ഭീകരപ്രവർത്തനങ്ങളും തീവ്രവാദവും രാജ്യത്തു വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ വലിയ തോതിലുള്ള ഭീകരാക്രമണഭീഷണി നിരന്തരം ഉണ്ടാകുന്നു. കേരളം ഇത്തരം ഭീഷണികളിൽനിന്നു താരതമ്യേന മുക്തമാണെന്നൊരു ചിന്ത മുന്പൊക്കെ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി അതല്ല. കേരളത്തിൽനിന്നു വിദേശങ്ങളിലേക്കു ഭീകരപ്രവർത്തനത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന പല റിപ്പോർട്ടുകൾ വന്നു. ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന മലയാളികളെക്കുറിച്ചുള്ള വാർത്തകളും വന്നു.
ഭീകര പ്രവർത്തനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നവരുടെ വലയിൽ വിദ്യാസന്പന്നർ വീഴാറുണ്ടായിരുന്നില്ല. എന്നാൽ, സ്ഥിതി മാറിയിട്ടുണ്ടെന്നത് ആശങ്ക വർധിപ്പിക്കുന്നു. തീവ്രവാദികളുടെയും ഭീകരരുടെയും സ്വാധീനം ഏറിയിട്ടുള്ളതായി കരുതണം. കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീഷണി ഗൗരവത്തിലുള്ളതാണെന്ന റിപ്പോർട്ട് ദീപിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. കേരളം ഉൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിനു സാധ്യതയുള്ളതായി ചില അന്താരാഷ്ട്ര ഏജൻസികൾ അടുത്തകാലത്തു മുന്നറിയിപ്പു നൽകിയതാണ്. ഇതേത്തുടർന്നു കേരളത്തിന്റേതുൾപ്പെടെയുള്ള തീരദേശത്തു നിരീക്ഷണം ശക്തിപ്പെടുത്തി. ശ്രീലങ്കയിൽ കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നു കേരളത്തിലും ജാഗ്രതയുടെ ആവശ്യം വ്യക്തമായിരുന്നു. കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും തീരത്തു കർശന നിരീക്ഷണം നടത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികൾക്കും കടലോര ജാഗ്രതാ സമിതികൾക്കും പോലീസും തീരസംരക്ഷണസേനയും മുന്നറിയിപ്പു നൽകുകയും ചെയ്തു.
പതിനഞ്ച് ഐഎസ് ഭീകരർ ശ്രീലങ്കയിൽനിന്നു ബോട്ടുകളിൽ കേരള തീരത്തേക്കു തിരിച്ചിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണു കഴിഞ്ഞ മേയ് അവസാനം സുരക്ഷാസന്നാഹങ്ങൾ ശക്തിപ്പെടുത്തിയത്. വിവിധ സുരക്ഷാ ഏജൻസികളുമായി ഡിജിപി ഈ വിഷയം ചർച്ച ചെയ്തു. അതിനുശേഷവും ജാഗ്രത വർധിപ്പിക്കണമെന്ന മുന്നറിയിപ്പ് സുരക്ഷാ ഏജൻസികളിൽനിന്നുണ്ടാകുന്പോൾ അതിന്റെ ഗൗരവം പൂർണമായി ഉൾക്കൊള്ളണം.
ശ്രീലങ്കയിലെ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ടു ചാവക്കാടു സ്വദേശി അറസ്റ്റിലായി. ശ്രീലങ്കൻ സ്ഫോടനത്തിന്റെ ആസൂത്രകനെന്നു കരുതുന്ന സുഫ്രാൻ ഹാഷിം രണ്ടു തവണ കേരളത്തിൽ വന്നിരുന്നതായി അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേറുകളിൽ ചിലർ പരിശീലനത്തിനും മറ്റുമായി കേരളത്തിൽ വന്നിരുന്നതായി ശ്രീലങ്കയിലെ സൈനികമേധാവിതന്നെ വെളിപ്പെടുത്തി. പാരീസിൽ നടന്ന സ്ഫോടന പരന്പരകളുടെ അന്വേഷണവുമായി ബന്ധപ്പെട്ടു ഫ്രഞ്ച് അന്വേഷണോദ്യോഗസ്ഥർ കേരളത്തിലെത്തി. 2007 ഡിസംബറിൽ വാഗമണിലെ കോലാഹലമേട്ടിൽ നിരോധിത സംഘടനയായ സിമി നടത്തിയ ക്യാന്പിന് ഐഎസ് ബന്ധമുണ്ടായിരുന്നു.
ഈ കേസിലെ 35 പ്രതികളിൽ നാലുപേർ മലയാളികളായിരുന്നു. കണ്ണൂരിലെ കനകമലയിലും ഐഎസ് ബന്ധമുള്ള ക്യാന്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങളും കേസുകളും ഇപ്പോൾ ഇന്റലിജൻസ് ഏജൻസികൾക്കു ലഭിക്കുന്ന വിവരങ്ങളുമായി ചേർത്തുവായിക്കുന്പോൾ കേരളം വളരെക്കൂടുതൽ ജാഗ്രത പുലർത്തണമെന്നു വ്യക്തമാണ്. ചെറിയ സംഭവങ്ങൾപോലും അവഗണിക്കാൻ പാടില്ല.
നെടുങ്കണ്ടം ചതുരംഗപ്പാറയിലെ പാറമടയിൽനിന്നു കഴിഞ്ഞദിവസം 800 ജലാറ്റിൻ സ്റ്റിക്കുകളും 200 ഡിറ്റനേറ്ററുകളും കടത്തിക്കൊണ്ടുപോയ സംഭവം നിസാരമായി കാണാനാവില്ല. ഭൂഗർഭത്തിലുള്ള ഗോഡൗണിന്റെ പൂട്ടു തകർത്താണു സ്ഫോടകവസ്തുക്കൾ മോഷ്ടിച്ചത്. ഇവ ഐഎസ് ഭീകരരുടെയോ മാവോയിസ്റ്റുകളുടെയോ കൈവശമെത്തിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കേണ്ടത്. സ്ഫോടകവസ്തുക്കൾ കാണാതായ വിവരം ക്വാറി ഉടമകൾ പോലീസിനെ അറിയിച്ചതിനെത്തുടർന്നു ഫോറൻസിക് വിദഗ്ധർ പരിശോധനകൾ നടത്തി. സംഭവം നടന്ന രാത്രിയിൽ അപരിചിതരായ ചിലർ ബൈക്കുകളിലും ജീപ്പിലും എത്തിയതായി സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ സംബന്ധിച്ച അന്വേഷണങ്ങളിൽ യാതൊരു തരത്തിലുള്ള അലംഭാവവും ഉണ്ടാവരുത്.
ഉഗ്ര സ്ഫോടനശേഷിയുള്ളതാണു ജലാറ്റിൻ സ്റ്റിക്കുകൾ. ക്വാറികളിൽ സ്ഫോടനം നടത്താനുപയോഗിക്കുന്ന കേബിളുകളും കാണാതായിട്ടുണ്ട്. സംഭവസ്ഥലത്തു ബൂട്ട് പ്രിന്റുകൾ കണ്ടെത്തി. വെടിമരുന്നു പൊതിഞ്ഞു സൂക്ഷിച്ച പേപ്പർ കഷണങ്ങൾ തമിഴ്നാടു വനമേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. മൂന്നു വർഷം മുന്പു പാന്പാടുംപാറയിൽനിന്നു മാവോയിസ്റ്റ് നേതാവിനെ പോലീസ് പിടികൂടിയിരുന്നു. പതിറ്റാണ്ടുകളായി രാജ്യത്ത് മാവോയിസ്റ്റ് തീവ്രവാദികൾ പ്രവർത്തിക്കുന്നുണ്ട്. ആദിവാസി, ഗോത്രവർഗ മേഖലകളും പിന്നോക്ക പ്രദേശങ്ങളുമാണ് അവരുടെ വിഹാരരംഗം. സാമൂഹികവും സാന്പത്തികവുമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജനസമൂഹങ്ങളിൽനിന്ന് അവർക്കു കിട്ടുന്ന സഹായത്തിനു പിന്നിലുള്ള സാമൂഹ്യാന്തരീക്ഷം സർക്കാർ മനസിലാക്കണം, പരിഹാരമാർഗങ്ങൾ കണ്ടെത്തണം. പട്ടിണിയും സാമൂഹ്യമായ അനീതികളുമാണ് ആ സാഹചര്യത്തിനു കാരണമെന്നത് അവഗണിക്കാനാവില്ല.
സ്ഫോടകവസ്തുക്കളുടെ ഉപയോഗത്തിനു കർശന നിയന്ത്രണം ഉണ്ടെങ്കിലും പാറമടയിൽനടന്ന മോഷണംപോലെ പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. വലിയതോതിലുള്ള മോഷണം മാത്രമേ ശ്രദ്ധിക്കപ്പെടൂ എന്നുവരും. ഭീകരവിരുദ്ധ സ്ക്വാഡ് പോലുള്ള സംവിധാനങ്ങൾ ലോക്കപ്പ് കേസിൽ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കു ലാവണമൊരുക്കാനാകരുത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെമാത്രമേ വരുംകാലങ്ങളൽ ഭീകരതയ്ക്കെതിരേ പോരാടാൻ സാധിക്കൂ.
സിറിയയിലും മറ്റും ഐഎസ് നിലനിൽപ്പിനായി പൊരുതുകയാണ്. ഭീകരതയ്ക്കെതിരേ ലോകമനഃസാക്ഷി ഉണരുന്നതു രാഷ്ട്രനേതാക്കൾക്കു കർശനനിലപാടു സ്വീകരിക്കാൻ ശക്തി പകരുന്നുണ്ട്. ചാവേറുകളാകാൻ ആളെ കിട്ടുന്ന പ്രസ്ഥാനങ്ങൾ ഇനിയും ലോകത്തിന് ഒരുപാടു ദ്രോഹങ്ങൾ ചെയ്തേക്കും.
എല്ലാവിധത്തിലുള്ള തീവ്രവാദവും ഭീകരതയും പരാജയപ്പെടണം. കേരളത്തിൽനിന്നുപോലും ചെറുപ്പക്കാർ ഇത്തരം പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത് എന്തകൊണ്ടെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. കുടുംബത്തോടൊപ്പം സമാധാനജീവിതം നയിക്കുന്നതിനാവശ്യമായ സാഹചര്യം അവർക്കുണ്ടാകണം. തൊഴിലും വരുമാനവും ഇതിനു പ്രധാനമാണ്. രഹസ്യാന്വേഷണ ഏജൻസികൾ ശാസ്ത്രീയമായ അന്വേഷണങ്ങളും വിലയിരുത്തലുകളുമാണു നടത്തേണ്ടത്. വർഗീയത, വിദ്വേഷം, സങ്കുചിത താത്പര്യങ്ങൾ എന്നിവ പുതിയ തലമുറയിലേക്കു പകർന്നുകൊടുക്കുന്ന സമകാലിക സാഹചര്യം മനുഷ്യനെ മനുഷ്യനിൽനിന്ന് അകറ്റും. സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സംസ്കാരമാണു നമ്മുടേതെന്നു വരുംതലമുറയ്ക്കു ബോധ്യപ്പെടുത്തിക്കൊടുക്കണം.
ഭീകര ഭീഷണി ഏറുന്നു; ജാഗ്രത അത്യാവശ്യം
12:31 AM Jul 15, 2019 | Deepika.com