കേരളത്തിലെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിനു തൊഴിലന്വേഷകരുടെ നെഞ്ചു തകരുന്ന വെളിപ്പെടുത്തലുകളാണു കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു പുറത്തുവരുന്നത്. തികച്ചും സുതാര്യമായും ക്രമക്കേടുകൾക്കു പഴുതില്ലാതെയും നടത്തേണ്ട പിഎസ്സി പരീക്ഷകളിൽ കുറെക്കാലമായി വൻതോതിൽ ക്രമക്കേടു നടന്നുവരുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. പിഎസ്സിയെ തകർക്കാൻ ശ്രമിക്കുന്നതു മുഖ്യമന്ത്രി പറഞ്ഞതുപോലെ പുറത്തുനിന്നുള്ളവരല്ല, മറിച്ച്, അതുമായി ബന്ധപ്പെട്ടവർതന്നെയാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട കുത്തുകേസാണു പിഎസ്സി പരീക്ഷകളുടെ വിശ്വാസ്യത ചോദ്യംചെയ്യുന്ന ഗുരുതരമായ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നത്. കുത്തുകേസ് ഒരു നിമിത്തമായി എന്നുമാത്രമേയുള്ളൂ. സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്കു നടന്ന എഴുത്തുപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആർ. ശിവരഞ്ജിത്തും 28-ാം റാങ്ക് നേടിയ എ.എൻ. നസീമും ഈ കുത്തുകേസിൽ പ്രതികളാണ്. അഞ്ചു മണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യലിൽ ഇവർ പിഎസ്സി പരീക്ഷ പഠിച്ച് എഴുതിയല്ല റാങ്ക് നേടിയതെന്നു വ്യക്തമായി. പരീക്ഷയെഴുതുന്ന സമയത്ത് ഒന്നാം റാങ്കുകാരന്റ മൊബൈൽ ഫോണിലേക്കു 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരന്റെ ഫോണിലേക്ക് 78 സന്ദേശങ്ങളും വന്നതായി പിഎസ്സിയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾ ഈ സന്ദേശങ്ങൾ കൈപ്പറ്റിയ മാർഗമാണു ക്രൈംബ്രാഞ്ച് ഇപ്പോൾ തേടുന്നത്.
പിഎസ്സി നടത്തിയ പരീക്ഷയിൽ 78.33 മാർക്കും സ്പോർട്സ് വെയിറ്റേജായി കിട്ടിയ 13.58 മാർക്കും ചേർത്ത് 91.91 മാർക്കോടെയാണു ശിവരഞ്ജിത് ഒന്നാം സ്ഥാനത്ത് എത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണോദ്യോഗസ്ഥർ ഇതേ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ ആവർത്തിച്ചു ചോദിച്ചപ്പോൾ ഒന്നാം റാങ്കുകാരന് ഒരു ചോദ്യത്തിന്റെയും ശരിയായ ഉത്തരം പറയാൻ കഴിഞ്ഞില്ലെന്നാണു റിപ്പോർട്ട്. കുത്തുകേസിലെ മറ്റൊരു പ്രതിയായ രണ്ടാം റാങ്കുകാരൻ പ്രണവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും പോലീസിന് ഇതുവരെ ആളെ കണ്ടെത്താനായിട്ടില്ല.
പോലീസിൽ നിയമനം കാത്തുനിന്ന ഇവരുടെ പരീക്ഷാ വിജയത്തെക്കുറിച്ചുള്ള സംശയങ്ങൾ മാധ്യമ അന്വേഷണങ്ങൾക്കു വഴിതെളിച്ചു. അങ്ങനെയാണു പരീക്ഷാ നടത്തിപ്പിലെ പാളിച്ചകൾ പുറംലോകത്തെത്തുന്നത്. സർവകലാശാല നടത്തിയ സെമസ്റ്റർ പരീക്ഷകളിൽ ഇവർ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇവരുടെ ഉയർന്ന റാങ്കിനു പിന്നിൽ കോപ്പിയടി മാത്രമല്ല അതിലും ഗൗരവതരമായ പല ക്രമക്കേടുകളും ഉണ്ടെന്നു വ്യക്തമാക്കുന്നതാണു കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പുറത്തുവന്ന വിവരങ്ങൾ. എസ്എഫ്ഐ നേതാക്കളായിരുന്ന പ്രതികൾക്ക് എസ്എംഎസ് വഴി ഉത്തരങ്ങൾ അയച്ചുകിട്ടിയെന്നാണു കരുതുന്നത്.
പിഎസ്സി പരീക്ഷകളിൽ മെച്ചപ്പെട്ട റാങ്ക് നേടാൻ എത്രയോ യുവതീയുവാക്കളാണു വിശ്രമമില്ലാതെ പഠിക്കുന്നത്. ഊണും ഉറക്കവും ഉപേക്ഷിച്ചും കോച്ചിംഗ് ക്ലാസുകളിൽപോയും പഠിക്കുന്ന പതിനായിരക്കണക്കിനു ചെറുപ്പക്കാരുടെ സ്വപ്നം സർക്കാർ ജോലി നേടുക എന്നതാണ്. സമയവും ഊർജവും മാത്രമല്ല ഏറെ പണവും ഈ പഠനത്തിനുവേണ്ടി മിക്ക ഉദ്യോഗാർഥികളും ചെലവഴിക്കുന്നു. അവരുടെയെല്ലാം സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്നതാണ് ഒരധ്വാനവുമില്ലാതെ ഉന്നത റാങ്കുകൾ അപഹരിക്കുന്നവരുടെ ചെയ്തി.
പിഎസ്സിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അടുത്തകാലംവരെ വലിയ പരാതികളൊന്നുമുണ്ടായിരുന്നില്ല. ഓരോ സർക്കാരും തങ്ങളോട് അടുപ്പമുള്ളവരെയാണു പിഎസ്സി അംഗങ്ങളായി നിയമിക്കുന്നത്. ഘടകകക്ഷികൾക്കിടയിലുള്ള വീതംവയ്പാണത്. അതുകൊണ്ടുതന്നെ രാഷ്ട്രീയം ഈ സ്ഥാപനത്തെ ചൂഴ്ന്നുനിൽക്കുന്നു. സ്വതന്ത്രവും നീതിപൂർവകവുമായാണു പിഎസ്സി പ്രവർത്തിക്കുന്നതെന്ന് അംഗങ്ങൾ പറയുമെങ്കിലും അതിനെക്കുറിച്ചു സന്ദേഹം ജനിപ്പിക്കുന്ന വാർത്തകളാണു പുറത്തുവരുന്നത്. പിഎസ്സി പരീക്ഷയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചോർന്നുകിട്ടിയെന്നു പ്രതികൾ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിൽ സമ്മതിച്ചത്രേ. പരീക്ഷാ ഹാളിനുള്ളിൽ പ്രതികൾ സ്മാർട്ട് ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. പരീക്ഷാ നടത്തിപ്പിന്റെ കെടുകാര്യസ്ഥതയിലേക്കാണിതു വിരൽചൂണ്ടുന്നത്. പിഎസ്സി പരീക്ഷകൾ ഇത്രയും ലാഘവത്തോടെ കൈകാര്യം ചെയ്തത് പരീക്ഷയുടെ നടത്തിപ്പു ചുമതലയുണ്ടായിരുന്നവരുടെ പിഴവാണെങ്കിലും പിഎസ്സിക്ക് ഉത്തരവാദിത്വത്തിൽനിന്നു മാറിനിൽക്കാനാവില്ല.
സർവകലാശാലാ പരീക്ഷകൾ പോലെ തന്നെ പ്രധാനപ്പെട്ടതാണു പിഎസ്സി പരീക്ഷകൾ. കൂടുതൽ പ്രധാനപ്പെട്ടതും കൂടുതൽ ജാഗ്രതയോടെ നടത്തേണ്ടതുമാണു പിഎസ്സി പരീക്ഷകളെന്നും പറയാം. കാരണം, തൊഴിലിലേക്കും ജീവിതത്തിന്റെ വ്യക്തതയിലേക്കുമുള്ള നേർവാതിലാണീ പരീക്ഷ. കഷ്ടപ്പെട്ടു പഠിക്കുന്ന ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന വിധത്തിൽ പരീക്ഷയിൽ കോപ്പിയടിയും തട്ടിപ്പുകളും സംഭവിക്കാൻ പാടില്ല. അവ ഒഴിവാക്കാൻ പിഎസ്സിക്ക് ഉത്തരവാദിത്വമുണ്ട്.
പിഎസ്സി പരീക്ഷയിലെ ക്രമക്കേട് നിസാര കുറ്റമായി കാണാനാവില്ല. അത് ഇപ്പോൾ മാത്രം ഉണ്ടായതാണെന്നും കരുതാനാവില്ല. പിഎസ്സിയിലെ രാഷ്ട്രീയവത്കരണം അഴിമതികൾക്കും ക്രമക്കേടുകൾക്കും വഴിയൊരുക്കുന്നുണ്ടെന്നു കരുതണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ പിഎസ്സിയിലാണു കൂടുതൽ അംഗങ്ങളുള്ളത്. ചെയർമാൻ ഉൾപ്പെടെ 21 പേർ. എല്ലാവരും ലക്ഷം രൂപയിലേറെ മാസശന്പളം പറ്റുന്നവർ. രാഷ്ട്രീയപാർട്ടികളിലെ അറിയപ്പെടുന്ന നേതാക്കളാണു പിഎസ്സി അംഗങ്ങളായി നിയോഗിക്കപ്പെടുന്നവരിൽ മിക്കവരും.
പിഎസ്സി ചോദ്യക്കടലാസ് ചോർന്നതും ഉത്തരങ്ങൾ എസ്എംഎസ് ചെയ്തതുമൊക്കെ പരീക്ഷാ നടത്തിപ്പിന്റെ ഭാഗമായി ഉണ്ടായ പാകപ്പിഴകളായി ലഘൂകരിക്കാനാവില്ല. യൂണിവേഴ്സിറ്റി കോളജിലെയോ പിഎസ്സിയിലെയോ ഏതാനും കീഴ്ജീവനക്കാരെ സസ്പെൻഡ് ചെയ്തതുകൊണ്ടു പരിഹരിക്കാവുന്നതുമല്ല ഈ പ്രശ്നം. പിഎസ്സി അതിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കുകയും തൊഴിലന്വേഷകരോടു നീതി പുലർത്തുകയും ചെയ്യണം.
തൊഴിലന്വേഷകരെ പിഎസ്സി ചതിക്കരുത്
12:16 AM Aug 21, 2019 | Deepika.com