കേരളത്തിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് അതീവ ജാഗ്രത ആവശ്യപ്പെടുന്നു
കേരളം വീണ്ടും തീവ്രവാദികളുടെ ലക്ഷ്യസ്ഥാനമായിരിക്കുന്നുവെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് നമ്മെ ഏറെ ജാഗരൂകരാക്കേണ്ടതുണ്ട്. ശ്രീലങ്കൻ തീരത്തുനിന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരർ എത്തിയിട്ടുള്ളതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ഈ സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങളാണു തീവ്രവാദികൾ പ്രധാനമായി ലക്ഷ്യമിടുന്നതത്രേ. തന്ത്രപ്രധാന മേഖലകളിൽ തീവ്രവാദി ആക്രമണമുണ്ടാകാമെന്നു കേന്ദ്ര ഇന്റലിജൻസ് വിഭാഗം സംസ്ഥാന ഇന്റലിജൻസ് എഡിജിപിയെ അറിയിച്ചിട്ടുണ്ട്.
നിരോധിത പാക് തീവ്രവാദ സംഘടനയായ ലഷ്കർ ഇ തോയിബയിൽപ്പെട്ട ഇല്യാസ് അക്ബറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കോയന്പത്തൂരിൽ എത്തിയതായി സ്ഥിരീകരിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിസരത്തുനിന്നു തീവ്രവാദ ബന്ധമുണ്ടെന്നു സംശയിക്കുന്ന മലയാളിയെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തെങ്കിലും തെളിവുകളൊന്നും ലഭിക്കാത്തതിനാൽ വിട്ടയച്ചു. പോലീസും എൻഐഎയും തമിഴ്നാട് ക്യു ബ്രാഞ്ച് പോലീസും ഇയാളെ ചോദ്യം ചെയ്തിരുന്നു.
കള്ളക്കടത്തിനും തീവ്രവാദത്തിനും തമ്മിൽ ബന്ധമുള്ളതായി കണ്ടിട്ടുണ്ട്. ലഹരിമരുന്നു കടത്തും ഇതിന്റെ ഭാഗമായുണ്ട്. ഇന്റലിജൻസ് വകുപ്പും നാർകോട്ടിക്, കസ്റ്റംസ് വകുപ്പുകളുമൊക്കെ വളരെ ജാഗ്രത പുലർത്തിയാൽ മാത്രമേ ഇവ നിയന്ത്രിക്കാനാവൂ.
സിഎസ്ഐഎഫും ചില ജാഗ്രതാ നിർദേശങ്ങൾ സംസ്ഥാന സർക്കാരിനു നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ മാത്രമല്ല, ആളുകൾ തിങ്ങിക്കൂടുന്ന മറ്റു സ്ഥലങ്ങളിലും ജാഗ്രതയും പരിശോധനകളും അത്യാവശ്യമാണ്. വാഹനപരിശോധന ഊർജിതമാക്കിയിട്ടുണ്ടെങ്കിലും പരിശീലനം സിദ്ധിച്ച തീവ്രവാദികൾ പല സന്നാഹങ്ങളെയും കബളിപ്പിക്കാൻ സമർഥരാണ്.
ഇപ്പോൾ സംസ്ഥാനം സ്വീകരിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ അനാവശ്യ ഭീതി ഉളവാക്കരുത്. കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങളും മറ്റ് അന്വേഷണ ഏജൻസികളും ഏറെ ശ്രദ്ധയോടെ കാര്യങ്ങൾ വീക്ഷിക്കുന്നുണ്ടെന്നതു വലിയ ആശ്വാസമാണ്. അവർ കണ്ണും കാതും തുറന്നിരിക്കുന്നതുകൊണ്ടാണു ജനങ്ങൾക്കു സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നത്.
എന്നാൽ ഈ ജാഗ്രത അവർക്കു മാത്രം ഉണ്ടായാൽ പോരാ. ജനങ്ങളും പുലർത്തണം ശ്രദ്ധയും ജാഗ്രതയും. അതേസമയം അനാവശ്യമായി ആളുകളെ സംശയിച്ചു പ്രശ്നങ്ങളുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം കട്ടപ്പനയിൽനിന്നു കോട്ടയത്തേക്കുള്ള ബസിൽ കഴുത്തിൽ മഫ്ളർ ചുറ്റിയയാൾ പതിഞ്ഞ ശബ്ദത്തിൽ മൊബൈലിൽ സംസാരിക്കുന്നതു കണ്ടു സംശയം തോന്നിയ സഹയാത്രികൻ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്നുണ്ടായ പൊല്ലാപ്പുപോലെ ചില സംഭവങ്ങളും ഉണ്ടാകാം. ഒരു സ്വകാര്യ നിർമാണകന്പനിയിലെ എൻജിനിയറാണു ഭീകരനായി സംശയിക്കപ്പെട്ടത്.
പോലീസിന്റെയും അന്വേഷണ ഏജൻസികളുടെയും കണ്ണുകൾ എത്താത്ത സ്ഥലങ്ങളും തീവ്രവാദികൾ ആക്രമണത്തിന് ഇടങ്ങളാക്കിയേക്കാം. സംശയകരമായ സാഹചര്യത്തിൽ കാണപ്പെടുന്ന ആളുകളെയും വസ്തുക്കളെയും സംബന്ധിച്ച വിവരങ്ങൾ പോലീസിനു കൈമാറുന്നതിൽ വിമുഖത കാട്ടേണ്ടതില്ല. എന്നാൽ, അനാവശ്യമായി പോലീസിന്റെ സമയവും ഊർജവും നഷ്ടപ്പെടുത്തുന്ന സാഹചര്യവും ഉണ്ടാകരുത്.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ കേരളത്തിൽ നക്സലൈറ്റ് പ്രസ്ഥാനം കരുത്താർജിച്ചത് അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. നക്സലൈറ്റ് പ്രസ്ഥാനം പിന്നീടു ഛിന്നഭിന്നമായെങ്കിലും അത്തരം ആശയഗതികൾ ഇന്നും സമൂഹത്തിൽ സജീവമാണ്. കീഴടങ്ങുന്ന തീവ്രവാദികൾക്കു തൊഴിലും സംരംഭക അവസരങ്ങളും നൽകി അവരെ തീവ്രവാദ ആശയങ്ങളിൽനിന്നു മോചിപ്പിക്കാനുള്ള പദ്ധതിക്കു സംസ്ഥാന സർക്കാർ ഈയിടെ രൂപം നൽകി. അവർക്കായി ഡിജിപി തയാറാക്കിയ പുനരധിവാസ പദ്ധതി അംഗീകരിച്ചു സംസ്ഥാന സർക്കാർ കഴിഞ്ഞമാസം ഉത്തരവിറക്കി.
തീവ്രവാദത്തിനു തടയിടാനുള്ള പദ്ധതിയുടെ ഭാഗമാണിത്. കീഴടങ്ങുന്നവർ അഞ്ചു വർഷംവരെ കർശന നിരീക്ഷണത്തിലായിരിക്കും. അവരുടെ കീഴടങ്ങലും പുനരധിവാസവും പരിശോധിക്കാനും നിരീക്ഷിക്കാനും ജില്ലാതല സറണ്ടർ ആൻഡ് റിഹാബിലിറ്റേഷൻ ഓഫീസറും സ്ക്രീനിംഗ് കമ്മിറ്റിയും ഉണ്ടായിരിക്കും കീഴടങ്ങിയവരുടെ പേരിലുള്ള ഗുരുതരമായ കേസുകൾ തുടരും. പക്ഷേ, ചെറിയതും നിസാരവുമായ കേസുകൾ പിൻവലിക്കുന്നതിനെക്കുറിച്ചു സർക്കാരിന് ആലോചിക്കാം. ഇത്തരം നടപടികൾ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ തീവ്രവാദത്തിന്റെ പ്രചാരം വളരെ കുറയ്ക്കാനാവും. എല്ലാവർക്കും നീതിയും സാന്പത്തിക സുരക്ഷയും ഉറപ്പാക്കുകയാണു തീവ്രവാദത്തിന്റെ ആത്യന്തിക പരിഹാരം.
ചില ആഗോള ഭീകരസംഘടനകൾക്കുവേണ്ടി കേരളത്തിൽനിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തിയിരുന്നല്ലോ. നമ്മുടെ സാംസ്കാരിക പശ്ചാത്തലത്തിൽ, ഭീകരപ്രവർത്തനങ്ങൾക്കു യുവാക്കളെ ലഭിക്കുക എന്നത് എളുപ്പമല്ല. എന്നിട്ടും കുറെപ്പേരെങ്കിലും ആ വഴി തെരഞ്ഞെടുക്കാൻ സന്നദ്ധരാകുന്നതു നാം കാണുന്നു. കള്ളക്കടത്തിനു കാരിയർമാരാകുന്നതുപോലെ തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഹിംസാമാർഗം സ്വീകരിക്കാനും ചാവേറാകാനും ചുരുക്കം ചിലരെങ്കിലും തയാറാകുന്നു. ചില രാജ്യങ്ങളുടെയോ അതിസന്പന്ന വ്യക്തികളുടെയോ പിന്തുണ ഭീകരപ്രസ്ഥാനങ്ങൾക്കു ലഭിക്കുന്നതുകൊണ്ടാണ് ആ പ്രസ്ഥാനങ്ങൾക്കു ഫലപ്രദമായി വലവീശാൻ കഴിയുന്നത്. ലോകസമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവർത്തനങ്ങളെ നേരിടണം.
കേരളത്തിലെ ഇപ്പോഴത്തെ ഭീഷണിക്കു തുടക്കത്തിൽത്തന്നെ തടയിടുന്നതിന് ഇന്റലിജൻസ് വിഭാഗത്തിനും പോലീസിനും കഴിഞ്ഞിട്ടുണ്ട്. അതീവശ്രദ്ധയും ശാസ്ത്രീയതയും കഠിനപ്രയത്നവും ആവശ്യമുള്ളതാണു തീവ്രവാദികൾക്കെതിരേയുള്ള പ്രവർത്തനങ്ങൾ.
സർക്കാരിന്റേതിനേക്കാൾ ശക്തമായ സംവിധാനങ്ങൾ ചില അന്താരാഷ്ട്ര തീവ്രവാദ സംഘടനകൾക്കുണ്ട്. തീവ്രവാദബന്ധമുണ്ടെന്ന സംശയത്തിൽ പിടിക്കപ്പെട്ടവർ ഒരുപക്ഷേ നിരപരാധികളാവാം. അങ്ങനെയെങ്കിൽ അവരൊന്നും പീഡിപ്പിക്കപ്പെടരുത്. അന്വേഷണങ്ങൾ ശാസ്ത്രീയമായിരിക്കണം. ആവശ്യമായ മുൻകരുതലെടുക്കാനും അനാവശ്യ ആശങ്ക ഒഴിവാക്കാനും പോലീസ് ശ്രദ്ധിക്കണം. ഒപ്പം, പോലീസിനു ജനങ്ങൾ എല്ലാ സഹകരണവും നൽകുകയും വേണം.
തീവ്രവാദ ഭീഷണി: കണ്ണു തുറന്നിരിക്കണം
12:33 AM Aug 26, 2019 | Deepika.com