പോലീസ് സേനാംഗങ്ങളിൽ പലരും കടുത്ത മാനസിക സമ്മർദത്തിലാണ്. അത് അവരുടെ വ്യക്തിജീവിതത്തെയും ജോലിയെയും കാര്യമായി ബാധിക്കുന്നുവെന്ന വസ്തുത ഗൗരവപൂർവം എടുക്കേണ്ടതുണ്ട്.
കേരളത്തിലെ പോലീസ് സേനാംഗങ്ങളിൽ പലരും കടുത്ത മാനസിക സമ്മർദത്തിലാണെന്നു സൂചിപ്പിക്കുന്ന വാർത്തകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു. ജനങ്ങൾക്കു സുരക്ഷ ഒരുക്കേണ്ടവർ മാനസികമായി സമ്മർദത്തിലും പിരിമുറുക്കത്തിലുമായാൽ അവർക്കു ജോലി കാര്യക്ഷമമായി ചെയ്യാനാവുമോ? കാക്കിക്കുള്ളിൽ മനുഷ്യഹൃദയമുണ്ടെന്ന കാര്യം ജനങ്ങളും സേനയിലെ ഉന്നതരും ഭരണാധികാരികളും മനസിലാക്കണം. പോലീസ് സേനാംഗങ്ങൾക്ക് ഇപ്പോൾ താരതമ്യേന മെച്ചപ്പെട്ട സേവന- വേതന വ്യവസ്ഥകൾ ഉണ്ടെങ്കിലും ജോലിഭാരവും ജോലിസാഹചര്യങ്ങളും അവർക്കു മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കാവുന്നതാണ്.
എറണാകുളം ജില്ലയിലെ ആലുവ മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് എഎസ്ഐമാർ ജീവനൊടുക്കി. ആലുവ തടിയിട്ടപറന്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ പി.സി. ബാബു സ്വവസതിയിലും ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ പൗലോസ് ജോണി ക്വാർട്ടേഴ്സിലും തൂങ്ങി മരിച്ച നിലയിലാണു കാണപ്പെട്ടത്. അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ ഒരു വനിതാ സിവിൽ പോലീസ് ഓഫീസർ ജീവനൊടുക്കിയത് ഇക്കഴിഞ്ഞ ദിവസമാണ്. ഇവർ വിവാഹിതയായിട്ടു നാലുമാസമേ ആയുള്ളൂ.
എഎസ്ഐ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കുറ്റാരോപിതനായ എസ്ഐയെ സ്ഥലംമാറ്റി. പാലക്കാട് ജില്ലാ സായുധസേനാ ക്യാന്പിലെ സിവിൽ പോലീസ് ഓഫീസർ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടു മുൻ ഡെപ്യൂട്ടി കമൻഡാന്റ് എൽ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. സർവീസിൽനിന്നു വിരമിച്ച് ഒരു മാസമാകും മുന്പായിരുന്നു അറസ്റ്റ്. ക്യാന്പിൽ കുമാറിനെ മർദിച്ചതിനും പീഡിപ്പിച്ചതിനും പിന്നിൽ ഡെപ്യൂട്ടി കമൻഡാന്റിന്റെ കൈയുണ്ടെന്നു കുമാറിന്റെ ഭാര്യ ആരോപിച്ചിരുന്നു. ഈ കേസിൽ ഉൾപ്പെട്ട മറ്റ് ഏഴു പേരെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു.
സങ്കീർണവും സംഘർഷഭരിതവുമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരാണു പല പോലീസുകാരും - പ്രത്യേകിച്ചു സിവിൽ പോലീസ് ഓഫീസർമാർ. അവർ മൃതശരീരങ്ങൾക്കു കാവൽ നിൽക്കുന്നതും പൊരിവെയിലത്തു ട്രാഫിക് നിയന്ത്രിക്കുന്നതും തിരക്കേറിയ റോഡുകളിൽ വിഐപികളെ തടസങ്ങൾ മാറ്റി കടത്തിവിടുന്നതുമൊക്കെ വ്യക്തിപരമായ അസൗകര്യങ്ങളും ആരോഗ്യപ്രശ്നങ്ങളും മാറ്റിവച്ചിട്ടാവാം. ഇത്തരം സാഹചര്യങ്ങളിൽ അവർക്ക് എന്തെങ്കിലുമൊരു പിഴവുണ്ടായാൽ കുറ്റപ്പെടുത്താനും ശിക്ഷിക്കാനും കാത്തിരിക്കുന്നവർ ഏറെ. സംരക്ഷണം നൽകേണ്ട മേലുദ്യോഗസ്ഥർ ചിലപ്പോൾ യാതൊരു ദാക്ഷിണ്യവുമില്ലാതെ പെരുമാറിയെന്നുവരും. ഭരണാധികാരികളുടെയെന്നല്ല, ലോക്കൽ രാഷ്ട്രീയ നേതാക്കളുടെപോലും അപ്രീതിക്കു പാത്രമായാൽ എത്ര വലിയ ഓഫീസറായാലും സ്ഥലംമാറ്റവും ചിലപ്പോൾ അതിൽക്കവിഞ്ഞ ശിക്ഷാനടപടികളും നേരിട്ടേക്കാം. നിരന്തരം സമ്മർദങ്ങൾ അനുഭവിക്കേണ്ടിവരുന്പോൾ ചിലരെങ്കിലും അവിവേകത്തിനു മുതിർന്നേക്കാം. പോലീസ് അക്കാദമിയിൽ ശാരീരിക പരിശീലനത്തിനൊപ്പം മാനസികമായ കരുത്തു നേടുന്നതിനുള്ള പരിശീലനങ്ങളും നൽകാറുണ്ട്. പക്ഷേ, പഠിച്ചതു പ്രാവർത്തികമാക്കാൻ പലർക്കും കഴിയുന്നില്ല.
സാധാരണയിൽ കവിഞ്ഞ ഡ്യൂട്ടി സമയം ശാരീരികക്ഷമത കുറയ്ക്കുമെന്നു മാത്രമല്ല മാനസിക പിരിമുറുക്കം ഉണ്ടാക്കുകയും ചെയ്യാം. രാവിലെ ഏഴിനു പോലീസ് സ്റ്റേഷനിലെത്തി രാത്രി ഒന്പതുവരെ ജോലി ചെയ്യാൻ തടിയിട്ടപറന്പ് എഎസ്ഐ ബാബുവിനു മടിയുണ്ടായിരുന്നില്ലെന്നു സഹപ്രവർത്തകർ പറയുന്നു. കേസ് ഡയറി തയാറാക്കുന്നതിലും കേസന്വേഷണത്തിലും മികവു പുലർത്തിയിരുന്ന ഈ ഉദ്യോഗസ്ഥൻ കംപ്യൂട്ടർ പരിജ്ഞാനത്തിലും മുന്നിലായിരുന്നു. പൊതുജനങ്ങളുടെ മുന്നിൽവച്ച് ഇദ്ദേഹത്തോടു മേലുദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നു പറയുന്നു. ഇത്തരം അനുഭവങ്ങൾ ചിലരെ മാനസികമായി തകർത്തെന്നുവരാം.
മനുഷ്യാവകാശങ്ങളെപ്പറ്റിയും തൊഴിലാളികളുടെ അവകാശങ്ങളെപ്പറ്റിയും പ്രസംഗിക്കുന്നവർ ഇത്തരം സംഭവങ്ങൾ അവഗണിക്കുന്നതെന്തേ? തുണിക്കടകളിൽ വനിതാ ജീവനക്കാർക്ക് ഇരുന്നു ജോലിചെയ്യാനുള്ള അവകാശത്തിനുവേണ്ടി കേരളത്തിൽ വലിയ പോരാട്ടം നടന്നു. എന്നിട്ടും പലേടത്തും സ്ഥിതി പഴയതുതന്നെയെന്നതു മറ്റൊരു വസ്തുത. സ്ത്രീകൾക്കു തുല്യാവകാശം എല്ലാ രംഗത്തും ലഭ്യമാക്കുന്നതും അവർക്കു തൊഴിലിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതും അത്യാവശ്യംതന്നെ. എന്നാൽ നമ്മുടെ പോലീസ് സേനയിലെ വനിതാ ഉദ്യോഗസ്ഥർക്ക് എത്രമാത്രം സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്? പോലീസുകാരുടെ പ്രശ്നങ്ങൾ ആരും അത്ര കാര്യമാക്കുന്നില്ല എന്നതാണു സത്യം. പോലീസിംഗ് കൂടുതൽ ജനകീയമാകേണ്ട കാലമാണിത്. അതിനുള്ള സാഹചര്യം പോലീസുകാർക്കു ലഭ്യമാക്കണം.
ജയിലുകളിലെ അന്തേവാസികൾ ഉണ്ടാക്കുന്ന ചപ്പാത്തിയും ചിക്കൻകറിയും വിപണിയിലെത്തിച്ച് ജയിലിൽ പുതിയൊരു തൊഴിൽ സംസ്കാരത്തിനു തുടക്കം കുറിച്ച ഓഫീസറെ പരിഹസിച്ചവരിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. എന്നാൽ ഇത്തരം പരിഷ്കാരങ്ങൾ തടവുപുള്ളികളെ എങ്ങനെയാണു സ്വാധീനിക്കുന്നതെന്നു തിരിച്ചറിയണം. പോലീസുകാരെപ്പോലെയോ അതിലേറെയോ കഠിനമായ ജോലിസാഹചര്യങ്ങളിൽ കഴിയുന്നവരാണു ജയിൽ വാർഡർമാർ. രാഷ്ട്രീയത്തടവുകാരുടെ പാദസേവകരായി മാറേണ്ട ഗതികേടും അവരിൽ ചിലർക്കുണ്ടാകുന്നു.
പോലീസ് സേനയിൽ നിഷ്പക്ഷമായും നീതിപൂർവകമായും ജോലി ചെയ്യാൻ സാധിക്കില്ലെന്ന തോന്നൽപോലും ജനാധിപത്യത്തിനു വലിയ അപകടമുണ്ടാക്കും. പോലീസ് സേനയിൽ അച്ചടക്കം അത്യന്താപേക്ഷിതമാണ്. എന്നാൽ അച്ചടക്കം പുലർത്താൻ അവർക്കു സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കേണ്ട ചുമതല സർക്കാരിനും സമൂഹത്തിനുമുണ്ട്. താങ്ങാനാവാത്ത ഭാരം തലയിൽ വച്ചുകൊടുത്തിട്ട് അച്ചടക്കത്തോടെ അതു ചുമക്കണം എന്നു പറയുന്നത് അന്യായമാണ്. അത്തരം ചുമടുകൾ വഹിക്കാൻ സ്വമേധയാ തയാറാവുന്നവരുണ്ടെങ്കിൽ അവരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അധികാരികൾ മടിക്കരുത്.
സിവിൽ പോലീസ് ഓഫീസർമാരാണു ജനങ്ങളുമായി കൂടുതൽ അടുത്തിടപെടുന്നത്. അവരിലൂടെയാണു ജനങ്ങൾ പോലീസിനെ മനസിലാക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ പെരുമാറ്റം പ്രധാനമാണ്. പോലീസുകാർക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകേണ്ടതു സമൂഹത്തിന്റെ ആവശ്യമാണ്.
പോലീസുകാർക്കും അന്തസോടെ ജോലി ചെയ്യാനാവണം
11:32 PM Aug 23, 2019 | Deepika.com