കള്ളവും ചതിയുമില്ലാതെ സാഹോദര്യത്തോടെ ജീവിക്കുക എന്ന മലയാളിയുടെ ഓണസംസ്കാരം ഭൂതകാലചരിത്രത്തിൽ തളയ്ക്കാതെ വർത്തമാനകാലത്തും ഭാവിയിലും ഉത്കൃഷ്ടമാക്കാൻ ബോധപൂർവമായ പരിശ്രമംതന്നെ വേണം.
അപരന്റെ വാക്കുകൾ സംഗീതസദ്യയായും അയൽക്കാരന്റെ വേദനകൾ സ്വന്തം സങ്കടങ്ങളായും കാണേണ്ട നന്മമനസിന്റെ ഉടമകളാണു നാമെന്ന് ഒരിക്കൽക്കൂടി ഓർമപ്പെടുത്തിക്കൊണ്ട് ഇന്നു തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികളുടെ മനസിൽ സാഹോദര്യത്തിന്റെയും മാനവികതയുടെയും സമൃദ്ധിയുടെയും അനശ്വരചിന്തകൾ ഉജ്വലിപ്പിക്കപ്പെടുന്ന സുദിനം. മലയാളികളുള്ളിടത്തെല്ലാം ഓണമാഘോഷിക്കുമ്പോൾ അതു ലോകമെങ്ങുമുള്ള ആഘോഷമായി മാറുകയാണ്.
ആഗോള ജനസംഖ്യയിൽ എത്രയോ തുച്ഛമാണെങ്കിലും അസൂയാവഹവും അഭിമാനകരവുമായൊരു സ്വത്വബോധത്തിന്റെ പിൻബലമുള്ളവരാണു മലയാളികൾ. ഓണത്തിനു പിന്നിലെ എല്ലാ ഐതിഹ്യങ്ങളും മലയാളക്കരയുടെ നീതിബോധവും സാഹോദര്യവും ഉദ്ഘോഷിക്കുന്നതാണ്. എന്നാൽ, അവയെല്ലാം മാവേലിക്കാലത്തെ നന്മകൾ മാത്രമല്ലെന്നും മലയാണ്മയുടെ ജീവസംസ്കാരമാണെന്നും അടയാളപ്പെടുത്താൻ ഓരോ മലയാളിക്കും കടമയുണ്ട്. ഇപ്പോൾ ആ കൊടിയടയാളം നെഞ്ചോടു ചേർക്കേണ്ടത് നാം ഓരോരുത്തരുമാണ്. കഴിഞ്ഞവർഷത്തെ മഹാപ്രളയത്തെയും ഈ വർഷം ഉഗ്രരൂപിണിയായെത്തിയ ഉരുൾപൊട്ടലുകളെയും തോളോടുതോൾ ചേർന്നുനിന്നു നേരിട്ടവരാണു കേരളീയർ. മാവേലിയുടെ ഭരണകാലത്തെ അനുസ്മരിപ്പിക്കുംവിധം ജാതിയുടെയോ മതത്തിന്റെയോ സമ്പന്നതയുടെയോ വേലിക്കെട്ടുകളില്ലാതെ ഒറ്റക്കെട്ടായാണ് നാം ദുരിതപർവങ്ങൾ കീഴടക്കിയത്. ലോകം മുഴുവൻ സഹായഹസ്തവുമായെത്തിയതിനും നാം സാക്ഷ്യംവഹിച്ചു.
അഹങ്കാരവും അസഹിഷ്ണുതയും അപഭ്രംശങ്ങളുമാണു പല ജനവിഭാഗങ്ങളെയും തകർത്തുകളഞ്ഞതെന്നു ചരിത്രസാക്ഷ്യങ്ങളുണ്ട്. മലയാളികളും കരുതിയിരിക്കേണ്ട അപായസൂചനകളാണ് ഇവയെല്ലാം. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ എണ്ണംപറഞ്ഞ നേട്ടം സ്വന്തമാക്കിയ നാമിന്നു വളരെയേറെ പിന്നോട്ടുപോകുന്നുവെന്ന വിമർശനമേൽക്കേണ്ടിവരുന്നു. ദേശീയതലത്തിൽപ്പോലും ശ്രദ്ധേയമായ കലാലയങ്ങൾ നമുക്ക് ഇല്ലാതാകുന്നു. കാമ്പസുകളിൽ കൊലക്കത്തിക്കു മൂർച്ച കൂട്ടുന്നവരും അന്നമുണ്ടാക്കി നൽകിയ അമ്മമാർക്കു നേരേ അസഭ്യംചൊരിഞ്ഞ് അതിക്രമം കാട്ടുന്നവരും ഭരണത്തിന്റെ തണൽ ആസ്വദിക്കുന്നുണ്ട്. വരുംതലമുറയെ നയിക്കേണ്ടവർ നൽകുന്ന ഇത്തരം ദുർമാതൃകകൾ ആവർത്തിക്കപ്പെട്ടുകൂടാ. കഠിനാധ്വാനവും സത്യസന്ധതയും അർപ്പണമനോഭാവവുമാണ് മലയാളികളെ ലോകമെങ്ങും പ്രിയങ്കരരാക്കിയത്. വരുംതലമുറയിലേക്കും ഈ സദ്ഗുണങ്ങൾ സന്നിവേശിപ്പിക്കുകതന്നെ വേണം.
ഇന്നത്തെ ഭരണാധികാരികളുടെ ദുഷ്ചെയ്തികളാണു പ്രജാക്ഷേമതത്പരനായിരുന്ന മാവേലിമന്നനെ കേവലമൊരു മിത്ത് എന്നതിൽ ഒതുക്കിനിർത്തുന്നത്. പ്രജകളിൽനിന്ന് അകലം പാലിക്കാൻ അകമ്പടി വാഹനങ്ങളും അംഗരക്ഷകരും മാത്രമല്ല, വേലിക്കെട്ടുകൾ വരെ ഇവർ തീർക്കുന്നു. ഭരണതലത്തിൽ സ്വജനപക്ഷപാതവും അഴിമതിയും സർവസാധാരണമാകുമ്പോൾ നേട്ടംകൊയ്യുന്നത് എപ്പോഴും സമ്പന്നരായിരിക്കും. അവർ കൂടുതൽ സമ്പത്ത് വാരിക്കൂട്ടും. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന അശരണർ പുറമ്പോക്കുകളിലേക്കു പിന്തള്ളപ്പെടും. അവരുടെ ശബ്ദം നേർത്തുനേർത്ത് ഇല്ലാതാകുകയും ചെയ്യും. അതു കേൾക്കുന്നതു മാത്രമല്ല, കേൾപ്പിക്കുന്നതും വിലക്കപ്പെടുന്നു. അതിനായുള്ള നിയമങ്ങൾ അതിവേഗമാണു നിർമിക്കപ്പെടുന്നത്.
ജനകീയപ്രശ്നങ്ങളെ തമസ്കരിക്കുന്നതു ഭരണകർത്താക്കളുടെ കുതന്ത്രമായി മാറിക്കഴിഞ്ഞു. ഇരുമ്പുമറ സൃഷ്ടിച്ചു ഭരണം നടത്താനാണ് ഇന്നത്തെ ഭരണാധികാരികൾ താത്പര്യം കാട്ടുന്നത്. തങ്ങൾ പറയുന്നതു മാത്രം കേട്ടാൽ മതിയെന്ന ഭാവം സദ്ഭരണത്തിന്റെ സൂചനയല്ല നൽകുന്നത്. ചോദ്യങ്ങൾ ചോദിക്കുന്നവരെയും വിമർശിക്കുന്നവരെയും പടിക്കു പുറത്താക്കുന്നതും അഴിക്കുള്ളിലാക്കുന്നതും ഏകാധിപത്യത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണങ്ങളാണ്. മൂന്നാം അടിയളവിനു മുന്നിൽ തലകുനിക്കേണ്ടിവന്ന മാവേലിയുടെ ഇടം പിന്നീട് പാതാളത്തിലായി എന്നതു മറക്കരുത്.
ഒരു ജനാധിപത്യ സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ വിശിഷ്യായുള്ള പങ്ക് മറക്കുന്ന മാധ്യമങ്ങളും വർത്തമാനകാലത്ത് ശുഭസൂചന നൽകുന്നില്ല. പൊളിവചനങ്ങൾ എള്ളോളം പോലുമില്ലാതിരുന്ന മാവേലിക്കാലത്തെ ഓർമകളിൽനിന്നുപോലും മായ്ക്കുംവിധമാണു ചില മാധ്യമങ്ങൾ കള്ളത്തരങ്ങൾ ആവർത്തിക്കുന്നത്. സത്യം തിരിച്ചറിഞ്ഞാൽപ്പോലും അസത്യം പ്രചരിപ്പിക്കാൻ വ്യഗ്രത കാട്ടുന്നത് ഒറ്റപ്പെട്ടതല്ലാതായി മാറിയിരിക്കുന്നു. കേവലം മൃദുലവികാരങ്ങളെയും പ്രതിലോമകരമായ ദുഷ്ചിന്തകളെയും അടിസ്ഥാനമാക്കി വാർത്തകൾ ചമയ്ക്കുമ്പോൾ സമൂഹത്തിനുണ്ടാകുന്ന ആഘാതം ചില്ലറയല്ല. സമൂഹത്തിൽ അസിഹിഷ്ണുതയും വിഭജനചിന്തയും വളർത്താൻ മുഖ്യധാരാ മാധ്യമങ്ങൾക്കുപോലും മടിയില്ലാതായിരിക്കുന്നുവെന്നത് മലയാളിയെ ഇരുത്തിച്ചിന്തിപ്പിക്കണം.
ബഹുസ്വരതയും സഹിഷ്ണുതയുമായിരിക്കണം മാലോകരെയെല്ലാം ഒന്നാക്കിനിർത്താൻ മാവേലിക്കു കരുത്തുനൽകിയത്. എന്നാൽ, ഇവ രണ്ടുമിന്നു കടുത്ത വെല്ലുവിളിയാണു നേരിടുന്നത്. അണുകുടുംബങ്ങളിൽപ്പോലും അസഹിഷ്ണുത മുളപൊട്ടുന്നു. അപരനെ കേൾക്കാനോ മനസിലാക്കാനോ ശ്രമിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. സ്വാർഥതയും വ്യർഥചിന്തയുംപോലും വിവാദങ്ങളുണ്ടാക്കാൻ പ്രേരണയാകുന്നു. ഇത്തരക്കാർക്ക് അർഹതയിൽക്കവിഞ്ഞ അംഗീകാരവും പിന്തുണയും ലഭിക്കുമ്പോഴും സത്യം തേടുന്നവരും തേടേണ്ടവരും ചുരുങ്ങിവരുന്നതാണ് ആകുലതയുണ്ടാക്കുന്നത്.
കൂട്ടായ്മയുടെ സംസ്കാരമാണ് ഓണം. നവമാധ്യമങ്ങളോടുള്ള ആസക്തിയും അതിരുവിട്ട ആഘോഷങ്ങളും കൂട്ടായ്മകളെ ഇല്ലായ്മചെയ്യാനേ ഉപകരിക്കു. മുതിർന്നവരെയും കൊച്ചുകുട്ടികളെയുംവരെ കോർത്തിണക്കുന്ന ആഘോഷമായി ഓണത്തെ മാറ്റുമ്പോഴാണ് അതു നമ്മുടെ സംസ്കാരത്തിന്റെ തെളിമയായി മാറുന്നത്. മാറുന്ന കാലഘട്ടത്തിൽ ഓണാഘോഷ രീതികൾക്കു മാറ്റമുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ, അവയെല്ലാം ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടാനും സുദൃഢമാക്കാനും പര്യാപ്തമായിരിക്കണം. മലയാളികളുള്ളിടത്തെല്ലാം സൗഹാർദത്തോടെ ഓണമാഘോഷിക്കുന്ന പതിവു കൈവിടുന്നില്ല എന്നതുതന്നെ പ്രത്യാശാനിർഭരമാണ്. കള്ളവും ചതിയുമില്ലാതെ സാഹോദര്യത്തോടെ ജീവിക്കുക എന്ന മലയാളിയുടെ ഓണസംസ്കാരം ഭൂതകാലചരിത്രത്തിൽ തളയ്ക്കാതെ വർത്തമാനകാലത്തും ഭാവിയിലും ഉത്കൃഷ്ടമാക്കാൻ ബോധപൂർവമായ പരിശ്രമംതന്നെ വേണം.
കാത്തുസൂക്ഷിക്കണം നമ്മുടെ ഓണസംസ്കാരം
11:02 PM Sep 10, 2019 | Deepika.com