ശക്തമായ മഴ കേരളത്തെ വീണ്ടും ഭീതിപ്പെടുത്തുന്നു. വയനാട് മേപ്പാടി ചൂരൽമലയ്ക്കടുത്തു പുത്തുമലയിൽ ഇന്നലെയുണ്ടായ വൻ ഉരുൾപൊട്ടലിൽ നൂറുകണക്കിനാളുകൾ കുടുങ്ങിയതായി സംശയിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പേമാരിയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും വൻ നാശം വിതയ്ക്കുകയാണ്. മുൻവർഷത്തെ നാശനഷ്ടങ്ങളിൽനിന്നു വലിയൊരു വിഭാഗം ജനങ്ങൾ ഇനിയും കരകയറിയിട്ടില്ല. ഒരു വർഷം തികയുംമുന്പേ മറ്റൊരു പ്രഹരംകൂടി താങ്ങാനാവാത്ത സ്ഥിതിയിലാണു ജനങ്ങൾ.
പക്ഷേ, പ്രകൃതിയുടെ വിളയാട്ടങ്ങളെ നേരിട്ടല്ലേ പറ്റൂ. അതിനുള്ള തയാറെടുപ്പാണു വേണ്ടത്. കഴിഞ്ഞ തവണ ഉണ്ടായ പാകപ്പിഴകൾ ഒഴിവാക്കാനും കൂടുതൽ ജാഗ്രതയോടെ രക്ഷാപ്രവർത്തനം നടത്താനും നമുക്കു കഴിയണം. മുൻ അനുഭവങ്ങൾ ഓരോ മേഖലയിലും എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചു മുന്നറിപ്പു നൽകുന്നു. ജനങ്ങൾ സ്വന്തം സുരക്ഷയെക്കുറിച്ചു കൂടുതൽ ബോധവാന്മാരാകണം. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ അമാന്തം കാട്ടരുത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ കുട്ടികളും ചെറുപ്പക്കാരും സാഹസത്തിനു മുതിരരുത്. വിനോദത്തിനുള്ള വേളയല്ലിത്.
വയനാട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ അതീവ ജാഗ്രത പുലർത്താനുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം വൻ പ്രളയക്കെടുതി നേരിട്ട പത്തനംതിട്ടയിലും മഴ ശക്തമാണ്. പന്പ കര കവിഞ്ഞു. പന്പയുടെ തീരങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിച്ചുതുടങ്ങി. പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ വർഷം ഏറെ നാശമുണ്ടായ സ്ഥലമാണിത്. അനുഭവം ഈ പ്രദേശത്തെ ജനങ്ങളെ കൂടുതൽ ജാഗരൂകരാക്കുന്നുണ്ട്. നിലന്പൂർ മേഖല ഒറ്റപ്പെട്ടു. നെടുങ്കയം, കരുളായ് എന്നിവിടങ്ങളിൽ ഉരുൾ പൊട്ടി. മലയോര മേഖലയിലാകെ ശക്തമായ മഴ പെയ്യുന്നു. വയനാട്ടിൽ കഴിഞ്ഞ അഞ്ചു ദിവസമായി തുടർച്ചയായി മഴ പെയ്യുകയാണ്. റിക്കാർഡ് മഴയാണ് ഇന്നലെ പെയ്തത്. കണ്ണൂരും കാസർഗോട്ടും കനത്ത മഴ തുടരുന്നു. കണ്ണൂർ ശ്രീകണ്ഠാപുരം വെള്ളത്തിനടിയിലായി.
നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി. ഹൈറേഞ്ച് മേഖലയിലും പേമാരിയും ഉരുൾപൊട്ടലും വൻ നാശം വിതച്ചു. കോഴിക്കോട്ട് ചില പ്രദേശങ്ങളിൽ വീടുകളുടെ താഴത്തെ നില വെള്ളത്തിനടിയിലായി. രക്ഷാപ്രവർത്തനം സജീവമാണ്. പല സ്ഥലങ്ങളിലും ക്യാന്പുകൾ തുടങ്ങി. ആലുവ മണപ്പുറത്തുള്ള ശിവക്ഷേത്രം വെള്ളത്തിനടിയിലായി.
അട്ടപ്പാടി ഉൾപ്പെടെ പാലക്കാട്ടെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. നെല്ലിയാന്പതി വനമേഖലയിലും ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. മൂന്നാറിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞു ഗതാഗതം മുടങ്ങി. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഇനിയും പകുതി കവിഞ്ഞിട്ടില്ല. എന്നാൽ, സംസ്ഥാനത്തെ പല ചെറിയ ജലസംഭരണികളും നിറഞ്ഞു.
മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. മഴ അല്പം ശമിച്ചാലും ചില പ്രദേശങ്ങൾ മഴക്കെടുതിയിൽനിന്നു കരകയറാൻ സമയമെടുക്കും. കുട്ടനാട്, കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ, അപ്പർ കുട്ടനാട് എന്നിവിടങ്ങളിൽ മഴവെള്ളം ഒഴുകിപ്പോകണമെങ്കിൽ അല്പം കാത്തിരിക്കേണ്ടിവരും. വെള്ളം കെട്ടിക്കിടക്കുന്നത് ഈ പ്രദേശങ്ങളിലെ നെല്ല്, തെങ്ങ്, വാഴ, പച്ചക്കറിക്കൃഷി എന്നിവയെ ദോഷകരമായി ബാധിക്കും. മഴ ഏതാനും ദിവസംകൂടി തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പു നൽകുന്നത്.
കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും മഴ നാശം വിതച്ചു. കുടകു മേഖലയിലേക്കുള്ള യാത്രയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഗോദാവരിയിലെ അണക്കെട്ടുകൾ മിക്കതും തുറന്നു.
സംസ്ഥാനത്തു 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകി. പിഎസ്സി പരീക്ഷകളും സർവകലാശാലാ പരീക്ഷകളും മാറ്റിവച്ചു. കഴിഞ്ഞ വർഷത്തെ മഴക്കെടുതിയുടെ അത്രയും ആഘാതം ഇത്തവണ ഉണ്ടാകാനിടയില്ലെങ്കിലും ഇതിനോടകം ഉണ്ടായ ജീവാപായവും നാശനഷ്ടങ്ങളും കൂടുതൽ ശ്രദ്ധയോടെ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ നമ്മെ പ്രേരിപ്പിക്കണം. രക്ഷാപ്രവർത്തനങ്ങളും പുനരധിവാസവും പ്രധാനമായും സർക്കാരിന്റെ ചുമതലയും ഉത്തരവാദിത്വവുമാണെങ്കിലും സന്നദ്ധ സംഘടനകളും ജനങ്ങളും ഇതിനോടു പൂർണമായി സഹകരിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം ജനങ്ങൾ ജാഗ്രത പുലർത്തുകയെന്നതാണ്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നു ജനങ്ങളെ എത്രയും വേഗം മാറ്റി പാർപ്പിക്കണം. ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങളോടൊപ്പം പ്രവർത്തിക്കേണ്ടതുണ്ട്.
കേരളത്തിലെ വിനോദസഞ്ചാര മേഖലയെ മഴ കാര്യമായി ബാധിച്ചു. മൂന്നാറിലേക്കും പൊന്മുടിയിലേക്കുമുള്ള വിനോദസഞ്ചാരത്തിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട മുൻകരുതലുകൾ അനിവാര്യമാണ്. ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങൾ കേരളത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായ വിനോദസഞ്ചാരത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. എല്ലായിടത്തും സുരക്ഷയ്ക്കാണു പ്രഥമ പരിഗണന നൽകേണ്ടത്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾക്കു കൃത്യമായ മുന്നറിയിപ്പു നൽകുകയും അപകടകരമായ സ്ഥലങ്ങളിൽനിന്ന് അവരെ മാറ്റിനിർത്തുകയും വേണം.
ക്വാറികളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇതു പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്പോൾ പതിവുപോലെ പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തി വസ്തുതാപരമല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നവർ യാഥാർഥ്യം മനസിലാക്കണം. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ കുറ്റാരോപിതരാകുന്ന മലയോര കർഷകരെ ഇനിയെങ്കിലും വെറുതേ വിടണം. യഥാർഥ കൈയേറ്റക്കാരും പരിസ്ഥിതി നശിപ്പിക്കുന്നവരും രക്ഷപ്പെടാൻ അനുവദിച്ച് അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെ ഭാരം പാവപ്പെട്ട കർഷകരുടെ തലയിൽ കെട്ടിവയ്ക്കരുത്.
കാർഷികമേഖലയ്ക്കുണ്ടായ വലിയ നഷ്ടം പരിഹരിക്കാൻ സർക്കാർ അടിയന്തരസഹായം എത്തിക്കണം. കേന്ദ്രസർക്കാരും ഇടപെടണം. പ്രളയസെസ് ഏർപ്പെടുത്തിയതിലൂടെ ലഭിക്കുന്ന അധികവരുമാനം കഴിഞ്ഞ പ്രളയത്തിന്റെ പുനരധിവാസത്തിന് സഹായകമാകുമെന്നു കരുതിയിരിക്കേ അടുത്ത ആഘാതം എത്തിക്കഴിഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ആളുകൾക്കു ബന്ധപ്പെടാൻ 1077 എന്ന നന്പർ സജ്ജമാക്കിയിട്ടുണ്ട്. ഓരോ ജില്ലയിലും അവിടത്തെ എസ്ടിഡി കോഡ് ചേർത്താണ് ഈ നന്പറിൽ വിളിക്കേണ്ടത്. സംസ്ഥാനം ഒറ്റക്കെട്ടായി ഈ അപകടസന്ധിയെ നേരിടണം. അനാവശ്യ ഭീതി ഒഴിവാക്കുകയും വേണം.
മഴ കനക്കുന്നു, ജാഗ്രത തെല്ലും കുറയരുത്
11:34 PM Aug 08, 2019 | Deepika.com