ന്യൂനപക്ഷ സമുദായങ്ങൾക്കു കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകുന്ന ആനുകൂല്യങ്ങൾ ക്രൈസ്തവർക്കു പാടേ നിഷേധിക്കപ്പെടുകയാണ്. ഈ അനീതി ഇനിയെങ്കിലും അവസാനിപ്പിക്കണം.
ന്യൂനപക്ഷങ്ങൾക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സിംഹഭാഗവും ചിലർ മാത്രം കൈയടക്കി വയ്ക്കുന്നതു തികഞ്ഞ അനീതിയാണ്. ക്രൈസ്തവർ തെരുവിലിറങ്ങി പ്രതിഷേധിക്കാത്തതുകൊണ്ടാണോ അവരോട് അവഗണന? ഏതു കാര്യത്തിനും അടിസ്ഥാന നീതിയും ന്യായവും ആവശ്യമാണ്. അതു പാലിക്കാൻ സർക്കാരിനെങ്കിലും കഴിയേണ്ടേ?
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പു നൽകുന്ന പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഇതിൽ 80 ശതമാനം മുസ്ലിം ന്യൂനപക്ഷത്തിനും ബാക്കി 20 ശതമാനം ക്രൈസ്തവർ ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷങ്ങൾക്കും കൂടി നൽകുമെന്നാണു ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അറിയിപ്പ്. ക്രൈസ്തവരെക്കൂടാതെ സിക്ക്, ജൈന, ബുദ്ധ മതങ്ങളിൽപ്പെട്ടവർക്കും ഈ ഇരുപതു ശതമാനത്തിൽനിന്നാണു സ്കോളർഷിപ്പ് നൽകുക. മുൻവർഷങ്ങളിലും ഇതേ അനുപാതത്തിലാണു സ്കോളർഷിപ്പ് വിതരണം ചെയ്തത്. ഇക്കാര്യത്തിലുള്ള പ്രകടമായ അനീതി പല ക്രൈസ്തവ സംഘടനകളും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇത്തവണയും പഴയ നിലപാടു സർക്കാർ ആവർത്തിച്ചിരിക്കുന്നു. ക്രൈസ്തവരോട് എന്ത് അനീതിയും അവഗണനയുമാകാമെന്നാണോ? ധാർമികതയും സാമാന്യനീതിയും പുലർന്നു കാണണമെന്നാഗ്രഹിക്കുന്ന ക്രൈസ്തവ സമൂഹം നഗ്നമായ അവകാശലംഘനങ്ങൾ നിസംഗതയോടെ ഉൾക്കൊള്ളുമെന്ന് അധികാരികൾ കരുതരുത്.
അനീതി മുണ്ടശേരി സ്കോളർഷിപ്പിന്റെ കാര്യത്തിൽ മാത്രമല്ല. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പു നടപ്പാക്കുന്ന എല്ലാ പദ്ധതികളുടെയും സ്ഥിതി ഇതാണ്. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ സ്വയം തൊഴിൽ സംരംഭങ്ങൾക്കും വിദ്യാഭ്യാസത്തിനും കുറഞ്ഞ പലിശയ്ക്കു വായ്പ നൽകാറുണ്ട്. ഇതും നാമമാത്രമായാണു ക്രൈസ്തവർക്കു ലഭിക്കുന്നത്. പിഎസ്സി, ബാങ്ക് മത്സരപ്പരീക്ഷകൾക്കായി ന്യൂനപക്ഷ ക്ഷേമവകുപ്പ് 17 കേന്ദ്രങ്ങളും 20 ഉപകേന്ദ്രങ്ങളും തുടങ്ങി. ഇതെല്ലാം ലഭിച്ചത് ഒരു സമുദായത്തിനു മാത്രം. ചങ്ങനാശേരി അതിരൂപതയിലെ സാമൂഹ്യ സേവന വിഭാഗമായ ചാസ് കുട്ടനാട്ടിൽ ഒരു കേന്ദ്രത്തിനുവേണ്ടി അപേക്ഷ നൽകി. ഈ അപേക്ഷ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നു വകുപ്പു മന്ത്രിതന്നെ അതിൽ കുറിച്ചുവച്ചു. ഇങ്ങനെയാണു കാര്യങ്ങളുടെ പോക്കെങ്കിൽ ക്രൈസ്തവർക്ക് എങ്ങനെ നീതി പ്രതീക്ഷിക്കാം? സ്കൂളുകളിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന കരിയർ ഗൈഡൻസ് ക്യാന്പുകളിലെ പ്രാതിനിധ്യത്തിലുമില്ല നീതി.
രാജ്യത്താകമാനമെടുത്താൽ ക്രൈസ്തവർ മൂന്നു ശതമാനത്തിൽ താഴെ മാത്രമാണ്. കേരളത്തിലെ ജനസംഖ്യയിൽ 18.38 ശതമാനമാണു ക്രൈസ്തവർ. ഇതുതന്നെ താഴേക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ കൈത്താങ്ങ് ആവശ്യമായ ലക്ഷക്കണക്കിനാളുകൾ ഈ സമൂഹത്തിലുണ്ട്. തീരദേശങ്ങളിലും മലയോരങ്ങളിലും പട്ടിണിയിൽ കഴിയുന്നവർ. മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാൻ സാന്പത്തിക സ്ഥിതിയില്ലാത്തവർ. തൊഴിലില്ലായ്മ അതിരൂക്ഷമാണീ സമൂഹത്തിൽ. സർക്കാർ ജോലികളിൽ അവർക്കു നാമമാത്രമായ സാന്നിധ്യമാണുള്ളത്. നിലവിലെ ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾക്ക് 59:41 എന്ന അനുപാതത്തിലുള്ള പ്രാതിനിധ്യം ക്രൈസ്തവർക്കു ലഭിക്കേണ്ടതുണ്ട്. എന്നാൽ അതിന്റെ നാലിലൊന്നുപോലും ക്രൈസ്തവർക്കു ലഭിക്കുന്നില്ല.
രാജ്യത്തു തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന സമൂഹം ക്രൈസ്തവരാണെന്നു കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പു മന്ത്രി പാർലമെന്റിൽ സമർപ്പിച്ച രേഖ വ്യക്തമാക്കുന്നുണ്ട്. സിബിസിഐ ലെയ്റ്റി കൗൺസിൽ തയാറാക്കിയ റിപ്പോർട്ടിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാഭ്യാസരംഗത്തു ക്രൈസ്തവർ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും അതിനനുസരിച്ചുള്ള തൊഴിൽ ലഭ്യതയിൽ അവർ തീർത്തും പിന്നോക്കംതന്നെ. സാന്പത്തികരംഗത്തു ക്രൈസ്തവർ മുൻപന്തിയിലാണെന്നത് ആസൂത്രിതമായ കുപ്രചാരണമാണ്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിൽ കയറി നോക്കിയാൽ കാണാം ഒരു സമുദായത്തിനു സർക്കാർ വാരിക്കോരിക്കൊടുക്കുന്ന ആനുകൂല്യങ്ങളുടെ പട്ടിക. അവിടെയെല്ലാം ക്രൈസ്തവർ ഉൾപ്പെടെയുള്ളു മറ്റു ന്യൂനപക്ഷ സമുദായങ്ങൾ പുറന്തള്ളപ്പെടുന്നു. രാഷ്ട്രീയ പാർട്ടികളാകട്ടെ ക്രൈസ്തവ സമൂഹത്തെ വോട്ട് ബാങ്ക് മാത്രമായി ഉപയോഗിക്കുന്നു.
ന്യൂനപക്ഷ സ്കോളർഷിപ്പുകൾ അടക്കമുള്ള വിവിധ ആനുകൂല്യങ്ങളുടെ വിതരണത്തിൽ നിലനിൽക്കുന്ന കടുത്ത അനീതിയെയും വിവേചനത്തെയുംകുറിച്ചു സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ സിറ്റിംഗുകളിൽ ക്രൈസ്തവ സംഘടനകളും വിവിധ ന്യൂനപക്ഷവിഭാഗങ്ങളും ബോധിപ്പിച്ചിട്ടുള്ളതാണ്. മുസ്ലിം പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കാൻ കേന്ദ്രം സച്ചാർ കമ്മീഷനെയും സംസ്ഥാനം പാലൊളി കമ്മീഷനെയും നിയമിച്ചു. പാലൊളി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 80:20 അനുപാതത്തിൽ സ്കോളർഷിപ്പ് നൽകുന്നതെന്നാണു ന്യൂനപക്ഷ വകുപ്പിന്റെ വാദം. അങ്ങനെയെങ്കിൽ ആ റിപ്പോർട്ട് എത്രമാത്രം നീതിയും ന്യായവുമുള്ളതാണ്? രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ അവസ്ഥ പഠിക്കാൻ എന്തേ ഒരു കമ്മീഷനെ നിയോഗിക്കാത്തത്? ഒരു വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ മാത്രം പഠിക്കുകയും അർഹരായ മറ്റുള്ളവരെ മാറ്റിനിർത്തി ഒരു കൂട്ടർക്കു മാത്രം ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നതിന്റെ നീതി എന്താണ്? ദീപിക കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ വിഷയം ചർച്ച ചെയ്യുന്നതു സമുദായം നേരിടുന്ന കടുത്ത പ്രതിസന്ധിയിലേക്കു സമൂഹത്തിന്റെയും അധികാരികളുടെയും കണ്ണുതുറപ്പിക്കുന്നതിനാണ്.
ദേശീയ ന്യൂനപക്ഷ ക്ഷേമവകുപ്പ് ആയിരക്കണക്കിനു കോടി രൂപയാണു ന്യൂനപക്ഷ ക്ഷേമത്തിനായി നീക്കിവച്ചിരിക്കുന്നത്. അതിന്റെ സിംഹഭാഗവും ഒരു സമുദായത്തിലേക്കാണു പോകുന്നത്. കേന്ദ്ര പദ്ധതികളിലെ ആനുകൂല്യങ്ങൾക്ക് അനുപാതമൊന്നും വച്ചിട്ടില്ല. അപേക്ഷകർക്കനുസരിച്ചാണു ആനുകൂല്യം നൽകേണ്ടത്. സ്വാധീനമുള്ളവർ കാര്യക്കാരാകുന്ന സാഹചര്യം ഒരു ജനാധിപത്യ രാജ്യത്ത് അനുവദിക്കാവുന്നതല്ല. ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചു സർക്കാരിനു സമർപ്പിക്കാനുമാണു സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ രൂപവത്കരിച്ചത്. മൂന്നംഗങ്ങളുള്ള ഈ സമിതിയിൽ ഒരാൾക്കു മാത്രമാണു ക്രൈസ്തവ പ്രാതിനിധ്യം. ചെയർമാൻ സ്ഥാനം എപ്പോഴും ഒരു സമുദായത്തിനു മാത്രം. ഈ അനീതികളും നിരന്തരമായ അവഗണനയും അടിയന്തരമായി അവസാനിപ്പിക്കണം. മുണ്ടശേരി സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള കാലാവധി ദീർഘിപ്പിക്കുകയും ജനസംഖ്യാനുപാതികമായി ആനുകൂല്യം നൽകുകയും വേണം.
ക്രൈസ്തവരോട് എന്നും അനീതി
11:18 PM Aug 27, 2019 | Deepika.com