കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചതും കഴിഞ്ഞ ബജറ്റിൽ ഇക്കാര്യം ധനമന്ത്രി ആവർത്തിച്ചതും രാജ്യത്തെ കോടിക്കണക്കിനു കർഷകർക്ക് ആശ്വാസവും ആവേശവുമാകേണ്ടതാണ്. പക്ഷേ, എത്രപേർക്ക് ആശ്വാസം അനുഭവപ്പെടുന്നുണ്ട്? തങ്ങൾ അഭിമുഖീകരിക്കുന്ന യാഥാർഥ്യങ്ങൾ ഇത്തരം പ്രഖ്യാപനങ്ങളെ അവിശ്വസിക്കാനാവും അവരെ പ്രേരിപ്പിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനയും പുതിയ നികുതി നിർദേശങ്ങളും ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നതു കർഷകരെയും സാധാരണക്കാരെയുമാണ്. കാരണം, അവരുടെ വരുമാനം വർധിക്കുന്നില്ലെന്നു മാത്രമല്ല, കുറഞ്ഞുവരുകയും ചെയ്യുന്നു. കൃഷിക്കാരുടെ ഉത്പാദനച്ചെലവു വർധിക്കുന്നു. വായ്പകൾ തിരിച്ചടയ്ക്കാനാവാത്ത സ്ഥിതി സംജാതമാവുന്നു.
കേരളത്തിൽ നെല്ല്, തെങ്ങ്, റബർ തുടങ്ങി ഒട്ടെല്ലാ വിളകളെയും ഉത്പന്ന വിലയിടിവു സാരമായി ബാധിച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ഉത്പന്ന വിലയിടിവിന്റെ ഏറ്റവും വലിയ ആഘാതം നേരിടുന്ന വിഭാഗം റബർ കർഷകരാണ്. സംസ്ഥാനത്തെ റബർ കർഷകരിൽ 90 ശതമാനവും ചെറുകിട-നാമമാത്ര കർഷകരാണ്. റബർ ഉത്പാദനം നന്നേ കുറഞ്ഞതുമൂലം ഇപ്പോൾ നേരിയ വിലവർധനയുണ്ടായിട്ടുണ്ടെങ്കിലും ഉത്പാദനച്ചെലവിനേക്കാൾ ഏറെ താഴെയാണിപ്പോഴും വില. 2016ലെ കണക്കനുസരിച്ച് റബർ ഉത്പാദനച്ചെലവു കിലോഗ്രാമിന് 172 രൂപയാണ്. റബർ ബോർഡ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയിട്ടുള്ളതാണിത്. ഇന്നലെ കോട്ടയം വിപണിയിൽ ആർഎസ്എസ് 4ന് 144.50 രൂപയും ആർഎസ്എസ് 5ന് 142.50 രൂപയുമായിരുന്നു വില. അൺഗ്രേഡഡിനു 125 രൂപയും. വ്യാപാരികളുടെ വിലയാണിത്. റബർ ബോർഡ് വില ആർഎസ്എസ് 4ന് 148.50 രൂപയും ആർഎസ്എസ് 5ന് 146.50 രൂപയുമാണ്. പക്ഷേ ഇതിലും താഴെയാണു കർഷകർക്കു ലഭിക്കുക. നൂറു രൂപയിൽ താഴേക്കു കൂപ്പുകുത്തിയ റബർ വിലയാണ് ഇപ്പോൾ ഈ നിരക്കിലെത്തിയിരിക്കുന്നത്. എന്നിട്ടും മൂന്നു വർഷം മുന്പു റബർ ബോർഡ് കണക്കാക്കിയ ഉത്പാദനച്ചെലവിനൊപ്പം പോലും എത്തിയിട്ടില്ല വിലനിലവാരം.
റബറിന്റെ ന്യായവില 258 രൂപയാക്കണമെന്നു റബർ ഉത്പാദനമേഖലയിലെ കർഷകരുടെ കൂട്ടായ്മയായ കൺസോർഷ്യം ഓഫ് റബർ ഗ്രോവേഴസ് ഓർഗനൈസേഷൻ ആവശ്യപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. കർഷക വരുമാനം കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനംപോലെ ഇരട്ടിയായില്ലെങ്കിലും പിടിച്ചുനിൽക്കാൻ ഇത്രയെങ്കിലും ആവശ്യമാണ്. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു പലതും ചെയ്യാനാവും, മനസുണ്ടെങ്കിൽ.
വിലസ്ഥിരതാ പദ്ധതി യഥാവിധി പ്രവർത്തിക്കുന്നില്ല. കുടിശിക കുന്നുകൂടി. കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കാൻപോലും കേന്ദ്രം തയാറാവുന്നില്ല. മറ്റു പല വിളകളുടെയും കാര്യത്തിൽ കാലാനുസൃതമായി ചെറിയ വർധനയെങ്കിലും കുറഞ്ഞ താങ്ങുവിലയിൽ വരുത്തുന്നുണ്ടെങ്കിലും റബറിനെ അവിടെയും മാറ്റിനിർത്തുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലെങ്ങോ നിശ്ചയിച്ചതാണു കുറഞ്ഞ താങ്ങുവിലയായ 32 രൂപ. ഇപ്പോഴത്തെ സ്ഥിതിയിൽ 150 രൂപയെങ്കിലും കുറഞ്ഞ താങ്ങുവില നിശ്ചയിക്കാൻ സാധിക്കുന്നില്ലെങ്കിൽ സർക്കാർ കർഷകരെ സഹായിക്കുമെന്നു പറയുന്നതിൽ എന്തർഥമാണുള്ളത്?
റബർ ഇറക്കുമതിയിനത്തിൽ കിട്ടുന്ന നികുതി വരുമാനത്തിൽ ചെറിയൊരു ശതമാനം ഉപയോഗിച്ചാൽ ഇതു സാധിക്കും. അഞ്ചും ആറും ലക്ഷം ടൺ റബറാണിപ്പോൾ പ്രതിവർഷം ഇറക്കുമതി ചെയ്യുന്നത്. ഇരുപത്തഞ്ചു ശതമാനം ഇറക്കുമതി നികുതിയും പത്തു ശതമാനം മറ്റു നികുതികളും അതിൽനിന്നു കിട്ടുന്നുണ്ട്. ഈ വരുമാനത്തിന്റെ ഒരംശം കർഷകർക്കു കൈത്താങ്ങാകാൻ ഉപയോഗിച്ചുകൂടേ? ഒട്ടുപാൽ വിറ്റു വീട്ടുചെലവു നടത്താമെന്നു കരുതിയാൽ ചെറുകിട കർഷകർക്ക് അവിടെയും ചൂഷണം. വെള്ളക്കിഴിവെന്നൊക്കെ പറഞ്ഞു വിപണിവിലയിലും തീരെ താഴ്ത്തിയാണു പലരും ഒട്ടുപാൽ വാങ്ങുന്നത്.
അസംസ്കൃതവസ്തുവെന്ന നിലയിൽ റബറിന്റെ ആവശ്യം വർധിച്ചുവരുമെന്നും അതുകൊണ്ടു റബർ കൃഷിയെക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ടെന്നും റബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ പറഞ്ഞു. പക്ഷേ, ദീർഘകാലമായി യാഥാർഥ്യങ്ങൾ കാണുന്ന കർഷകർക്ക് ഇതു വിശ്വസിക്കാൻ പ്രയാസം. റബറിന്റെ ആഭ്യന്തര ഉപയോഗം ഗണ്യമായി വർധിച്ചിട്ടുണ്ട്. ടയർ കന്പനികളും മറ്റും വൻലാഭം കൊയ്യുന്നത് അതുകൊണ്ടാണല്ലോ. പക്ഷേ, കർഷകർക്ക് എന്തു മെച്ചം? വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ ഉത്പാദനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിൽ ഉത്പാദനം പിന്നോട്ടാണ്. ഇവിടെ ആവർത്തനക്കൃഷിക്കും മറ്റും മുന്പത്തേതുപോലെ സഹായം ലഭ്യമല്ല. പലർക്കും സബ്സിഡി കുടിശികയാണ്. പുതുതായി സബ്സിഡി ലഭിക്കുന്നില്ല. റബർ മേഖലയോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനാ മനോഭാവം ഇത്തവണത്തെ കേന്ദ്രബജറ്റിലും പ്രതിഫലിച്ചു. റബർ ബോർഡിനുള്ള വിഹിതത്തിൽ കുറവുണ്ടായി.
സംസ്ഥാന സർക്കാരിന്റെ കർഷകപെൻഷൻ അർഹരായ പല റബർ കർഷകർക്കും കിട്ടുന്നില്ല. അറുപതു വയസു കഴിഞ്ഞവരുടെ പെൻഷനുവേണ്ടിയുള്ള അപേക്ഷകൾ വിവിധ കൃഷിഭവനുകളിൽ കെട്ടിക്കിടക്കുകയാണ്. ഇക്കാര്യത്തിൽ കൃഷിമന്ത്രി നേരിട്ട് ഇടപെടണം.
റബർത്തടി വിപണനരംഗത്ത് ഇടനിലക്കാരുടെയും ബ്ലേഡുകാരുടെയും വാഴ്ചയാണ്. ഇതുമൂലം യഥാർഥ വിലയുടെ പകുതിപോലും കർഷകന്റെ കൈയിൽ കിട്ടില്ല. ഇടനിലക്കാരുടെ ഇടപെടൽ അവസാനിപ്പിച്ചു പരമാവധി വില കർഷകർക്കു ലഭ്യമാക്കാൻ എന്തെങ്കിലുമൊരു സംവിധാനം സർക്കാർ തലത്തിലോ കർഷകസംഘങ്ങളുടെ നേതൃത്വത്തിലോ ഉണ്ടാകേണ്ടിയിരിക്കുന്നു. ടയർ നിർമാണകന്പനി ഉൾപ്പെടെ പല പദ്ധതികളും സംസ്ഥാന സർക്കാരും കർഷക കൂട്ടായ്മകളും ആലോചിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. ഏറ്റവുമൊടുവിൽ ഇന്റഗ്രേറ്റഡ് റബർ ഫാർമർ പ്രൊഡ്യൂസർ കന്പനി എന്ന പേരിൽ റബർ കർഷകരുടെ വ്യവസായകന്പനിക്കു രൂപം കൊടുത്തിരിക്കയാണ്. കാർഷിക, വ്യവസായ മേഖലകളിലെ പ്രമുഖരുടെയും പരിചയസന്പന്നരുടെയും നേതൃത്വത്തിലുള്ള ഈ കന്പനി വിഭവസമാഹരണ യജ്ഞത്തിലാണ്. സർക്കാരിന് ഇവരെ സഹായിക്കാനാവും. മുൻ അനുഭവങ്ങൾ കർഷകർക്ക് ആവേശം നൽകുന്നതല്ലെങ്കിലും കർഷകരും സർക്കാരും ഇത്തരം പരിശ്രമങ്ങൾക്ക് ആത്മാർഥമായ സഹകരണം നൽകിയാൽ ഫലമുണ്ടാകും. ഏതായാലും കർഷകരുടെ ഭാഗത്തുനിന്നുതന്നെ വലിയൊരു മുന്നേറ്റമുണ്ടായാലേ റബർ കൃഷിയുടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു ചെറിയ പരിഹാരമെങ്കിലുമുണ്ടാകൂ. കുറഞ്ഞ താങ്ങുവില, വിലസ്ഥിരതാ പദ്ധതി, അറുപതു വയസു കഴിഞ്ഞ കർഷകർക്കു പെൻഷൻ, റബർത്തടി വില്പനയിലെ പ്രശ്നങ്ങൾക്കു പരിഹാരം എന്നിവയെല്ലാം സർക്കാരിന്റെ സജീവമായ ഇടപെടലിലൂടെ ഉണ്ടാകേണ്ടതാണ്.
റബർ കർഷകർക്ക് എവിടെ ആശ്വാസം?
12:12 AM Jul 20, 2019 | Deepika.com