ബാങ്ക് ലയനത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു കടന്നിരിക്കുന്നു കേന്ദ്രസർക്കാർ. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27ൽനിന്നു 12 ആകുന്നു. ഈ സംയോജനം രാജ്യം നേരിടുന്ന സങ്കീർണമായ സാന്പത്തിക സാഹചര്യത്തിനു ഗുണകരമാകണം.
രാജ്യം ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിലാണെന്ന വസ്തുത കേന്ദ്രഭരണം നടത്തുന്നവർ പൂർണമായി അംഗീകരിക്കുന്നില്ലെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങൾ അതിന്റെ പരോക്ഷ സമ്മതമാണ്. കഴിഞ്ഞ വെള്ളിയാഴ്ച സാന്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച ധനമന്ത്രി ഇന്നലെ നടത്തിയ ബാങ്ക് ലയന പ്രഖ്യാപനം നിർണായകമായ ചില മാറ്റങ്ങളാണു സാന്പത്തിക മേഖലയിൽ ഉളവാക്കാൻ പോകുന്നത്. കരുതൽ ധനത്തിൽനിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസർക്കാരിനു നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) തീരുമാനിച്ചതും അടുത്ത ദിവസമാണ്. കേന്ദ്രസർക്കാരിന്റെ സാന്പത്തിക ഉത്തേജക പാക്കേജനുസരിച്ചുള്ള പദ്ധതികൾക്കു വേണ്ടിയാണിത്. ആർബിഐ കരുതൽ ധനം കൈമാറുന്നതും ബാങ്കുകളുടെ ലയനവും കടുത്ത പ്രതിഷേധത്തിനു വഴിയൊരുക്കിയിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിക്കുന്നതോടെ എസ്ബിഐ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായി ഇതു മാറും. കനറാ ബാങ്കും സിൻഡിക്കറ്റ് ബാങ്കും തമ്മിലും ആന്ധ്രാ ബാങ്കും കോർപറേഷൻ ബാങ്കും തമ്മിലും ഇന്ത്യൻ ബാങ്കും അലാഹാബാദ് ബാങ്കും തമ്മിലും ലയിപ്പിക്കും. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27ൽനിന്ന് 12 ആയി ചുരുങ്ങുന്നു. ലോകനിലവാരത്തിലേക്ക് ഇന്ത്യൻ ബാങ്കുകളെ ഉയർത്താനും അതുവഴി രാജ്യത്തെ ബാങ്കിംഗ് മേഖലയ്ക്കും സന്പദ്ഘടനയ്ക്കും വലിയ ഉണർവ് നൽകാനും ഈ ലയനം സഹായകമാകുമെന്നാണു ധനമന്ത്രി പറയുന്നത്.
ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തു നടന്ന ബാങ്ക് ദേശസാത്കരണത്തിനുശേഷം ബാങ്കിംഗ് രംഗത്തു നടക്കുന്ന ഏറ്റവും വലിയ സംഭവമാണ് ഇത്. ബാങ്കുകളുടെ ലയനം പ്രാദേശികമായി ഇടപാടുകാരുടെ താത്പര്യങ്ങൾ ഹനിക്കുമെന്നതാണു പ്രതിപക്ഷവും ബാങ്കിംഗ് മേഖലയിലെ ജീവനക്കാർ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗവും ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നം. അടുത്തകാലത്തു സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എസ്ബിഐയിൽ ലയിപ്പിച്ചപ്പോൾ ഈ സാഹചര്യം കേരളത്തിലെ ബാങ്കിംഗ് മേഖല അനുഭവിച്ചറിഞ്ഞതാണ്. കാർഷികമേഖലയ്ക്കും ചെറുകിട വ്യവസായ- വാണിജ്യ സംരംഭങ്ങൾക്കും പ്രാദേശികമായി വലിയ തുണയായിരുന്നു പൊതുമേഖലാ ബാങ്കുകൾ. എന്നാൽ അവ സംയോജിച്ചു വലിയ ബാങ്കായി മാറുന്നതോടെ ഇപ്പോഴത്തെ സേവനങ്ങൾ ലഭ്യമാകാതെ വരുകയും സുതാര്യത കുറയുകയും ചെയ്യുമോ എന്ന ആശങ്ക സാധാരണക്കാരായ ഇടപാടുകാർക്കുണ്ട്.
സാന്പത്തികരംഗത്ത് ഗുണകരമായ പല മാറ്റങ്ങൾക്കും ഇപ്പോഴത്തെ തീരുമാനങ്ങൾ സഹായമാകുമെന്നാണു കേന്ദ്ര ധനമന്ത്രിയുടെ പ്രത്യാശ. എന്നാൽ, ഈ ശുഭാപ്തിവിശ്വാസം പ്രമുഖ സാന്പത്തിക വിദഗ്ധരിൽ പലർക്കുമില്ല. ഒന്നാം മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലി തുടങ്ങിവച്ച ചില സാന്പത്തിക പരിഷ്കാരങ്ങളുടെ രണ്ടാം ഘട്ടമാണു രണ്ടാം മോദി ഭരണകാലത്തു നിർമല സീതാരാമൻ നടപ്പാക്കുന്നത്. അതിനു പിന്നിൽ ഭരണകക്ഷിയുടെയും സർക്കാരിന്റെയും നയപരമായ നിലപാടുകളുണ്ടാവും. അരുൺ ജയ്റ്റ്ലി സമർഥനായ അഭിഭാഷകനായിരുന്നെങ്കിലും ധനമന്ത്രിയെന്ന നിലയിൽ അദ്ദേഹം എടുത്ത പല തീരുമാനങ്ങളും സന്പദ്ഘടനയെ മെച്ചപ്പെടുത്തിയില്ലെന്നു മാത്രമല്ല, ദോഷകരമായി ബാധിക്കുകയും ചെയ്തു. നോട്ട് പിൻവലിക്കൽ കള്ളപ്പണം കണ്ടെത്താനുള്ള കിടിലൻ നടപടി എന്ന നിലയിലാണ് അവതരിപ്പിച്ചത്. ജിഎസ്ടിയും ജനങ്ങൾക്കു ഗുണത്തേക്കാളേറെ ദോഷമാണു ചെയ്തത്.
റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽനിന്നു നിശ്ചിത ശതമാനത്തിൽ കൂടുതൽ സർക്കാരിനു കൈമാറുന്നതിന്റെ അപകടം പല സാന്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ആഗോള സന്പദ്ഘടന പ്രതിസന്ധിയിലേക്കു നീങ്ങുന്നതിന്റെ സൂചനകൾ ദൃശ്യമായ സാഹചര്യത്തിൽ റിസർവ് ബാങ്കിനു കരുതൽധനം അത്യന്താപേക്ഷിതമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കരുതൽ ധനം കൈമാറുന്നതിനോടുള്ള വിയോജിപ്പാണ് ആർബിഐ ഗവർണറായിരുന്ന ഉർജിത് പട്ടേലിന്റെ രാജിയിൽ കലാശിച്ചത്. ഡെപ്യൂട്ടി ഗവർണറായിരുന്ന വിരാൽ ആചാര്യയും ആർബിഐ വിട്ടത് ഈ നിലപാടു മൂലമാണ്. സാന്പത്തിക വിദഗ്ധരുടെ വീക്ഷണങ്ങളെ തികച്ചും അവഗണിച്ചുകൊണ്ട് തീരുമാനങ്ങളെടുക്കുന്പോൾ ഭരണകൂടം കരുതലില്ലാതെയാണു പ്രവർത്തിക്കുന്നതെന്നു ജനങ്ങൾക്കു തോന്നുന്നതിൽ അദ്ഭുതപ്പെടാനില്ല.
കഴിഞ്ഞ ദശകത്തിൽ അമേരിക്കയുൾപ്പെടെ ഏറെ രാജ്യങ്ങൾ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യ വലിയൊരു പരിധിവരെ പിടിച്ചുനിന്നത് നമ്മുടെ ബാങ്കിംഗ് മേഖലയുടെ കരുത്തുകൊണ്ടും സാന്പത്തിക നയങ്ങളിലുള്ള ദീർഘവീക്ഷണം കൊണ്ടുമായിരുന്നു. സാന്പത്തിക മാന്ദ്യം നേരിടാൻ കഴിഞ്ഞ വെള്ളിയാഴ്ച ധനമന്ത്രി പ്രഖ്യാപിച്ച പൊടിക്കൈകളിൽ ഒന്ന് ബാങ്കുകളുടെ മൂലധന അടിത്തറ വികസിപ്പിക്കാനുള്ള ധനസഹായമാണ്. 70,000 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. സർക്കാരിന്റെ വരുമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുന്പോൾ ആർബിഐയുടെ കരുതൽ ശേഖരം ഉപയോഗിക്കേണ്ടിവരും. എന്നാൽ, സാന്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ഇത്തരം എളുപ്പവഴികൾ സ്വീകരിക്കുന്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ചിന്തിക്കാതിരിക്കരുത്. ഏതായാലും കരുതൽ ധനവിനിയോഗത്തിൽ വലിയ ശ്രദ്ധ ആവശ്യമാണ്.
സർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങൾക്കു തൊട്ടുപിന്നാലെ സന്പദ്ഘടനയുടെ സ്ഥിതി സംബന്ധിച്ചു വന്നിരിക്കുന്ന റിപ്പോർട്ടുകൾ ഏറെ ആശങ്ക ജനിപ്പിക്കുന്നുണ്ട്. മൊത്ത ദേശീയ വരുമാനത്തിൽ ഇടിവുണ്ടായി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണിപ്പോൾ മൊത്ത ദേശീയ വരുമാന വർധന.
2025 ആകുന്പോഴേക്കും ഇന്ത്യ അഞ്ചു ലക്ഷം കോടി ഡോളറിന്റെ സന്പദ്ഘടനയായി മാറുമെന്ന് ഇന്നലെയും ധനമന്ത്രി ആവർത്തിച്ചു. പ്രധാനമന്ത്രിയുടെ ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള സാന്പത്തിക ഉത്തേജക പദ്ധതികളുമായാണു സർക്കാർ മുന്നോട്ടു പോകുന്നതെന്ന് അവകാശപ്പെടുന്പോൾ കാര്യമായ കൂടിയാലോചനകളോ വിലയിരുത്തലുകളോ ഇല്ലാതെ നടത്തിയ പ്രഖ്യാപനങ്ങൾ പലതും തിരിഞ്ഞു കടിച്ചിട്ടുള്ളത് ഓർക്കണം. കോർപറേറ്റുകൾക്കുവേണ്ടിയാവരുത്, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ മനസിൽ കണ്ടുകൊണ്ടായിരിക്കണം ഭരണാധികാരികൾ നയങ്ങൾ രൂപവത്കരിക്കേണ്ടതും തീരുമാനങ്ങൾ പ്രഖ്യാപിക്കേണ്ടതും.
പാക്കേജുകളും ബാങ്ക് ലയനവും രാജ്യത്തെ രക്ഷിക്കുമോ?
11:57 PM Aug 30, 2019 | Deepika.com