ചന്ദ്രയാൻ- 2 ദൗത്യത്തിന്റെ ഭാഗിക പരാജയം രാജ്യത്തിന്റെ ഇനിയുള്ള ബഹിരാകാശ പദ്ധതികൾ കൂടുതൽ സൂക്ഷ്മതയോടെയും കരുതലോടെയും മുന്നോട്ടുകൊണ്ടുപോകുന്നതിനു പ്രചോദനമാകണം.
ചന്ദ്രയാൻ-2 ദൗത്യത്തിനു പൂർത്തീകരണ ഘട്ടത്തിലുണ്ടായ തിരിച്ചടി രാജ്യത്തിന് ഏറെ വേദനാജനകമെങ്കിലും നമ്മുടെ ശാസ്ത്രജ്ഞരുടെ ഇച്ഛാശക്തിയിലും കർമശേഷിയിലും ജനങ്ങൾക്കു തികഞ്ഞ വിശ്വാസമാണുള്ളത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്രോ) ബംഗളൂരു കേന്ദ്രത്തിൽ വെള്ളിയാഴ്ച അർധരാത്രി കഴിഞ്ഞും ശാസ്ത്രജ്ഞരോടൊപ്പം ചന്ദ്രയാൻ 2ന്റെ വിജയം കാണാൻ കാത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ശാസ്ത്രജ്ഞർക്ക് തിരിച്ചടിയുടെ വേളയിൽ ആശ്വാസവും ആത്മധൈര്യവും പകർന്നുനൽകിയതു രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയാണ്. വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് പരാജയമായെങ്കിലും ചന്ദ്രയാൻ ദൗത്യവുമായി രാജ്യം മുന്നോട്ടു പോവുകതന്നെ ചെയ്യും. ഇതിനായി ഇന്ത്യ ഒറ്റക്കെട്ടായി ഇസ്രോയിലെ ശാസ്ത്രജ്ഞരോടൊപ്പമുണ്ടെന്ന് ഇന്നലെ പ്രധാനമന്ത്രി രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിൽ ഉറപ്പു നൽകി. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതുൾപ്പെടെയുള്ള പര്യവേക്ഷണങ്ങളെല്ലാം ഊർജിതമായിത്തന്നെ തുടരും.
ചന്ദ്രയാൻ 2 ന്റെ ഭാഗമായ ഓർബിറ്റർ ഇപ്പോഴും മുറപോലെ ചന്ദ്രനെ വലംവച്ചുകൊണ്ടിരിക്കുകയാണ്. ലാൻഡർ, റോവർ എന്നിവയിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ ഇപ്പോൾ ഓർബിറ്ററിനാവില്ലെങ്കിലും ചന്ദ്രനെക്കുറിച്ചു ഗവേഷണം നടത്തുന്ന എട്ടു പേലോഡുകൾ ഉള്ള ഓർബിറ്റർ മറ്റു പല വിലപ്പെട്ട വിവരങ്ങളും ശാസ്ത്രജ്ഞർക്കു ലഭ്യമാക്കും. വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുന്നുമുണ്ട്.
ഏറെ വെല്ലുവിളികൾ നിറഞ്ഞ ദൗത്യമായിരുന്നു ചന്ദ്രയാൻ-2. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നിർണായക ചുവടെന്ന് ഇതിനെ വിശേഷിപ്പിക്കാം. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. അതും പലതവണ ശ്രമിച്ചു പരാജയപ്പെട്ടശേഷം. 37 ശതമാനം സോഫ്റ്റ് ലാൻഡിംഗ് ശ്രമങ്ങൾ മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളതെന്ന് ഓർമിക്കുന്പോൾ ദൗത്യത്തിന്റെ കാഠിന്യം വ്യക്തമാകും. ഇതുവരെ ഒരു രാജ്യവും സോഫ്റ്റ് ലാൻഡിംഗിനായി തെരഞ്ഞെടുത്തിട്ടില്ലാത്ത ദക്ഷിണ ധ്രുവമാണു ചന്ദ്രനിൽ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗിനായി ഇസ്രോ തീരുമാനിച്ചിരുന്നത്. ദക്ഷിണധ്രുവത്തിൽ ജലസാന്നിധ്യം ഉണ്ടെന്ന നിഗമനവും അവിടത്തെ പാറകളുടെ പ്രത്യേകതകളും ഈ പരീക്ഷണത്തെ ആഗോളശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. അതുകൊണ്ടുതന്നെ ചന്ദ്രയാൻ 2 ദൗത്യത്തെ ബഹിരാകാശ പരീക്ഷണങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തുന്ന രാജ്യങ്ങളെല്ലാം സാകൂതം നിരീക്ഷിച്ചുവരുകയായിരുന്നു.
ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ മാത്രം അകലെവച്ചാണു വിക്രം ലാൻഡറുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായത്. ലാൻഡറിന്റെയും റോവറിന്റെയും അവസാനത്തെ 35 കിലോമീറ്റർ സഞ്ചാരം നിർണായകമാണെന്ന് ഇസ്രോ ചെയർമാൻ ഡോ. കെ. ശിവൻ നേരത്തേ പറഞ്ഞിരുന്നു. സംഭ്രമത്തിന്റെ 15 മിനിറ്റ് എന്നാണ് അദ്ദേഹം ദൗത്യത്തിന്റെ അവസാന മിനിറ്റുകളെ വിശേഷിപ്പിച്ചത്.
ഊണും ഉറക്കവുമിളച്ചിരുന്നു നടത്തിയ അധ്വാനം അവസാനനിമിഷം നിഷ്ഫലമായതിന്റെ ആഘാതം ബംഗളൂരു കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെയെല്ലാം മുഖത്തു പ്രകടമായിരുന്നു. അവർ നഷ്ടധീരരാകാതിരിക്കാൻ പ്രോത്സാഹനവാക്കുകൾ പറയാനും വികാരാധീനനായ ഇസ്രോ ചെയർമാനെ മാറോടു ചേർത്ത് ആശ്വസിപ്പിക്കാനും പ്രധാനമന്ത്രി മോദി കാണിച്ച വിശാലമനസ്കത ശ്രദ്ധേയമായി. പ്രധാനമന്ത്രിയോടൊപ്പം ബംഗളൂരു കേന്ദ്രത്തിൽ ദൗത്യത്തിന്റെ സാക്ഷാത്കാരം കാണാൻ കാത്തിരുന്ന കുട്ടികൾക്കും അദ്ദേഹത്തിന്റെ വാക്കുകൾ ഉന്മേഷം പകർന്നിട്ടുണ്ടാവും.
വലിയ പ്രതിസന്ധികളെ മനക്കരുത്തോടെ നേരിട്ടിട്ടുള്ള ജനതയാണ് ഇന്ത്യയിലേത്. നമ്മുടെ ശാസ്ത്രജ്ഞർ എന്നും ലോകത്തിനു മുന്നിൽ അഭിമാനത്തോടെയാണു നിന്നിട്ടുള്ളത്. ഉപഗ്രഹവിക്ഷേപണത്തിലും ബഹിരാകാശ ഗവേഷണത്തിലും ദശകങ്ങളായി നാം വലിയ ശ്രദ്ധ പുലർത്തുന്നുണ്ട്. ചന്ദ്രോപരിതലം ലക്ഷ്യമിട്ട ലാൻഡറിന് ഇന്ത്യൻ ബഹികാശ ഗവേഷണസംഘടനയ്ക്കു തുടക്കംകുറിച്ച വിക്രം സാരാഭായിയുടെ പേരു നൽകിയത് രാജ്യത്തിന്റെ ചിരകാല യത്നത്തെ ഓർമിപ്പിക്കുന്നു.
നമ്മുടെ ബഹിരാകാശ ഗവേഷണത്തെയും മിസൈൽ പദ്ധതികളെയും വിമർശിക്കുന്നവരുണ്ട്. രാജ്യത്തെ വലിയൊരു ഭാഗം ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്പോൾ വൻതോതിൽ പണം മുടക്കിയുള്ള ഇത്തരം ഗവേഷണങ്ങൾ നീതിയുക്തമാണോ എന്ന് അവർ ചോദിക്കുന്നു. എന്നാൽ, വാർത്താവിനിമയ രംഗത്തും ഇന്റർനെറ്റ് പോലുള്ള സാങ്കേതികവിദ്യകളുടെ വളർച്ചയ്ക്കും ഇത്രയേറെ പ്രയോജനപ്പെടുന്ന മറ്റൊരു ശാസ്ത്രശാഖയില്ലെന്ന് ഓർക്കുക.
കാലാവസ്ഥയെക്കുറിച്ചും സുപ്രധാന വിവരങ്ങൾ നൽകാൻ ബഹിരാകാശ ഗവേഷണം സഹായിക്കുന്നു. ഇൻസാറ്റും ജിസാറ്റും ഉൾപ്പെടെ പതിനഞ്ചോളം ഉപഗ്രഹങ്ങൾ രാജ്യത്തെ ടെലികമ്യൂണിക്കേഷൻ, ടെലിവിഷൻ, കാലാവസ്ഥാ പ്രവചനം എന്നിവയ്ക്കു നിർണായകമാവുക മാത്രമല്ല, പല രക്ഷാപ്രവർത്തനങ്ങളിലും പങ്കു വഹിക്കുകയും ചെയ്തു. അന്തരീക്ഷത്തിലെ മാറ്റങ്ങൾ കൃത്യമായി അപഗ്രഥിക്കാനും കാലാവസ്ഥ പ്രവചിക്കാനും വാർത്താവിനിമയ സേവനങ്ങൾ കുറഞ്ഞ ചെലവിൽ ജനങ്ങൾക്കു ലഭ്യമാക്കാനും കഴിയുന്നു എന്നതു ചില്ലറക്കാര്യമല്ല. ചന്ദ്രയാൻ 2നു രാജ്യം ചെലവിട്ടത് ആയിരം കോടി രൂപയിൽ താഴെയാണ്. ഇത്തരം പദ്ധതികൾക്കായി അമേരിക്കയും മറ്റും ചെലവിടുന്ന തുകകളുമായി താരതമ്യപ്പെടുത്തുന്പോൾ ഇതു വളരെ തുച്ഛമാണ്. പതിനൊന്നു വർഷം മുന്പു വിക്ഷേപിച്ച ചന്ദ്രയാൻ ഒന്നിൽനിന്നു ചന്ദ്രന്റെ ഘടനയെക്കുറിച്ചു ലഭിച്ച വിവരങ്ങൾ ഇപ്പോഴത്തെ ദൗത്യത്തിന് അടിസ്ഥാനമായി. ചന്ദ്രനിൽ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യമുണ്ടെന്നു ചന്ദ്രയാൻ ഒന്നാണു സ്ഥിരീകരിച്ചത്.
ബഹിരാകാശ ഗവേഷണത്തിൽ ഇന്ത്യ ഇനി ചൊവ്വയെയാണു ലക്ഷ്യമിടുന്നത്. 2013ൽ വിക്ഷേപിച്ച മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചെടുത്ത ചിത്രങ്ങൾ ഈ ദിശയിൽ നിർണായകമാണ്. സൂര്യന്റെ കൊറോണയെക്കുറിച്ചു പഠിക്കാൻ ആദിത്യ എൽ 1 അടുത്ത വർഷം വിക്ഷേപിക്കും. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ഗഗൻയാനും ഒരുങ്ങുന്നു. വിക്ഷേപണവാഹനത്തിന്റെ പുനരുപയോഗത്തിനുള്ള സാങ്കേതിക പരീക്ഷണവും നാം വിജയകരമായി നടത്തി. ശുക്ര പര്യവേക്ഷണം അടുത്ത ദശകത്തിന്റെ ആദ്യപകുതിയിൽ ഉണ്ടാകും. ചന്ദ്രയാൻ 2 ന്റെ താത്കാലിക പരാജയം നമ്മെ തളർത്തരുത്. പരാജയം നാം വെല്ലുവിളിയായി എടുക്കണം. രാജ്യം ഇന്നലെ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരോടു പ്രകടിപ്പിച്ച ഐക്യദാർഢ്യം അവരെ കൂടുതൽ കർമനിരതരും ഉത്സാഹികളുമാക്കുമെന്നു പ്രതീക്ഷിക്കാം.
തിരിച്ചടിയല്ലിത്, മുന്നേറ്റത്തിന് ഊർജം പകരുന്ന വെല്ലുവിളി
12:01 AM Sep 08, 2019 | Deepika.com