മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികദിനമാണിന്ന്. ഗാന്ധിദർശനങ്ങളുടെ നിതാന്ത മൂല്യം മനസിലാക്കുന്നതിൽ നാം പരാജയപ്പെടുന്നോ?
വാസ്തവത്തിൽ ഭാരതത്തിന് എക്കാലത്തും അഭിമാനിക്കാവുന്നതു മഹാത്മാഗാന്ധിയുടെ പേരിലാണ്. ആ മഹാത്മാവിന്റെ 150-ാം ജന്മവാർഷികദിനമാണിന്ന്. ഭാരതത്തിന് അദ്ദേഹം രാഷ്ട്രപിതാവാണെങ്കിൽ ലോകത്തിന് അദ്ദേഹം ആധുനികയുഗത്തിൽ ധാർമിക ദർശനം നൽകിയ മഹാനാണ്.
ഗാന്ധിജിക്കും അദ്ദേഹത്തിന്റെ ദർശനങ്ങൾക്കും സ്വന്തം നാട്ടിൽ അവഹേളനം ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഗാന്ധിജിയെ ഇകഴ്ത്താൻ മടിക്കാത്തവർ ഇന്നേറെയുണ്ട്. ഗാന്ധിഘാതകനെ പുകഴ്ത്താൻപോലും ചിലർക്കു മടിയില്ല. ഈ സമീപനം ഉത്തരവാദപ്പെട്ട ചില കോണുകളിൽനിന്നുണ്ടാകുന്നുവെന്നത് അനല്പമായ ആശങ്ക ജനിപ്പിക്കുന്നു.
ഗാന്ധിജിയിൽനിന്നു രാഷ്ട്രപിതാവെന്ന പദവി തട്ടിക്കളയാൻപോലും ചിലർ ശ്രമിക്കുന്നു. ആ പദവിയിലേക്കു മറ്റു ചിലരെ പ്രതിഷ്ഠിക്കാനുള്ള പരിഹാസ്യമായ ശ്രമവും നടക്കുന്നു. പാഴ്ശ്രമമെന്നു തള്ളാവുന്നതല്ല അതൊക്കെ. ചരിത്രത്തെ തേച്ചുമായ്ച്ചു കളയാൻ സംഘടിതമായിത്തന്നെ ശ്രമമുണ്ട്.
ഗാന്ധിജിയുടെ ജീവിതം ഇന്ത്യയിലെ ജനകോടികൾക്കുവേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു. കലാപങ്ങളും സായുധ വിപ്ലവങ്ങളും ഘോരയുദ്ധങ്ങളും രക്തച്ചൊരിച്ചിലുമൊക്കെയാണു രാഷ്ട്രീയമാറ്റത്തിന്റെ മാർഗമെന്നു ലോകം കരുതിയിരുന്ന കാലത്താണ് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന യുവാവ് പുതിയൊരു കാഴ്ചപ്പാടുമായി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി യത്നം തുടങ്ങിയത്. ദക്ഷിണാഫ്രിക്കയിൽ കണ്ട വെള്ളക്കാരുടെ അഹന്തയും കറുത്ത വർഗക്കാരോടുള്ള വിവേചനവും ഈ ചെറുപ്പക്കാരന്റെ ഹൃദയത്തെ പൊള്ളിച്ചു. അവിടെനിന്ന് ഇന്ത്യയിലെത്തിയ ഗാന്ധിക്കു രാഷ്ട്രീയത്തിലേക്കു വഴികാട്ടിയതു ഗോപാലകൃഷ്ണ ഗോഖലെയായിരുന്നു. വായടച്ചും കണ്ണു തുറന്നും ഇന്ത്യയെ മനസിലാക്കണമെന്നായിരുന്നു ഗോഖലെയുടെ ഉപദേശം. ഗാന്ധി അത് ഉൾക്കൊണ്ടു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം ശക്തി നേടിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ബിഹാറിൽ ബ്രിട്ടീഷുകാരുടെ ക്രൂരമായ ചൂഷണത്തിനിരയായിരുന്ന ചന്പാരനിലെ നീലം കൃഷിക്കാരുടെ പ്രക്ഷോഭമാണു ഗാന്ധിജിയെ പ്രത്യക്ഷമായൊരു സമരത്തിലേക്കു നയിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃനിരയിൽ നിരവധി പ്രഗത്ഭരുണ്ടായിരുന്നുവെങ്കിലും പ്രസ്ഥാനം ജനകീയ മുഖം കൈവരിക്കാൻ പിന്നെയും കാലമെടുത്തു. ജനങ്ങളുമായി - പ്രത്യേകിച്ച്, അവരുടെ ദരിദ്രാവസ്ഥയുമായി - താദാത്മ്യം പ്രാപിച്ചുകൊണ്ടാണു ഗാന്ധിജി കോൺഗ്രസിനെയും സ്വാതന്ത്ര്യസമരത്തെയും നയിച്ചത്.
അടിച്ചമർത്തപ്പെടുന്നവരുടെകൂടെ എങ്ങനെയാണു നേതൃത്വം കഴിയേണ്ടതെന്നു ഗാന്ധിജി കാട്ടിക്കൊടുത്തു. നിസ്വാർഥമായ പൊതുപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയാണ് അദ്ദേഹം കാഴ്ചവച്ചത്. ഗ്രാമങ്ങൾ തോറും കാൽനട യാത്ര ചെയ്ത് ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ അദ്ദേഹം നേരിട്ടു മനസിലാക്കി. വേഷത്തിലും ജീവിതരീതിയിലുമൊക്കെ ഗ്രാമീണരുമായി താദാത്മ്യം പ്രാപിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമാക്കിയുള്ളതും ധാർമികതയിൽ അധിഷ്ഠിതവുമായിരുന്നു ഗാന്ധിജിയുടെ ദർശനങ്ങൾ. ഗ്രാമങ്ങളിലാണ് യഥാർഥ ഭാരതത്തെ കണ്ടെത്തേണ്ടതെന്ന് അദ്ദേഹം കരുതി. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മനുഷ്യനും പട്ടിണിയിൽനിന്നു കരകയറുന്പോൾ മാത്രമാണു രാജ്യം പുരോഗതി പ്രാപിക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. ജനങ്ങളോടു ചേർന്നുനിൽക്കുന്പോഴാണ് ഒരാൾ പൊതുപ്രവർത്തകനായിത്തീരുന്നത്. രാഷ്ട്രീയമായ സ്വാതന്ത്ര്യം അർഥവത്താകണമെങ്കിൽ ജനങ്ങൾ ദാരിദ്ര്യത്തിൽനിന്നു മോചനം പ്രാപിക്കണമെന്ന് അദ്ദേഹം സങ്കല്പിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ദിശ ഇത്തരത്തിലുള്ളതായിരുന്നു.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്നു പുകൾപെറ്റ ബ്രിട്ടീഷ് സാമ്രാജ്യത്തോടു തികച്ചും സമാധാനപരമായ മാർഗത്തിലൂടെ എതിരിടാനും ബ്രിട്ടീഷുകാരെ ഇന്ത്യയിൽനിന്നു കെട്ടുകെട്ടിക്കാനും കഴിഞ്ഞതു മഹാത്മജിയുടെ ധാർമിക ശക്തിയുടെ വിജയമായിരുന്നു. ഇന്നു രാഷ്ട്രീയത്തിൽ ധാർമികത അതിവേഗം മാഞ്ഞുകൊണ്ടിരിക്കുകയാണ്. തന്ത്രങ്ങളറിയാവുന്നവർ ഇവിടെ നല്ല രാഷ്ട്രീയക്കാരായി വാഴ്ത്തപ്പെടുന്നു. സത്യത്തിലും നീതിയിലും ധർമത്തിലും നിന്നു രാഷ്ട്രീയക്കാർ തന്ത്രങ്ങളുടെ കൈപിടിച്ച് അകന്നുപോകുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയുധമെടുത്തു പോരാടിയവരുണ്ട്. എന്നാൽ ഗാന്ധിജിയുടെ അഹിംസാ മാർഗമാണു വിജയം കണ്ടത്. ഗാന്ധിജിയും അദ്ദേഹത്തോടൊപ്പം നിന്ന കോൺഗ്രസ് നേതാക്കളും അസംഖ്യം ജനങ്ങളും സ്വാതന്ത്ര്യത്തിനുവേണ്ടി അവർണനീയമായ യാതനകൾ സഹിച്ചു. ഇന്നത്തെ എത്ര നേതാക്കൾ സഹിക്കാനും ത്യജിക്കാനും തയാറാണ്? എല്ലാം എളുപ്പവഴിയിലൂടെ നടക്കണമെന്നാഗ്രഹിക്കുന്നവർ ഏതുവിധത്തിലും ക്ലേശങ്ങളും യാതനകളും ഒഴിവാക്കും. അധികാരമില്ലാത്ത രാഷ്ട്രീയം ഒരു നേതാവിനും സങ്കല്പിക്കാൻപോലും വയ്യാതായിരിക്കുന്നു.
ലോകത്തിലെ വൻശക്തി രാഷ്ട്രങ്ങളുടെ നിരയിലേക്ക് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുന്നു. ചൂണ്ടിക്കാണിക്കാൻ നമുക്കു പുരോഗതി ഏറെയുണ്ട്. ഇതെല്ലാം ആകാശത്തുനിന്നു പൊട്ടിവീണതല്ല. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകൊണ്ടു നേടിയെടുത്ത പുരോഗതിയിൽ രാജ്യം മഹാത്മജിയെ തള്ളിപ്പറയാനുള്ള അഹന്തയും കൈവരിച്ചിട്ടുണ്ട്. ഇതു കടുത്ത നന്ദികേടാണ്.
ഗാന്ധിയൻ ദർശനങ്ങളോട് വിദേശരാജ്യങ്ങളിൽ പ്രതിപത്തി ഏറിവരുന്പോൾ ഗാന്ധിജിയെ വേണ്ടവിധം മനസിലാക്കാൻ ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് വേണ്ടത്ര അവസരംപോലുമില്ല.
ചൈനയിൽപ്പോലും ഗാന്ധിജി ഏറെ ശ്രദ്ധിക്കപ്പെടുന്നു, ആദരിക്കപ്പെടുന്നു. ഗാന്ധിമാർഗത്തിൽനിന്ന് അകലുംതോറും നാം ധാർമികതയിൽനിന്ന് അകലുകയാണ്. അതിനെ ന്യായീകരിക്കാൻ ചില കോണുകളിൽനിന്നു ബോധപൂർവമായ ശ്രമം നടക്കുന്നു. ഇന്നു കൊട്ടിഘോഷിക്കപ്പെടുന്ന സ്വച്ഛ് ഭാരത് നല്ല ആശയം തന്നെ. പതിറ്റാണ്ടുകൾക്കു മുന്പ് ഗാന്ധിജി പ്രചരിപ്പിച്ച ആശയങ്ങളിലൊന്നുതന്നെ ഇത്. വെളിയിട വിസർജന നിർമാർജനം ദേശീയ ലക്ഷ്യമായി പ്രഖ്യാപിക്കാൻ നമുക്കു മുക്കാൽ നൂറ്റാണ്ടോളം കാത്തിരിക്കേണ്ടിവന്നു. ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ദർശനങ്ങളെയും പുതിയ തലമുറ മനസിലാക്കണം. അവർക്ക് ആ അറിവു പകരാനെങ്കിലും രാഷ്ട്രപിതാവിന്റെ ജനനത്തിന്റെ ഈ ജൂബിലി ഉപകരിക്കണം.
ലോകത്തിന്റെ മഹാത്മാ
11:58 PM Oct 01, 2019 | Deepika.com