നിയമം ലംഘിച്ചു നിർമിച്ച നൂറു കണക്കിനു കെട്ടിടങ്ങൾ കേരളത്തിലുണ്ടെന്ന ഔദ്യോഗിക റിപ്പോർട്ട് സംസ്ഥാനത്തെ പാർപ്പിട മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള സുപ്രീംകോടതി ഉത്തരവും അതിനെത്തുടർന്നു പരിസ്ഥിതി സംരക്ഷണത്തിനായി കേരളത്തിലെ നൂറു കണക്കിനു കെട്ടിടസമുച്ചയങ്ങൾ പൊളിച്ചുമാറ്റേണ്ടിവരുമോയെന്ന ആശങ്കയും സംസ്ഥാനത്തെ പാർപ്പിട മേഖലയിൽ വളരെ വലിയൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തീരനിയമം ലംഘിച്ച കെട്ടിടനിർമാണങ്ങളുടെ കണക്ക് സുപ്രീംകോടതി ആവശ്യപ്പെട്ടു. വേന്പനാട് കായൽത്തീരത്തെ നിയമലംഘനങ്ങളുടെ പട്ടിക തയാറായിട്ടുണ്ട്. ആറു വർഷംമുന്പു തീരമേഖലാ പരിപാലന അഥോറിറ്റി കണ്ടെത്തിയ അനധികൃത നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച കേസുകൾ ഇപ്പോഴും വിവിധ കോടതികളുടെ പരിഗണനയിലാണ്.
സംസ്ഥാനത്തു തീരദേശ നിയമം ലംഘിച്ചുമാത്രം രണ്ടായിരത്തോളം കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണു ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിൽ അറിയിച്ചത്. ഇപ്രകാരം ചട്ടം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങളെക്കുറിച്ചു വിശദമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിസഭ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അനധികൃത കെട്ടിടനിർമാണങ്ങൾ അധികൃതർ ക്രമപ്പെടുത്തി നൽകിയിട്ടുണ്ട്.
സുപ്രീംകോടതിയുത്തരവു ക്രമരഹിതമായി നിർമിച്ച എല്ലാ കെട്ടിടങ്ങൾക്കും ബാധകമാകുമെന്നതു വലിയ ആശങ്കയാണു സൃഷ്ടിച്ചിരിക്കുന്നത്. തീരപരിപാലനനിയമത്തിൽ ഭേദഗതി വന്നശേഷം ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ചില ഫ്ലാറ്റുകൾക്കു നിർമാണ സമയത്തുണ്ടായിരുന്ന നിയമമാണു ബാധകമാവുക. നിയമഭേദഗതിയുടെ ആനുകൂല്യങ്ങൾ അവയ്ക്കു ലഭിക്കില്ല. അനുവദിച്ച ഇളവുകൾക്കു മുൻകാലപ്രാബല്യമില്ലാത്തതാണു കാരണം. മുന്പു ചട്ടലംഘനമായിരുന്നത് ഇപ്പോൾ ലംഘനമല്ല; പക്ഷേ നേരത്തേ പണിതതുകൊണ്ടു ചട്ടലംഘനമായി തുടരുന്നു. ഇത്തരത്തിൽ വലിയ സങ്കീർണതകളിലാണു കേരളത്തിലെ പാർപ്പിട നിർമാണരംഗം. ഈ കടുത്ത പ്രതിസന്ധിയിൽനിന്നു സംസ്ഥാനത്തെ കരകയറ്റണം.
റിയൽ എസ്റ്റേറ്റ് മേഖലയിലും അതുവഴി സന്പദ്ഘടനയിലും വലിയ തകർച്ചയ്ക്കു വഴിവയ്ക്കുന്ന സാഹചര്യമാണുള്ളത്. വീടു വയ്ക്കാനോ ഫ്ലാറ്റ് വാങ്ങാനോ ആളുകൾ ധൈര്യപ്പെടാത്ത അവസ്ഥ. പലരും സ്വന്തം ജീവിതസന്പാദ്യം മുഴുവനുമാണു വീടിനായി മുടക്കിയിട്ടുള്ളത്. അത് അനധികൃത നിർമിതിയാണെന്നു വരുന്ന അവസ്ഥ എന്തെല്ലാം പ്രശ്നങ്ങളുണ്ടാക്കും എന്നു ചിന്തിക്കേണ്ടതുണ്ട്. നിർമാണത്തിൽ എന്തെങ്കിലുമൊരു പിഴവുണ്ടായാൽ രണ്ടാമതൊരു വീടിനായി പണം സമാഹരിക്കുക സന്പന്നരല്ലാത്തവർക്ക് അസാധ്യമാണ്. ആ വശം കാണാതിരുന്നുകൂടാ.
കെട്ടിടനിർമാണ രംഗത്തു നിയമവിരുദ്ധ പ്രവണതകൾ യാതൊരു കാരണവശാലും അനുവദിക്കാൻ പാടില്ല. പരിസ്ഥിതി സംരക്ഷിക്കപ്പെടണം. അതു പ്രകൃതിയുടെയും മനുഷ്യരുടെയും രക്ഷയ്ക്ക് ആവശ്യമാണ്. ഭൂമിവില ഏറ്റവും കൂടുതലുള്ള സ്ഥലമാണു കേരളം. നഗര പ്രദേശങ്ങളിൽ സ്ഥലംവാങ്ങി വീടുപണിയുക എന്നതു വൃഥാസ്വപ്നമായി മാറിക്കഴിഞ്ഞു.
ഒരു ശരാശരി മലയാളിയുടെ പ്രധാന ജീവിത മോഹങ്ങളിലൊന്നാണു സ്വന്തമായൊരു വീട് എന്നത്. മലയാളിയുടെ ഈ പാർപ്പിട സ്വപ്നമാണു നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ബഹുനില ഫ്ലാറ്റുകൾക്കു വഴിയൊരുക്കിയത്. വീടും വീടിനു ചുറ്റും അല്പം സ്ഥലവും എന്നതാണു സാധാരണക്കാരന്റെ ജീവിതാഭിലാഷമെങ്കിലും കാലം മാറിയതോടെ ആ അഭിലാഷ സാക്ഷാത്കാരത്തിനുള്ള സാധ്യത മങ്ങി. സ്ഥലദൗർലഭ്യം, സ്ഥലത്തിന്റെ ഉയർന്ന വില, ഭാരിച്ച നിർമാണച്ചെലവ് എന്നിങ്ങനെ പല ഘടകങ്ങളും ആ സ്വപ്നത്തിൽ കരിനിഴൽ വീഴ്ത്തി. വളരെയേറെപ്പേർ പ്രവാസികളായതിനാൽ സുരക്ഷിതത്വം കൂടുതലുള്ള ഫ്ലാറ്റുകൾക്ക് ആവശ്യക്കാരേറി. ഏതായാലും ഫ്ലാറ്റ് വാങ്ങാനോ വീടു വയ്ക്കാനോ പദ്ധതിയിട്ടിരുന്നവർ മാത്രമല്ല, ഫ്ലാറ്റ് വാങ്ങിയവരും വീടു വച്ചവരുമൊക്കെ ആകെ അങ്കലാപ്പിലാണ്. നിയമവിരുദ്ധമായി പണികഴിപ്പിച്ച പട്ടികയിലുള്ളതാണോ തന്റെ വസതി, അതു നഷ്ടപ്പെടുമോ എന്ന ഭയം പലരെയും പിടികൂടിയിരിക്കുന്നു.
റിയൽ എസ്റ്റേറ്റ് മേഖലയും അതോടൊപ്പം നിർമാണമേഖലയും ഇതിന്റെ ഫലമായി നേരിടുന്ന പ്രതിസന്ധി നാടിന്റെ സന്പദ്ഘടനയെ എത്രമാത്രം ഉലയ്ക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ഏതായാലും അതിരൂക്ഷമായ പ്രശ്നങ്ങളെയാണു നാം നേരിടാൻ പോകുന്നത്. ഇവിടെ പാർപ്പിട പ്രശ്നം ആളുകളുടെ മാനസികാവസ്ഥയെ ബാധിക്കുന്ന അവസ്ഥയിലേക്കു മാറിക്കഴിഞ്ഞു. സൂക്ഷ്മതയോടും വിവേകത്തോടും കൂടിവേണം നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കാൻ. മനുഷ്യൻ നിയമത്തിനുവേണ്ടിയാവരുത്; നിയമം മനുഷ്യനുവേണ്ടിയാവണം.
പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടും തീരപരിപാലന നിയമവും ഹൈറേഞ്ചിലെ ഭൂമാരണനിയമവും തുണ്ടുഭൂമിയെപ്പോലും തോട്ടമായി മാറ്റിയ റീസർവേ അപാകതയും ഒക്കെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. നിവൃത്തികേടുകൊണ്ടാണ് അവർ കോടതി കയറുന്നത്. ജീവിതം വഴിമുട്ടിയിട്ടാണ് അവർ നീതിപീഠത്തെ ആശ്രയിക്കുന്നത്.
കോടതി കർശന നിലപാടു തുടരുന്ന സാഹചര്യത്തിൽ മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുക മാത്രമാണു സർക്കാരിനു മുന്നിലുള്ള വഴിയെന്നു ചീഫ് സെക്രട്ടറി പറയുന്നു. ഈ കൂറ്റൻ ബഹുനില മന്ദിരങ്ങൾ പണിതുയർത്തിയപ്പോൾ ഇവിടെ പരിസ്ഥിതി സംരക്ഷകരും നിർമാണം നിയമവിധേയമാണോ എന്നു നോക്കാൻ അധികാരികളും ഉണ്ടായിരുന്നില്ല. എല്ലാം കഴിഞ്ഞു വർഷങ്ങളായപ്പോൾ അതു പൊളിച്ചു മാറ്റേണ്ടിവരുന്നതിന്റെ പ്രത്യാഘാതങ്ങൾ ഗൗരവപൂർവം വിലയിരുത്തപ്പെട്ടതായി കാണുന്നില്ല. കേരളത്തിലെ ഭൂമിയിൽ യാതൊരു മൂലധനനിക്ഷേപവും നടത്താനാവാത്ത സാഹചര്യത്തിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. നടത്തിയ നിക്ഷേപങ്ങളും അവയ്ക്കുവേണ്ടി നൽകപ്പെട്ട വായ്പകളും നഷ്ടമാകുമോ എന്ന ആശങ്കയും ഉയരുന്നു.
കേരളത്തിൽ യാതൊരുവിധ നിർമാണപ്രവർത്തനവും നടത്താനാവാത്ത സാഹചര്യം ഇങ്ങനെ സൃഷ്ടിക്കുന്നതിനു പിന്നിൽ എന്തെങ്കിലും ഗൂഢ അജൻഡയുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ നിർമാണപ്രവർത്തനങ്ങളെ മൊത്തം സംശയത്തിന്റെ നിഴലിലും ആശങ്കയിലും പെടുത്തുന്നവിധം സ്ഥിതി വളർന്നതിന്റെ പ്രത്യാഘാതം ലഘൂകരിക്കാൻ ആഴത്തിലുള്ള ആലോചനകൾ ആവശ്യമാണ്.
പൊളിച്ചുനീക്കലിന്റെ ആഘാതങ്ങൾ കടുത്തത്
11:31 PM Sep 26, 2019 | Deepika.com