കലാലയ രാഷ്ട്രീയത്തിന്റെ കാട്ടാളത്തത്തിന് ഒരു ഉദാഹരണംകൂടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇന്നലെ ഒരു വിദ്യാർഥിക്കു കത്തിക്കുത്തേറ്റു. കോളജ് കാന്റീനിലിരുന്നു വിദ്യാർഥി ഉച്ചത്തിൽ പാട്ടുപാടിയതാണത്രേ അക്രമികളെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ അതേ കോളജിലെ ആറ് എസ്എഫ്ഐ പ്രവർത്തകർക്കെതിരേ പോലീസ് വധശ്രമത്തിനു കേസെടുത്തു. ഇതിലൊരാൾ ആ കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ്.
കേരളത്തിന് അഭിമാനമായ ധാരാളം പ്രതിഭാശാലികളെ രൂപപ്പെടുത്തിയ കലാലയമാണിത്. അതിപ്രഗല്ഭരായ ധാരാളം അധ്യാപകർ അവിടെ പഠിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ധന്യമായൊരു അന്തരീക്ഷം ഈ കലാലയത്തിൽ ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ, രാഷ്ട്രീയം അവിടത്തെ അന്തരീക്ഷം പലപ്പോഴും മലീമസമാക്കുന്നു. വിദ്യാർഥി ആക്രമിക്കപ്പെട്ടതിൽ കോളജിലെ എസ്എഫ്ഐ പ്രവർത്തകരുൾപ്പെടെയുള്ളവർ പ്രതിഷേധിച്ചു. തങ്ങൾ എസ്എഫ്ഐക്കാരാണെന്നും പക്ഷേ തങ്ങൾ പിന്തുടരാനാഗ്രഹിക്കുന്ന കാന്പസ് രാഷ്ട്രീയം ഇതല്ലെന്നും വിദ്യാർഥികളിൽ ചിലർ മാധ്യമങ്ങളോടു പറഞ്ഞു. അക്രമങ്ങളിൽ താത്പര്യമില്ലാത്തവരാണു മിക്ക വിദ്യാർഥികളും. എന്നാൽ, കാന്പസ് ഗുണ്ടായിസത്തിന് അവസാനമില്ല. തങ്ങളെ പിന്തുണയ്ക്കുന്ന വിദ്യാർഥികളുടെ വികാരംപോലും മാനിക്കാതെ വിദ്യാർഥി സംഘടന ക്രിമിനൽ സംഘങ്ങളെ വളർത്തുകയാണോ?
യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ ഗുണ്ടായിസം ഇതാദ്യമല്ല. ഭരണ സിരാകേന്ദ്രത്തോടു ചേർന്നുകിടക്കുന്ന ഈ കലാലയത്തിൽ നടന്നിട്ടുള്ള അക്രമസംഭവങ്ങൾ നിരവധിയാണ്. യൂണിവേഴ്സിറ്റി കോളജ് കാന്പസ് അക്രമരാഷ്ട്രീയക്കാർ താവളമാക്കുന്നുവെന്ന ആരോപണം പലതവണ ഉണ്ടായിട്ടുണ്ട്. ഈയിടെ കാന്പസിൽ ഒരു വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചതു സഹപാഠികളായ എസ്എഫ്ഐക്കാരുടെ ശല്യം സഹിക്കാൻ വയ്യാതെയായിരുന്നുവത്രേ. ഇക്കാര്യം പൊതുസമൂഹത്തോടു തുറന്നുപറയാൻ ആ കുട്ടി ധൈര്യം കാട്ടി. പക്ഷേ, പല വിദ്യാർഥികൾക്കും അത്തരം ധൈര്യം ഉണ്ടായിരിക്കില്ല. ഇന്നലെ ഒരു സംഘം വിദ്യാർഥിനികൾ ധീരമായ പ്രതികരണത്തിനു തയാറായി. അതാണു സെക്രട്ടേറിയറ്റിനു മുന്നിൽ നാം കണ്ടത്. എസ്എഫ്ഐയും എബിവിപിയുമൊക്കെ കുത്തകയാക്കി വച്ചിരിക്കുന്ന കലാലയങ്ങളിൽ മറ്റൊരു വിദ്യാർഥിസംഘടനയും പ്രവർത്തിക്കേണ്ടെന്നും തങ്ങൾ പറയുന്നതു മാത്രം അവിടത്തെ വിദ്യാർഥികൾ ചെയ്താൽ മതിയെന്നും പറയുന്നതാണോ ജനാധിപത്യം?
കാന്പസിൽ പാട്ടുപാടിയ വിദ്യാർഥിയുടെ ഇടനെഞ്ചിലേക്കു കത്തി കയറ്റിയ ക്രിമിനലിനെ എങ്ങനെയാണു വിദ്യാർഥിനേതാവെന്നു വിളിക്കാനാവുക? ഈ കേസിൽ ഉൾപ്പെട്ട എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ട്രാഫിക് പോലീസുകാരനെ ഓടിച്ചിട്ടു മർദിച്ച കേസിലെ പ്രതിയാണ്. നേതാവാകാൻ വേണ്ട യോഗ്യതയെക്കുറിച്ചു പുതുതലമുറയ്ക്കു കിട്ടുന്ന സന്ദേശമാണിത്. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടുമെന്നു ദേശീയ പ്രസിഡന്റ് മാധ്യമങ്ങളോടു പറഞ്ഞുവെങ്കിലും സംസ്ഥാന നേതാക്കൾ അതു പൂർണമായി ശരിവച്ചിട്ടില്ല. പോലീസ് അന്വേഷണം നടക്കുന്നുവെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും കുറ്റവാളികളാണെങ്കിൽ നടപടി എടുക്കുമെന്നുമൊക്കെയുള്ള പതിവു പല്ലവിയാണു പല നേതാക്കളിൽനിന്നും വരുന്നത്. അതിലും കഷ്ടമാണ് ഇത്തരം ക്രിമിനലുകൾക്കു താങ്ങും തണലുമാകുന്ന മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ നിലപാട്. തങ്ങളൊന്നുമറിഞ്ഞില്ലെന്ന മട്ടിലാണു സെക്രട്ടേറിയറ്റിലും പാർട്ടി ഓഫീസിലുമൊക്കെയിരുന്നു ചില നേതാക്കളുടെ പ്രതികരണം. ഇന്നലെ കുത്തേറ്റ വിദ്യാർഥിയും അയാളുടെ പിതാവും ഇടതുപക്ഷ പ്രവർത്തകരാണെന്നുകൂടി ഓർക്കണം.
കോളജിലെ ഒരു വിദ്യാർഥി കുത്തേറ്റു വീണ സംഭവം അറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ കാന്പസിനു പുറത്താക്കാനായിരുന്നു പ്രിൻസിപ്പൽ-ഇൻ-ചാർജിന്റെ ശ്രമം. കാന്പസിൽ ഇങ്ങനെയൊരു സംഭവം നടന്ന കാര്യം ജോലിത്തിരക്കിൽ താൻ അറിഞ്ഞില്ലെന്നു പറയാൻപോലും അദ്ദേഹത്തിനു മടിയുണ്ടായില്ല. ഉത്തരവാദപ്പെട്ടവർ ഇങ്ങനെയായാൽ കലാലയത്തിന്റെ ഭാവി എന്താകും?
യൂണിവേഴ്സിറ്റി കോളജിൽ കാലങ്ങളായി നടക്കുന്ന വിദ്യാർഥിരാഷ്ട്രീയ കാപാലികതയ്ക്ക് ഇനിയെങ്കിലും അറുതിയുണ്ടാകണം. എങ്ങനെയാണു കോളജിൽ പഠിക്കാനെത്തുന്ന കുട്ടികളുടെ കൈയിൽ കത്തിയുണ്ടാകുന്നത്? കലാലയത്തിൽ എങ്ങനെയാണ് ഇടിമുറി ഉണ്ടാവുക? പേനയുടെ രൂപത്തിലുള്ള കത്തിയാണ് ഇന്നലെ വിദ്യാർഥിയെ കുത്തുന്നതിന് ഉപയോഗിച്ചതെന്നു പറയപ്പെടുന്നു.
ഒട്ടേറെ ക്രിമിനലുകളുടെ താവളമാണു യൂണിവേഴ്സിറ്റി കോളജെന്നു ചാനൽ ചർച്ചയിൽ പറയുന്നതു പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ നേതാക്കൾ മാത്രമല്ല. ഭരണം നടത്തുന്ന മുന്നണിയുടെ ഘടകകക്ഷിയായ സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫിന്റെ നേതാക്കളും അതുതന്നെ പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിൽ മുന്പു നടന്ന പല അതിക്രമങ്ങളെക്കുറിച്ചും അന്വേഷണങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ, ആരെയും ശിക്ഷിച്ചതായി അറിവില്ല. കോളജിലെ അധ്യാപകരിൽ ഒരു വിഭാഗം അതിക്രമങ്ങൾക്കു പ്രത്യക്ഷമായിത്തന്നെ പിന്തുണ നൽകുന്നുവത്രേ. മറ്റു ചില അധ്യാപകരാകട്ടെ വിദ്യാർഥി നേതാക്കളെ ഭയന്നാണു കഴിയുന്നത്. ഇത്തരമൊരു സാഹചര്യം കേരളത്തിലെ ഒരു പുരാതന കലാലയത്തിൽ, അതും തലസ്ഥാന നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന കോളജിൽ, നിലവിലിരിക്കുന്നുവെന്നത് എത്രയോ പരിതാപകരമാണ്; ഞെട്ടലുളവാക്കേണ്ടതാണ്.
യൂണിവേഴ്സിറ്റി കോളജിൽനിന്നു ഡിഗ്രി കോഴ്സുകൾ മാറ്റാനും ഉയർന്ന കോഴ്സുകൾ മാത്രം നിലനിർത്താനും ഇടയ്ക്കു നീക്കമുണ്ടായി. ചില ഡിഗ്രി കോഴ്സുകൾ കാര്യവട്ടം കാന്പസിലേക്കു മാറ്റുകയും ചെയ്തു. എന്നാൽ പിന്നീടു വന്ന ഇടതുപക്ഷ സർക്കാർ കോഴ്സുകൾ വീണ്ടും ഇവിടേക്കു തിരിച്ചു കൊണ്ടുവന്നു. രാഷ്ട്രീയ പ്രകടനങ്ങൾക്കും സമരങ്ങൾക്കും ആളെയിറക്കാനുള്ള സ്ഥാപനമായി ഈ കോളജിനെ നിലനിർത്താൻവേണ്ടിയായിരിക്കാം.
ഇവിടെ പഠിക്കാനെത്തുന്ന വിദ്യാർഥികൾക്കു സമാധാനാന്തരീക്ഷത്തിൽ പഠിക്കാൻ സൗകര്യമൊരുക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമുണ്ട്. സംഭവത്തെക്കുറിച്ചു കോളജ് വിദ്യാഭ്യാസ ഡയറക്ടറോടു റിപ്പോർട്ട് ആവശ്യപ്പെട്ടതുകൊണ്ടു മാത്രം ആ ഉത്തരവാദിത്വം അവസാനിക്കുന്നില്ല.
കലാലയങ്ങളിലെ അക്രമരാഷ്ട്രീയത്തിന് അറുതിവരുത്തണമെന്നു പറയുന്നവരെ അപഹസിക്കുന്നവരുടെ കണ്ണുതുറക്കാൻ ഇത്തരം സംഭവങ്ങൾ വഴിയൊരുക്കുമോ? എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യു എന്ന വിദ്യാർഥി കുത്തേറ്റു മരിച്ചപ്പോൾ ഏറെ ധാർമികരോഷമുയർന്നെങ്കിലും കോളജിൽ അഭിമന്യുവിന് സ്മാരകമണ്ഡപം നിർമിച്ചു വിദ്യാർഥിരാഷ്ട്രീയത്തെ വീണ്ടുമൊരിക്കൽക്കൂടി മഹത്വവത്കരിക്കുകയാണു ചെയ്തത്. കോളജുകളിൽ രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന് അനുകൂലമായി നിയമനിർമാണത്തിനു നീക്കം നടക്കുകയാണ്. സ്കൂളുകളിലും കോളജുകളിലും രാഷ്ട്രീയ പ്രവർത്തനം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് ആരും വില കല്പിക്കുന്നില്ല.
കാന്പസ് രാഷ്ട്രീയമല്ല, ഇത് കാട്ടാളത്തം തന്നെ
12:08 AM Jul 13, 2019 | Deepika.com