പ്രകൃതിക്ഷോഭത്തിൽ ഉഴലുന്ന സഹജീവികൾക്കു സഹായങ്ങൾ നൽകുന്നതിൽ കേരളീയർ വളരെ നല്ല മാതൃകയാണു കഴിഞ്ഞ വർഷത്തെ പ്രളയകാലത്തു കാട്ടിയത്. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിത്യോപയോഗ സാധനങ്ങൾ വേണ്ടത്ര ലഭ്യമാക്കി. സർക്കാർ സംവിധാനങ്ങൾക്കു പുറമേ സന്നദ്ധസംഘടനകളും ഈ രംഗത്തു വലിയ സേവനങ്ങൾ നൽകി. എന്നാൽ ഇത്തവണ സഹായങ്ങൾ കാര്യമായി ഉണ്ടാകുന്നില്ലെന്ന പരാതി തുടക്കത്തിൽ ചിലയിടങ്ങളിലുണ്ടായി.
ദുരിതാശ്വാസകേന്ദ്രങ്ങളിൽ നേരിട്ടു സഹായം എത്തിക്കുന്നതിനു സർക്കാർ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സഹായങ്ങൾ ദുഃസ്വാധീനത്തിനു മാർഗമാക്കാതിരിക്കാനും സഹായവിതരണം ക്രമപ്പെടുത്താനുമാണ് ഈ നിയന്ത്രണങ്ങൾ എന്നാണു സർക്കാരിന്റെ വിശദീകരണം. എന്നാൽ, തങ്ങളുടെ സഹായം അർഹതയുള്ളവരിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു സഹായം നൽകുന്നവർക്കു താത്പര്യമുണ്ടാകും. അതു സർക്കാർ മനസിലാക്കണം. ദുരിതബാധിതർക്കു സഹായം എത്തിക്കുന്നതിനു യാതൊരു തടസവുമുണ്ടാകരുത്. തടസമുണ്ടാക്കുന്ന സാഹചര്യം, കഴിഞ്ഞ പ്രളയകാലത്തു നാം ഉണ്ടാക്കിയ നല്ല പേരു നശിപ്പിക്കും. കേരളീയരുടെ ഉദാരതയും സഹായസന്നദ്ധതയും ഒരിക്കൽക്കൂടി പ്രകടമാകുന്നതിന് ഈ ദുരിതനാളുകൾ അവസരമാകട്ടെ.
കഴിഞ്ഞ തവണ തെക്കൻ ജില്ലകളാണു കൂടുതൽ ദുരിതം അനുഭവിച്ചതെങ്കിൽ ഇത്തവണ വടക്കൻ ജില്ലകളാണു പേമാരിയുടെയും ഉരുൾപൊട്ടലിന്റെയും കഠിനദുരിതങ്ങളിലേറെയും ഏറ്റുവാങ്ങുന്നത്. എന്നാൽ ഇതു കേരളത്തിന്റെ പൊതുവായ ദുരിതമായി വേണം കാണാൻ. പ്രകൃതിക്ഷോഭം ഏതു മേഖലയിലാവും കൂടുതൽ രൂക്ഷമാകുന്നതെന്നു മുൻകൂട്ടി പറയാൻ കാലാവസ്ഥാ നിരീക്ഷകർക്കുപോലും സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ, ആവർത്തിച്ചുണ്ടാകുന്ന ഇത്തരം വിനാശങ്ങളെ നേരിടാൻ എല്ലാവരും കരുതിയിരിക്കണം. അതോടൊപ്പം, സംസ്ഥാനത്തിന്റെ ഏതു ഭാഗത്തു പ്രശ്നമുണ്ടായാലും എല്ലാവരും അതൊരു പൊതുപ്രശ്നമായി കാണണം.
സർക്കാർ സംവിധാനത്തെ മാത്രം ആശ്രയിച്ചു ദുരിതബാധിത പ്രദേശങ്ങളിൽ സഹായം എത്തിക്കാനാവില്ല. രക്ഷാപ്രവർത്തനങ്ങളിൽപ്പോലും പോലീസിനോടും ഫയർഫോഴ്സിനോടുമൊപ്പം എത്രയോ ചെറുപ്പക്കാരാണ് രംഗത്തുണ്ടായിരുന്നത്. പൊതുജനസഹകരണമുണ്ടായതുകൊണ്ടാണു നിരവധിപേർ മരണത്തിൽനിന്നു രക്ഷപ്പെട്ടത്. കൊല്ലം -തിരുവനന്തപുരം തീരദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനത്തിനു സന്നദ്ധരായി നിൽക്കുന്ന മത്സ്യത്തൊഴിലാളികളുണ്ട്. ഏതു പ്രതികൂല കാലാവസ്ഥയിലും മറ്റുള്ളവരെ രക്ഷിക്കാൻ തയാറാണവർ.
പ്രത്യേക ചിഹ്നങ്ങളും അടയാളങ്ങളുമായി ദുരിതാശ്വാസകേന്ദ്രങ്ങളിൽ സഹായമെത്തിക്കുന്ന രീതി അനുവദിക്കുന്നതല്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ക്യാന്പുകളുടെ ചുമതല റവന്യു വകുപ്പിനാണു നൽകിയിരിക്കുന്നത്. സൗകര്യങ്ങൾ ഒരുക്കുന്നതു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതലയാണ്. എന്നാൽ, സർക്കാർ വകുപ്പുകൾ മാത്രം വിചാരിച്ചാൽ ക്യാന്പുകളുടെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാവില്ല. വ്യാജപ്രചാരണങ്ങളിലൂടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിക്കാൻ സാമൂഹ്യവിരുദ്ധർ ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചും വ്യാജപ്രചാരണം നടക്കുന്നു.
എല്ലാം സർക്കാർ സംവിധാനത്തിലൂടെ മാത്രമേ നടക്കാവൂ എന്ന നിർബന്ധബുദ്ധിയും ഇത്തരം സാഹചര്യങ്ങളിൽ നല്ലതല്ല. എന്നാൽ, പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിനോ സ്വാധീനത്തിനോ വേണ്ടിയാവരുത്. രാഷ്ട്രീയ പാർട്ടികൾക്കും ഇതു ബാധകമാക്കണം. ദുരിതാശ്വാസംപോലും പാർട്ടി സ്വാധീനം ഉണ്ടാക്കാൻ മാർഗമാക്കുന്നതു തരംതാണ പണിയാണ്. ഇങ്ങനെയുള്ള അവസരങ്ങളിലെങ്കിലും രാഷ്ട്രീയക്കാർ രാഷ്ട്രീയം മറക്കണം.
കഴിഞ്ഞ പ്രളയകാലത്തു കേന്ദ്രം നൽകിയ സഹായത്തിൽ 1400 കോടി രൂപ ഇനിയും ചെലവഴിക്കാനുണ്ടെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞു. ദുരിതാശ്വാസനിധിയിൽനിന്നു പണം മറ്റു കാര്യങ്ങൾക്കായി വിനിയോഗിച്ചുവെന്ന പരാതി നേരത്തേ ഉയർന്നിരുന്നു. ഇത്തവണ ദുരിതാശ്വാസ നിധിക്കായി സഹായാർഭ്യർഥന വരുംമുന്പുതന്നെ ചിലർ അതിനെതിരേ പ്രചാരണം നടത്തുന്നതു നല്ല ഉദ്ദേശ്യത്തോടെയാവില്ല.
ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു സാധനങ്ങൾ ശേഖരിക്കുന്ന സംഭരണ കേന്ദ്രങ്ങളിൽ വരവു മുൻ വർഷത്തെ അപേക്ഷിച്ചു കുറഞ്ഞതു മാധ്യമങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണു സഹായങ്ങൾ കാര്യമായി പ്രവഹിച്ചുതുടങ്ങിയത്.
പ്രളയ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതു കർശനമായി തടയേണ്ടതുണ്ട്. അണക്കെട്ടുകൾ തുറക്കുമെന്നും വൈദ്യുതി വിതരണം തടസപ്പെടുമെന്നും മറ്റും വ്യാജസന്ദേശങ്ങൾ ഇത്തവണയും പ്രചരിച്ചിരുന്നു. അനാവശ്യഭീതി പരത്തുന്നവരെ നിലയ്ക്കുനിർത്തുകതന്നെ വേണം. സൈബർ ഡോം, സൈബർ സെൽ, പോലീസ് ആസ്ഥാനത്തെ ഹൈടെക് സെൽ എന്നിവ വ്യാജവാർത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്.
വിദേശത്തുനിന്നു ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർമാരുടെ പേരിൽ അയയ്ക്കുന്ന സാധനങ്ങൾക്കു നികുതി ഒഴിവാക്കും. എന്നാൽ, നേരിട്ടു കൊണ്ടുവരുന്നതിനു നികുതി നൽകേണ്ടിവരും. സഹായം എത്തിക്കുന്നതിലെ പ്രായോഗിക വൈഷമ്യങ്ങൾ ഒഴിവാക്കുന്നതു നല്ലതാണെങ്കിലും എല്ലാം സർക്കാർ സംവിധാനങ്ങളിലൂടെ മാത്രം എന്ന നിലപാട് ദോഷകരമായേക്കാം.
രണ്ടര ലക്ഷത്തോളം പേരാണ് ഇത്തവണ ദുരിതാശ്വാസകേന്ദ്രങ്ങളെ അഭയം പ്രാപിച്ചിരിക്കുന്നത്. അവർക്കു ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാൻ സർക്കാർ മാത്രമല്ല, സർക്കാരിതര സംഘടനകളും വ്യക്തികളുമൊക്കെ സജീവമായി രംഗത്തുണ്ടായിരുന്നു. എറണാകുളത്ത് തന്റെ ചെറിയ കടയിൽനിന്നു വസ്ത്രങ്ങൾ ദുരിതാശ്വാസത്തിനു നൽകിയ നൗഷാദിന്റെ ഉദാരത നവമാധ്യമങ്ങളിൽ വൈറലായി. ദുരിതത്തിൽപ്പെടുന്ന സഹജീവികളെ സഹായിക്കാനുള്ള സന്നദ്ധത മലയാളികൾക്കുണ്ട്. അതു തല്ലിക്കെടുത്തരുത്. സഹായങ്ങളിൽ വിഭാഗീയ ചിന്തകളോ രാഷ്ട്രീയ ചേരിതിരിവോ ഒന്നും കടന്നുവരരുത്. ദുരിതങ്ങൾ നാളെ തനിക്കുമുണ്ടാകാം എന്ന് ഓരോരുത്തരും ചിന്തിക്കണം. ആപത്തിൽപ്പെട്ടവരെ സഹായിക്കുന്നതിലുപരി എന്തു നന്മയാണുള്ളത്?
എല്ലാവരെയും ചേർത്തുനിർത്താം; സഹായങ്ങൾ പ്രവഹിക്കട്ടെ
10:42 PM Aug 12, 2019 | Deepika.com