ജനപ്രതിനിധികൾ ജനസേവകരും അഴിമതിരഹിതരുമായിരിക്കണമെന്നു സമൂഹം ആഗ്രഹിക്കുന്നു. എന്നാൽ രാജ്യത്ത് ഇപ്പോൾ കണ്ടുവരുന്ന ജനപ്രാതിനിധ്യം ഇതിൽനിന്നു തികച്ചും വ്യത്യസ്തമാണ്. അതിസന്പന്നരും സെലിബ്രിറ്റികളും നമ്മുടെ ജനപ്രതിനിധിസഭകളിൽ ഏറിവരുകയാണ്. സന്പന്നരല്ലാത്തവർക്ക് എംപിയോ എംഎൽഎയോ ആകാൻ സാധിക്കാത്ത സാഹചര്യം ജനാധിപത്യത്തെ ബലഹീനമാക്കും. മറ്റെന്തു യോഗ്യതയുണ്ടെങ്കിലും സാന്പത്തിക സ്ഥിതി മോശമെങ്കിൽ എംപിയോ എംഎൽഎയോ ആകാൻ സാധിക്കില്ലെന്നു വരുന്നതു വളരെ ആശങ്കാജനകമായ ജനാധിപത്യ സാഹചര്യമാണ്. മോശമായ സാന്പത്തിക ചുറ്റുപാടുകളിൽനിന്നു നിയമസഭയിലോ പാർലമെന്റിലോ എത്തുന്നവരെ മൂലയിലൊതുക്കാൻ ശ്രമിക്കുന്നതു കൂടുതൽ കഷ്ടമാണ്.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽനിന്നു വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട രമ്യ ഹരിദാസിന്റെ വിജയം പലർക്കും അപ്രതീക്ഷിതമായിരുന്നു. ശക്തമായ രാഷ്ട്രീയ പിന്തുണയുള്ള നിലവിലെ എംപിയെ പരാജയപ്പെടുത്താൻ രമ്യയ്ക്കു കഴിഞ്ഞതിൽ അവരുടെ വ്യക്തിത്വം വലിയ ഘടകമായിരുന്നു. പാർട്ടി പരിഗണനയ്ക്ക് അതീതമായി ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ അവർക്കു കഴിഞ്ഞുവെന്നാണ് അവർ നേടിയ ഭൂരിപക്ഷം വ്യക്തമാക്കുന്നത്. തന്റെ ജീവിത സാഹചര്യങ്ങൾ അവർക്ക് അപകർഷബോധമല്ല ആത്മവിശ്വാസമാണു പകർന്നുനൽകിയത്. എന്നാൽ, രമ്യയ്ക്കുവേണ്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒരു കാർ വാങ്ങാൻ നടത്തിയ ശ്രമം ഇപ്പോൾ വിവാദവിഷയമായിരിക്കുന്നു. ഇതിനായി നടത്തിയ ധനശേഖരണത്തിനു പാർട്ടിക്കുള്ളിൽനിന്നുപോലും വിമർശനമുണ്ടായി. എതിരാളികൾ ഇതൊരു നല്ല അവസരമാക്കി മാറ്റി. ഏതായാലും ഇപ്പോൾ കാർ വാങ്ങേണ്ടെന്നുവച്ചിരിക്കയാണ്.
ജനപ്രതിനിധിക്ക് തന്റെ ചുമതലകൾ നിർവഹിക്കുന്നതിന് സ്വന്തമായി ഒരു വാഹനം വളരെ സഹായകമാണ്. ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നയാൾക്കു വിശാലമായൊരു പ്രദേശത്തിന്റെ കാര്യങ്ങളിൽ ഇടപെടേണ്ടതുണ്ട്. ദീർഘമായ യാത്രകൾ ആവശ്യമായി വരും. സ്വന്തമായി വാഹനമില്ലാത്ത ജനപ്രതിനിധിക്ക് അതു വാങ്ങിക്കൊടുക്കാൻ സഹപ്രവർത്തകർ തീരുമാനിച്ചാൽ അതിനെ എന്തിനാണു വിമർശിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുന്നത്? ധനസമാഹരണം സുതാര്യമായിരിക്കണമെന്നു പറയാം. പണമിടപാടിൽ തിരിമറി നടന്നാൽ നിശിതമായി വിമർശിക്കണം. പക്ഷേ, ഇവിടെ എന്തെങ്കിലും തിരിമറി നടന്നതായി ആരും പറയുന്നില്ല, കൃത്യമായ കണക്കുകൾ ജനങ്ങളെ ബോധിപ്പിക്കുമെന്നു ധനസമാഹരണം നടത്തിയവർ വ്യക്തമാക്കിയിരുന്നു. എന്നിട്ടും എന്തിനാണീ കോലാഹലങ്ങൾ?
കോടീശ്വരന്മാരും കോർപറേറ്റുകളുടെ പിന്തുണയുള്ളവരും പാർട്ടികളുടെ ശക്തമായ ഫണ്ടിംഗ് ഉള്ളവരും മാത്രം എംപിമാരും എംഎൽഎമാരും ആയാൽ മതിയോ? കോടികൾ വിലയുള്ള കാറുകളിൽ സഞ്ചരിക്കുന്ന രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും ജനപ്രതിനിധികളുമൊക്കെ കേരളത്തിലുമുണ്ട്. ഒരു ചെറിയ കാർ വാങ്ങാൻ പണമില്ലാത്തവർക്കും രാഷ്ട്രീയത്തിൽ പ്രസക്തിയുണ്ടെങ്കിലേ ജനാധിപത്യത്തിന് അർഥമുണ്ടാവൂ.
ഇത്തവണ ലോക്സഭയിലേക്കു ജയിച്ചുവന്നവരിൽ ബഹുഭൂരിപക്ഷംപേരും സ്വയം വെളിപ്പെടുത്തിയ കണക്കനുസരിച്ചു ഒരു കോടി രൂപയ്ക്കു മുകളിൽ സ്വത്തുള്ളവരാണ്. ദശകോടികളും ശതകോടികളുമുള്ളവരുമുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കാത്ത സ്വത്ത് പലർക്കുമുണ്ടാകാം. നിയമസഭാ സാമാജികരെ ചാക്കിട്ടു പിടിക്കുകയും മന്ത്രിസഭ മറിക്കുകയും ചെയ്ത സംഭവങ്ങൾ ഈ ദിവസങ്ങളിലും നാം കണ്ടു. പണം കൊടുത്തുമാത്രമല്ല, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്, എൻഫോഴ്സ്മെന്റ് വിഭാഗം തുടങ്ങിയവയുടെ സ്വാധീനമുപയോഗിച്ചും ഭരണത്തിലിരിക്കുന്നവർ ജനപ്രതിനിധികളെ വിരട്ടാറുണ്ട്. നിയമവിരുദ്ധമായ വരുമാനം ഉള്ളവർ ഇത്തരം വിരട്ടലിൽ വീഴും.
പതിനേഴാം ലോക്സഭയിലെ 475 എംപിമാരും കോടീശ്വരന്മാരാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തിൽ പറയുന്നു. 301 ബിജെപി എംപിമാരിൽ 265പേർ(88 ശതമാനം) കോടിപതികളാണെന്ന് അവർ തെരഞ്ഞെടുപ്പു പത്രികയോടൊപ്പം നൽകിയ സ്വത്തുവിവരംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ 51 എംപിമാരിൽ 43 പേർ കോടിപതികളാണ്. ഡിഎംകെയുടെ 23 എംപിമാരിൽ 22 പേരും തൃണമൂൽ കോൺഗ്രസിന്റെ 22 എംപിമാരിൽ 20 പേരും വൈഎസ്ആർ കോൺഗ്രസിലെ 22 പേരിൽ 19 പേരും ശിവസേന ടിക്കറ്റിൽ ജയിച്ചുവന്ന 18 എംപിമാരും കോടിപതികൾ തന്നെ. ലോക്സഭയിലെ ഏറ്റവും സന്പന്നരായ ആദ്യത്തെ അഞ്ചുപേരിൽ മൂന്നുപേർ കോൺഗ്രസുകാരാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ പുത്രനും കോൺഗ്രസ് എംപിയുമായ നകുൽ നാഥാണ് ഈ ലോക്സഭയിലെ ഏറ്റവും വലിയ സന്പന്നൻ. നാമനിർദേശപത്രികയോടൊത്തു നൽകിയ സ്വത്തുവിവരമനുസരിച്ചു നകുൽനാഥിന് 660 കോടി രൂപയുടെ സ്വത്താണുള്ളത്.
രമ്യ ഹരിദാസിനെപ്പോലെ സാന്പത്തികശേഷി കുറഞ്ഞ എംപിമാർ ചുരുക്കം. വാഹനമില്ലാത്ത ജനപ്രതിനിധിക്കു സഞ്ചരിക്കാൻ പാർട്ടി പ്രവർത്തകരും നാട്ടുകാരും ചേർന്നൊരു കാർ വാങ്ങിക്കൊടുക്കുന്പോൾ മറ്റുള്ളവർ എന്തിന് അസ്വസ്ഥരാകണം? എംപിമാർക്കും മറ്റു ജനപ്രതിനിധികൾക്കും മാന്യമായ ശന്പളവും ആനുകൂല്യങ്ങളുമില്ലേ എന്ന ചോദ്യമുണ്ടാകാം. എങ്കിലും പൊതുജനങ്ങൾ ഒത്തൊരുമിച്ചു തങ്ങളുടെ പ്രതിനിധിക്ക് ഒരു കാർ നൽകുന്നതു തെറ്റാവില്ല.
ജനപ്രതിനിധികളായശേഷം സ്വത്തു പല മടങ്ങു വർധിച്ചവരെക്കുറിച്ചും പഠനം നടന്നിട്ടുണ്ട്. 2009ൽ എംപിമാരായിരുന്നവർ 2014ൽ തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയ സത്യവാങ്മൂലം അടിസ്ഥാനമാക്കി നാഷണൽ ഇലക്ഷൻ വാച്ചും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും തയാറാക്കിയ റിപ്പോർട്ട് പ്രകാരം അവരുടെ സ്വത്തിൽ 142 ശതമാനം വർധനയാണുണ്ടായത്. ചിലരുടെ കാര്യത്തിൽ വർധന വളരെക്കൂടുതലാണ്. ബിഹാറിലെ പാറ്റ്നാ സാഹിബിൽനിന്നുള്ള ശത്രുഘ്നൻസിൻഹ 2009 ൽ നൽകിയ കണക്കനുസരിച്ചു സ്വത്ത് 15 കോടിയായിരുന്നെങ്കിൽ 2014 ആയപ്പോൾ അതു 131 കോടിയായി. ഏതാണ്ട് ഇതുപോലെയാണു പലരുടെയും സ്വത്തുവർധന.
ഇതേസമയം മധ്യപ്രദേശിൽ ഒരു ചേരിയിലെ ചെറ്റക്കുടിലിൽ കഴിഞ്ഞ സീതാറാം ആദിവാസി എന്ന ബിജെപി എംഎൽഎയ്ക്കു വീടു വയ്ക്കാൻ നാട്ടുകാർ പിരിവെടുത്തു പണം നൽകി. തന്റെ ശന്പളം ഇദ്ദേഹം ജനക്ഷേമപ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു. രാജ്യം കോർപറേറ്റുകളുടെയും ക്രോർപതികളുടെയും കരങ്ങളിലമരുന്പോൾ രമ്യ ഹരിദാസിനെയും സീതാറാം ആദിവാസിയെയുംപോലുള്ളവരുടെ ജനപ്രാതിനിധ്യം സാധാരണക്കാർക്കു സന്തോഷം പകരും.
രമ്യക്കൊരു കാർ കൊടുത്താലെന്ത്?
12:01 AM Jul 25, 2019 | Deepika.com