽ രാഷ്ട്രീയബോധവും രാഷ്ട്രീയധാരണകളും വളരേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും കോളജ് വിദ്യാർഥികളിൽ ബഹുഭൂരിപക്ഷവും വോട്ടവകാശമുള്ളവരായിരിക്കുന്ന സാഹചര്യത്തിൽ. ജനാധിപത്യ പ്രക്രിയ മനസിലാക്കാനും പരിചയിക്കാനും അവർക്ക് അവസരം ലഭിക്കണം. ആരും തർക്കിക്കുന്ന വിഷയമല്ല അത്.
എന്നാൽ, കേരള ഹൈക്കോടതിയുടെ 2017 ഒക്ടോബർ 13ലെ വിധിയിലേക്കു നയിച്ച സാഹചര്യവും ആ വിധിയും പരിശോധിക്കുന്നവർക്ക് ഇപ്പോഴത്തെ നിയമനിർമാണ നീക്കത്തിൽ ആശങ്ക ഉണ്ടാവുക സ്വാഭാവികമാണ്. പഠിപ്പുമുടക്കിയുള്ള സമരങ്ങൾ പാടില്ലെന്നു ഹൈക്കോടതി അർഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിരുന്നു. സമരം നടത്തുകയോ വിദ്യാഭ്യാസാന്തരീക്ഷം തകർക്കുകയോ ചെയ്യുന്ന വിദ്യാർഥികളെ പ്രിൻസിപ്പലിനോ കോളജ് അധികൃതർക്കോ പുറത്താക്കാം എന്നു വിധിയിൽ വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ നേടാൻ സ്റ്റുഡന്റ്സ് കൗൺസിലുകളെയോ അക്കഡേമിക് കൗൺസിലുകളെയോ കോടതികളെയോ സമീപിക്കുകയാണു വേണ്ടതെന്നും ധർണ, സത്യഗ്രഹം, നിരാഹാരസമരം തുടങ്ങിയ മാർഗങ്ങളല്ല അവലംബിക്കേണ്ടതെന്നും അന്നു കോടതി വ്യക്തമാക്കി.
കോളജുകളിൽ രാഷ്ട്രീയപ്രവർത്തനം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വളച്ചുകെട്ടില്ലാതെ പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങൾ അറിവു പകരാനുള്ളതാണ്, രാഷ്ട്രീയപ്രവർത്തനത്തിനുള്ളതല്ല. രാഷ്ട്രീയമോഹങ്ങളുടെ പേരിൽ വിദ്യാർഥികളുടെ പഠനാവകാശംവച്ചു വിലപേശാനാവില്ല. രാഷ്ട്രീയവും പഠനവും ഒരുമിച്ചു കൊണ്ടുപോകുന്നതു ശരിയല്ല. രാഷ്ട്രീയപ്രവർത്തനമാണോ പഠനമാണോ വേണ്ടതെന്ന് ഓരോരുത്തർക്കും തീരുമാനിക്കാം. എന്നാൽ, കോളജുകളിൽ രണ്ടുംകൂടി ഒരുമിച്ചു കൊണ്ടുപോകുന്നതിന് അനുമതി നൽകാനാവില്ല എന്നും കോടതി പറയുകയുണ്ടായി.
ഇത്ര വ്യക്തമായ വിധിയെ മറികടക്കാനാണ് ഇപ്പോൾ നിയമനിർമാണത്തിനു ശ്രമിക്കുന്നത്. നമ്മുടെ കലാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകണമെന്നും അവിടെ വിദ്യാർഥികൾക്കു മികച്ച നിലവാരമുള്ള പഠനം ലഭ്യമാകണമെന്നും ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണു സർക്കാരിന്റെ ശ്രമം.
കേരളത്തിലെ കലാലയരാഷ്ട്രീയം എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥ മനസിലാക്കുന്നവർ സർക്കാരിന്റെ നീക്കത്തിൽ നന്മ കാണില്ല. തനിക്കു പഠിക്കാൻ അവസരം നൽകാത്ത കലാലയരാഷ്ട്രീയത്തെ കുറ്റപ്പെടുത്തി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഒരു വിദ്യാർഥിനി ആത്മഹത്യാശ്രമം നടത്തിയതു മാസങ്ങൾ മുന്പാണ്. കോളജിലെ വിദ്യാർഥിയൂണിയൻ ഓഫീസിൽനിന്ന് ആയുധങ്ങൾ കണ്ടെടുക്കുന്ന സംഭവങ്ങൾ പല സ്ഥലങ്ങളിലുണ്ടായി. കലാലയത്തിലെ വിദ്യാർഥിസംഘടനകൾ തമ്മിലുള്ള സംഘട്ടനങ്ങളിൽ മരണംപോലുള്ള ദാരുണ സംഭവങ്ങളും ഉണ്ടാകുന്നു. ചില കലാലയങ്ങളിൽ ഒരു സംഘടനയ്ക്കെതിരേ മത്സരിക്കാൻ ആരെയും അനുവദിക്കാതിരിക്കുന്ന കാടത്തത്തിലേക്കു വരെ കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്.
ഇവയ്ക്കു വിദ്യാർഥികളെ മാത്രം കുറ്റംപറഞ്ഞിട്ടു കാര്യമില്ല. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സമുന്നതനേതാക്കൾതന്നെ വിദ്യാർഥികളെ അക്രമത്തിനും ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതാണു സംസ്ഥാനത്തു കണ്ടുവരുന്നത്. അതിനു നിയമപരമായ അംഗീകാരം നൽകുന്നതിനപ്പുറം കലാലയങ്ങളിലെ അച്ചടക്കവ്യവസ്ഥ തന്നെ ഇല്ലാതാക്കുന്ന നിർദേശങ്ങളുമാണു നിർദിഷ്ട നിയമനിർമാണത്തിൽ ഉള്ളത്.
കലാലയവിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ റിട്ടയേഡ് ജഡ്ജി അധ്യക്ഷനായി ഒരു സംസ്ഥാനതല ജുഡീഷൽ അഥോറിറ്റി രൂപവത്കരിക്കണമന്നു നിർദിഷ്ട ബില്ലിൽ പറയുന്നു. റിട്ടയേഡ് ജഡ്ജിക്കു പുറമേ ഒരു വിദ്യാഭ്യാസ വിചക്ഷണനും ഒരു സാമൂഹിക പ്രവർത്തകനും ഉൾപ്പെടുന്നതാണ് അഥോറിറ്റി. ഈ അഥോറിറ്റിക്ക് പ്രിൻസിപ്പലിനെയും യൂണിവേഴ്സിറ്റി വൈസ് ചാൻസലറെയും പ്രോവൈസ് ചാൻസലറെയും മാറ്റാനുള്ള ശിപാർശ നടത്താനും അധികാരം നൽകുന്നു. കലാലയങ്ങളെ തകർച്ചയിലേക്കു നയിക്കാനേ ഈ സംവിധാനം വഴിതെളിക്കൂ. ഇത്തരം വ്യവസ്ഥ നിലനിൽക്കുന്നിടത്തു കഴിവും ആത്മാർഥതയുമുള്ളവർ പ്രിൻസിപ്പലാകാനോ വൈസ് ചാൻസലറാകാനോ മടിക്കും. പ്രിൻസിപ്പൽമാർക്കു മൂക്കുകയറിടാൻ മാത്രമുള്ള ഇത്തരം വ്യവസ്ഥകൾ കൊണ്ട് ഉന്നത വിദ്യാഭ്യാസരംഗം കുട്ടിച്ചോറാക്കാൻ മാത്രമേ കഴിയൂ.
കലാലയങ്ങൾ മികവുറ്റ പഠനകേന്ദ്രങ്ങളാകണം. വിദ്യാർഥികളുടെ ആദ്യത്തെയും അവസാനത്തെയും ചുമതല, കമ്യൂണിസ്റ്റ് ആചാര്യൻ വി.ഐ. ലെനിൻ പറഞ്ഞതുപോലെ പഠനം മാത്രമായിരിക്കണം. രാഷ്ട്രീയ പാർട്ടികൾക്കു ചാവേറുകളെയും ഗുണ്ടാസംഘങ്ങളെയും വളർത്താനുള്ള സ്ഥലങ്ങളായി കലാലയങ്ങളെ മാറ്റരുത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സാധ്യമായ മികവിന്റെ നിലവാരത്തിലെത്താൻ കേരളത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനു തടസമായ ഘടകങ്ങൾ മാറ്റി ഉയർന്ന അക്കഡേമിക് സംസ്കാരവും അന്തരീക്ഷവും വളർത്തിയെടുക്കുകയാണു കാലഘട്ടത്തിന്റെ ആവശ്യം. ആഗോളതലത്തിൽ മത്സരിക്കാൻ നമ്മുടെ യുവാക്കൾ സജ്ജരാകണമെങ്കിൽ അതു വേണം. അതിനു നടപടികൾ എടുക്കുന്നതിനു പകരം കലാലയങ്ങളെ കലാപാലയങ്ങളാക്കി മാറ്റാനേ നിർദിഷ്ട നിയമനിർമാണം വഴിതെളിക്കൂ. വിനാശകരമായ ഈ നിയമനിർമാണ നീക്കത്തിൽനിന്നു പിന്മാറാനുള്ള വിവേകവും സന്മനോഭാവവും സർക്കാരിനുണ്ടാകണം.
കലാലയങ്ങളെ തകർക്കുന്ന നീക്കത്തിൽനിന്നു പിന്മാറണം
11:53 PM Oct 17, 2019 | Deepika.com