വീണ്ടുമൊരിക്കൽക്കൂടി നൊബേൽ പുരസ്കാരത്തിന്റെ പേരിൽ ഇന്ത്യക്ക് അഭിമാനിക്കാനവസരം. ഇന്ത്യൻ വംശജനായ അഭിജിത് ബാനർജി ഇത്തവണ എസ്തർ ഡുഫ്ലോയ്ക്കും മൈക്കിൾ ക്രെമർക്കുമൊപ്പം സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ടു. സാന്പത്തിക നൊബേൽ ആരംഭിച്ചതിന്റെ അന്പതാം വാർഷികത്തിൽ ഈ പുരസ്കാരം ഒരു ഇന്ത്യൻ വംശജനു ലഭിച്ചുവെന്നതു വിശേഷാൽ സന്തോഷത്തിനിടയാക്കുന്നു. അമർത്യാ സെന്നിനുശേഷം സാന്പത്തിക നൊബേൽ നേടുന്ന ഇന്ത്യക്കാരനാണ് അഭിജിത് ബാനർജി.
ആഗോളതലത്തിൽ ദാരിദ്ര്യനിർമാർജനത്തിനായുള്ള ഗവേഷണങ്ങളാണു ബാനർജി ഡുഫ്ലോ ക്രെമർമാർക്കു പുരസ്കാരം നേടിക്കൊടുത്തത്. പ്രാഥമിക വിദ്യാഭ്യാസം കോൽക്കത്തയിലും കോളജ് പഠനം ഡൽഹിയിലും നടത്തിയ ശേഷമാണ് അഭിജിത് ബാനർജി അമേരിക്കയിലേക്കു പോയത്. ജെഎൻയുവിൽനിന്നു സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം ഹാർവാഡ് സർവകലാശാലയിൽനിന്നു ഗവേഷണബിരുദം നേടി. അദ്ദേഹത്തിന്റെ ഗവേഷണങ്ങളേറെയും നടന്നത് ഇന്ത്യയിലായിരുന്നുവെന്നതു ശ്രദ്ധേയമാണ്.
വികസന സാന്പത്തിക ശാസ്ത്രത്തിനു പുതിയ ദിശാബോധം നൽകി എന്നതാണു സമ്മാനിതരായ ത്രിമൂർത്തികളുടെ ഗവേഷണത്തിന്റെ ഏറ്റവും വലിയ നേട്ടം. പ്രായോഗികതലത്തിൽ ഏറെ ഫലപ്രദമെന്നത് ഇവരുടെ ഗവേഷണങ്ങളുടെ വലിയ സവിശേഷതയായി.
ദാരിദ്ര്യ നിർമാർജനം ഈ നൂറ്റാണ്ടിലും ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ്. ആഫ്രിക്കയിലെ പല രാജ്യങ്ങളും ഇന്നും കൊടുംപട്ടിണിയിലാണ്. ഇന്ത്യ വികസിതരാജ്യമാകാൻ വെന്പുന്നുണ്ടെങ്കിലും ഇവിടെ ദാരിദ്ര്യം നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. ജനസംഖ്യയുടെ മൂന്നിലൊന്നോളം ഇപ്പോഴും ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള ഇന്ത്യ ദാരിദ്ര്യനിർമാർജനത്തെക്കുറിച്ചു വേണ്ടത്ര ചിന്തിക്കുന്നില്ല. ജനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാകാത്ത ഏതു സാഹചര്യവും വികസനത്തിനു തടസമാണ്. ബാനർജി - ഡുഫ്ലോ - ക്രെമർ ത്രയം നടത്തിയ ഗവേഷണങ്ങൾ ആഗോളതലത്തിൽ ദാരിദ്ര്യനിർമാർജന പദ്ധതികൾക്കു വലിയ മാർഗദർശനം നൽകുന്നുണ്ട്. വികസന സാന്പത്തിക ശാസ്ത്ര ഗവേഷണരംഗം കൂടുതൽ കാര്യക്ഷമമാകാൻ ഇവരുടെ പ്രവർത്തനങ്ങൾ ഏറെ സഹായകമായി. അഭിജിത്തിനെപ്പോലുള്ള പ്രതിഭകൾക്ക് ഗവേഷണത്തിനു വേണ്ടത്ര സൗകര്യമൊരുക്കാൻ ഇന്ത്യക്കു സാധിക്കുന്നില്ലെന്നതു ഖേദകരമാണ്.
അഭിജിത് ബാനർജിയും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജീവിതപങ്കാളിയായ ഫ്രഞ്ച്-അമേരിക്കൻ വംശജ എസ്തർ ഡുഫ്ലോയും ചേർന്നെഴുതിയ “പുവർ ഇക്കണോമിക്സ്’’ എന്ന പുസ്തകം ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പതിനേഴു ഭാഷകളിലേക്കാണീ പുസ്തകം മൊഴിമാറ്റം ചെയ്യപ്പെട്ടത്.
ബാനർജിയുടെയും ഡുഫ്ലോയുടെയും ഗവേഷണഫലങ്ങൾ വികസിത, വികസ്വര രാജ്യങ്ങളിൽ വലിയ സ്വാധീനമാണു ചെലുത്തിയത്. ദാരിദ്ര്യം എന്ന പ്രശ്നത്തെക്കുറിച്ചു താത്ത്വികമായ അവലോകനം നടത്തുകയല്ല, അതിനു പ്രായോഗിക പരിഹാരം തേടുകയാണവർ ചെയ്തത്. അതിന്റെ ഫലമായി ഇന്ത്യയിലെ അന്പതു ലക്ഷത്തോളം കുട്ടികൾക്കു സ്കൂൾ പഠനത്തിൽ മികവു നേടാൻ അവസരം ലഭ്യമായ കാര്യം നൊബേൽ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. പല രാജ്യങ്ങളിലും ആരോഗ്യരംഗത്തു പ്രതിരോധപ്രവർത്തനങ്ങൾക്കു വലിയ തോതിൽ സർക്കാർ സബ്സിഡി ലഭ്യമാക്കുന്നതിനും ഇവരുടെ ഗവേഷണങ്ങൾ പ്രചോദനമായി. ദാരിദ്ര്യനിർമാർജനവുമായി ബന്ധപ്പെട്ട പല പദ്ധതികളിലും ഇരുവരും പങ്കാളികളാണ്.
ഗവേഷണത്തിന്റെ ലക്ഷ്യമെന്തായിരിക്കണം എന്നുകൂടി ഈ നൊബേൽ പുരസ്കാരം നമ്മെ ഓർമപ്പെടുത്തുന്നു. സമൂഹത്തിനു പ്രയോജനം ചെയ്യാത്ത ഗവേഷണങ്ങൾ പാഴ്വേലയാണ്. ഇന്ത്യയിൽ എല്ലാ വർഷവും നിരവധിപേർ ഗവേഷണബിരുദവുമായി പുറത്തിറങ്ങുന്നുണ്ട്. എന്നാൽ ഇവരുടെ ഗവേഷണപ്രബന്ധങ്ങൾ പലതും പ്രായോഗിക ജീവിതവുമായി തെല്ലും ബന്ധമുള്ളതല്ല. കോളജ് അധ്യാപന ജോലി നേടാൻ ഗവേഷണബിരുദം ഉപകരിക്കുമെന്നതിനാൽ ഗവേഷണം ഒരു കടന്പകടക്കൽ മാത്രമായി മാറിയിട്ടുണ്ട്.
യുജിസി ശന്പള സ്കെയിൽ വന്നതോടെ കോളജ് അധ്യാപനജോലിയുടെ ആകർഷകത വർധിച്ചിട്ടുണ്ട്. ജോലി ലഭ്യമാകുന്നതിനു കുറുക്കുവഴിയായിത്തീരരുതു ഗവേഷണം. കൂടുതൽ ഉത്തരവാദിത്വവും സാമൂഹിക ബോധവും നമ്മുടെ ഗവേഷകവിദ്യാർഥികൾക്കുണ്ടാകണം. എങ്കിൽമാത്രമേ സമൂഹത്തിനു ഗുണകരമായ ഗവേഷണങ്ങൾ ഉണ്ടാവൂ. ഇത്തവണത്തെ സന്പത്തിക നൊബേൽ ജേതാക്കൾ കാട്ടിത്തരുന്നതു ലക്ഷ്യബോധത്തോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഗവേഷണ പ്രയത്നങ്ങളുടെ പ്രയോജനമാണ്. ചുറ്റമുള്ള ലോകത്തെ നോക്കിക്കാണുകയും സമൂഹത്തിന്റെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും ശ്രമിക്കുകയും ചെയ്തു എന്നതാണ് അവരുടെ ഗവേഷണങ്ങളെ പ്രകാശമാനമാക്കുന്നതും നൊബേൽ സമ്മാനത്തെ അർഥപൂർണമാക്കുന്നതും. വർണശബളമായ പുറംചട്ടകളോടെ പുസ്തക അലമാരകളെ അലങ്കരിക്കേണ്ടവയല്ല ഗവേഷണ പ്രബന്ധങ്ങളെന്നും അവ സമൂഹത്തിന് ഉപകരിക്കുന്നവയാകണമെന്നും ഇത്തവണത്തെ നൊബേൽ പുരസ്കാരം നമ്മെ ഓർമിപ്പിക്കുന്നു.
രണ്ടു വർഷം മുന്പു മാത്രമാണ് അഭിജിത് ബാനർജി അമേരിക്കൻ പൗരത്വം സ്വീകരിച്ചത്. 2003ൽ ബാനർജി സ്ഥാപിച്ച അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ്(ജെ-പാൽ) വലിയ സാമൂഹ്യ മാറ്റങ്ങൾക്കു വഴിയൊരുക്കി. അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസിന്റെ ഫെലോ ആയും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം എഴുതിയ “വാട്ട് ദ ഇക്കോണമി നീഡ്സ് നൗ’’ (സന്പദ്വ്യവസ്ഥയ്ക്ക് ഇപ്പോൾ ആവശ്യമായത് ) എന്ന പുസ്തകം ഈ വർഷമാണു പ്രസിദ്ധീകരിച്ചത്. സമകാലിക സാന്പത്തിക സാഹചര്യങ്ങളെ അനിതരസാധാരണമായ പാടവത്തോടെ നിരീക്ഷിക്കുന്ന ഈ സാന്പത്തിക വിദഗ്ധന്റെ കഴിവുകൾ ഇന്ത്യക്ക് എത്രമാത്രം പ്രയോജനകരമാക്കാനാവും എന്നു ഭരണാധികാരികൾ ചിന്തിക്കേണ്ടതുണ്ട്. അതോടൊപ്പം ഇതുപോലുള്ള പ്രതിഭാശാലികൾക്കു വളരാൻ അമേരിക്കയിൽ ലഭിക്കുന്ന വളവും ഊർജവും ലോക സാന്പത്തിക ശക്തിയാകാൻ തത്രപ്പെടുന്ന ഇന്ത്യക്ക് ഇവിടെ നൽകാനാവില്ലേ എന്നും ഗൗരവപൂർവം ചിന്തിക്കണം.
രാജ്യത്തിന് അഭിമാനം അഭിജിത് ബാനർജി
12:04 AM Oct 15, 2019 | Deepika.com