കോഴിക്കോട് കൂടത്തായിയിൽ പിഞ്ചുകുഞ്ഞടക്കം ആറുപേരുടെ മരണം കൊലപാതകമാണെന്ന പോലീസിന്റെ കണ്ടെത്തൽ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സമൂഹത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്ന ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളും ബന്ധുക്കളായ മറ്റു മൂന്നുപേരുമാണു 14 വർഷത്തിനിടെ കൊലചെയ്യപ്പെട്ടത്. ഇത്ര ആസൂത്രിതവും വിപുലവുമായൊരു കൊലപാതകപരമ്പര കേരളത്തിൽ കേട്ടിട്ടില്ല.
2011 ഒക്ടോബർ 30നു കൂടത്തായിയിലെ പൊന്നാമറ്റത്തിൽ റോയി തോമസിനെ കൊലചെയ്തു എന്ന കുറ്റത്തിനാണ് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ജോളിയെയും സഹായികളായ രണ്ടുപേരെയും ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. റോയിയുടെ അമ്മ അന്നമ്മ 2002ലും പിതാവ് ടോം തോമസ് 2008ലും അന്നമ്മയുടെ സഹോദരൻ മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകന്റെ മകൾ ഒരു വയസുള്ള ആൽഫൈൻ എന്നിവർ 2014ലും ആൽഫൈന്റെ അമ്മ സിലി 2016ലുമാണു കൊല്ലപ്പെട്ടത്. ഈ കൊലപാതകങ്ങളിലെല്ലാം ജോളിക്കു പങ്കുണ്ടായിരുന്നതായി വ്യക്തമാണെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും പോലീസ് പറയുന്നു.
നമ്മുടെ സമൂഹത്തിൽ കുടുംബബന്ധങ്ങളിൽ വലിയ തകർച്ചയുണ്ടായിട്ടുണ്ടെന്നതിന്റെ സൂചനയാണീ കൊലപാതക പരന്പര. പണത്തിനു വേണ്ടിയുള്ള അത്യാർത്തിയിൽ ബന്ധങ്ങൾ വിസ്മരിക്കപ്പെടുക മാത്രമല്ല, ക്രൂരമായ കുറ്റകൃത്യങ്ങൾ അരങ്ങേറുകയും ചെയ്യുന്നു. കൂടത്തായിയിലെ സംഭവങ്ങൾ അത്യസാധാരണമെങ്കിലും നമ്മുടെ സമൂഹത്തിന്റെ പോക്ക് എങ്ങോട്ട് എന്നതിനെക്കുറിച്ചു വളരെ ആശങ്കനിറഞ്ഞ ചിന്തകൾ ഇവ സൃഷ്ടിക്കുന്നു. സന്പത്തിനുവേണ്ടി നിഷ്ഠുര കുറ്റകൃത്യങ്ങൾ സമൂഹത്തിൽ സാധാരണമായിക്കൊണ്ടിരിക്കുന്നു. കൂടത്തായി സംഭവങ്ങളുമായി ബന്ധപ്പെട്ടു ജാതിയും മതവും പരാമർശിച്ചുകൊണ്ടുള്ള ചർച്ചകൾ ചില ചാനലുകളിലും സോഷ്യൽമീഡിയയിലും നടക്കുന്നുണ്ട്. ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ തങ്ങളുടെ ജീർണതയാണു വെളിപ്പെടുത്തുന്നത്. സമ്പത്തിനോടുള്ള ആർത്തിയും മറ്റുമാണു കൊടുംക്രൂരതയ്ക്കു കൂടത്തായി കേസിലെ പ്രധാനപ്രതി ജോളിയെ പ്രേരിപ്പിച്ചത് എന്നാണു പോലീസിന്റെ നിഗമനം.
പോലീസിനെത്തന്നെ അമ്പരിപ്പിച്ച സ്വഭാവവൈകല്യമാണ് ഈ യുവതിയുടെ ജീവിതത്തിൽ കണ്ടെത്താനായത്. കുടുംബജീവിതത്തിന്റെ മഹത്ത്വവും ഉത്തരവാദിത്വവും ഉൾക്കൊള്ളാതെ വികലമായ കാഴ്ചപ്പാടോടെ വിവാഹത്തിലേക്കു പ്രവേശിക്കുന്നവരാണു പലപ്പോഴും വഴിവിട്ട ബന്ധങ്ങളിൽ എത്തുന്നത്. ഏറെ സഹനങ്ങളും ത്യാഗങ്ങളും ആവശ്യപ്പെടുന്നതാണു വിജയകരമായ കുടുംബജീവിതം എന്ന യാഥാർഥ്യം ഉൾക്കൊള്ളാത്തവർ പ്രലോഭനങ്ങൾക്ക് അടിപ്പെടുന്നു. ഭർത്താവ് റോയി തോമസുമായുള്ള ജോളിയുടെ പൊരുത്തക്കേടുകൾ മുതലെടുത്ത് അവരുമായി ചങ്ങാത്തംകൂടിയവരും ഇപ്പോൾ പ്രതികളോ പ്രതിസ്ഥാനത്തു സംശയിക്കപ്പെടുന്നവരോ ആയിരിക്കുന്നു.
ഒരു കാലത്തു ക്രൈംനോവലുകളും മഞ്ഞപ്രസിദ്ധീകരണങ്ങളും അക്രമങ്ങൾ ചിത്രീകരിക്കുന്ന സിനിമകളും യുവജനങ്ങളുടെ വീക്ഷണങ്ങളെ വികലമാക്കിയിരുന്നു. ഇപ്പോൾ പല ടെലിവിഷൻ സീരിയലുകളും കുടുംബസദസുകൾക്കുമുന്പിൽ വിളന്പുന്നതു കുടുംബബന്ധങ്ങളിലെ താളപ്പിഴകളുടെ കഥകളാണ്. അവിഹിത ബന്ധങ്ങളും അമ്മായിയമ്മപ്പോരും കുടുംബങ്ങളിൽ സർവസാധാരണമാണെന്ന ധാരണയാണു പലസീരിയലുകളും സൃഷ്ടിക്കുന്നത്. പകയുടെയും വെറുപ്പിന്റെയും ചതിയുടെയും മാത്രമല്ല കൊലപാതകത്തിന്റെവരെ വഴികൾ പഠിപ്പിക്കുന്നവയാണു ചില സീരിയലുകൾ. സ്ത്രീ കഥാപാത്രങ്ങളിൽ ചിലരെയെങ്കിലും ഏതു ക്രൂരകൃത്യവും ചെയ്യാൻ മടിയില്ലാത്തവരായി ചിത്രീകരിക്കുന്നു. ഇത്തരം സീരിയലുകൾ കാണുന്ന കുട്ടികൾ സ്വന്തം മാതാപിതാക്കളെപ്പോലും സംശയിച്ചെന്നുവരാം. ചില വാർത്താ ചാനലുകളും ഇപ്പോൾ റേറ്റിംഗ് ഉയർത്താനായി കുറ്റകൃത്യങ്ങൾക്കും വൈകൃതങ്ങൾക്കും അമിതപ്രാധാന്യം നൽകുന്നു.
കുടുംബങ്ങളിൽ അസ്വാഭാവികമായി മരണങ്ങൾ സംഭവിക്കുമ്പോൾ പലപ്പോഴും വിവേകത്തോടെയുള്ള ഇടപെടലുകളല്ല ഉണ്ടാകുന്നത്. കുഴഞ്ഞുവീണുള്ളതോ ഏതെങ്കിലും തരത്തിൽ സംശയം ജനിപ്പിക്കുന്നതോ ആയ മരണങ്ങളിൽ പോസ്റ്റ്മോർട്ടം ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ നടപടികളും പൂർത്തിയാക്കാൻ പലരും വിസമ്മതിക്കാറുണ്ട്. ദുരഭിമാനത്തിന്റെ പേരിൽ മാത്രമായിരിക്കും ഈ വിസമ്മതം. എന്നാൽ സംശയങ്ങൾ ദൂരീകരിക്കാനും വ്യാജപ്രചാരണങ്ങൾക്ക് അവസരമുണ്ടാകാതിരിക്കാനും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉത്തരവാദപ്പെട്ടവർ ഉറപ്പാക്കണം.
കൂടത്തായിയിൽ അന്നമ്മയുടെ അസ്വാഭാവിക മരണമുണ്ടായപ്പോൾ പോസ്റ്റ്മോർട്ടം നടന്നിരുന്നുവെങ്കിൽ ഒരുപക്ഷേ മറ്റ് അഞ്ചു ജീവനുകൾ അപഹരിക്കപ്പെടുകയില്ലായിരുന്നു. റോയി തോമസിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം നടന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. മരണകാരണം സയനൈഡ് ആണെന്നു വ്യക്തമായിട്ടും പോലീസ് അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു. റോയിയുടേത് ആത്മഹത്യയാണെന്നും പോലീസ് അന്വേഷണമുണ്ടായാൽ കുടുംബത്തിനു നാണക്കേടാകുമെന്നുമുള്ള ജോളിയുടെ പ്രചാരണം മറ്റു കുടുംബാംഗങ്ങൾ മുഖവിലയ്ക്കെടുക്കുകയായിരുന്നു. അഭിമാനത്തേക്കാൾ പ്രധാനമാണു സത്യം തെളിയുക എന്നത് ഇവിടെ ഒരു പാഠമായി മാറുന്നു. കേസ് മുക്കിയതിനു പിന്നിൽ ജോളിയുടെ ശക്തമായ ഇടപെടൽ പോലീസ് സംശയിക്കുന്നുണ്ട്. പോലീസുകാരുൾപ്പെടെ കേസൊതുക്കുന്നതിനു കൂട്ടുനിന്നവരെ നിയമത്തിനു മുന്നിൽ എത്തിക്കണം.
റോയിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സമർഥവും കാര്യക്ഷമവുമായ അന്വേഷണം നടത്തിയ പോലീസ് ടീം കൈവരിച്ചിരിക്കുന്നത് അഭിമാനകരമായ നേട്ടമാണ്. കോഴിക്കോട് റൂറൽ എസ്പി കെ.ജി. സൈമൺ, ഡിവൈഎസ്പി ആർ. ഹരിദാസ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിന്റെ ചുരുളഴിച്ചത്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ജീവൻ ജോർജ് രണ്ടുമാസത്തോളം ആത്മാർഥമായി നടത്തിയ അന്വേഷണം ഏറെ സങ്കീർണതകളുള്ള ഈ കേസിനു തുമ്പുണ്ടാക്കി. പോക്കറ്റടിക്കാരനെ പിടിച്ചാൽപ്പോലും ചാനലുകളെ വിളിച്ചുവരുത്തി വാർത്താസമ്മേളനം നടത്തുന്ന ചില പോലീസുകാരുള്ള നാട്ടിൽ രണ്ടുമാസത്തോളം ആരുമറിയാതെ അന്വേഷണം നടത്തുകയും നിരവധി ആളുകളിൽനിന്നു തെളിവുകൾ ശേഖരിക്കുകയും ചെയ്തത് ഉദ്യോഗസ്ഥരുടെ ആത്മാർഥതയും അർപ്പണബോധവുമാണു വെളിവാക്കുന്നത്. സാധ്യമായ എല്ലാ തെളിവുകളോടെയും കേസ് കോടതിയിൽ എത്തിക്കാനും അന്വേഷണസംഘത്തിനു കഴിയണം.
പണത്തിനും പ്രശസ്തിക്കും സുഖഭോഗങ്ങൾക്കുംവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത പ്രവണത സമൂഹത്തിൽ വളരുന്നത് അത്യന്തം അപകടകരമാണ്. കുട്ടികളിലും ചെറുപ്പക്കാരിലും ആഡംബരത്തോടും സാഹസങ്ങളോടും ഭ്രമം കാണപ്പെടുന്നെങ്കിൽ അതു നിയന്ത്രിക്കാൻ മാതാപിതാക്കളും ബന്ധുക്കളും അലംഭാവം കാട്ടരുത്. സ്വഭാവവൈകല്യങ്ങൾ തുടക്കത്തിലേ പരിഹരിക്കപ്പെടണം. ഇതിനു സഹായകമായ കൗൺസലിംഗുകൾ ദുരഭിമാനത്തിന്റെ പേരിൽ വേണ്ടെന്നു വയ്ക്കരുത്. കൂടത്തായി സംഭവപരന്പര ആത്മപരിശോധനയ്ക്കു സമൂഹത്തെ പ്രേരിപ്പിക്കണം .
കൂടത്തായി കേസ് ഉണർത്തുന്നത് ആശങ്കനിറഞ്ഞ സാമൂഹ്യചിന്തകൾ
12:31 AM Oct 07, 2019 | Deepika.com