സമാനതകളില്ലാത്ത കുതിരക്കച്ചവടമാണു കർണാടകയിൽ നടക്കുന്നതെന്ന് ആ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തങ്ങൾ സന്ന്യാസികളല്ലെന്നും രാഷ്ട്രീയക്കാരാണെന്നും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് യെദിയൂരപ്പ. ഏതായാലും കഴിഞ്ഞ കുറെ ദിവസങ്ങളായി കർണാടകയിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖത്തു കരിവാരിത്തേക്കുകയാണ്. മുന്പു പല തവണ അവിടെ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴത്തേതു തികച്ചും അപഹാസ്യമായ സ്ഥിതിയിലെത്തിയിരിക്കുന്നു.
വിവിധ രാഷ്ട്രീയപാർട്ടികളിൽനിന്നു ജനപ്രതിനിധികളായി നിയമസഭയിലെത്തിയവർ പുലർത്തേണ്ട ചില അടിസ്ഥാന ജനാധിപത്യ മര്യാദകളുണ്ട്. തങ്ങൾക്കു വോട്ടു ചെയ്ത ജനങ്ങളോടു വിശ്വസ്തത പുലർത്തുക എന്നതാണ് അവയിൽ പ്രധാനം. ഏതെങ്കിലും പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ചു തെരഞ്ഞെടുക്കപ്പെട്ടയാൾക്ക് ആ പാർട്ടിയോടും കൂറും വിശ്വസ്തതയും ഉണ്ടായിരിക്കണം. കൂറു മാറാൻ അയാൾക്ക് അവകാശമുണ്ടെങ്കിലും കൂറുമാറ്റം അയാളിൽ വിശ്വാസം അർപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയാണ്. പദവിയോ പണമോ അധികാരമോ മോഹിച്ചുള്ള കൂറുമാറ്റം നെറികെട്ട ജനവഞ്ചനതന്നെ.
കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ ആ സർക്കാരിനെ മറിച്ചിടാനുള്ള ശ്രമം നടക്കുന്നു. ഇതിനോടകം ആറു തവണ ഇത്തരം ശ്രമമുണ്ടായി. ഓരോ തവണയും തന്ത്രജ്ഞരായ നേതാക്കളുടെ ഇടപെടൽ മന്ത്രിസഭയെ രക്ഷപ്പെടുത്തി. എന്നാൽ, ഇത്തവണ രക്ഷപ്പെടുത്തൽ സാധ്യമാകുമോയെന്നു സംശയമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകൾ കരസ്ഥമാക്കി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭരണം കോൺഗ്രസ്-ജെഡിഎസ് സഖ്യം പിടിച്ചെടുത്തു. അന്നു തുടങ്ങിയതാണു ഭരണം പിടിക്കാനുള്ള ബിജെപിയുടെ ശ്രമം. അധികാരത്തിലെത്താൻ സാധ്യതയുണ്ടായിരുന്നിട്ടും അതു സാധിക്കാതെപോയപ്പോൾ ഏതുവിധേനയും അതു കൈക്കലാക്കണമെന്ന ആഗ്രഹം ബിജെപിക്കുണ്ടായതു മനസിലാക്കാം. പക്ഷേ, രാജ്യം ഭരിക്കുന്ന പാർട്ടി അതിനു സ്വീകരിക്കുന്ന മാർഗം ജനാധിപത്യപരമായിരിക്കണം.
കോൺഗ്രസിൽനിന്നും ജെഡിഎസിൽനിന്നും എംഎൽഎമാർ രാജിവച്ചു വരുന്നതിനു തങ്ങളെന്തു പിഴച്ചുവെന്നാണു ബിജെപിയുടെ ചോദ്യം. എന്നാൽ. പണവും പദവിയും വാഗ്ദാനം ചെയ്തു തങ്ങളുടെ എംഎൽഎമാരെ ബിജെപി ചാക്കിലാക്കുകയാണെന്നു കോൺഗ്രസും ജെഡിഎസും ആരോപിക്കുന്നു. അങ്ങനെ ചാക്കു തുറന്നുവച്ചിട്ടുണ്ടെങ്കിൽ അതിൽ കയറാൻ ജനപ്രതിനിധികൾ തയാറാകുന്നതെന്തിനെന്നു ചോദിക്കാം. ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ ഇടപെടലുമുണ്ടത്രേ- ചാക്കിൽ കയറാൻ മടിയുള്ളവരെ ഓടിച്ചു ചാക്കിൽ കയറ്റാനുള്ള തന്ത്രം. ഏതായാലും യാതൊരു രാഷ്ട്രീയ ധാർമികതയുമില്ലാതെ ജനപ്രതിനിധികളും നേതാക്കളും ഇങ്ങനെയൊക്കെ പെരുമാറുന്പോൾ ഇതെന്തു ജനാധിപത്യം എന്നു ജനം മൂക്കിന്മേൽ വിരൽവച്ചു ചോദിച്ചുപോകും.
ഭൂരിപക്ഷം നഷ്ടമാകുമെന്ന് ഏറക്കുറെ ഉറപ്പായെങ്കിലും ചില അവസാനവട്ട ശ്രമങ്ങൾ ഭരണസഖ്യം നടത്തുന്നുണ്ട്. മന്ത്രിമാരെല്ലാം രാജിവച്ച്, ഇടഞ്ഞു നിൽക്കുന്നവർക്കു മന്ത്രിക്കസേര നൽകി പാട്ടിലാക്കാനാണു ശ്രമം.
കർണാടക സംഭവങ്ങൾ ഇന്നലെ പാർലമെന്റിലും ഒച്ചപ്പാടിനിടയാക്കി. പ്രശ്നം സഭയിൽ ഉയർന്നപ്പോൾ ഭരണപക്ഷം അതിനെ പരിഹസിച്ചു തള്ളുകയായിരുന്നു. കർണാടക പ്രശ്നത്തിൽ കോൺഗ്രസിനെയാണവർ പ്രതിസ്ഥാനത്തു നിർത്തുന്നത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ നടത്തുന്ന കളികളാണിതെന്നാണവരുടെ ആക്ഷേപം. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ചില വിമത എംഎൽഎമാർ ഉന്നയിച്ചിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഗവർണർ വാജു ഭായി വാലയുടെ തീരുമാനങ്ങൾ നിർണായകമാണ്. എൻഡിഎ സർക്കാർ നിയമിച്ച ഗവർണർ ഇക്കാര്യത്തിൽ എത്രമാത്രം നിഷ്പക്ഷമായ നിലപാടാണു സ്വീകരിക്കുന്നതെന്നു കാണേണ്ടിയിരിക്കുന്നു. 12നു നടക്കുന്ന നിയമസഭാ സമ്മേളനം നിർണായകമാകും. വിമത എംഎൽഎമാരുടെ നീക്കത്തിനു സ്പീക്കറിൽനിന്ന് അനുകൂല നിലപാട് ഉണ്ടാകുന്നില്ലെങ്കിൽ പ്ലാൻ ബിയുമായി ബിജെപി രംഗത്തുണ്ട്. സ്പീക്കർക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കുക എന്നതാണത്. ഇതിനിടെ തങ്ങളുടെ പക്ഷത്തുനിന്നു ചോർച്ചയുണ്ടാകാതിരിക്കാൻ ബിജെപിയും ഉറക്കമിളച്ചു കാവലിരിക്കുന്നു. ഇന്നലെ പാർട്ടി നിയമസഭാകക്ഷി അംഗങ്ങളെയെല്ലാം ബംഗളൂരുവിൽ വിളിച്ചുകൂട്ടിയ യെദിയൂരപ്പ അവരെ വിവിധ റിസോർട്ടുകളിൽ പാർപ്പിച്ചിരിക്കയാണ്. ഈ റിസോർട്ട് രാഷ്ട്രീയം നിലനിൽക്കുന്പോൾ ഇവിടത്തെ വ്യവസ്ഥിതിയെ എങ്ങനെ ജനാധിപത്യമെന്നു വിളിക്കും?
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് അധികാരം പിടിക്കാനുള്ള നീക്കങ്ങൾക്ക് ആക്കം കൂട്ടണമെന്ന നിലപാടിലാണു പാർട്ടിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ. അദ്ദേഹത്തിന്റെ പദ്ധതിക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ് ഇപ്പോൾ കർണാടകയാണ്. അവിടെ ബിജപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയും. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റി നിർത്തുക എന്ന ഏക അജൻഡയിൽ മുന്നോട്ടു പോയ കർണാടക സർക്കാരിനു നിലനില്പിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു ഇക്കാലമത്രയും. മന്ത്രിസഭയ്ക്കു നിരന്തരമായി ഉണ്ടാകുന്ന ഭീഷണികൾ പരിഹരിക്കാനുള്ള ശ്രമത്തിൽ ഭരണനിർവഹണം പിന്നോക്കം പോയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ?
സംഘടനാതലത്തിൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി ദേശീയതലം മുതൽ രൂക്ഷമാണിപ്പോൾ. പാർട്ടി അധ്യക്ഷൻ രാജിവച്ചതിനെത്തുടർന്നു പുതിയ അധ്യക്ഷനുവേണ്ടിയുള്ള തെരച്ചിൽ ഇനിയും ഫലമണിഞ്ഞിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്താണു രാഹുൽ ഗാന്ധിയുടെ രാജി. ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദേവ്ര പോലുള്ള യുവനേതാക്കളും തെരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിൽ രാജി സമർപ്പിച്ചിരിക്കയാണ്. എന്നാൽ സീനിയർ നേതാക്കൾ പലരും അറച്ചുനിൽക്കുന്നു. പാർട്ടിയിൽ യുവനേതൃത്വം ശക്തിപ്പെടുകയും മുതിർന്നവർ പുറത്തുനിന്നു മാർഗനിർദേശവും ധാർമിക നേതൃത്വവും നൽകുകയും ചെയ്യേണ്ട അവസരത്തിൽ അതിനനുസൃതമായി നീങ്ങാൻ പല കോൺഗ്രസ് നേതാക്കൾക്കും സാധിക്കുന്നില്ല. കോൺഗ്രസിനു ഭരണമോ ഭരണപങ്കാളിത്തമോ ഉള്ള ചുരുക്കം സംസ്ഥാനങ്ങളിൽ പാർട്ടിയെ ദുർബലമാക്കാൻ ചില നേതാക്കൾതന്നെ മുന്നിൽ നിൽക്കുന്നതായാണു കാണുന്നത്. ഏതായാലും കർണാടകയിൽ ഇപ്പോൾ നടക്കുന്ന പൊറാട്ടു നാടകം ഇന്ത്യൻ ജനാധിപത്യത്തെ തീർത്തും അവഹേളിക്കുന്നതുതന്നെ.
ജനാധിപത്യത്തെ തകർക്കുന്ന കർണാടക കുതിരക്കച്ചവടം
12:20 AM Jul 09, 2019 | Deepika.com