ചാരവൃത്തി ആരോപിച്ചു പാക്കിസ്ഥാൻ തടവിലാക്കുകയും പിന്നീട് അവിടത്തെ സൈനികകോടതി കുറ്റം വിധിക്കുകയും ചെയ്ത കുൽഭൂഷൻ യാദവ് എന്ന ഇന്ത്യൻ പൗരന്റെ വധശിക്ഷ തടഞ്ഞ ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ത്യക്ക് അഭിമാനവും ആശ്വാസവും പകരുന്നു. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര കോടതി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടെങ്കിലും കുൽഭൂഷണെ മോചിപ്പിക്കാൻ നിർദേശിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കുൽഭൂഷൺ ചാരവൃത്തി നടത്തിയതിനു യാതൊരു തെളിവും ഹാജരാക്കാൻ പാക്കിസ്ഥാനു കഴിഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര കോടതി വ്യക്തമാക്കി. വിയന്ന കൺവൻഷന്റെ 36-ാം വകുപ്പ് പാക്കിസ്ഥാൻ ലംഘിച്ചുവെന്നും കോടതി നിരീക്ഷിച്ചു. തുടർ നിയമനടപടികളിൽ കുൽഭൂഷണു നയതന്ത്ര സഹായം അനുവദിക്കാനും കോടതി ഉത്തരവായി. ഏറെ ആശ്വാസകരമാണ് ഈ വിധിയെങ്കിലും കുൽഭൂഷന്റെ മോചനത്തിനും ഇന്ത്യയിലേക്കുള്ള മടക്കത്തിനും ഇനിയും ചില കടന്പകൾകൂടി കടക്കേണ്ടതുണ്ട്. ഉഭയകക്ഷിതലത്തിൽ അതു കൂടുതൽ വേഗത്തിൽ സാധിക്കുമെന്നു പ്രതീക്ഷിക്കാം. അന്താരാഷ്ട്ര കോടതിയുടെ വിധിയെ മാനിക്കുമെന്നു പാക്കിസ്ഥാൻ പ്രതികരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര കോടതിയുടെ ദീർഘമായ വിധിന്യായത്തിൽ ഇന്ത്യ നിരത്തിയ വാദമുഖങ്ങളുടെ സാധുതയും പാക്കിസ്ഥാന്റെ മറുവാദങ്ങളിലെ പൊള്ളത്തരവും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ശരാശരി നിലവാരം പോലുമില്ലാത്ത വിചാരണയിലൂടെ പാക്കിസ്ഥാനിലെ പട്ടാളക്കോടതി എടുത്ത തീരുമാനം നിയമവിരുദ്ധമാണെന്നു ഹേഗിലെ കോടതിയിൽ ഇന്ത്യക്കുവേണ്ടി ഹാജരായ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവേ ചൂണ്ടിക്കാട്ടിയിരുന്നു. കുൽഭൂഷൺ യാദവ് ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടതിനു തെളിവില്ല. ഭീഷണിപ്പെടുത്തിയായിരന്നു കുറ്റസമ്മതമൊഴി പാക്കിസ്ഥാൻ വാങ്ങിയത്. ഇന്ത്യക്കെതിരേ പ്രചാരണത്തിന് അവർ ഇത് ഉപയോഗിക്കുകയും ചെയ്തു.
നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനായ കൂൽഭൂഷനെ 2016 മാർച്ചിലാണു ചാരപ്രവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇറാനിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കുന്പോൾ ബലൂചിസ്ഥാനിൽവച്ച് അറസ്റ്റിലായെന്നാണു പാക്കിസ്ഥാൻ അവകാശപ്പെട്ടത്. എന്നാൽ ഇറാനിൽനിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യ കരുതുന്നു. വളരെ മോശമായാണു പാക്കിസ്ഥാൻ കുൽഭൂഷനോടു പെരുമാറിയത്. വിചാരണയ്ക്കുവിധേയനായ അദ്ദേഹത്തിനു നയതന്ത്ര സഹായം ലഭ്യമാക്കാൻ പോലും പാക്കിസ്ഥാൻ തയാറായില്ല. നിരന്തരമായ സമ്മർദങ്ങളുടെ ഫലമായി അദ്ദേഹത്തെ തടവറയിൽ സന്ദർശിക്കാൻ അമ്മയെയും ഭാര്യയെയും അനുവദിച്ചെങ്കിലും ആ അവസരത്തിലും വളരെ മോശമായ നിലപാടായിരുന്നു പാക്കിസ്ഥാന്റേത്. തന്റെ ഭാര്യയോടും അമ്മയോടുമൊപ്പമെത്തിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കുൽഭൂഷൺ കുറ്റപ്പെടുത്തുന്നതായി ഒരു വീഡിയോ ദൃശ്യം പാക്കിസ്ഥാൻ പ്രചരിപ്പിച്ചു. ഇങ്ങനെയൊരു രംഗം കുൽഭൂഷനെ ഭീഷണിപ്പെടുത്തി ചമച്ചതാണെന്നും വീഡിയോയ്ക്കു യാതൊരു വിശ്വാസ്യതയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇതിനിടെ കൂടുതൽ കുറ്റങ്ങൾ ചാർത്തി കുൽഭൂഷനെതിരേയുള്ള കേസ് ബലപ്പെടുത്താനുള്ള ശ്രമവും പാക്കിസ്ഥാൻ നടത്തി. ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങൾ അദ്ദേഹത്തിന്റെമേൽ കെട്ടിവച്ചു. തെറ്റായ പല പ്രചാരണങ്ങളും അഴിച്ചുവിട്ടു.
അന്താരാഷ്ട്ര കോടതിയിലെ 16 ജഡ്ജിമാരിൽ 15 പേരും ഈ കേസിൽ ഒരേ നിലപാടാണു സ്വീകരിച്ചതെന്നതു നമ്മുടെ വാദമുഖങ്ങളുടെ ന്യായം കൂടുതൽ ബോധ്യപ്പെടുത്തുന്നു. പാക്കിസ്ഥാനിൽനിന്നുള്ള ജഡ്ജി മാത്രമാണു വിയോജിപ്പു രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ലോകരാഷ്ട്രങ്ങൾ അംഗീകരിക്കേണ്ടതാണെങ്കിലും വിധി നടപ്പാക്കാനുള്ള അധികാരം ഈ കോടതിക്കില്ല. പുനർവിചാരണ നടത്തണമെന്ന നിർദേശം പാക്കിസ്ഥാൻ എങ്ങനെയാണു നടപ്പാക്കുന്നതെന്നതു പ്രധാനമാണ്. സൈനികകോടതി തന്നെയാവുമോ റിവ്യൂ നടത്തുക, അതോ പാക് സുപ്രീംകോടതിക്കു കേസ് വിടുമോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. ഏതായാലും പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ അവിടത്തെ സിവിൽ ഭരണകൂടത്തിന് ലോകരാഷ്ട്രങ്ങളുടെ, വിശിഷ്യ അമേരിക്കയുടെ, നിലപാടുകൾക്കു വിരുദ്ധമായി ഏറെ മുന്നോട്ടുപോകാനാവില്ല. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയിദിനെ പാക്കിസ്ഥാൻ ഇന്നലെ അറസ്റ്റ് ചെയ്തു. ഏറെക്കാലമായി പാക്കിസ്ഥാനിൽ സ്വതന്ത്രമായി വിഹരിച്ചിരുന്ന ഇയാളെ പിടികൂടിയത് അമേരിക്കയുടെ സമ്മർദ്ദത്തെത്തുടർന്നാണ്.
പാക്കിസ്ഥാനുമായി നല്ല ബന്ധം പുലർത്തിപ്പോന്ന അമേരിക്ക പാക്കിസ്ഥാൻ ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന നയം പിന്തുടരുന്നതിന്റെ പേരിൽ ഇപ്പോൾ കടുത്ത നിലപാടിലാണ്. പാക്കിസ്ഥാനുള്ള സാന്പത്തിക, സൈനിക സഹായങ്ങളിൽ അമേരിക്ക ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന പാക്കിസ്ഥാന് ഈ നിയന്ത്രണങ്ങൾ കൂടുതൽ വിഷമങ്ങളുണ്ടാക്കുന്നു.
പുൽവാമ ആക്രമണത്തിനുശേഷം ഇന്ത്യ-പാക് ബന്ധത്തിൽ വലിയ വിള്ളലാണുണ്ടായിരിക്കുന്നത്. ചർച്ചകൾ നിർത്തിവച്ചിരിക്കുന്നു. പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ അധികാരമേറ്റ ആദ്യനാളുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചന നൽകിയെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഇനി ഇമ്രാൻ മയപ്പെട്ടാലും പാക്കിസ്ഥാനിലെ സൈനിക നേതൃത്വം എന്തു നിലപാടു സ്വീകരിക്കുമെന്ന കാര്യം പ്രധാനമാണ്. സമീപകാല സംഭവങ്ങൾ പലതും പാക്കിസ്ഥാനിൽ സൈന്യത്തിന്റെ പ്രാമുഖ്യത്തിന് അടിവരയിടുന്നതാണ്.
നാലര മാസത്തെ ഇടവേളയ്ക്കു ശേഷം പാക് വ്യോമമേഖല ഇന്ത്യൻ വിമാനങ്ങൾക്കു തുറന്നു കൊടുത്ത വാർത്ത വന്ന ദിവസം തന്നെയാണു കുൽഭൂഷൺ കേസിൽ ഇന്ത്യക്കനുകൂലമായ വിധിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 26നു പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഭീകര താവളങ്ങൾക്കു നേരേ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനെത്തുടർന്നാണു പാക് വ്യോമമേഖല ഇന്ത്യൻ വിമാനങ്ങൾക്കു നിഷേധിച്ചത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ഇന്ത്യൻ വിമാനയാത്രക്കാർക്ക് ഇതു വലിയ സമയനഷ്ടവും സാന്പത്തിക നഷ്ടവും ഉളവാക്കിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ പാക് ഭരണകൂടം കുൽഭൂഷന്റെ കാര്യത്തിൽ ധീരമായൊരു രാഷ്ട്രീയ തീരുമാനം എടുക്കുമോ എന്നാണറിയേണ്ടത്. അഭിനന്ദൻ വർധമാന്റെ കാര്യത്തിൽ അന്താരാഷ്ട്ര സമ്മർദം ഏറെയുണ്ടായിരുന്നെങ്കിലും ഇമ്രാൻ ഖാന്റെ നിലപാട് അഭിനന്ദിന്റെ മോചനത്തിനു വേഗം കൂട്ടിയല്ലോ. ഹേഗിലെ വിധി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നു പ്രത്യാശിക്കാം.
കുൽഭൂഷൺ കേസിലെ ഇന്ത്യയുടെ വിജയം
11:50 PM Jul 17, 2019 | Deepika.com