തീരദേശം കടുത്ത പ്രതിസന്ധിയിലാണ്. കൂറ്റൻ തിരമാലകൾ തീരം കവർന്നെടുക്കുന്നു. ട്രോളിംഗ് നിരോധനം മൂലം പണിയൊന്നുമില്ലാതെ കഴിയുകയാണു കടലോരവാസികളേറെപ്പേരും. ഈ ദിവസങ്ങളിലെ മഴയും കടലാക്രമണവും അവരുടെ ദുരിതം ഇരട്ടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തീരദേശത്തു പലേടത്തും ജാഗ്രതാ നിർദേശം നൽകിയിരുന്നു. ആശങ്കയുടെ കാർമേഘം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. കടലാക്രമണകാലത്തു കഴിയുന്നത്ര സഹായം തീരദേശവാസികൾക്കു നൽകേണ്ട സർക്കാർ മീൻപിടിത്ത വള്ളങ്ങളുടെ രജിസ്ട്രേഷൻ ഫീസും ലൈസൻസ് ഫീസും കുത്തനേ കൂട്ടുകയാണു ചെയ്തിരിക്കുന്നത്. മൂന്നിരട്ടി മുതൽ പത്തിരട്ടി വരെയാണു ഫീസ് വർധന. തീരമേഖലയുടെ ഉപജീവനോപാധിയെയാണ് ഈ ഫീസ് വർധന ബാധിക്കുക. അനവസരത്തിലുള്ള ഈ വർധന സർക്കാർ അടിയന്തരമായി പിൻവലിക്കണം.
പത്തുമീറ്ററിനു താഴെ നീളമുള്ള വള്ളത്തിനു നൂറു രൂപ ലൈസൻസ് ഫീസായിരുന്നതു മുന്നൂറു രൂപയാക്കി. പത്തുമീറ്ററിനും പതിനഞ്ചു മീറ്ററിനും ഇടയ്ക്കു നീളമുള്ളതും ഔട്ട്ബോർഡ് എൻജിൻ ഘടിപ്പിച്ചതുമായ വള്ളത്തിന്റെ ലൈസൻസ് ഫീസ് 520 രൂപയിൽനിന്ന് 2250 രൂപയാക്കിയിരിക്കുകയാണ്. പതിനഞ്ചു മുതൽ 17.5 വരെ മീറ്റർ നീളമുള്ള വള്ളത്തിനു 4750 രൂപയായിരുന്നു ലൈസൻസ് ഫീസ്. ഇതു പതിനായിരം രൂപയാക്കി. ഇരുപതു മീറ്ററിനുമേൽ നീളമുള്ളതും ഇൻബോർഡ് എൻജിൻ ഘടിപ്പിച്ചതുമായ വള്ളത്തിനു ലൈസൻസ് ഫീസ് 15,000 രൂപയായിരുന്നത് 76,250 രൂപയായാണു വർധിപ്പിച്ചിരിക്കുന്നത്.
ട്രോളിംഗ് നിരോധനവും കടൽക്ഷോഭവും മൂലം മത്സ്യക്ഷാമം കൊടുന്പിരികൊണ്ടിരിക്കേ, ഇത്തരമൊരു ഫീസ് വർധന മത്സ്യത്തൊഴിലാളികളെ തികച്ചും നിസഹായരാക്കിയിരിക്കുന്നു. സർക്കാർ ഖജനാവിലേക്കു പണം ശേഖരിക്കാൻ ഈ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽത്തന്നെ കൈയിടണോ? ഓഗസ്റ്റ് 15നു മുന്പു രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ മണ്ണെണ്ണ പെർമിറ്റ് ലഭിക്കില്ല. സാധാരണ ഗതിയിൽ എല്ലാ വർഷവും ഒക്ടോബറിലാണു രജിസ്ട്രേഷൻ പുതുക്കുന്നത്. ഒക്ടോബറിലേക്ക് എങ്ങനെയെങ്കിലും പണം മിച്ചം വയ്ക്കാൻ മത്സ്യത്തൊഴിലാളികൾക്കു കഴിഞ്ഞിരുന്നു. എന്നാൽ, ഈ വറുതിക്കാലത്ത് ഇത്രയും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ എങ്ങനെ ഇത്രയും വലിയ തുക രജിസ്ട്രേഷൻ പുതുക്കാനും ലൈസൻസിനുമായി സംഘടിപ്പിക്കും എന്ന് അവർ അന്പരക്കുന്നു.
ഇതു മാത്രമല്ല പ്രശ്നം. പലരും വള്ളങ്ങൾ വിവിധ സ്ഥലങ്ങളിലെ ചാകരപ്പാടുകളിലേക്കു കൊണ്ടുപോയിരിക്കുകയാണ്. ചിലർ വള്ളങ്ങൾ ഹാർബറുകളിൽ അടുപ്പിച്ചിട്ടിരിക്കുന്നു. രജിസ്ട്രേഷൻ പുതുക്കുന്പോൾ വള്ളങ്ങൾ ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ നേരിട്ടു പരിശോധിക്കേണ്ടതുണ്ട്. അതിനായി വള്ളങ്ങൾ മത്സ്യഗ്രാമങ്ങളിലേക്കു കൊണ്ടുവരുന്നതു പ്രയാസകരമാണ്.
തീരപ്രദേശം കടൽക്ഷോഭത്തിലും വറുതിയിലും ഞെളിപിരി കൊള്ളുന്പോൾ നടത്തിയിരിക്കുന്ന ഈ അന്യായ ഫീസ് വർധന ക്രൂരമാണ്. ഏതു മേഖലയിലും നിരക്കുവർധനയ്ക്ക് ഒരു പരിധി ഉണ്ടാവും. ഇവിടെ മൂന്നിരട്ടിയും പത്തിരട്ടിയുമൊക്കെയായി ഫീസ് വർധിപ്പിക്കുന്നത് എന്തു ന്യായമാണ്? പാവപ്പെട്ട മത്സ്യത്തൊഴിലാളികളോട് എന്തുമാകാമെന്നോ?
അന്യായപ്പലിശയ്ക്കു കടം വാങ്ങി വീണ്ടും കടക്കെണിയിലാകാനുള്ള വഴിയാണു മത്സ്യത്തൊഴിലാളികൾക്കു സർക്കാർ ഇപ്പോൾ ഒരുക്കിക്കൊടുക്കുന്നത്. നിയമം പാലിക്കാൻ ബ്ലേഡ് പലിശയ്ക്കു പണം വായ്പയെടുക്കാതെ തരമില്ല, മിക്കവർക്കും. അത് അവർക്കു വിനയായിത്തീരുകയും ചെയ്യും. നിത്യച്ചെലവിനു പണമിടപാടുകാരെ ആശ്രയിക്കേണ്ട ഗതികേടിലാണു പല മത്സ്യത്തൊഴിലാളികളും. കേരളത്തിൽ സ്വകാര്യ പണമിടപാടുകാരിൽനിന്നു വായ്പ എടുക്കുന്ന മത്സ്യത്തൊഴിലാളികൾ വലിയ ചൂഷണത്തിന് ഇരയാകുന്നുവെന്നു കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) റിപ്പോർട്ട് പറയുന്നുണ്ട്. അന്താരാഷ്ട്ര ഗവേഷണ ജേർണലായ "മറൈൻ പോളിസി'യിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളുമായുള്ള പണമിടപാടുകൾ താരതമ്യേന കുറവായ മത്സ്യമേഖലയിൽ സ്വകാര്യ വായ്പാ ദാതാക്കളുടെ ആധിപത്യമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികളുടെ കൈയിൽ കാൽക്കാശില്ലാത്ത കാലത്ത് രജിസ്ട്രേഷൻ ഫീസും ലൈസൻസ് ഫീസും സകല ക്രമത്തിനും അതീതമായി വർധിപ്പിച്ചാൽ ഇത്തരം വായ്പാ ദാതാക്കളെ ആശ്രയിക്കുകയല്ലാതെ എന്തു ചെയ്യും? മത്സ്യത്തൊഴിലാളികൾ കൊള്ളപ്പലിശക്കാരുടെ ഇരകളായിത്തീരാൻ വഴിതെളിച്ചുകൊടുക്കുകയല്ലേ അവരെ സഹായിക്കാനും സംരക്ഷിക്കാനും ചുമതലയുള്ള സർക്കാർ? സിഎംഎഫ്ആർഐ പഠനവിധേയമാക്കിയതിൽ 69 ശതമാനം യാനങ്ങൾ വായ്പയ്ക്ക് ആശ്രയിക്കുന്നതു ഹാർബറുകളിൽ ലേലം നടത്തുന്ന ഇടനിലക്കാരെയാണ്.
മത്സ്യഫെഡ് സൊസൈറ്റികൾ കുറെ വായ്പ നൽകുന്നുണ്ടെങ്കിലും മറ്റ് ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പ 20 ശതമാനംപോലും വരില്ലെന്നാണു പഠനം വ്യക്തമാക്കുന്നത്. ചൂഷണസ്വഭാവമുള്ള വായ്പാരീതികൾക്കു തടയിടാൻ സർക്കാർ മുൻകൈ എടുക്കണമെന്നു പഠനറിപ്പോർട്ട് നിർദേശിക്കുന്നു. മത്സ്യബന്ധന യാനങ്ങളെ വായ്പാ ഈടായി സ്വീകരിക്കാൻ ധനകാര്യ സ്ഥാപനങ്ങൾ തയാറാവണം. പ്രളയകാലത്ത് എത്രയോ ജീവനുകൾ രക്ഷിച്ചതാണീ യാനങ്ങളും അവയിലെ മത്സ്യത്തൊഴിലാളികളും. കേരളത്തിന്റെ സൈന്യമെന്നൊക്കെ വിളിച്ച് അന്ന് അവരെ ആദരിച്ചെങ്കിലും എന്നും ദുരിതത്തിൽ കഴിയുന്ന ഈ ജനതയെ ദ്രോഹിക്കാനാണ് ഇപ്പോൾ അധികൃതർക്ക് ഉത്സാഹം. മത്സ്യത്തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിൽ കടുത്ത പിശുക്കു കാണിക്കുന്ന സർക്കാരിന് അവരെ പിഴിയാൻ ഒട്ടും മടിയില്ല.
കടൽക്ഷോഭം നേരിടുന്ന തീരവാസികൾക്ക് എന്തു സഹായമാണു സർക്കാർ എത്തിച്ചത്? കേരളത്തിലെ തീരപ്രദേശത്തിന്റെ 44 ശതമാനം കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ കടൽ കാർന്നെടുത്തുവെന്നാണു കണക്ക്. കടൽഭിത്തികെട്ടൽ കുറെപ്പേർക്കു പണം കൊയ്യാനുള്ള വഴി മാത്രമായി. തീരസംരക്ഷണത്തിൽ കേന്ദ്ര സർക്കാരിനു പ്രത്യേക ഉത്തരവാദിത്വമുണ്ട്. രാജ്യത്തിന്റെ സമുദ്രാതിർത്തി സംരക്ഷിക്കാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ ഒരുക്കണം. ദീർഘകാല പദ്ധതികളെക്കുറിച്ചു വാഗ്ദാനങ്ങൾ മാത്രം പോരാ.
ഫിഷറീസ് മേഖലയെ പരിപോഷിപ്പിക്കുന്നതിനു വിവിധ പദ്ധതികളിലൂടെ നീല വിപ്ലവം നടപ്പാക്കിവരുകയാണെന്നു കേന്ദ്ര മൃഗസംരക്ഷണ ഫിഷറീസ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി, ലോക്സഭയിൽ ടി.എൻ. പ്രതാപന്റെ ചോദ്യത്തിനു മറുപടി നൽകി. ധനസഹായ സന്പാദ്യ പദ്ധതിയുൾപ്പെടെ നാലു പദ്ധതികളാണു വിഭാവനം ചെയ്യുന്നത്. ഇതൊക്കെ കടലാസിൽ മാത്രം പോരാ. പദ്ധതികൾ നടപ്പാക്കാൻ എംപിമാരുടെ സമ്മർദം ഉണ്ടാകണം. ഏതായാലും രജിസ്ട്രേഷൻ ഫീസും ലൈസൻസ് ഫീസും കുത്തനേ വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നടപടി പിൻവലിച്ചേ തീരൂ.
തീരദേശവാസികളോട് ഇത്ര ക്രൂരത പാടില്ല
11:27 PM Jul 23, 2019 | Deepika.com