ലോകം വീണ്ടുമൊരു സാന്പത്തികമാന്ദ്യത്തിലേക്കു നീങ്ങുകയാണെന്ന പ്രമുഖ നിക്ഷേപക ബാങ്കായ ഗോൾഡ്മാൻ സാക്സിന്റെ നിഗമനം വരാനിരിക്കുന്ന വിപത്തിന്റെ സൂചന നൽകുന്നു. ലോകത്തിലെ രണ്ടു പ്രമുഖ സാന്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് ഇത്തരമൊരു സാഹചര്യത്തിനു കളമൊരുക്കുന്നതെന്നു ഗോൾഡ്മാൻ സാക്സ് വിലയിരുത്തുന്നു. ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ പത്തു ശതമാനം നികുതി സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിലാകുന്നതോടെ പ്രത്യാക്രമണത്തിനു ചൈനയും സജ്ജമായിരിക്കും. ഏതായാലും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മറ്റു രാജ്യങ്ങൾക്കു കൈയുംകെട്ടി കണ്ടുകൊണ്ടു നിൽക്കാനാവില്ല. പ്രത്യേകിച്ച്, ഇന്ത്യയെപ്പോലെ സാന്പത്തികമുന്നേറ്റം നടത്തുന്ന രാജ്യങ്ങൾക്ക്.
അമേരിക്ക ചൈനയിലെ പല ഉത്പാദനകേന്ദ്രങ്ങളും അടച്ചുപൂട്ടുന്പോൾ അവയിൽ പലതും ഇന്ത്യയിലെത്തുമെന്നു ചിലർ സ്വപ്നം കണ്ടിരുന്നു. പക്ഷേ, അതത്ര എളുപ്പമല്ലെന്നു സാന്പത്തിക നിരീക്ഷകർ കരുതുന്നു. കാരണം, കമ്യൂണിസ്റ്റ് രാജ്യമാണെങ്കിലും ചൈന സാന്പത്തിക മേഖലയിൽ കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളൊന്നുമല്ല പിന്തുടരുന്നത്. തൊഴിലാളിവർഗ സർവാധിപത്യമൊന്നും ചൈനയിലില്ല. നവ ലിബറൽ മുതലാളിത്തത്തെ കമ്യൂണിസത്തിന്റെ പട്ടിൽ പൊതിഞ്ഞു പ്രദർശിപ്പിക്കുകയാണവിടെ. വ്യവസായരംഗത്തും വ്യാപാരമേഖലയിലും അമേരിക്കയേക്കാൾ ഒരു പടി ഉയർന്ന പ്രഫഷണലിസത്തിലേക്കാണു ചൈന കുതിക്കുന്നത്. കുറഞ്ഞ ഉത്പാദനച്ചെലവാണു ചൈനയുടെ ഒരു വിജയഘടകം. തങ്ങളുടെ ഉത്പന്നങ്ങൾ വിലകുറച്ചു വിൽക്കാൻ അവർക്കു കഴിയുന്നു. അവിടെ തൊഴിലാളികൾക്കു കുറഞ്ഞ കൂലിയാണുള്ളതെങ്കിലും തൊഴിലാളിസമരമോ കൊടിപിടിത്തമോ ഇല്ലല്ലോ.
വിപണിയിൽ പണം എത്തിയാൽ മാത്രമേ സന്പദ്ഘടന സജീവമാകൂ. ഇക്കാര്യത്തിൽ ഇന്ത്യയിൽ ഇപ്പോൾ നിഷ്ക്രിയ കാലമാണെന്നു പറയാം. സാന്പത്തികവളർച്ചയ്ക്കും സുസ്ഥിതിക്കും വഴിയൊരുക്കുന്ന പദ്ധതികളുണ്ടാകുന്നില്ല. അതേസമയം, ഒരിക്കലും നടക്കാനിടയില്ലാത്ത സ്വപ്ന പദ്ധതികളെക്കുറിച്ചു വലിയവായിൽ പറഞ്ഞു ജനങ്ങൾക്കു വലിയ പ്രതീക്ഷ നൽകുന്നു. കറൻസി റദ്ദാക്കൽ പോലുള്ള നടപടികൾ സന്പദ്ഘടനയ്ക്കു വലിയ ദോഷം ചെയ്തു. ഓരോ പൗരന്റെയും അക്കൗണ്ടിലേക്കു ലക്ഷങ്ങൾ എത്തിക്കുമെന്നൊക്കെ ഉത്തരവാദപ്പെട്ട ഉന്നതനേതാക്കളാണു വാഗ്ദാനം ചെയ്തത്. ഒരു പൈസപോലും വന്നില്ലെന്നു മാത്രമല്ല, അനേകം പേരുടെ അക്കൗണ്ട് ശൂന്യമാണുതാനും. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ അക്കൗണ്ട് ഉടമകളിൽനിന്ന് 22 പ്രമുഖ ബാങ്കുകൾ ഈടാക്കിയത് പതിനായിരം കോടി രൂപ. 2016 ഏപ്രിൽ മുതൽ 2019 മാർച്ച് വരെ സാധാരണക്കാരായ അക്കൗണ്ട് ഉടമകളെ പിഴിഞ്ഞെടുത്തതാണീ തുക. ഉള്ള വരുമാനം ഇല്ലാതാവുകയും പുതിയ വരുമാനമാർഗമൊന്നും തെളിയാതെ വരുകയും ചെയ്തതുകൊണ്ടാവുമല്ലോ പലർക്കും മിനിമം ബാലൻസ്പോലും ഇല്ലാതെ പോയത്. മിനിമം ബാലൻസിന്റെ കാര്യത്തിൽ ബാങ്കുകൾക്ക് ഏകീകൃത നിരക്കുമില്ല.
മറുവശത്താകട്ടെ, ശതകോടികളും സഹസ്രകോടികളും വായ്പയെടുത്തു നാടുവിടുന്ന വന്പന്മാരിൽനിന്നു പണം ഈടാക്കാൻ ബാങ്കുകൾക്ക് ഉത്സാഹമില്ല. തട്ടിപ്പുകാർക്ക് ഒത്താശ ചെയ്യുന്ന ഔദ്യോഗിക സംവിധാനങ്ങളുള്ള രാജ്യത്ത് ഇതിലും വലിയ തട്ടിപ്പുകൾ നടന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ. രാജ്യത്തെ ബാങ്കിംഗ് സന്പ്രദായത്തിലെ ഇത്തരം ക്രമക്കേടുകൾ സന്പദ്ഘടനയെ ഗുരുതരമായി ബാധിക്കും.
ആഗോള സാന്പത്തിക സാഹചര്യങ്ങളും നമ്മുടെ സന്പദ്ഘടനയെ സ്വാധീനിക്കും. കേരളത്തിനു വിദേശനാണ്യമാണൊരു പ്രധാന വരുമാനം. വിദേശങ്ങളിലെ സാന്പത്തിക പ്രശ്നങ്ങൾ നമ്മുടെ വിദേശനാണ്യ വരവിൽ ഇടിവുണ്ടാക്കും. അടുത്തടുത്തുണ്ടായ രണ്ടു പ്രളയങ്ങൾ കേരളത്തിന്റെ സന്പദ്ഘടനയെ ചെറുതായൊന്നുമല്ല ഉലച്ചിട്ടുള്ളത്. കേരളത്തിന്റെ പുനർനിർമാണം ലക്ഷ്യമാക്കി പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. എന്നാൽ പ്രാദേശിക സന്പദ്വ്യവസ്ഥ സജീവമായില്ലെങ്കിൽ പദ്ധതികളൊക്കെ പാളും. പ്രാദേശിക വ്യാപാരവും വാണിജ്യവും ക്ഷയിക്കാനിടയാകരുത്. അവയെ പരിപോഷിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഊർജിത ശ്രമമുണ്ടാകണം.
പ്രളയ ദുരിതാശ്വാസനിധിയിലേക്കു ലഭിച്ച പണം ചെലവഴിക്കുന്നതിലും മികച്ച ധനകാര്യ മാനേജ്മെന്റ് ആവശ്യമാണ്. ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ച പണം സ്ഥിരനിക്ഷേപം നടത്തിയിട്ടു കാര്യമില്ല. അത് വിപണിയിലെത്തണം. യുക്തമായ പുനർനിർമാണ പദ്ധതികൾക്കും പ്രളയക്കെടുതി അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനും ഈ പണം ചെലവഴിക്കുന്പോൾ അതു വിപണിയെ ഉത്തേജിപ്പിക്കും. അതിലൂടെ സന്പദ്ഘടനയിൽ ചലനാത്മകത ഉണ്ടാകും. കടലിൽ കല്ലിടുന്നതുപോലെയാകരുതു പുനർനിർമാണം. എല്ലാ വർഷവും ആവർത്തിക്കുന്ന ആവശ്യങ്ങൾക്കു മാത്രമായി നമുക്കു വലിയ തുക ചെലവാകുന്നുണ്ട്. ദുരിതാശ്വാസ ക്യാന്പുകളുടെ പ്രവർത്തനം, നഷ്ടപരിഹാര വിതരണം എന്നിവയ്ക്കായി ഏറെ പണം ചെലവാകും. ഇതൊന്നും ഒഴിവാക്കാനാവില്ല.
ഇപ്പോൾ പുനരധിവാസത്തിൽ കാര്യമായ ആസൂത്രണമില്ല. വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതു പഴയ സ്ഥലത്തുതന്നെയാകുന്നതു ബുദ്ധിപൂർവകമായ നടപടിയല്ല. അപകടം ആവർത്തിച്ചാൽ അവർ മാനസികമായി തകരും. അവരുടെ പുനരധിവാസത്തിനു യോജിച്ച, മെച്ചപ്പെട്ട സ്ഥലങ്ങൾ കണ്ടെത്തണം.
റീബിൽഡ് കേരളയുടെ ഓഫീസിനായി ലക്ഷങ്ങൾ മുടക്കിയതിനെക്കുറിച്ചു പരാതി ഉയർന്നപ്പോൾ ആ പണം ദുരിതാശ്വാസനിധിയിൽനിന്നെടുത്തതല്ല എന്നായിരുന്നു സിഇഒയുടെ വിശദീകരണം. എന്തായാലും സർക്കാർ ഖജനാവിൽനിന്നുള്ള പണം തന്നെ. ജനങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്നതിനു കൃത്യമായ മാനദണ്ഡങ്ങളുണ്ടാകണം. പ്രകൃതിക്ഷോഭത്തിൽ പെടുന്നവരെ സഹായിക്കാൻ സുമനസുകൾ നൽകുന്ന ഓരോ ചില്ലിക്കാശിനും വിലയുണ്ട്. അതു മനസിലാക്കി വേണം പണം ചെലവഴിക്കാൻ.
സന്പദ്ഘടനയെ ചലനാത്മകമാക്കി നിർത്തിയില്ലെങ്കിൽ ആഗോള സാന്പത്തിക മാന്ദ്യം ഇവിടെയും ആഘാതമുണ്ടാക്കും. വലിയൊരു ലോക സാന്പത്തിക മാന്ദ്യത്തെ മറികടന്ന ചരിത്രം നമുക്കുണ്ടെന്നതു നമുക്കു പ്രോത്സാഹനമാകട്ടെ.
സാന്പത്തികമാന്ദ്യം നേരിടാൻ സംസ്ഥാനം സജ്ജമാകണം പ്രാദേശിക സന്പദ്ഘടന സജീവമാക്കി വേണം കേരള പുനർനിർമാണം
11:30 PM Aug 13, 2019 | Deepika.com