കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥയുടെ ആത്മഹത്യയെന്നു കരുതുന്ന മരണം ഇന്ത്യൻ വ്യവസായലോകത്തെ ഞെട്ടിച്ചു. "ഒരു കാപ്പിയിൽനിന്ന് ഒരുപാടു കാര്യങ്ങൾ സംഭവിക്കാ'മെന്ന ടാഗ് ലൈനുമായി വലിയ ബിസിനസ് മുന്നേറ്റം നടത്തിയ സിദ്ധാർഥയ്ക്ക് ഇത്തരമൊരു ദുരന്തം ഉണ്ടായതിനു പിന്നിലുള്ള വസ്തുതകൾ ഇനിയും മറനീക്കി വരേണ്ടതുണ്ട്. ആദായനികുതി വകുപ്പിന്റെ സമ്മർദങ്ങൾ സിദ്ധാർഥയുടെ ജീവനൊടുക്കലിനു കാരണമായെന്ന ആരോപണം വളരെ ഗൗരവപൂർവം കാണേണ്ടതുണ്ട്. കാരണം, സിദ്ധാർഥയുടെ മരണം രാജ്യത്തെ വ്യവസായലോകത്ത്, വിശിഷ്യ, രാഷ്ട്രീയ പിൻബലവും സ്വാധീനവുമില്ലാത്ത സംരംഭകരുടെ ഇടയിൽ, വലിയ ആശങ്കയാണുളവാക്കിയിരിക്കുന്നത്.
രാഷ്ട്രീയക്കാരുടെ അപ്രീതിക്കു പാത്രമായാൽ ഇവിടെ ഒരു വ്യവസായിക്കും സംരംഭകനും നിലനിൽക്കാനാവില്ലെന്ന തോന്നൽ അനുദിനമെന്നോണം ശക്തിപ്പെടുകയാണ്. കേരളത്തിൽ അടുത്തകാലത്തു സാജൻ എന്ന പ്രവാസി സംരംഭകനുണ്ടായ ദുരനുഭവം ആരും മറന്നിട്ടില്ല. പ്രാദേശിക രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ധാർഷ്ട്യവും അവഗണനയുമാണ് ആ സംരംഭകന്റെ ജീവനെടുത്തതെന്നു കരുതപ്പെടുന്നു. ഇത്തരം നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. എന്നാൽ, മറുവശത്ത്, വൻതോക്കുകൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വലിയ കരാറുകൾ സ്വന്തമാക്കുകയും കൊള്ളലാഭമുണ്ടാക്കുകയും ചെയ്യുന്നു.
ഒരു ചെറുകിട വ്യവസായിയോ കർഷകനോ രണ്ടോ മൂന്നോ ലക്ഷം രൂപ കുടിശിക വരുത്തിയാൽ ജപ്തി ഭീഷണി നേരിടുന്പോൾ ശതകോടികളോ സഹസ്രകോടികളോ വായ്പയെടുത്ത വന്പന്മാർ രായ്ക്കുരാമാനം നാടുവിട്ടു ബാങ്കുകളെയും രാജ്യത്തെയും കബളിപ്പിക്കുന്നു. അവരിൽനിന്നു പണം തിരിച്ചുപിടിക്കാൻ ബാങ്കുകൾക്കോ സർക്കാരിനോ ഉത്സാഹമില്ല. എന്നാൽ ചില സംരംഭകരെ വേട്ടയാടാൻ സർക്കാരിനും ധനകാര്യ സ്ഥാപനങ്ങൾക്കും അത്യാവേശമാണ്. സമാധാനത്തോടെ ബിസിനസ് ചെയ്യാൻ സാധിക്കാത്ത തരത്തിലുള്ള സമ്മർദമാണു സിദ്ധാർഥയുടെ മേൽ ഉണ്ടായിക്കൊണ്ടിരുന്നതെന്ന് അദ്ദേഹത്തിന്റെ മരണക്കുറിപ്പിലുള്ളതായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറയുന്നു. സിദ്ധാർഥയുടെ മരണക്കുറിപ്പിൽ തനിക്ക് ആദായനികുതി ഉദ്യോഗസ്ഥരിൽനിന്നു കടുത്ത പീഡനമുണ്ടായതായി പറഞ്ഞിട്ടുണ്ട്.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു സമ്മർദവും രാഷ്ട്രീയ മുതലെടുപ്പും നടത്തുന്ന ശൈലി അടുത്തകാലത്തു വളരെ സജീവമായിട്ടുണ്ട്. കർണാടകയിൽ കോൺഗ്രസ്-ജനതാദൾ സർക്കാരിന്റെ പതനത്തിലേക്കു നയിച്ച സംഭവവികാസങ്ങൾക്കു പിന്നിൽ ഇത്തരം സമ്മർദങ്ങളുണ്ടായിരുന്നു. ആ സർക്കാരിനെ നിലനിർത്താൻ അക്ഷീണം യത്നിച്ച ഡി.കെ. ശിവകുമാറിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റെയ്ഡിനു തൊട്ടു പിന്നാലെയാണു സിദ്ധാർഥയുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടന്നത്. സിദ്ധാർഥയുടെ ഭാര്യാപിതാവും മുൻ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എസ്.എം. കൃഷ്ണ കോൺഗ്രസ് വിട്ടു ബിജെപിയിലേക്കു ചേക്കേറിയതു സംബന്ധിച്ചും ചില കേട്ടുകേൾവികളുണ്ട്. ബിസിനസ് ലോകത്തു നടക്കുന്ന ചില അന്തർനാടകങ്ങളിലേക്കു വിരൽ ചൂണ്ടുന്നതാണീ കഥകൾ. ബിജെപിയിലെത്തി തഴയപ്പെട്ടുകിടന്ന കൃഷ്ണ കോൺഗ്രസിലേക്കു മടങ്ങാനുള്ള നീക്കത്തിലായിരുന്നുവെന്നു പറയപ്പെടുന്നു.
സർക്കാരിന്റെ അനിഷ്ടത്തിനു പാത്രമാകുന്ന വ്യവസായികൾക്കു സിദ്ധാർഥയുടേതുപോലുള്ള തകർച്ച ഉണ്ടാകാമെന്ന ആശങ്ക പരക്കുന്നുണ്ട്. ഒട്ടു മിക്ക വ്യവസായങ്ങളും വായ്പയുടെ അടിസ്ഥാനത്തിലാണു നിലനിന്നുപോകുന്നത്. ക്രമമായി വായ്പത്തുക അടയ്ക്കാൻ കഴിയാതെ പോകുന്ന സ്ഥാപനങ്ങൾ വല്ലാതെ ഞെരുങ്ങും. ഒപ്പം നികുതി വകുപ്പിന്റെ ആക്രമണം കൂടിയായാൽ നിന്നുപിഴയ്ക്കാനാവില്ല. നികുതി ഭീകരതയെന്നാണു ചില വ്യവസായികൾ ഇതിനെ വിശേഷിപ്പിക്കുന്നത്. നീതിയുക്തമായി നികുതി നൽകുന്നവരെപ്പോലും സർക്കാർ കഷ്ടപ്പെടുത്തുന്നുവെന്ന പരാതി വ്യാപകമാണ്.
നികുതി ഈടാക്കൽ നീതിപൂർവകമായിരിക്കണം. നികുതി വകുപ്പ് വ്യവസായികളെയും സംരംഭകരെയും കറവപ്പശുക്കളായി കാണരുത്. നികുതി വകുപ്പിനെ വിമർശിക്കാനോ ഉദ്യോഗസ്ഥർക്കെതിരേ പരാതി നൽകാനോ പ്രമുഖരായ ബിസിനസുകാർക്കുപോലും ധൈര്യമില്ല. കാരണം, ബിസിനസുകാരെ കഷ്ടപ്പെടുത്താൻ പല വകുപ്പുകളും ഉദ്യോഗസ്ഥരുടെ കൈവശമുണ്ടാകും. കടക്കെണിയിൽ പെടുന്ന കന്പനികളുടെ എണ്ണം ഏതാനും വർഷങ്ങളായി ആശങ്കാജനകമായി വർധിച്ചുവരുന്നു. പല പ്രമുഖ കന്പനികളുടെയും നികുതി കഴിച്ചുള്ള വരുമാനത്തിൽ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. 2017-18ലെ കണക്കനുസരിച്ചു രാജ്യത്തെ ഇരുപതിനായിരത്തോളം കന്പനികൾക്ക് നികുതി കഴിഞ്ഞു വരുമാനം ശരാശരി 2.3 ശതമാനം മാത്രമാണ്. ഇന്ത്യയിൽ ആകെ രജിസ്റ്റർ ചെയ്തിട്ടുള്ള 18.94 ലക്ഷം കന്പനികളിൽ 6.8 ലക്ഷം കന്പനികൾ 2017-18 സാന്പത്തിക വർഷം പൂട്ടിയെന്നു ധനമന്ത്രി ലോക്സഭയെ അറിയിച്ചിരുന്നു. അതേസമയം വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയുടെ നില ഉയർന്നു. ബിസിനസ് നടത്തിപ്പ് എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടിക ലോകബാങ്കാണു തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഇന്ത്യയുടെ കഴിഞ്ഞ വർഷത്തെ റാങ്ക് 77 ആണ്. തൊട്ടു തലേവർഷം നൂറായിരുന്നു സ്ഥാനം.
ഇന്ത്യയിൽ ധാരാളം സംരംഭകർ പരാജയപ്പെടുന്പോൾ രാജ്യത്തിന്റെ റാങ്ക് ഉയർച്ചയ്ക്കു വലിയ പ്രസക്തിയില്ല. തൊഴിൽ ലഭ്യതയുടെയും സാന്പത്തിക വളർച്ചയുടെയും നിരക്കു താഴേക്കു പോകവേ സന്പദ്ഘടനയെ പിടിച്ചുനിർത്താൻ വ്യാവസായിക വളർച്ച അത്യാവശ്യമാണ്. തികച്ചും വ്യവസായ സൗഹൃദമായ അന്തരീക്ഷം വളർത്തിയെടുക്കുമെന്നു ഭരണാധികാരികൾ ആവർത്തിക്കുന്നുണ്ടെങ്കിലും ഫലത്തിൽ മറിച്ചാണു കാണുന്നത്.
വളരെ ചെറിയ നിലയിൽനിന്നു നിരവധി രാജ്യങ്ങളിലേക്കു പടർന്നുപിടിച്ചൊരു നൂതന ബിസിനസ് ആശയത്തിന്റെ പ്രായോജകൻ കൂടിയായിരുന്നു സിദ്ധാർഥ. ഇന്ത്യയിൽ കഫേ സംസ്കാരത്തിനുതന്നെ അടിത്തറയിട്ടതു സിദ്ധാർഥയുടെ കഫേ കോഫി ഡേ ആണെന്നു പറയാം. സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാനും പുതിയ ആശയങ്ങളും സംരംഭങ്ങളും ഉരുത്തിരിയാനും ഈ കഫേകൾ അന്തരീക്ഷമൊരുക്കി. സ്വന്തമായി ഓഫീസ് പോലുമില്ലാത്ത യുവസംരംഭകർക്കു കഫേ കോഫി ഡേ താവളമായി. കേരളത്തിൽ ഇന്ത്യൻ കോഫി ഹൗസുകളിലുണ്ടായിരുന്ന സൗഹൃദവൃത്തങ്ങൾ നമുക്കു പരിചിതമാണല്ലോ. സിദ്ധാർഥയുടെ പ്രവർത്തനശൈലിയും ബിസിനസ് രീതികളും അദ്ദേഹത്തിന്റെ കഫേ ശൃംഖലയ്ക്കു ജനകീയമുഖം നൽകി. പക്ഷേ, പിന്നീടെവിടെയോ പിഴച്ചിട്ടുണ്ടാവാം. ഏതായാലും കഫേ കോഫി ഡേ സ്ഥാപകന്റെ പതനം രാജ്യത്തെ വ്യവസായരംഗവും സംരംഭകത്വവും നേരിടുന്ന വലിയ പ്രതിസന്ധിയിലേക്കാണു വിരൽചൂണ്ടുന്നത്.
സിദ്ധാർഥയുടെ ദുരന്തം നൽകുന്ന ദുഃസൂചനകൾ
11:48 PM Aug 01, 2019 | Deepika.com