ഉത്കർഷേച്ഛുക്കളും ബുദ്ധിശാലികളും രാജ്യസേവനതത്പരരുമായ ചെറുപ്പക്കാരുടെ സ്വപ്നമാണു സിവിൽ സർവീസ് ഉദ്യോഗം. ഐഎഫ്എസോ ഐഎഎസോ ഐപിഎസോ നേടിയെടുത്താൽ ജീവിതം വിജയിച്ചു എന്നു കരുതുന്നവർ ഏറെ. രാജ്യസേവനം, ജനസേവനം എന്നിവയെക്കുറിച്ച് ഉദാത്തമായ ദർശനങ്ങളുള്ളവരാണു സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നാണു വയ്പ്.
അക്കഡേമിക് മികവും കാര്യപ്രാപ്തിയുമൊക്കെ വേണ്ട സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഉയർന്ന ധാർമികബോധവും സേവനതൃഷ്ണയും നിയമങ്ങളെക്കുറിച്ച് അവഗാഹവും ഉണ്ടായിരിക്കണം. ഉയർന്ന ശന്പളവും ധാരാളം ആനുകൂല്യങ്ങളും അവർക്കുണ്ട്. ഉന്നതപദവിയും വലിയ ശന്പളവും ജനങ്ങളുടെ ആദരവും നേടുന്ന അവർ ജനങ്ങളോടും രാജ്യത്തോടും ആഴത്തിൽ പ്രതിബദ്ധതയുള്ളവരായിരിക്കണം. എന്നാൽ, ജനങ്ങൾക്കു മികച്ച സേവനം ലഭ്യമാക്കുക എന്നതു തങ്ങളുടെ പ്രഥമ കർത്തവ്യമാണെന്നതു ചില സിവിൽ സർവീസ് ഉദ്യോഗസ്ഥർ മറന്നുപോകുന്നതായാണു കാണുന്നത്.
ഭരണകൂടത്തിന്റെ കുഴലൂത്തുകാരായി മാറുന്നവരും അധികാരികളോടു നിരന്തരം സംഘട്ടനത്തിലേർപ്പെടുന്നവരും അവരുടെയിടയിലുണ്ട്. സർവീസിന്റെ ആദ്യഘട്ടങ്ങളിൽ വളരെ ജനകീയരും സാധുജന സേവനതത്പരരും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ബദ്ധശ്രദ്ധരും വിനയാന്വിതരുമായിരുന്ന ചിലർ പിൽക്കാലത്തു സ്വന്തം പദവിയിലും നേട്ടങ്ങളിലും പ്രശസ്തിയിലും മാത്രം താത്പര്യമുള്ളവരും ധാർഷ്ട്യക്കാരുമായി മാറിയതും ജനങ്ങൾ കണ്ടിട്ടുണ്ട്. ചില ഉദ്യോഗസ്ഥർ അഴിമതിയുടെ ചെളിക്കുണ്ടിലും വീണു. മുൻ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഐഎഎസുകാരന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ ഈയിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
ഭരണകൂടത്തോടും രാഷ്ട്രീയക്കാരോടും പൊരുതി ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരും നമ്മുടെ നാട്ടിലുണ്ട്. പൊതുസമൂഹത്തിന്റെ പിന്തുണയിലാവും അവർ പിടിച്ചുനിൽക്കുന്നത്. ഏറെ ജനശ്രദ്ധയും പൊതുസമൂഹത്തിന്റെ അംഗീകാരവും നേടിയ ഐഎഎസ് ഉദ്യോഗസ്ഥനാണു ശ്രീറാം വെങ്കിട്ടരാമൻ. എന്നാലിപ്പോൾ മദ്യപിച്ചു വാഹനമോടിച്ചു മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ കേസിൽ അറസ്റ്റിലായിരിക്കുകയാണീ യുവ ഉദ്യോഗസ്ഥൻ. "സിറാജ്' പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം. ബഷീറാണു വെള്ളിയാഴ്ച അർധരാത്രിക്കു ശേഷമുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്.
ദേവികുളം സബ് കളക്ടറായിരിക്കേ മൂന്നാറിൽ അനധികൃത കൈയേറ്റത്തിനെതിരേ കർശന നടപടിയെടുത്തതിന്റെ പേരിൽ ശ്രീറാം വലിയ ജനപ്രീതി നേടിയിരുന്നു. മാധ്യമങ്ങൾ ഈ യുവ ഐഎഎസ് ഉദ്യോഗസ്ഥനെ പുകഴ്ത്തി റിപ്പോർട്ടുകൾ നൽകി. യുവജനങ്ങൾ ഏറെ ആവേശത്തോടെയാണ് ശ്രീറാമിനെ തങ്ങളുെട മാതൃകാപുരഷനായി കണ്ടത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ജോലിയിലെ ആത്മാർഥതയും യുവാക്കൾക്കു മാതൃകയായിരുന്നു. വിദേശത്തു പഠനത്തിനായി പോയ ശ്രീറാം അടുത്ത നാളിലാണു മടങ്ങിയെത്തി പുതിയ ജോലി ഏറ്റെടുത്തത്. പുതിയ തസ്തിക ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ആഘോഷത്തിനുശേഷം കാറിൽ മടങ്ങുന്പോഴായിരുന്നു അപകടമെന്നു പറയപ്പെടുന്നു. മദ്യപിച്ച് അമിതവേഗത്തിലാണ് അദ്ദേഹം വാഹനമോടിച്ചതെന്നു റിപ്പോർട്ടുണ്ട്. അപകടമുണ്ടായശേഷം ശ്രീറാമിനെ രക്ഷപ്പെടുത്തുന്നതിനു കേസ് ദുർബലമാക്കാൻ ചില തലങ്ങളിൽ ഇടപെടലുകളുണ്ടായതായി ആരോപിക്കപ്പെടുന്നു.
ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രീറാമിന്റെ രക്തപരിശോധന നടത്തുന്നതിലും മറ്റും പോലീസ് കുറ്റകരമായ അനാസ്ഥയാണു കാട്ടിയത്. മദ്യത്തിന്റെ ഗന്ധമുണ്ടെന്നു ഡോക്ടർ കുറിച്ചിട്ടും പോലീസ് പരിശോധന ആവശ്യപ്പെട്ടില്ല. രക്തപരിശോധനാ റിപ്പോർട്ട് ഇന്നേ പോലീസിനു ലഭിക്കൂ. തലസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ റിമാൻഡ് പ്രതികൾക്കു താമസിക്കാൻ സൗകര്യമുണ്ടായിട്ടും സ്വകാര്യ ആശുപത്രിയിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ കഴിഞ്ഞ ശ്രീറാമിനെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് അവിടെനിന്നു മാറ്റിയത്. മജിസ്ട്രേറ്റിനു മുന്പാകെ ഹാജരാക്കിയ ശേഷവും എന്തെല്ലാം നാടകങ്ങളാണ് അരങ്ങേറിയത്. ഉന്നതനായ ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള തത്രപ്പാട് അവിടെയെല്ലാം ദൃശ്യമായി.
അപകടത്തിൽപ്പെട്ടയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ വാഹനമോടിച്ചിരുന്ന ശ്രീറാം ശ്രമിച്ചില്ലെന്ന ആരോപണം ഏറെ ഗൗരവമുള്ളതാണ്. അപകടത്തിൽ പരിക്കേറ്റയാൾക്കു പ്രഥമശുശ്രൂഷ ലഭ്യമാക്കാൻപോലും മെഡിക്കൽ ഡോക്ടർ കൂടിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രമിച്ചില്ല എന്നത് അതീവ ഗുരുതരമായ കൃത്യവിലോപമാണ്. ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങളില്ലാതിരുന്നിട്ടും റിമാൻഡ് പ്രതിക്കു സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയ പോലീസിന് ഉന്നതകേന്ദ്രങ്ങളിൽനിന്ന് അതിനു നിർദേശം ലഭിച്ചിരുന്നിരിക്കണം.
ശ്രീറാമിനെ രക്ഷിക്കാൻ ഐഎഎസ് ലോബി രംഗത്തുണ്ടെന്നാണ് ആരോപണം. വലിയ പരിക്കൊന്നുമില്ലാതിരുന്ന ശ്രീറാമിനെ ആംബുലൻസിൽ കിടത്തിയാണ് മജിസ്ട്രേറ്റിന്റെ മുന്പാകെയും പിന്നീടു മെഡിക്കൽ കോളജിലും എത്തിച്ചതത്രേ. റിമാൻഡ് പ്രതിയായ ഉന്നതോദ്യോഗസ്ഥനു പോലീസ് കൂട്ടുനിൽക്കുകയായിരുന്നില്ലേ? കൊല്ലപ്പട്ടതു മാധ്യമപ്രവർത്തകനായതുകൊണ്ടു മാധ്യമലോകത്തിന്റെ സജീവ സമ്മർദം കേസിന്റെ മുന്നോട്ടുള്ള കാര്യങ്ങളിൽ ഉണ്ടായി. നടപടികൾ എടുക്കാൻ പോലീസ് നിർബന്ധിതമായി. എന്നാൽ, അപകടത്തിൽപ്പെട്ടത് ഒരു സാധാരണക്കാരനായിരുന്നെങ്കിൽ എന്താകുമായിരുന്നു കേസ് എന്ന ചോദ്യം സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്നുണ്ട്.
മാധ്യമപ്രവർത്തകർ സജീവമായി ഇടപെട്ടതുകൊണ്ടാണ് അപകടത്തിനുശേഷം കുറെ മണിക്കൂറുകളോളം അരങ്ങേറിയ നാടകങ്ങൾ പുറത്തുവന്നത്. കവടിയാറിലെ ക്ലബ്ബിൽനിന്ന് അർധരാത്രിക്കുശേഷം പുറപ്പെട്ട ശ്രീറാമിനൊപ്പം ഒരു വനിതാ സുഹൃത്ത് ഉണ്ടായിരുന്നുവെന്നാണു വാർത്ത. ഈ വനിതയ്ക്കു മറ്റു ചില ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്നു പറയപ്പെടുന്നു. ഇതിൽ വസ്തുതയുണ്ടെങ്കിൽ സിവിൽ സർവീസിന് അതു നാണക്കേടുതന്നെ.
മദ്യപിച്ചു വാഹനമോടിക്കുന്നതിലെ നിയമലംഘനവും അപകടസാധ്യതയും വകവയ്ക്കാത്ത ഒരു ഐഎഎസ് ഓഫീസർക്ക് എങ്ങനെ ജനങ്ങളോടു നിയമങ്ങളെയും ചട്ടങ്ങളെയുംകുറിച്ചു പറയാൻ കഴിയും? നിയമങ്ങളും ചട്ടങ്ങളും സാധാരണക്കാർക്കു മാത്രമോ? നിരപരാധിയും സമർഥനുമായ ഒരു മാധ്യമപ്രവർത്തകന്റെ കുടുംബത്തെ നിരാലംബമാക്കിയ കുറ്റകൃത്യം ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കണം. രാജ്യത്തു നീതിയും നിയമവും നിലവിലുണ്ടെന്ന ബോധ്യം ജനങ്ങൾക്കുണ്ടാകണമെങ്കിൽ ഭരണം നടത്തുന്നവർ നിയമങ്ങൾ അനുസരിക്കണം.
"യൂത്ത് ഐക്കണു'കൾ തകർന്നുടയുന്പോൾ
12:25 AM Aug 05, 2019 | Deepika.com