സുപ്രധാന നിയമങ്ങളും നിയമഭേദഗതികളും വേണ്ടത്ര ചർച്ചയോ അഭിപ്രായ രൂപവത്കരണമോ കൂടാതെ പാർലമെന്റിൽ പാസാക്കിയെടുക്കുന്നതിനെതിരേ വ്യാപകമായ പ്രതിഷേധമുയരുന്പോഴും കേന്ദ്ര സർക്കാർ ഒരു കൂസലുമില്ലാതെ ഈ "ദോശ ചുട്ടെടുക്കൽ' തുടരുകയാണ്. തിങ്കളാഴ്ച ലോക്സഭ പാസാക്കിയ ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ രണ്ടു വർഷം മുന്പു പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ആരോഗ്യമേഖലയിലുള്ളവർ അതിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ബില്ലിലെ വ്യവസ്ഥകൾ പലതും ആധുനികകാലത്തിനു ചേരുന്നതല്ലെന്നും അവ മെഡിക്കൽ രംഗത്തു വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) അനേകം ഡോക്ടർമാരും അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. ബില്ലിനെതിരേ അവർ സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ലോക്സഭ ഈ ബിൽ പാസാക്കി. ആരോഗ്യരംഗത്തും മെഡിക്കൽ വിദ്യാഭ്യാസരംഗത്തും പ്രവർത്തിക്കുന്നവരുടെ കടുത്ത എതിർപ്പു വകവയ്ക്കാതെ ഇത്തരമൊരു നിയമനിർമാണം നടത്തുന്നത് എന്തു ജനാധിപത്യമാണ്? ഒരു മെഡിക്കൽ ഡോക്ടർ ആരോഗ്യമന്ത്രിയായിരിക്കേ ഇത്തരമൊരു ബിൽ അവതരിപ്പിച്ചു പാസാക്കുക എന്നതു തികച്ചും ദൗർഭാഗ്യകരംതന്നെ.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസവുമായി ഏറെ ബന്ധമുള്ള ഇന്ത്യൻ മെഡിക്കൽ കൗൺസിലിന് (ഐഎംസി) എതിരേ വലിയ അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ഐഎംസി പിരിച്ചുവിടണമെന്നു സുപ്രീംകോടതി ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎംസിക്കു പകരം ഇന്ത്യൻ മെഡിക്കൽ കമ്മീഷൻ രൂപവത്കരിക്കാനുള്ള ബിൽ അവതരിപ്പിച്ചത്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് 1956 പിൻവലിച്ചാണു കമ്മീഷൻ രൂപവത്കരിക്കുന്നത്. ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസരംഗത്തു വിപ്ലവകരമായ മാറ്റമാണുണ്ടാകാൻ പോകുന്നതെന്നാണു ബിൽ അവതരിപ്പിച്ച ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അവകാശപ്പെടുന്നത്. എന്നാൽ ആരോഗ്യമേഖലയിലുള്ളവർ ഇതിനെ ചോദ്യംചെയ്യുന്നു. ബിൽ ലോക്സഭ പാസാക്കിയ ദിവസം രാജ്യമെന്പാടും ഡോക്ടർമാർ പ്രതിഷേധം പ്രകടിപ്പിച്ചു. ബിൽ പാവപ്പെട്ടവർക്കും മെഡിക്കൽ വിദ്യാർഥികൾക്കും എതിരാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച ഐഎംഎയുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടെ അയ്യായിരത്തോളം പേർ ആരോഗ്യ മന്ത്രാലയം സ്ഥിതി ചെയ്യുന്ന നിർമാൺ ഭവനിലേക്കു പ്രതിഷേധമാർച്ച് നടത്തി. ഐഎംഎയുടെ ആഹ്വാനമനുസരിച്ചു മെഡിക്കൽ കമ്മീഷൻ ബില്ലിൽ പ്രതിഷേധിച്ചു ഡോക്ടർമാർ ഇന്നു രാവിലെ ആറു മുതൽ നാളെ രാവിലെ ആറുവരെ പ്രത്യക്ഷസമരം നടത്തുകയാണ്. അത്യാഹിത വിഭാഗത്തെയും അടിയന്തര ചികിത്സയെയും ബാധിക്കാതെയാണു സമരമെങ്കിലും ഇത്തരം സമരങ്ങളും ആരോഗ്യമേഖലയെ ഉലയ്ക്കും. രോഗികളാണ് ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുക.
ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരുടെ എതിർപ്പിനെ അവഗണിച്ച് മെഡിക്കൽ ബിൽ പാസാക്കുന്നതു ധാർഷ്ട്യമല്ലേ? സഭയിൽ ഭൂരിപക്ഷമുള്ളതുകൊണ്ടു സർക്കാരിന് എന്തുമാകാം എന്നതാണു സ്ഥിതി. മെഡിക്കൽ കമ്മീഷൻ ബിൽ ശബ്ദവോട്ടോടെയാണു ലോക്സഭ പാസാക്കിയത്. പക്ഷേ, പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളെല്ലാം സർക്കാർ തള്ളി. കേരളത്തിൽനിന്നുള്ള എൻ.കെ. പ്രേമചന്ദ്രൻ 35 ഭേദഗതികളാണു നിർദേശിച്ചത്.
2017ൽ ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ വിശദ പരിശോധനയ്ക്കും നിർദേശങ്ങൾക്കുമായി വിട്ടിരുന്നു. എന്നാൽ കമ്മിറ്റി അന്നു സമർപ്പിച്ച നിർദേശങ്ങളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് എംപിമാർ പറഞ്ഞു. ഡോക്ടർമാരുടെ സംഘടനകളും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരും ബില്ലിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും സർക്കാർ പരിഗണിച്ചില്ല.
ഏതായാലും, ഏറെ വിവാദമുണ്ടാക്കിയ ബ്രിഡ്ജ് കോഴ്സ് നിർദേശം പിൻവലിച്ചുവെന്നത് ആശ്വാസം. ആയുഷ് വിഭാഗത്തിൽപ്പെടുന്ന ബിരുദധാരികൾക്കു ബ്രിഡ്ജ് കോഴ്സ് പൂർത്തിയാക്കിയാൽ നിശ്ചിത തലംവരെ ആധുനികവൈദ്യം പ്രാക്ടീസ് ചെയ്യാമെന്നായിരുന്നു നിർദേശം. അതു പിൻവലിച്ചെങ്കിലും അത്യന്തം അപകടകരമായ മറ്റു പല നിർദേശങ്ങളും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കമ്യൂണിറ്റി ഹെൽത്ത് പ്രൊവൈഡർ തസ്തികയിൽ മധ്യനിര പ്രാക്ടീഷണർമാരെ നിയമിക്കാനുള്ള വ്യവസ്ഥ മെഡിക്കൽ ബിരുദമില്ലാത്തവർക്കും പ്രാക്ടീസ് ചെയ്യുന്നതിനുള്ള പരിമിത ലൈസൻസായി മാറും. ഈ മധ്യനിര പ്രാക്ടീഷണർമാരുടെ യോഗ്യത സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നു.
മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള കേന്ദ്രതല സംവിധാനമാണു മെഡിക്കൽ കമ്മീഷനെങ്കിൽ സംസ്ഥാനതലത്തിൽ മെഡിക്കൽ കൗൺസിലുകൾ രൂപവത്കരിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, പ്രധാന തീരുമാനങ്ങളെല്ലാം കേന്ദ്ര കമ്മീഷന്റേതാകും. സംസ്ഥാന കൗൺസിലുകൾ നോക്കുകുത്തികളായേക്കാം. മെഡിക്കൽ സ്ഥാപനങ്ങളുടെയും ഡോക്ടർമാരുടെയും പ്രവർത്തന നയങ്ങൾ രൂപവത്കരിക്കുക, മെഡിക്കൽ വിദ്യാഭ്യാസരംഗത്തു നിലവാരം ഉറപ്പുവരുത്തുക, സ്വകാര്യ മെഡിക്കൽ കോളജുകളിലെയും സ്വയംഭരണ സർവകലാശാലകളിലെയും 50 ശതമാനം വരെ സീറ്റുകളിൽ ഫീസ് നിർണയത്തിനാവശ്യമായ മാർഗനിർദേശങ്ങൾ നൽകുക തുടങ്ങിയ പ്രധാന ചുമതലകൾ കേന്ദ്ര മെഡിക്കൽ കമ്മീഷന്റേതായിരിക്കും.
കേന്ദ്രസർക്കാർ നിയോഗിക്കുന്ന ദേശീയ കമ്മീഷനിലെ 25 അംഗങ്ങളിൽ ബഹുഭൂരിപക്ഷവും ആരോഗ്യമേഖലയുമായി നേരിട്ടു ബന്ധമുള്ളവരായിരിക്കില്ലെന്നും പരാതിയുണ്ട്. പ്രഫഷണൽ യോഗ്യതയില്ലാത്തവരെ കമ്മീഷനിൽ നിരത്തുന്നതു സർക്കാരിനു കമ്മീഷന്റെമേൽ പൂർണനിയന്ത്രണം സാധ്യമാക്കുന്നതിനായിരിക്കാം. കമ്മീഷൻ അംഗങ്ങളിൽ പകുതിപ്പേരെങ്കിലും മെഡിക്കൽ മേഖലയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കണമെന്ന നിർദേശവും തള്ളിക്കളഞ്ഞു. പുതിയ ബില്ലിലെ വ്യവസ്ഥയനുസരിച്ച്, നാഷണൽ എക്സിറ്റ് ടെസ്റ്റ് എന്ന പേരിൽ നടത്തുന്ന അവസാന വർഷ എംബിബിഎസ് പരീക്ഷയായിരിക്കും പ്രാക്ടീസ് ലൈസൻസ് നൽകുന്നതിനു മാനദണ്ഡമായി സ്വീകരിക്കുക. ബിരുദാനന്തരബിരുദ പഠനത്തിനുള്ള യോഗ്യത നിശ്ചയിക്കുന്നതും ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.
ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരുടെ ശക്തമായ പ്രതിഷേധം വകവയ്ക്കാതെ മെഡിക്കൽ നിയമനിർമാണം നടത്തുന്നത് ആരോഗ്യമേഖലയെ അപകടത്തിലാക്കിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
ആരോഗ്യരംഗം തകർക്കാൻ മെഡിക്കൽ കമ്മീഷൻ
12:01 AM Jul 31, 2019 | Deepika.com