യൂണിവേഴ്സിറ്റി കോളജ് അക്രമസംഭവത്തിലെ പ്രതിയുടെ പക്കൽനിന്നു കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തതും പിഎസ്സി പരീക്ഷയിൽ രണ്ടു പ്രതികൾക്ക് ഉയർന്ന റാങ്ക് ലഭിച്ചതും സംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും നിഷേധാത്മകമാണ്. നുണ പ്രചരിപ്പിച്ചു പിഎസ്സിയുടെയും സർവകലാശാലയുടെയും വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം ഏതു വിധത്തിലാണ് അദ്ദേഹത്തിനു സ്ഥാപിക്കാനാവുക? പ്രതിപക്ഷത്തെയും മാധ്യമങ്ങളെയുമായിരിക്കുമല്ലോ നുണപ്രചാരകരായി അദ്ദേഹം ഉദ്ദേശിക്കുന്നത്. എങ്കിൽ അവർ പ്രചരിപ്പിക്കുന്ന നുണ അദ്ദേഹം ചൂണ്ടിക്കാണിക്കട്ടെ.
കുത്തുകേസിലെ പ്രതിയുടെ വീട്ടിൽനിന്നു സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെടുത്തിട്ടില്ലെന്നു മുഖ്യമന്ത്രിക്കു പറയാനാവുമോ? ഈ പ്രതിക്കാണു സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്കു നടന്ന പിഎസ്സി പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചതെന്ന കാര്യം വസ്തുതയായിരിക്കേ അയാളുടെ പഠനനിലവാരത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഈ റാങ്കിനെക്കുറിച്ചു സംശയം ഉളവാക്കുന്നു. ഈ ഒന്നാം റാങ്കുകാരൻ കേരള സർവകലാശാലയുടെ പിജി ഒന്നാം സെമസ്റ്റർ പരീക്ഷയിൽ തോറ്റുവെന്നു മാത്രമല്ല, തീരെ കുറഞ്ഞ മാർക്കാണു നേടിയതെന്നുമുള്ള റിപ്പോർട്ട് നുണയാണെന്നു പറയാനാവുമോ? പിഎസ്സി ലിസ്റ്റിലെ 28-ാം റാങ്കുകാരനായ മറ്റൊരു പ്രതിയുടെ അക്കഡേമിക് റിക്കാർഡും ഏതാണ്ട് ഇങ്ങനെയാണത്രേ.
രാജ്യത്തെ ഗവൺമെന്റ് കോളജുകളിൽ മുൻനിരയിലുള്ള യൂണിവേഴ്സിറ്റി കോളജിനെ പ്രത്യേക രാഷ്ട്രീയലക്ഷ്യത്തോടെ തകർക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്. 93 ശതമാനത്തിനു മുകളിൽ മാർക്കുള്ളവർക്കു മാത്രം ബിഎസ്സിക്കും 80 ശതമാനത്തിനു മുകളിലുള്ളവർക്കു മാത്രം ബിഎയ്ക്കും പ്രവേശനം ലഭിക്കുന്ന ഈ കോളജിൽ 90 ശതമാനത്തിലേറെ മാർക്കുള്ളവർക്കേ പിജിക്കു പ്രവേശനം ലഭിക്കുകയുള്ളൂവെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. പ്രതികൾ ഇത്രയും സമർഥരെങ്കിൽ എന്തേ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ അവരുടെ മാർക്ക് രണ്ടക്കത്തിൽപ്പോലും എത്തിയില്ല?
ഫേസിംഗ് ഷീറ്റുൾപ്പെടെ സർവകലാശാലാ ഉത്തരക്കടലാസുകളുടെ കെട്ടുകൾ പ്രതിയുടെ വീട്ടിൽനിന്നും കോളജിലെ യൂണിയൻ ഓഫീസിൽനിന്നും പോലീസ് കണ്ടെടുത്തിരുന്നു. കുത്തുകേസിലെ പ്രതിയുടെ വീട്ടിൽനിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നു മുൻ വിസിക്കും അന്നത്തെ സിൻഡിക്കറ്റിനും ഒഴിഞ്ഞുമാറാനാവില്ലെന്നു പറയുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി, ഉത്തരക്കടലാസ് പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നു സമ്മതിക്കുകയല്ലേ? 2015-16 കാലത്ത് സർവകലാശാലയിൽനിന്നു നൽകിയ ഉത്തരക്കടലാസുകളാണു കണ്ടെടുത്തതെന്ന് അദ്ദേഹം പറയുന്നു. എങ്കിൽ അതേക്കുറിച്ച് അന്വേഷണം നടത്താൻ ഇപ്പോഴത്തെ സർക്കാരിന് എന്തിനാണു വിമുഖത? പരീക്ഷയിൽ ഉത്തരമെഴുതാൻ കൊടുക്കുന്ന അഡീഷണൽ ഷീറ്റുകൾ വിദ്യാർഥികൾ വീട്ടിൽ കൊണ്ടുപോകുന്നതു കുറെക്കാലമായി നടക്കുന്നതാണെന്നും ഇതിനു സർക്കാരിനെയോ കോളജിനെയോ കുറ്റപ്പെടുത്താനാവില്ലെന്നും പറയുന്ന മന്ത്രി ആ പതിവു തടയാൻ എന്തെങ്കിലും ചെയ്തിരുന്നോ? ചോദ്യക്കടലാസും ഉത്തരക്കടലാസും അഡീഷണൽ ഷീറ്റുമൊക്കെ പുറത്തു ലഭ്യമാകുന്ന വിദ്യാഭ്യാസ സന്പ്രദായത്തെ ആരാണു വിലവയ്ക്കുക? നമ്മുടെ കോളജുകളിൽനിന്നും സർവകലാശാലകളിൽനിന്നും ബിരുദമെടുത്തു പുറത്തുവരുന്നവർക്ക് വിദേശങ്ങളിൽ വിലയില്ലാതെ പോകുന്നതിൽ അദ്ഭുതമില്ല.
ഉത്തരമെഴുതാത്ത കടലാസ് വെറും വെള്ളക്കടലാസാണെന്ന ഇടതുമുന്നണി കൺവീനർ എ. വിജയരാഘവന്റെ പ്രസംഗമാണ് ഏറെ കൗതുകകരം. പാർലമെന്റ് അംഗമായിരുന്ന ഒരു നേതാവിന് എങ്ങനെയാണ് ഇത്തരം പ്രസ്താവനകൾ നടത്താനാവുക? നേതാക്കൾ പറയുന്നതെല്ലാം അതേപടി വിഴുങ്ങുന്നവർ കുറെപ്പേരുണ്ടാവും. പക്ഷേ, കേരളത്തിൽ അത്തരം അണികൾ കുറഞ്ഞുവരുകയാണെന്നു നേതാക്കൾ മനസിലാക്കണം.
ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണു പിഎസ്സിക്കെതിരേയുള്ള ആരോപണമെന്നാണു മുഖ്യമന്ത്രിയുടെ പരാതി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പിഎസ്സി 1.10 ലക്ഷം നിയമനങ്ങൾ നടത്തിയെന്നും 22,000 തസ്തികകൾ സൃഷ്ടിച്ചുവെന്നും പറയുന്ന മുഖ്യമന്ത്രിക്ക് ഈ നിയമനങ്ങളെല്ലാം സ്വതന്ത്രവും സുതാര്യവുമായിരുന്നുവെന്നു പറയാനാവുമോ? നിയമനങ്ങൾ കൂടുതൽ നടത്തുന്നതു നല്ലതുതന്നെ. പക്ഷേ, അർഹിക്കുന്നവർക്കാണോ നിയമനം കിട്ടിയിരിക്കുന്നതെന്നതു പരക്കേയുള്ള സംശയമാണ്. അന്വേഷണമൊന്നും വേണ്ടെന്നു പറയുന്പോൾ സംശയം ബലപ്പെടുന്നു.
പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും നിയമനത്തിലെ രാഷ്ട്രീയ വീതംവയ്പ് രഹസ്യമൊന്നുമല്ല. അത്തരമൊരു സാഹചര്യത്തിൽ, ലക്ഷക്കണക്കിനു ചെറുപ്പക്കാരുടെ ആശ്രയവും പ്രതീക്ഷയുമായ പിഎസ്സിയെക്കുറിച്ചുണ്ടാകുന്ന ആരോപണങ്ങൾ അന്വേഷിക്കുകതന്നെ വേണം. എല്ലാം സുതാര്യവും നിയമാനുസൃതവുമാണെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്?
കുത്തുകേസിലെ ഒന്നാം പ്രതിക്ക് ഒന്നാം റാങ്ക് ലഭിച്ച പരീക്ഷ കാസർഗോഡ് കേന്ദ്രമാക്കിയുള്ള നാലാം ബറ്റാലിയനിലെ തസ്തികകൾക്കുവേണ്ടിയായിരുന്നു. അങ്ങനെയിരിക്കേ കാസർഗോഡും സമീപ ജില്ലകളായ കണ്ണൂരും കോഴിക്കോടും വയനാടുമൊക്കെയാണു സാധാരണഗതിയിൽ പരീക്ഷാ കേന്ദ്രങ്ങളായി അംഗീകരിക്കുക. എന്നാൽ ഈ പരീക്ഷ തിരുവനന്തപുരത്തും നടത്താൻ പിഎസ്സി തീരുമാനിച്ചതിനെക്കുറിച്ചു ചില സംശയങ്ങളുയരുന്നുണ്ട്. പിഎസ്സിയിലെ ഉന്നതരുടെ ഇടപെടൽ ഇല്ലാതെയാണോ തിരുവനന്തപുരത്തു പരീക്ഷാ കേന്ദ്രം ഉണ്ടായത്?
ഇപ്പോൾ പിഎസ്സിയുടെ വിശ്വാസ്യതയ്ക്ക് ഉണ്ടായിരിക്കുന്ന കുറവു പരിഹരിക്കേണ്ടത് ആ സ്ഥാപനത്തിന്റെ ആവശ്യമാണ്. എല്ലാം ശരിയായി ചെയ്യുന്നുവെന്നു പറയുകയല്ല, അതു ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങൾ ചെയ്യേണ്ടത്. സർവകലാശാലയുടെയും പിഎസ്സിയുടെയും വിശ്വാസ്യത നിലനിർത്തേണ്ടത് ആവശ്യമാണല്ലോ.
പരീക്ഷകളുടെ വിശ്വാസ്യത പരമപ്രധാനം
12:31 AM Jul 26, 2019 | Deepika.com