എന്താണു നമ്മുടെ സർവകലാശാലകളിലും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ തൊഴിലവസരങ്ങൾ കൈകാര്യം ചെയ്യുന്ന കേരള പബ്ലിക് സർവീസ് കമ്മീഷനിലും നടക്കുന്നത്? വിശ്വസിക്കാൻ പ്രയാസമുള്ള പല കാര്യങ്ങളുമാണു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് കാന്പസിൽ വിദ്യാർഥിക്കു കുത്തേറ്റ സംഭവത്തെത്തുടർന്നു പുറത്തുവന്നിരിക്കുന്നത്. കുത്തുകേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നു കേരള സർവകലാശാലയുടെ ഉത്തരക്കടലാസു ഷീറ്റുകളുടെ കെട്ടുകൾ പോലീസ് കണ്ടെടുത്തു. ഇയാളും പല സുഹൃത്തുക്കളും ഈ കെട്ടുകളിൽനിന്നുള്ള ഷീറ്റുകളിലാണു പരീക്ഷകൾ എഴുതിക്കൊണ്ടിരുന്നത് എന്നുവേണം കരുതാൻ. മാത്രമല്ല, പിഎസ്സി നടത്തിയ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയതും ഇയാൾ! ഇവരൊക്കെ പോലീസിൽ വന്നാൽ എന്താകും സ്ഥിതി എന്നു ചോദിക്കുന്നതു മന്ത്രി ജി. സുധാകരൻ. ഈ ചോദ്യം സമാധാനകാംക്ഷികളുടെയെല്ലാം ചോദ്യംതന്നെ.
ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നു കെട്ടുകണക്കിനാണു സർവകലാശാലാ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തത്. കൂട്ടത്തിൽ സർവകലാശാലാ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും ഉണ്ടായിരുന്നു. സർവകലാശാലയിൽനിന്ന് ഇത്തരമൊരു സീൽ നഷ്ടപ്പെട്ടിട്ടില്ലെന്നാണു വൈസ് ചാൻസലർ പറയുന്നത്. എങ്കിൽ കഠാരക്കാരൻ വിദ്യാർഥിനേതാവു നിർമിച്ചെടുത്തതാവും സീൽ. പിഎസ്സി നടത്തിയ പരീക്ഷയിൽ 78.33 ശതമാനം മാർക്ക് ലഭിച്ചതിനു പുറമേ സ്പോർട്സ് വെയിറ്റേജായി 13.58 മാർക്കും ശിവരഞ്ജിത്തിനു കിട്ടിയിരിക്കുന്നു. മൊത്തം 91.91 മാർക്ക് വാങ്ങി റാങ്ക് ലിസ്റ്റിൽ ഒന്നാമൻ!
കഷ്ടപ്പെട്ടു പഠിച്ചു സർവകലാശാലാ പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയവരും പിഎസ്സി പരീക്ഷ വളരെ നന്നായി എഴുതിയവരും മറ്റും റാങ്ക് ലിസ്റ്റിൽ പിന്നോക്കം പോകുന്നതിൽ ഇപ്പോൾ അദ്ഭുതമൊന്നും തോന്നുന്നില്ല. സംസ്ഥാനത്തെ സർവകലാശാലകളിൽനിന്ന് ഉയർന്ന മാർക്ക് വാങ്ങുന്നവർ ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും അപഹസിക്കപ്പെട്ടാൽക്കൂടി അദ്ഭുതമില്ല.
ഇത്തരമൊരു സാഹചര്യത്തിന് ഉത്തരവാദികൾ തട്ടിപ്പുകാരായ വിദ്യാർഥികളും ഉദ്യോഗാർഥികളും മാത്രമല്ല, അവർക്കു പിന്തുണയും സംരക്ഷണവും നൽകുന്ന രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയജ്വരം ബാധിച്ച അധ്യാപകരും ഉദ്യോഗസ്ഥരും കൂടിയാണ്. യൂണിവേഴ്സിറ്റി കോളജിലെ അക്രമികൾക്കു പ്രാദേശിക പാർട്ടിനേതൃത്വം നൽകുന്ന സംരക്ഷണം പകൽപോലെ വ്യക്തമാണ്. യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയും കോളജിൽ മൂന്നു ദശാബ്ദമായി എസ്എഫ്ഐ യൂണിറ്റ് ഓഫീസായി ഉപയോഗിച്ചുവരുന്ന മുറിയുമൊക്കെ രാഷ്ട്രീയ പിൻബലത്തിന്റെ മുദ്രകളാണ്. യൂണിറ്റ് ഓഫീസായി പ്രവർത്തിച്ചിരുന്ന മുറിയിൽനിന്ന് സീരിയൽ നന്പരിട്ട സർവകലാശാലാ ഉത്തരക്കടലാസുകൾ ഇന്നലെ കണ്ടെടുത്തു.
കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകന്റെ ഔദ്യോഗിക സീലും. ചോദ്യപേപ്പറുകൾ മൊബൈലിൽ പകർത്തുക, പുറത്തെത്തിക്കുന്ന ഉത്തരപേപ്പറുകളിൽ ഉത്തരമെഴുതി അകത്തെത്തിക്കുക തുടങ്ങിയ നെറികെട്ട പരീക്ഷാ ക്രമക്കേടുകൾക്ക് അധ്യാപകരുടെകൂടി ഒത്താശയുണ്ടെന്നു വ്യക്തം. ക്രമക്കേടുകൾ കോളജിൽ ഒതുങ്ങാതെ സർവകലാശാലാ തലംവരെ നീണ്ടതാകാം. ഒരു സർവകലാശാലാ പരീക്ഷ കഴിയുന്പോൾ ബാക്കിവരുന്ന ഉത്തരക്കടലാസുകൾ എണ്ണിത്തിട്ടപ്പെടുത്തി സൂക്ഷിക്കുകയും അതിന്റെ കണക്ക് സർവകലാശാലയെ അറിയിക്കുകയും ചെയ്യണമെന്നു നിബന്ധനയുണ്ട്. അങ്ങനെയുള്ള ഷീറ്റുകൾ കുറെ വിദ്യാർഥികളുടെ വീടുകളിലും കോളജിലെ യൂണിറ്റ് കമ്മിറ്റി ഓഫീസിലുമൊക്കെ എത്തുന്നത് ഉദ്യോഗസ്ഥരാരും അറിയാതെയാണോ?
യൂണിവേഴ്സിസിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കൾ നടത്തുന്ന നിയമലംഘനങ്ങൾക്കും അക്രമങ്ങൾക്കും പിന്തുണ നൽകുന്നത് ഇടത് അധ്യാപക സംഘടനയിലെ അംഗങ്ങളാണെന്നു കോളജിലെ മുൻ വനിതാ പ്രിൻസിപ്പൽ ഡോ. മോളി മെഴ്സലിൻ പറയുകയുണ്ടായി. കോളജ് മോശമായിട്ടുണ്ടെങ്കിൽ അതിനുത്തരവാദികൾ ചില അധ്യാപകരാണെന്നും ഈ മുൻ പ്രിൻസിപ്പൽ പറഞ്ഞു.
വിദ്യാർഥിരാഷ്ട്രീയത്തിന്റെ വ്രണങ്ങൾ ബാധിച്ച കോളജുകൾ കേരളത്തിൽ പലതുണ്ട്. എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യു എന്ന വിദ്യാർഥി കുത്തേറ്റു മരിച്ചത് ഒരു വർഷം മുന്പാണ്. പാലക്കാട് വിക്ടോറിയ കോളജിൽ വനിതാ പ്രിൻസിപ്പൽ റിട്ടയർ ചെയ്ത ദിവസം അവർക്കു കുഴിമാടം തീർത്തു നിന്ദിച്ചതും മഹാരാജാസിൽ വനിതാ പ്രിൻസിപ്പലിന്റെ കസേരയ്ക്കു തീയിട്ടതും മാന്നാനം കെ.ഇ. കോളജിലും നാട്ടകം ഗവൺമെന്റ് കോളജിലുമുൾപ്പെടെ പലേടത്തും അതിക്രമങ്ങൾ നടത്തിയതും വിദ്യാർഥിരാഷ്ട്രീയക്കാരുടെ സാംസ്കാരിക നിലവാരത്തിന്റെ അടയാളമാണ്.
യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ ഒന്നാം പ്രതി സിവിൽ പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമനെങ്കിൽ രണ്ടാം പ്രതിക്ക് 28-ാം റാങ്ക് ഉണ്ട്. യൂണിവേഴ്സിറ്റി കോളജിലെ തന്നെ മറ്റൊരു എസ്എഫ്ഐ നേതാവിന് ഈ ലിസ്റ്റിൽ രണ്ടാം റാങ്ക്. കുത്തുകേസ് ഉണ്ടായതുകൊണ്ടു മാത്രമാണ് ഈ റാങ്ക് വിപ്ലവം പുറത്തുവന്നിരിക്കുന്നത്. അല്ലായിരുന്നില്ലെങ്കിൽ ഒരുപക്ഷേ, ശിവരഞ്ജിത്തും നേരത്തേ ഒരു പോലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയായ നസീമുമൊക്കെ അധികം വൈകാതെ പോലീസ് യൂണിഫോമിൽ സേവനത്തിനെത്തിയേനേ. പിഎസ്സി പരീക്ഷയിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും സംശയമുള്ളവർക്ക് എല്ലാ രേഖകളും പരിശോധിക്കാമെന്നുമാണു പിഎസ്സി ചെയർമാൻ പറയുന്നത്. സംശയമുണ്ടാകാത്തവിധം രേഖകളെല്ലാം ശരിയാക്കിയാകുമല്ലോ കാര്യങ്ങളൊക്കെ നടത്തിയിട്ടുള്ളത്. പിഎസ്സിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യരുതെന്നു പറയുന്ന ചെയർമാൻ ആദ്യം കാര്യങ്ങൾ സുതാര്യമായും സത്യസന്ധമായും ആണോ നടക്കുന്നതെന്ന് ഉറപ്പുവരുത്തട്ടെ.
മികച്ച സേവന-വേതന വ്യവസ്ഥകളുള്ള സർക്കാർ ജോലി ലക്ഷക്കണക്കിനു ചെറുപ്പക്കാരുടെ സ്വപ്നമാണ്. പിഎസ്സി കോച്ചിംഗ് ക്യാന്പുകളിലെ തിരക്കുതന്നെ അതിനു തെളിവ്. പിഎസ്സിയിലെ അംഗത്വവും രാഷ്ട്രീയ വീതംവയ്പാണ്. യുപിഎസ്സിക്കുപോലുമില്ലാത്തത്ര അംഗസംഖ്യയാണു കേരള പിഎസ്സിക്കുള്ളത്. ഓരോ അംഗവും ലക്ഷം രൂപയ്ക്കുമേൽ പ്രതിഫലവും ആനുകൂല്യങ്ങളും വാങ്ങുന്നു.
വിജ്ഞാനകേന്ദ്രങ്ങളും സാംസ്കാരിക സ്ഥാപനങ്ങളുമായി സമൂഹം കാണുന്ന സർവകലാശാലകളും കോളജുകളും, സുതാര്യമായ നടപടിക്രമങ്ങളിലൂടെ ഉദ്യോഗാർഥികൾക്കു നിയമനങ്ങൾ നൽകേണ്ട പിഎസ്സിയുമൊക്കെ അവിശ്വാസത്തിന്റെയും അഴിമതിയുടെയും ചെളിക്കുണ്ടിൽ പതിക്കുന്പോൾ, നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞതുപോലെ, ലജ്ജിച്ചു പാതാളത്തോളം തലതാഴ്ത്തുകയേ നിവൃത്തിയുള്ളൂ.
ഉത്തരം മുട്ടുന്ന വിദ്യാഭ്യാസം, വിശ്വാസ്യത മങ്ങുന്ന പിഎസ്സി
11:19 PM Jul 15, 2019 | Deepika.com