പാലാ ഉപതെരഞ്ഞെടുപ്പിലെ അട്ടിമറിവിജയം ഭരണമുന്നണിക്കു കൂടുതൽ ഉത്തരവാദിത്വബോധം പകരണം. തമ്മിൽത്തല്ലി നഷ്ടപ്പെടുത്തിയ സാധ്യത പ്രതിപക്ഷത്തിനു പാഠമാവുകയും വേണം
പാലാ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ വിജയം ഭരണകക്ഷിക്ക് അപ്രതീക്ഷിത നേട്ടവും യുഡിഎഫിനു കനത്ത ആഘാതവുമായി. മൂന്നു തവണ കെ.എം. മാണിയോടു മത്സരിച്ചു പരാജയപ്പെട്ട മാണി സി. കാപ്പന് നാലാം വട്ടം അഭിമാനകരമായ വിജയം നേടാൻ കഴിഞ്ഞിരിക്കുന്നു. പാലായിലെ ഉപതെരഞ്ഞെടുപ്പു ഫലം ഐക്യജനാധിപത്യ മുന്നണിയിലെ എല്ലാ ഘടകകക്ഷികളുടെയും കണ്ണു തുറപ്പിക്കേണ്ടതുണ്ട്. യുഡിഎഫിനും കേരള കോൺഗ്രസിനും ഇതൊരു വലിയ തോൽവിതന്നെ. എന്നാൽ അതു ജനത്തിന്റെ തോൽവിയായി മാറാതിരിക്കട്ടെ. അന്പത്തിനാലു വർഷം കെ.എം. മാണി കൈവശം വച്ചിരുന്ന നിയമസഭാ മണ്ഡലം ആദ്യമായി പാർട്ടിക്കു കൈവിട്ടുപോയതിന്റെ പ്രധാന കാരണം ഐക്യ ജനാധിപത്യമുന്നണിയിലെ, വിശിഷ്യ, കേരള കോൺഗ്രസിലെ, അനൈക്യംതന്നെ. കേരള കോൺഗ്രസിന്റെ ശക്തിദുർഗത്തിൽ ഏറ്റുവാങ്ങിയ ഈ പരാജയം തമ്മിൽത്തല്ലിന്റെ ഫലമാണ്.
പാർട്ടിയിൽ സ്ഥാനം നേടാനും ഭരണത്തിൽ പങ്കുപറ്റാനും കേരള കോൺഗ്രസുകൾ പലപ്പോഴും കൈവിട്ട കളി കളിക്കാറുണ്ട്. പാർട്ടി പല കഷണങ്ങളായി മുറിഞ്ഞു മാറിയുണ്ടായ വിവിധ കേരള കോൺഗ്രസുകളിൽ പലതിനും പല്ലിവാൽപോലെ പിടയ്ക്കാൻ മാത്രമേ കഴിയുന്നുള്ളൂ. സാധാരണക്കാരുടെയും അധ്വാനിക്കുന്നവരുടെയും കർഷകരുടെയും പാർട്ടി എന്ന നിലയിലാണു കേരള കോൺഗ്രസിനു കേരള രാഷ്ട്രീയത്തിൽ നിലനില്പും പ്രസക്തിയുമുണ്ടായിരുന്നത്. ആ പ്രതിച്ഛായ കളഞ്ഞുകുളിച്ചിട്ടുണ്ടെങ്കിൽ പാർട്ടി നേതൃത്വത്തിനാണ് അതിന്റെ ഉത്തരവാദിത്വം.
കേരള രാഷ്ട്രീയത്തിൽ തന്ത്രപരമായ പല രാഷ്ട്രീയ നീക്കങ്ങളും നടത്തിയിട്ടുള്ള കെ.എം. മാണി അരനൂറ്റാണ്ടിലേറെ പാലാ മണ്ഡലം സ്വന്തമായി സൂക്ഷിച്ചതു പ്രധാനമായും തന്റെ ജനകീയ പ്രതിച്ഛായയിലൂടെയായിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും ഒന്നിനൊന്നു കടുത്ത വെല്ലുവിളികളാണ് അദ്ദേഹം നേരിട്ടത്. ഏറ്റവുമൊടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്ത പോരാട്ടം നടത്തേണ്ടിവന്നു. എന്നിട്ടും നാലായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിച്ചു. പിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ യുഡിഎഫ് സ്ഥാനാർഥിക്കു മണ്ഡലത്തിൽ വൻ ഭൂരിപക്ഷമാണു ലഭിച്ചത്.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് സമീപനം വ്യത്യസ്തമാണെങ്കിലും വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരമൊരു മലക്കംമറിച്ചിൽ വോട്ടർമാരിൽ ഉണ്ടായെങ്കിൽ അതിന്റെ കാരണങ്ങൾ വിശദമായ പഠനത്തിനു വിഷയമാക്കേണ്ടതാണ്. എന്നാൽ യുഡിഎഫ് ഇത്തരം അനുഭവങ്ങളിൽനിന്നു യാതൊന്നും പഠിക്കാറില്ലെന്നതാണു പതിവ്. മുൻവിധിയോടെ ജനങ്ങളെ അഭിമുഖീകരിക്കുന്പോൾ കാലം മാറിയ കാര്യം നേതാക്കൾ വിസ്മരിക്കുന്നു. വോട്ടർമാർ കൂടുതലായി കാര്യങ്ങൾ മനസിലാക്കുന്നുണ്ടെന്നും അന്ധമായ രാഷ്ട്രീയചായ്വല്ല അവരെ നയിക്കുന്നതെന്നും ജനാധിപത്യ കക്ഷികളെങ്കിലും ഓർത്തിരിക്കുന്നതു നന്നായിരിക്കും.
പാർട്ടിക്കുള്ളിലെ അച്ചടക്കം കോൺഗ്രസും കേരള കോൺഗ്രസും പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അന്യംനിന്നു പോകുന്നതായി സന്ദേഹമുണ്ട്. പക്ഷേ, ആരോപണ പ്രത്യാരോപണങ്ങളും കുതികാൽവെട്ടും ഗ്രൂപ്പുപോരാട്ടവുമൊക്കെ ഏതു പരിധി വിട്ടാലും ജനം തങ്ങളെ തുണച്ചുകൊള്ളുമെന്നു കരുതുന്നവർ വിഡ്ഢികളാണ്.
പാലായിലെ ഉപതെരഞ്ഞെടുപ്പു ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണു പാലായിലെ വിജയമെന്നു ചാനൽ ചർച്ചകളിൽ സിപിഎം നേതാക്കൾ അവകാശപ്പെട്ടു. ജനാധിപത്യ വിശ്വാസികളുടെ ഉരുക്കുകോട്ടയെന്നു കരുതിയിരുന്ന പാലായിൽ എൽഡിഎഫിനുവേണ്ടി വിള്ളലുണ്ടാക്കാൻ എൻസിപിയുടെ സ്ഥാനാർഥിക്കു കഴിഞ്ഞെങ്കിലും ഈ വിജയത്തിൽ അമിതാഹ്ലാദത്തിനു വകയില്ല. യുഡിഎഫ് ഈ പരാജയം വിലകൊടുത്തു വാങ്ങിയതാണ്. തുടർച്ചയായ 13 തെരഞ്ഞെടുപ്പു വിജയങ്ങൾക്കിടയിലും 1970ൽ 364 വോട്ടെന്ന ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലേക്കു കെ.എം. മാണിക്കു ചുരുങ്ങേണ്ടിവന്നിട്ടുണ്ട്. പിന്നീടു ഭൂരിപക്ഷം ഏറിയും കുറഞ്ഞുമിരുന്നെങ്കിലും മണ്ഡലം അദ്ദേഹത്തിന്റെ കൈപ്പിടിയിൽത്തന്നെയായിരുന്നു. ആ രാഷ്ട്രീയ നയചാതുരി കേരള കോൺഗ്രസിന് ഇപ്പോൾ കാണിക്കാനാവുന്നില്ലെന്നത് ആ പാർട്ടിയുടെ ദുര്യോഗമാണ്. ആറേഴു കഷണങ്ങളായി ചിതറിക്കിടക്കുന്ന കേരള കോൺഗ്രസുകളുടെ രാഷ്ട്രീയ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലേക്കു കാര്യങ്ങൾ നീങ്ങാൻ നേതാക്കൾ ഉപകരണങ്ങളാവരുത്.
പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ടു കുറഞ്ഞു. മറുപക്ഷത്തിനായി അവർ വോട്ടു മറിച്ചു എന്നാണ് എൽഡിഎഫും യുഡിഎഫും പറയുന്നത്. ഏതായാലും വോട്ടു കുറഞ്ഞുവെന്ന യാഥാർഥ്യം ബിജെപിക്ക് എതിരായ പല ആരോപണങ്ങൾക്കും മറുപടി പറയേണ്ട സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളെയും പാലാ ഫലം സ്വാധീനിക്കാം. പക്ഷേ, യുഡിഎഫിന്റെ ഉറച്ച കോട്ടയിലെ എൽഡിഎഫ് വിജയം മറ്റു മണ്ഡലങ്ങളിൽ വിജയം സുഗമമാക്കുമെന്ന ധാരണ എൽഡിഎഫിന് ഉണ്ടാകാതിരിക്കുകയാണു നന്ന്. കാരണം, അതു സാർവത്രികമായൊരു രാഷ്ട്രീയ സൂചകമല്ല. പാലായുടെ വികസനത്തിലും ജനങ്ങളുമായുള്ള ഇടപഴകലിലും കെ.എം. മാണി കാണിച്ചിരുന്ന ആത്മാർഥതയും പ്രതിബദ്ധതയും മനസിലാക്കിയവരാണ് അദ്ദേഹത്തെ അരനൂറ്റാണ്ടു കാലം തുടർച്ചയായി നിയമസഭയിലേക്കയച്ചത്.
രാഷ്ട്രീയത്തിനു വഴിതെറ്റുന്പോൾ അതു തിരുത്താൻ മുന്നിട്ടിറങ്ങേണ്ടതു നേതാക്കൾ തന്നെയാണ്. സ്വയം തിരുത്താൻ അവർ തയാറാകണം. വൈരനിര്യാതനബുദ്ധിയോടെയുള്ള പെരുമാറ്റം നമ്മുടെ രാഷ്ട്രീയാന്തരീക്ഷത്തെ മലീമസമാക്കിയിരിക്കുന്നു. ഒരേ മുന്നണിയിൽ നിൽക്കുന്നവർപോലും പരസ്പരം അവിശ്വാസത്തോടെ പെരുമാറുന്നത് അസാധാരണമല്ലാതായി. മുന്നണികളുടെ കെട്ടുറപ്പു ചോദ്യംചെയ്യപ്പെടുന്നു. രാഷ്ട്രീയമര്യാദകൾ നേതാക്കൾതന്നെ കാറ്റിൽ പറത്തുന്നു. എതിരാളികൾ കൂടുതൽ ദുർബലരാകുന്പോൾ ആക്രമിക്കാൻ കാത്തുനിൽക്കുന്നവരുണ്ട്. ദുർബലർക്കു മേൽ ആഘാതമേൽപ്പിക്കാൻ സൗകര്യമേറും. പാലായിൽ യുഡിഎഫ് ഇത്തരമൊരു അവസ്ഥയിലേക്കു പതിച്ചിരിക്കുന്നു; സ്വയംകൃതാനർഥം.
പരാജയത്തിൽനിന്നു വിജയത്തിന്റെ പല ഘടകങ്ങളും പഠിക്കാനാവും. പരസ്പരം പഴിചാരാൻ സമയമില്ല. വിജയം എക്കാലത്തും വിജയം ഉറപ്പാക്കുകയുമില്ല. പാലായിലെ വിജയം ഉപതെരഞ്ഞെടുപ്പു നടക്കുന്ന മറ്റ് അഞ്ചു മണ്ഡലങ്ങളിൽ തങ്ങൾക്കു വിജയം ഉറപ്പാക്കുമെന്ന് എൽഡിഎഫ് തന്നെ കരുതുന്നുണ്ടാവില്ല. ഈ വിജയം ഭരണകക്ഷിക്കു കൂടുതൽ ഉത്തരവാദിത്വബോധം പകർന്നുനൽകട്ടെ; പ്രതിപക്ഷത്തിനു ജാഗ്രതയും. പാലായുടെ വികസനം കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ പുതിയ ജനപ്രതിനിധിക്കു കഴിയട്ടെ.
പാലാ നൽകുന്ന പാഠം
11:50 PM Sep 27, 2019 | Deepika.com