പാലങ്ങളും റോഡുകളും പണിതീർന്ന് അധികം വൈകാതെ തകരുന്പോൾ എൻജിനിയർമാരുടെ സാങ്കേതികജ്ഞാനം മാത്രമല്ല ധാർമികതയും ചോദ്യം ചെയ്യപ്പെടുകയാണ്.
എൻജിനിയർമാരുടെ വൈദഗ്ധ്യം പരിശോധിക്കാനും സാക്ഷ്യപ്പെടുത്താനുമുള്ള സംവിധാനം നടപ്പാക്കാൻ വൈകരുതെന്ന മെട്രോമാൻ ഇ. ശ്രീധരന്റെ നിർദേശം തികച്ചും പ്രസക്തമാണ്. എൻജിനിയേഴ്സ് ഡേ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പ്രകടിപ്പിച്ച മറ്റു ചില അഭിപ്രായങ്ങളും പരിഗണനയ്ക്കെടുക്കേണ്ടതുണ്ട്. രാജ്യത്തെ പ്രമുഖ മെട്രോകളുടെ ശില്പിയെന്ന നിലയിലും സുദീർഘമായ അനുഭവസന്പത്തുള്ള മികച്ച എൻജിനിയറെന്ന നിലയിലും ശ്രീധരൻ നടത്തിയ ഈ അഭിപ്രായപ്രകടനങ്ങൾ നാളത്തെ നമ്മുടെ സമൂഹത്തിൽ സാങ്കേതികമേന്മ ഉണ്ടാകണമെന്ന ഉദ്ദേശ്യത്തിലുള്ളതാണ്.
രാജ്യത്തിന്റെ സാന്പത്തിക പുരോഗതിക്കു നിർണായക പങ്കു വഹിക്കേണ്ടവരാണ് എൻജിനിയർമാർ. എന്നാൽ നമ്മുടെ എൻജിനിയറിംഗ് പഠനമേഖല വേണ്ടത്ര ഗുണമേന്മയുള്ളതാണോ? രാജ്യത്തിന്റെ വികസനാവശ്യങ്ങൾക്കനുസൃതമായി നമ്മുടെ എൻജിനിയറിംഗ് വിദ്യാഭ്യാസത്തെ രൂപപ്പെടുത്താൻ കഴിയുന്നുണ്ടോ? കേരളത്തിലെ എൻജിനിയറിംഗ് കോളജുകളിൽനിന്നു ബിരുദം നേടി പുറത്തുവരുന്ന ചെറുപ്പക്കാരിൽ 80 ശതമാനത്തിനും ഉത്തരവാദിത്വത്തോടെ ഒരു ജോലി ഏറ്റെടുത്തു ചെയ്യുന്നതിനുള്ള കഴിവും യോഗ്യതയുമില്ലെന്ന് പല പ്രമുഖ വ്യവസായികളും പരാതിപ്പെട്ടിട്ടുണ്ട്.
അതിവേഗം വളരുന്ന സാങ്കേതികവിദ്യയ്ക്കൊപ്പം പാഠ്യപദ്ധതി നവീകരിക്കപ്പെടുന്നില്ല. സാങ്കേതിക സർവകലാശാല നിലവിൽ വന്നെങ്കിലും സാങ്കേതികവിദ്യാഭ്യാസരംഗത്ത് ഇനിയും നാം ഏറെ മുന്നേറേണ്ടിയിരിക്കുന്നു. എന്നാൽ, സാങ്കേതിക വിദ്യാഭ്യാസത്തിലോ സർവകലാശാലയുടെ നടത്തിപ്പിലോ ഒരു പരിഷ്കാരവും നടപ്പാക്കാൻ ഇവിടെ അനുവദിക്കപ്പെടുന്നില്ല.
ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിച്ചശേഷം വിദേശത്തുപോയി വലിയ സ്ഥാപനങ്ങളുടെ തലപ്പത്തെത്തിയ പലരുമുണ്ട്. അത്തരത്തിലുള്ള നേട്ടങ്ങളുടെപേരിൽ നാം അഭിമാനം കൊള്ളുന്പോഴും ബഹുഭൂരിപക്ഷം വരുന്ന വിദ്യാർഥികളുടെ നിലവാരത്തകർച്ച വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.
പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിലെ പാകപ്പിഴകൾ അടുത്തകാലത്ത് ഇവിടെ നടന്ന നിർമാണപ്രവർത്തനങ്ങളുടെ സാങ്കേതിക മികവിനെക്കുറിച്ചു പരക്കേ ചർച്ചകൾക്കിടയാക്കി. 2016 ഒക്ടോബർ 12ന് ഉദ്ഘാടനം ചെയ്ത പാലാരിവട്ടം മേൽപ്പാലത്തിന് ഒരു വർഷം പൂർത്തിയാകുംമുന്പേ ബലക്ഷയം അനുഭവപ്പെട്ടു. 2019 മേയ് ഒന്നുമുതൽ പാലം അടച്ചിടേണ്ടിവന്നു. പാലം പുതുക്കിപ്പണിയാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. സാങ്കേതികമായ പാകപ്പിഴകളാണു പാലത്തിന്റെ ബലക്ഷയത്തിനു കാരണമെങ്കിലും അതിലേക്കു നയിച്ചതു നഗ്നമായ അഴിമതിയാണെന്നു വ്യക്തം. പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. സർക്കാർ നടത്തുന്ന നിർമാണപ്രവർത്തനങ്ങളിൽ ഗുണമേന്മാശോഷണം ഉണ്ടാകുന്നതിനു പ്രധാന കാരണം അഴിമതിതന്നെയാണെങ്കിലും സാങ്കേതികവിദഗ്ധരായ ഉദ്യോഗസ്ഥരുടെ അശ്രദ്ധയും അലംഭാവവും അവരുടെ തൊഴിൽ പ്രാവീണ്യത്തെ ചോദ്യം ചെയ്യുന്നു.
രാജ്യത്തു പ്രതിവർഷം ഒരു ലക്ഷം പേരാണു റോഡപകടങ്ങളിൽ മരിക്കുന്നത്. റോഡുകളുടെ നിർമാണവൈകല്യം അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ഇ. ശ്രീധരൻ അഭിപ്രായപ്പെട്ടു. പൊതുഖജനാവിൽനിന്നു പണം മുടക്കി റോഡുകളും പാലങ്ങളും പണിയുന്പോൾ നിർമാതാക്കൾക്കു സാമൂഹിക ഉത്തരവാദിത്വം കൂടി നിർവഹിക്കാനുണ്ട്. അക്കാര്യത്തിൽ കരാറുകാരും ഉദ്യോഗസ്ഥരും വീഴ്ച വരുത്താൻ പാടില്ല. എൻജിനിയർമാരുടെ ധാർമികനിലവാരത്തെക്കുറിച്ച് ഇ. ശ്രീധരൻ നടത്തിയ അഭിപ്രായവും ഇത്തരുണത്തിൽ പ്രസക്തമാണ്.
പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന ഓരോ എൻജിനിയറുടെയും വൈദഗ്ധ്യനിലവാരം പരിശോധിച്ചു സാക്ഷ്യപ്പെടുത്താൻ സംവിധാനം ഉണ്ടാവണമെന്നു ശ്രീധരൻ ആവശ്യപ്പെടുന്നതു സാങ്കേതികരംഗത്തു ഗുണനിലവാരത്തകർച്ച ഉണ്ടാകാതിരിക്കാനാണ്. ഇതു സംബന്ധിച്ച ചില നിർദേശങ്ങൾ അദ്ദേഹം കേന്ദ്ര സർക്കാരിനു നൽകിയിട്ടുണ്ട്. മുന്പു നടത്തിയൊരു ദേശീയ സർവേ കാട്ടുന്നത് എൻജിനിയറിംഗ് വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്നവരിൽ 20 ശതമാനം മാത്രമേ എൻജിനിയറിംഗ് ജോലിക്കു പ്രാപ്തരായുള്ളൂ എന്നാണ്. പരീശീലനം നൽകിയാൽ 30 ശതമാനം പേരെക്കൂടി ജോലിക്കു പ്രാപ്തരാക്കാം. ബാക്കി പകുതിയോളം പേരുടെ വിദ്യാഭ്യാസം പാഴായിപ്പോകുന്നു.
നാലു വർഷത്തെ സാങ്കേതികവിദ്യാഭ്യാസത്തിനുശേഷം അന്നു പഠിച്ച വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ജോലികളിലേക്കു തിരിയുന്നവരുടെ എണ്ണം വർധിച്ചുവരുന്നു. ഇവർക്കായി വ്യയം ചെയ്ത പണവും ഊർജവും വർഷങ്ങളും പാഴായിപ്പോകുന്നു. മൊത്തം സീറ്റിന്റെ 30 ശതമാനമെങ്കിലും വിദ്യാർഥികളെ തുടർച്ചയായി അഞ്ചു വർഷം ലഭിക്കാത്ത എൻജിനിയറിംഗ് കോളജുകൾ അടച്ചുപൂട്ടാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ(എഐസിടിഇ) ആവശ്യപ്പെട്ടതനുസരിച്ച് 2014 മുതൽ പല കോളജുകളും അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. 2014-15ൽ 77 കോളജുകളിലാണ് ഇതനുസരിച്ചു പ്രവേശനം വിലക്കിയത്. 2015-16ൽ അത് 125 ആയി. തെലുങ്കാനയിൽമാത്രം 65 എൻജിനിയറിംഗ് കോളജുകൾ പ്രവേശനം നിർത്തിവച്ചു.
മികച്ച അധ്യയനനിലവാരവും ഗുണമേന്മയുമുള്ള നിരവധി സാങ്കേതികവിദ്യാലയങ്ങൾ കേരളത്തിലുണ്ട്. അത്തരം സ്ഥാപനങ്ങളിൽ പഠിച്ചവർക്കു മികച്ച പ്ലേസ്മെന്റാണു തൊഴിൽ ലഭ്യത കുറവുള്ള കാലത്തുപോലും ലഭിക്കുന്നത്. മികച്ച നിലവാരമുള്ള എൻജിനിയർമാരെ സംസ്ഥാനത്തിന് ആവശ്യമാണ്. സൈബർ കേസുകൾ പെരുകുന്ന സാഹചര്യത്തിൽ പോലീസിന്റെ സൈബർ വിഭാഗത്തെ സഹായിക്കാൻ ബിടെക് ബിരുദധാരികളുടെ സേവനം പ്രയോജനപ്പെടുത്താൻ സൈബർ സുരക്ഷാ വിഭാഗം പദ്ധതിയിട്ടിട്ടുണ്ട്. ഇതിനുള്ള നിർദേശം സർക്കാരിനു സമർപ്പിച്ചു. എട്ടുപേരടങ്ങുന്ന ടീമിനെ ഇസ്രയേലിലേക്കയച്ചു പരിശീലിപ്പിക്കുന്നുമുണ്ട്. ബാങ്ക് അക്കൗണ്ടുകളിൽനിന്നു പണം തട്ടിപ്പു വർധിച്ചുവരുന്നുണ്ടെങ്കിലും കുറ്റവാളികളെ കണ്ടെത്താൻ കഴിയുന്നില്ല. സാങ്കേതികമികവിലൂടെ ഒട്ടെല്ലാ കുറ്റവാളികളെയും- പ്രത്യേകിച്ചു സൈബർ കുറ്റവാളികളെ- കണ്ടെത്താൻ കഴിയും. അതിനുള്ള പരിശീലനം നമ്മുടെ യുവ സാങ്കേതികവിദഗ്ധർക്കു ലഭ്യമാക്കണം.
സങ്കീർണതകളിൽ കുരുക്കാതിരിക്കുകയും ഏറ്റവും പുതിയ കാലത്തെ ആവശ്യങ്ങൾക്കനുസൃതമായി വളർത്തിക്കൊണ്ടിരിക്കുകയും ചെയ്താൽ നമ്മുടെ സാങ്കേതിക വിദ്യാഭ്യാസം വലിയ പ്രയോജനം ചെയ്യും- റോഡുകളിലും പാലങ്ങളിലും മാത്രമല്ല, വൈദ്യശാസ്ത്രരംഗത്തും ബഹിരാകാശത്തുമൊക്കെ. എൻജിനിയറിംഗ് മേഖലയിലെ വെല്ലുവിളികളും സാധ്യതകളും ഏറ്റെടുക്കാൻ നാം തയാറാവുകതന്നെ വേണം.
എൻജിനിയറിംഗ് പാകപ്പിഴകൾ വികസനം പടുകുഴിയിലാക്കും
11:24 PM Sep 18, 2019 | Deepika.com