കേന്ദ്രവും സംസ്ഥാനവും ഒന്നിനുപുറകേ ഒന്നായി ജനത്തിന്റെ മുതുകത്തു ഭാരം കയറ്റുകയാണ്. സാധാരണക്കാരന്റെ അവസ്ഥയെപ്പറ്റി ആർക്കും ചിന്തയില്ല. അടുത്തെങ്ങും തെരഞ്ഞെടുപ്പു നടക്കുന്നില്ലെന്നതാവും ഏതു ഭാരവും ജനത്തിന്റെ മുതുകിലേറ്റാൻ ഭരണാധികാരികൾക്കു ധൈര്യം നൽകുന്നത്. വോട്ടു തേടിയെത്തുന്പോൾ മാത്രം മതിയല്ലോ ദയയും അനുകന്പയുമൊക്കെ.
കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപയാണു കൂട്ടിയത്. ഫലത്തിൽ വില അതിലും കൂടും. മറ്റു ധാരാളം വസ്തുക്കൾക്കും നികുതി കൂട്ടിയിട്ടുണ്ട്. അതിനു പിന്നാലെ ഇതാ, സംസ്ഥാനത്തെ വൈദ്യുതി നിരക്കു കുത്തനേ വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനം. നേരിയ വർധനയേയുള്ളൂവെന്നാണു വൈദ്യുതി മന്ത്രി പറയുന്നത്. ഗാർഹിക ഉപയോഗത്തിനുള്ള വൈദ്യുതിക്കു പത്തു ശതമാനത്തിലേറെയാണു വർധനയുണ്ടാവുക. 50 യൂണിറ്റ് വൈദ്യുതിക്കുപോലും 18 രൂപയുടെ വർധനയുണ്ട്. ഉപഭോഗം കൂടുന്തോറും നിരക്കും ഉയരും. മുന്നൂറു യൂണിറ്റ് ഉപയോഗിക്കുന്നവർ നൂറിലേറെ രൂപ അധികം കൊടുക്കേണ്ടിവരും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെ നിരക്കു വർധനയിൽനിന്നൊഴിവാക്കിയത് ആശ്വാസം. വ്യവസായ മേഖലയെയും വാണിജ്യസ്ഥാപനങ്ങളെയുമൊക്കെ നിരക്കു വർധന ബാധിക്കും.
ഏതായാലും നിരക്കു വർധനയിലൂടെ വൈദ്യുതി ബോർഡിനു പ്രതിവർഷം 900 കോടി രൂപ അധികവരുമാനം ലഭിക്കും. 1100 കോടിയുടെ വരുമാന വർധനയായിരുന്നു ബോർഡ് ആവശ്യപ്പെട്ടിരുന്നത്. റെഗുലേറ്ററി അഥോറിറ്റി അത്രയും അനുവദിച്ചില്ല. ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കു കുറഞ്ഞ നിരക്കു വർധനയും കുറഞ്ഞ തോതിൽ ഉപയോഗിക്കുന്നവർക്കു കൂടിയ നിരക്കു വർധനയും വേണമെന്നായിരുന്നു ബോർഡിന്റെ നിർദേശം. പക്ഷേ റെഗുലേറ്ററി അഥോറിറ്റി മറിച്ചാണു തീരുമാനമെടുത്തത്. കൂടുതൽ വൈദ്യുതി ഉപയോഗിക്കാൻ ശേഷിയുള്ളവർ കൂടിയ നിരക്ക് നൽകണമെന്നതായിരുന്നു അഥോറിറ്റിയുടെ നിലപാട്.
പ്രളയാനന്തര പുനർനിർമാണത്തിന്റെ പേരിലുള്ള സെസ് ജൂൺ ഒന്നിനു നിലവിൽവന്നുകഴിഞ്ഞു. അഞ്ചു ശതമാനത്തിനുമുകളിൽ ജിഎസ്ടിയുള്ള എല്ലാ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമാണു വിപണിവിലയുടെ ഒരു ശതമാനം സെസ് കൂടി ഈടാക്കുന്നത്. അതിലൂടെ ഈ സാന്പത്തികവർഷത്തിന്റെ അവശേഷിക്കുന്ന കാലയളവിൽ ജനങ്ങളുടെ പോക്കറ്റിൽനിന്ന് 600 കോടി രൂപകൂടി സംസ്ഥാന സർക്കാരിനു കിട്ടും.
കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതിയുടെ നിരക്കു വർധന ഇപ്പോൾത്തന്നെ കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകർക്കു കൂനിന്മേൽ കുരുവാകും. കന്നുകാലി വളർത്തൽ, അലങ്കാര മത്സ്യക്കൃഷി തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരും കൂടിയ നിരക്കു നൽകേണ്ടിവരും.
വൈദ്യുതി നിരക്കു വർധന പ്രാബല്യത്തിൽ വന്നതിനു തൊട്ടുപിന്നാലെ, ലോഡ് ഷെഡിംഗ് ഉടനേ ഉണ്ടാകുമെന്ന പ്രഖ്യാപനവും വൈദ്യുതി മന്ത്രിയിൽനിന്നുണ്ടായി. മഴയില്ല, വെള്ളമില്ല എന്നതാണു മന്ത്രി ചൂണ്ടിക്കാട്ടുന്ന കാരണം. ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 13 ശതമാനമാണത്രേ ഇപ്പോഴത്തെ ജലനിരപ്പ്. നിലവിൽ പ്രതിസന്ധിയൊന്നുമില്ലെന്നു വൈദ്യുതി ബോർഡ് ചെയർമാൻ പറഞ്ഞതിനു തൊട്ടുപുറകെയാണു സ്ഥിതി ഗുരുതരമാണെന്ന മന്ത്രിയുടെ വിലയിരുത്തലുണ്ടായത്.
നിരക്കു വർധനയ്ക്കു പുറമേ വൈദ്യുതി നിയന്ത്രണം കൂടി വരുന്നതോടെ വ്യവസായ മേഖലയിൽ പ്രതിസന്ധി കനക്കും. ജനറേറ്റർ ഉപയോഗിക്കുന്ന ചെറിയ കടകളിൽപ്പോലും ഇന്ധനച്ചെലവു ഭാരിച്ചതാകും. പൊതുവേ കച്ചവടം കുറവായ ഈ സീസണിൽ എങ്ങനെ പിടിച്ചുനിൽക്കുമെന്ന ആശങ്കയിലാണു ചെറുകിട കച്ചവടക്കാർ.
വൈദ്യുതി നിരക്കു വർധനയ്ക്കുള്ള തീരുമാനം നേരത്തേ എടുത്തതാണ്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തെത്തുടർന്നാണതു നീട്ടിവച്ചത്. എന്നാൽ, ഇപ്പോഴത്തെ നിരക്കു വർധന തികച്ചും അനവസരത്തിലായി. രണ്ടു വർഷം മുന്പാണ് ഇതിനുമുന്പു നിരക്കുവർധനയുണ്ടായത്. അന്നു വർധന അഞ്ചു ശതമാനമായിരുന്നു. ഇത്തവണ അതിന്റെ ഇരട്ടിയിലധികമായി. കുടിശിക പിരിച്ചെടുക്കുന്നതിൽ വൈദ്യുതി ബോർഡ് കാര്യക്ഷമത കാട്ടുന്നില്ലെന്നു പരാതിയുണ്ട്. രണ്ടായിരം കോടിയോളം രൂപ കെഎസ്ഇബിക്കു പിരിഞ്ഞുകിട്ടാനുണ്ട്. ഇതു പിരിച്ചെടുക്കാൻ കർശന നടപടി സ്വീകരിക്കണമെന്നു റെഗുലേറ്ററി കമ്മീഷൻ നിർദേശം നൽകി. പ്രസരണ നഷ്ടം കുറയ്ക്കാൻ പല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും അതും പൂർണമായി വിജയിക്കുന്നില്ല.
വൈദ്യുതോത്പാദനത്തിൽ സ്വയംപര്യാപ്തതയാണു ലക്ഷ്യമെന്നൊക്കെ സർക്കാർ പറയാറുണ്ടെങ്കിലും ദൈനംദിന ആവശ്യത്തിനുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണു കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. 70 ശതമാനം കേന്ദ്രഗ്രിഡിൽനിന്നുൾപ്പെടെ അധികവില നൽകി വാങ്ങുകയാണ്. സൗരോർജവും കാറ്റിൽനിന്നുത്പാദിപ്പിക്കുന്ന വൈദ്യുതിയും കൂടുതലായി ഉപയോഗപ്പെടുത്തുകയാണു പ്രധാന പ്രതിവിധി. കുറഞ്ഞ ചെലവിൽ ഊർജോത്പാദനം വർധിപ്പിക്കാതെ തരമില്ല. കുറഞ്ഞ നിരക്കിൽ സൗരോർജം വാഗ്ദാനം ചെയ്തിട്ടും ചില സംസ്ഥാനങ്ങൾ അതിനോടു മുഖംതിരിഞ്ഞു നിൽക്കുകയാണന്നു മുൻ കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിംഗ് പറയുകയുണ്ടായി. ഊർജസ്രോതസുകൾ കണ്ടെത്തുക എന്നതും വൈദ്യുതി ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ശാസ്ത്രീയവുമാക്കുകയെന്നതും വളരെ പ്രധാനമാണ്. നിരക്കു വർധിപ്പിച്ചു ബോർഡിന്റെ നഷ്ടം കുറയ്ക്കുന്ന എളുപ്പവഴി ജനത്തിനു വലിയ പ്രഹരമാണ്. അത് എന്നും ആശ്രയിക്കാവുന്ന മാർഗമല്ല.
പെട്രോളിന്റെയും ഡീസലിന്റെയും വിലവർധന ഉപ്പു തൊട്ടു കർപ്പൂരംവരെ എല്ലാത്തിനും വിലകൂട്ടുമെന്നതു നിസ്തർക്കമായ കാര്യമാണ്. ഇന്ധനവിലയിൽ നല്ലൊരു ഭാഗം കേന്ദ്ര, സംസ്ഥാന നികുതികളാണ്. നികുതിയിൽ കുറവുവരുത്താൻ കേന്ദ്രത്തിനും സംസ്ഥാനത്തിനും സാധിക്കും. എന്നാൽ അത്തരം ജനക്ഷേമ നടപടികളൊന്നും ആരും ആലോചിക്കുന്നില്ല. ശന്പളക്കമ്മീഷൻ ശിപാർശകൾ നടപ്പാക്കുന്ന കാര്യത്തിലുള്ള ഉത്സാഹം സാധാരണക്കാർക്ക് ഇളവുകളോ സഹായങ്ങളോ നൽകുന്ന കാര്യത്തിൽ ആരും കാട്ടുന്നില്ല. ഇന്ധനവില വർധനയ്ക്കെതിരേ പലയിടങ്ങളിലും പ്രതിഷേധവും സമരവും നടന്നെങ്കിലും എതിർപ്പുകൾ പെട്ടെന്നു കെട്ടടങ്ങുമെന്നു ഭരണാധികാരികൾക്കറിയാം. രാഷ്ട്രീയക്കാരും മാധ്യമങ്ങളും പുതിയ വിഷയങ്ങൾക്കു പിന്നാലെ പോകും. പക്ഷേ, ജനങ്ങളുടെ പ്രശ്നങ്ങൾ അവശേഷിക്കും. ഇന്ധനങ്ങൾക്ക് എങ്ങുമില്ലാത്ത വില അവർ കൊടുത്തുകൊണ്ടേയിരിക്കും. അടുത്ത മാസം തന്നെ പുതിയ നിരക്കിൽ വൈദ്യുതി ബിൽ അടയ്ക്കുകയും വേണം. ഇതിനൊക്കെയുള്ളവരുമാനം എവിടെനിന്ന്? ഇനിയെത്തുന്ന ലോറികളിൽനിന്നിറക്കുന്ന സാധനങ്ങൾക്കെല്ലാം കൂടുതൽ വില നൽകണം. വിലക്കയറ്റം ജനങ്ങളെ പൊള്ളിച്ചുകൊണ്ടേയിരിക്കും. സർക്കാരുകൾക്കു നന്ദി പറയുക.
ഈ തുടരാഘാതം ജനത്തെ വലയ്ക്കും
11:16 PM Jul 09, 2019 | Deepika.com