നിയമനിർമാണങ്ങളും നിയമ ഭേദഗതികളും പാർലമെന്റ് ഏറെ ചർച്ച ചെയ്തും വളരെ ശ്രദ്ധയോടെയും നടത്തേണ്ടതാണ്. നിയമനിർമാണ സഭകളുടെ പ്രധാന ജോലിതന്നെ ചർച്ചയാണ്. വേണ്ടത്ര ചർച്ചയില്ലാതെയും പ്രതിപക്ഷമുന്നയിക്കുന്ന പ്രശ്നങ്ങൾ പാടേ അവഗണിച്ചും നിയമങ്ങളും നിയമ ഭേദഗതികളും പാസാക്കിയാൽ അതെന്തു ജനാധിപത്യം? പാർലമെന്റിൽ കഴിഞ്ഞ ദിവസങ്ങളിൽ അവതരണാനുമതി തേടുകയും പാസാക്കിയെടുക്കുകയും ചെയ്ത ചില ബില്ലുകളും നിയമ ഭേദഗതികളും ഈ ചോദ്യം ഉയർത്തുന്നു.
പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനമാണിപ്പോൾ നടക്കുന്നത്. ഈ സമ്മേളനത്തിൽത്തന്നെ പരമാവധി ബില്ലുകളും ഭേദഗതി നിർദേശങ്ങളും പാസാക്കിയെടുക്കാൻ സർക്കാർ തിടുക്കം കാട്ടുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. കർണാടകയിലെ മന്ത്രിസഭാ പ്രതിസന്ധിപോലുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ സമ്മേളനത്തെ കലുഷിതമാക്കുന്ന സമയത്ത് വേണ്ടത്ര ചർച്ചകളോ ആലോചനകളോ നടത്താതെ ബില്ലുകളും ഭേദഗതി നിർദേശങ്ങളും ലോക്സഭയിൽ ഭരണകക്ഷിക്കുള്ള ഭൂരിപക്ഷത്തിന്റെ ബലത്തിൽ പാസാക്കിയെടുക്കുന്നതിൽ പരക്കേ ആശങ്കയുണ്ട്.
ചരിത്രപ്രധാനമായ നിയമനിർമാണമെന്ന് എല്ലാവരും ഉദ്ഘോഷിച്ചതായിരുന്നു വിവരാവകാശ നിയമത്തിന്റെ നിർമാണം. ആ നിയമം ദുർബലമാക്കാനുള്ള ശ്രമം കുറെക്കാലമായി നടക്കുന്നുണ്ട്. ആ ശ്രമം വേണ്ടപോലെ വിജയിക്കാതെ പോയതുകൊണ്ടാവാം വിവരാവകാശ കമ്മീഷനെ ചൊൽപ്പടിക്കു നിർത്താനുള്ള ചില ഭേദഗതികൾ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കി. ഭേദഗതിയെ പ്രതിപക്ഷം എതിർത്തെങ്കിലും സർക്കാർ ആ എതിർപ്പിനു തെല്ലും വില കല്പിച്ചില്ല.
തെരഞ്ഞെടുപ്പു കമ്മീഷനു തുല്യമായ വിവരാവകാശ കമ്മീഷന്റെ പദവി എടുത്തുകളയാനുള്ള നീക്കം വിവരാവകാശ നിയമത്തെ ദുർബലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു പ്രതിപക്ഷവും വിവരാവകാശപ്രവർത്തകരും ആരോപിക്കുന്നു. വിവരാവകാശ കമ്മീഷണർമാരുടെ സേവന - വേതന വ്യവസ്ഥകൾ കേന്ദ്രസർക്കാരിനു നിശ്ചയിക്കാമെന്നതാണു പ്രധാന ഭേദഗതികളിലൊന്ന്. തെരഞ്ഞെടുപ്പു കമ്മീഷനും വിവരാവകാശ കമ്മീഷനും വ്യത്യസ്ത ചുമതലകളാണുള്ളതെന്നും തെരഞ്ഞെടുപ്പു കമ്മീഷനു തുല്യമായ പദവി വിവരാവകാശ കമ്മീഷനു നൽകാനാവില്ലെന്നുമാണു സർക്കാരിന്റെ നിലപാട്. വിവരാവകാശ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള നീക്കം ഒന്നാം മോദി സർക്കാരിന്റെ കാലത്തു നടത്തിയെങ്കിലും വിവരാവകാശ പ്രവർത്തകരുടെ കടുത്ത എതിർപ്പുമൂലം അതു ഫലിച്ചില്ല. രണ്ടാം മോദി സർക്കാരിന്റെ ആദ്യസമ്മേളനത്തിൽത്തന്നെ ഭേദഗതി പാസാക്കിയെടുക്കാനാണിപ്പോൾ ശ്രമം. വിവരാവകാശ നിയമത്തെത്തന്നെ ഇല്ലാതാക്കാനുള്ള ഭേദഗതിയാണിതെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള നീക്കമെന്നു വിവരാവകാശ പ്രവർത്തകരും പറയുന്നു.
2005ൽ പ്രാബല്യത്തിൽ വന്ന വിവരാവകാശനിയമം സർക്കാരിന്റെ പ്രവർത്തനങ്ങളെ ഒട്ടൊക്കെ സുതാര്യമാക്കിയിരുന്നു. അഴിമതികൾ കുറയ്ക്കാനും പൊതുപ്രവർത്തകരുടെ ജനപ്രതിബദ്ധത വർധിപ്പിക്കാനും ഇതു വഴിതെളിച്ചു. പത്തു രൂപ മുടക്കി വെള്ളക്കടലാസിൽ അപേക്ഷ നൽകുന്ന ആർക്കും ഔദ്യോഗിക നടപടികളെക്കുറിച്ചു വിവരങ്ങൾ ലഭിക്കുന്ന സന്പ്രദായം ഭരിക്കുന്നവരിലും ഭരണനിർവഹണം നടത്തുന്നവരിലും ചിലർക്ക് അരുചികരമാകാം. നിയമം പ്രാബല്യത്തിൽ വന്നു പത്തുവർഷത്തിനുള്ളിൽ 51 വിവരാവകാശപ്രവർത്തകരാണു കൊല്ലപ്പെട്ടത്. അഴിമതികളും ക്രമക്കേടുകളും പുറത്തുകൊണ്ടുവരുന്നതിനു നടത്തിയ ശ്രമങ്ങളാണ് ഈ വിവരാവകാശ പ്രവർത്തകരെ ചിലരുടെ ശത്രുക്കളാക്കിയത്.
ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ കരുത്തുള്ളതാക്കുന്നതിനു വിവരാവകാശനിയമം ഏറെ സഹായകമായിട്ടുണ്ട്. ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിഞ്ഞുമാറാൻ പല സ്ഥാപനങ്ങളും ശ്രമം നടത്തി. ഈ നിലപാടുള്ളവർക്കു സന്തോഷം പകരുന്നതാണു കേന്ദ്ര സർക്കാർ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന ആർടിഐ നിയമഭേദഗതികൾ. നിയമനാധികാരികളുടെ ചൊൽപ്പടിക്കു നിൽക്കുന്ന വിവരാവകാശ കമ്മീഷന് എത്രമാത്രം സ്വതന്ത്രമായി പ്രവർത്തിക്കാനാവും?
മനുഷ്യാവകാശ കമ്മീഷനെയും ഇതുപോലെ ദുർബലമാക്കാൻ ശ്രമം നടക്കുന്നുണ്ട്. മനുഷ്യാവകാശ സംരക്ഷണ നിയമഭേദഗതി ബിൽ കഴിഞ്ഞദിവസം ലോക്സഭ പാസാക്കി. നാലു ഭേദഗതികളാണു പ്രധാനമായും ഉള്ളത്. ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളുടെ കാലാവധി അഞ്ചു വർഷത്തിൽനിന്നു മൂന്നു വർഷമായി കുറയും. സർക്കാരിനു വേണമെങ്കിൽ കമ്മീഷനു മറ്റൊരു ടേം കൂടി നൽകാം. ദേശീയ കമ്മീഷനിൽ റിട്ടയർ ചെയ്ത സുപ്രീംകോടതി ചീഫ് ജസ്റ്റീസും, സംസ്ഥാന കമ്മീഷനുകളിൽ റിട്ടയർ ചെയ്ത ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുമായിരുന്നു തലപ്പത്തു നിയമിതരായിരുന്നത്. ഭേദഗതി പ്രകാരം സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും റിട്ടയർ ചെയ്ത ഏതു ജഡ്ജിക്കും അധ്യക്ഷനാകാം. സർക്കാരിന് ഇഷ്ടമുള്ളവരെ തിരുകിക്കയറ്റാൻ വഴി തുറക്കാനാണിതെന്നാണ് ആരോപണം. മനുഷ്യാവകാശ കമ്മീഷന്റെ പ്രാധാന്യവും പ്രസക്തിയും നിലവാരവും തകർക്കുന്ന ഭേദഗതികളാണു കൊണ്ടുവന്നിരിക്കുന്നതെന്നു ലോക്സഭയിൽ ശശി തരൂർ, കനിമൊഴി, സൗഗത റോയ് തുടങ്ങിയവർ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്താൻ ബാധ്യതയുള്ള കമ്മീഷനുകൾ പല്ലും നഖവും നഷ്ടപ്പെട്ട സ്ഥാപനങ്ങളായി പരിമിതപ്പെടുമെന്ന് എൻ. കെ . പ്രേമചന്ദ്രൻ പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണം സംബന്ധിച്ച പാരീസ് ഉടന്പടിയുടെ അന്തഃസത്തയ്ക്കനുസരിച്ചുള്ളതല്ല ഈ ഭേദഗതികളെന്നും ആരോപിക്കപ്പെടുന്നു.
ഈ 26നു പാർലമെന്റ് സമ്മേളനം അവസാനിക്കാനിരിക്കേ ലോക്സഭയിൽ പതിമ്മൂന്നു ബില്ലുകൾകൂടി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയെ അറിയിച്ചിരുന്നു.
അവ ഉപരിസഭയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന ബിൽ അല്ലാതെ ഒരു ബില്ലും പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പരിശോധനയ്ക്കു വിധേയമായിട്ടില്ലെന്ന ഗുരുതരമായ ആരോപണം തൃണമൂൽ നേതാവ് ഡെറിക് ഒബ്രയാൻ ഉയർത്തി. സുപ്രധാനമായ നിയമഭേദഗതികളിൽ കേന്ദ്രസർക്കാർ പുലർത്തുന്ന ലാഘവത്വം നിയമനിർമാണസഭയുടെ അന്തസിനു കളങ്കമേൽപ്പിക്കും.
നിയമ ഭേദഗതികൾ എത്ര ലാഘവത്തോടെ!
12:33 AM Jul 22, 2019 | Deepika.com