പത്രങ്ങളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനുള്ള ന്യൂസ്പ്രിന്റിനു പത്തു ശതമാനം ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താനുള്ള കേന്ദ്ര ബജറ്റ് നിർദേശം ഇപ്പോൾത്തന്നെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അച്ചടിമാധ്യമങ്ങളുടെ സ്ഥിതി കൂടുതൽ വഷളാക്കും. പത്രക്കടലാസിന് ഇന്നേവരെ ഇറക്കുമതിച്ചുങ്കം ഉണ്ടായിരുന്നില്ല. ഇപ്പോൾ അങ്ങനെയൊന്നിനു നിർദേശം വച്ചതിനു പിന്നിൽ കേന്ദ്രസർക്കാരിന്റെ മാധ്യമവിരുദ്ധ നിലപാടു ചൂണ്ടിക്കാണിക്കപ്പെടുന്നതിൽ അദ്ഭുതമില്ല. പത്രമാസികകൾക്ക് ഇന്നും നിർണായക സ്വാധീനമുള്ള രാജ്യമാണ് ഇന്ത്യ. നവമാധ്യമങ്ങളുടെ വ്യാപനത്തിനിടയിലും അച്ചടിമാധ്യമത്തിനു പ്രസക്തിയുണ്ട്. പക്ഷേ, അച്ചടിമാധ്യമത്തിന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന വിധത്തിലുള്ള നീക്കങ്ങളാണു കേന്ദ്രസർക്കാരിൽനിന്ന് ഉണ്ടാകുന്നത്.
പത്രങ്ങളെയും ആനുകാലിക പ്രസിദ്ധീകരണങ്ങളെയും മാത്രമല്ല, പുസ്തകപ്രസാധനത്തെയും ബാധിക്കുന്ന ചില നിർദേശങ്ങളും ഇത്തവണ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അച്ചടിച്ച പുസ്തകങ്ങളുടെ ഇറക്കുമതിക്ക് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയത് ആഭ്യന്തര പുസ്തകപ്രസാധനവും അച്ചടിയും പ്രോത്സാഹിപ്പിക്കാനാണെന്നു ധനമന്ത്രി പറയുന്നു. അതേസമയം രാജ്യത്തെ പത്രവ്യവസായത്തെ കഠിനമായി ബാധിക്കുന്ന ന്യൂസ്പ്രിന്റ് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയതിനു യാതൊരു ന്യായവും പറയാൻ ധനമന്ത്രിക്കു സാധിച്ചിട്ടില്ല. പത്രക്കടലാസിനു മാത്രമല്ല, പത്രങ്ങൾ ഉപയോഗിക്കുന്ന കോട്ടിംഗ് ഇല്ലാത്ത കടലാസിനും മാസികകളും വാരികകളും അച്ചടിക്കാനുപയോഗിക്കുന്ന കനം കുറഞ്ഞ കോട്ടഡ് പേപ്പറിനും പത്തു ശതമാനം ഇറക്കുമതിച്ചുങ്കം ബാധകമാണ്. അച്ചടി മഷിക്കും മറ്റ് അസംസ്കൃത വസ്തുക്കൾക്കും ഉണ്ടായിക്കഴിഞ്ഞ വിലവർധനയ്ക്കു പുറമേയുള്ള ഈ ഭാരിച്ച ചുങ്കം മാധ്യമരംഗത്തു വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് ആവശ്യമായ ന്യൂസ്പ്രിന്റിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുകയാണെന്നോർക്കണം.
ന്യൂസ്പ്രിന്റ് വിലയിൽ അടുത്തനാളിൽ വൻവർധനയുണ്ടായി. ഇതിന്റെ ആഘാതത്തിൽ പല പത്രങ്ങളും പിടിച്ചുനിൽക്കാനാവാത്ത സ്ഥിതിയിലായി. കേരളത്തിൽ ചില പത്രങ്ങളുടെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടിവന്നു. വലിയ സാന്പത്തികശേഷിയുള്ള പത്രപ്രസാധക കന്പനികൾപോലും ആ വിലവർധന മൂലം ആടിയുലയുകയാണ്. ഇടത്തരം-ചെറുകിട പത്രങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമായി ഈ സർക്കാർ നയത്തെ വിലയിരുത്തുന്നവരുണ്ട്.
മാധ്യമങ്ങളുടെ വിമർശനങ്ങളോടു നമ്മുടെ ഭരണാധികാരികൾ കടുത്ത അസഹിഷ്ണുതയാണു പുലർത്തുന്നത്. ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണത്തിലുള്ള വൻകിട ഡിജിറ്റൽ മാധ്യമസ്ഥാപനങ്ങൾ പലപ്പോഴും മാധ്യമധർമങ്ങൾക്കു വിപരീതമായ നിലപാടുകൾ സ്വീകരിക്കുന്നതായി വിമർശനമുയരാറുണ്ട്. എന്നാൽ പരന്പരാഗത അച്ചടി മാധ്യമങ്ങളുടെമേൽ ആഴത്തിൽ സ്വാധീനം ചെലുത്താൻ ബാഹ്യശക്തികൾക്കു കഴിയുന്നില്ല. രാജ്യത്തെ പല വലിയ അഴിമതികളും കുംഭകോണങ്ങളും ഉന്നതരുൾപ്പെട്ട കുറ്റകൃത്യങ്ങളും പുറത്തുവന്നത് പ്രധാനമായും അച്ചടിമാധ്യമങ്ങളിലൂടെയാണ്. ഇതു പല തലകളും ഉരുളാൻ കാരണമായി. പല വന്പന്മാരുടെയും കാൽച്ചുവട്ടിലെ മണ്ണിളകി. മാധ്യമങ്ങളുടെ ഈ ശക്തി പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്. അതുകൊണ്ട് അവർ പൊതുസമൂഹത്തിന്റെ മുന്പാകെ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വാനോളം പ്രശംസിക്കുകയും മറുവശത്തു മാധ്യമങ്ങളെ ഏതെല്ലാം വിധത്തിൽ ശ്വാസം മുട്ടിക്കാൻ സാധിക്കുമെന്നു ഗവേഷണം നടത്തുകയും ചെയ്യുന്നു. രാജസ്ഥാനിലെ മുൻ സർക്കാർ കൊണ്ടുവന്ന പത്രമാരണ നിയമം ഓർക്കുക. കടുത്ത പ്രതിഷേധത്തെത്തുടർന്നാണതു പിൻവലിച്ചത്.
പത്രങ്ങളെ ചൊൽപ്പടിക്കു നിർത്താൻ ഭരണാധികാരികൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. പത്രങ്ങൾ അതിനെ ചെറുത്തുനിന്നു. പത്രങ്ങളെ അമർച്ച ചെയ്യാനുള്ള ശ്രമങ്ങളെ എതിർത്ത മാധ്യമപ്രവർത്തകരോടൊപ്പം നിൽക്കാൻ പൊതുസമൂഹം തയാറായി. അതിനു ഫലവുമുണ്ടായി. പല പത്രമാരണ നീക്കങ്ങളും പരാജയപ്പെട്ടു. കാര്യങ്ങൾ ജനങ്ങൾക്കു മനസിലാക്കിക്കൊടുക്കുന്നതിലും പൊതുജനാഭിപ്രായ രൂപവത്കരണത്തിലും രാജ്യത്തെ, വിശിഷ്യ കേരളത്തിലെ, പത്രങ്ങൾ വഹിച്ചിട്ടുള്ള പങ്ക് വലുതാണ്. റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ “ദ ഹിന്ദു’’ വിൽ തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടതു സമീപകാല സംഭവമാണ്. ആ വെളിപ്പെടുത്തലുകൾ വലിയ കോളിളക്കമുണ്ടാക്കി. ഇതേസമയം മാധ്യമരംഗം കോർപറേറ്റ്വത്കരിക്കപ്പെട്ടതോടെ ഭരണാധികാരികളെയും വന്പന്മാരെയും സുഖിപ്പിക്കുന്ന റിപ്പോർട്ടുകളും ധാരാളമായി മാധ്യമങ്ങളിൽ വരുന്നുണ്ട്. സത്യസന്ധതയും വിശ്വാസ്യതയും പുലർത്തുന്ന പത്രങ്ങൾ പ്രതിബന്ധങ്ങളെ അതിജീവിച്ചു സമൂഹത്തിനു വഴിവിളക്കുകളായി നിലകൊള്ളുന്നു. അവയ്ക്ക് ഊർജം പകരാൻ സമൂഹത്തിനു കടമയുണ്ട്.
ന്യൂസ്പ്രിന്റ് വില പല തവണയായി വലിയതോതിൽ വർധിച്ചപ്പോഴാണു പത്രമാസികകളുടെ വില ചെറിയ തോതിലെങ്കിലും ഉയർത്താൻ പത്രമുടമകളുടെ സംഘടന തയാറായത്. വായനക്കാർക്കു വലിയ സാന്പത്തികഭാരം ഉണ്ടാക്കാതെ അവർക്കു വാർത്തകളും വിവരങ്ങളും കൃത്യമായി എത്തിക്കാനാണു പത്രങ്ങൾ ശ്രമിച്ചുപോരുന്നത്. കേരളത്തിലെ പത്രക്കടലാസ് വ്യവസായത്തിനു മുതൽക്കൂട്ടായിരുന്ന വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് കന്പനിയുടെ പുനരുദ്ധാരണത്തിനുള്ള നീക്കങ്ങൾ നടക്കുകയാണ്. മാതൃസ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ (എച്ച്പിസിഎൽ) ലിക്വിഡേഷനിലാണ്. എച്ച്എൻഎൽ ഏറ്റെടുക്കാൻ തയാറാണെന്നു കേരള സർക്കാർ നേരത്തേ കേന്ദ്രത്തെ അറിയിച്ചിരുന്നു. വെള്ളൂരിലെ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ ഓഹരി വിറ്റഴിക്കാനുള്ള നീക്കം തുടങ്ങിയ ഉടനേതന്നെ നിയമസഭ അതിനെതിരേ പ്രമേയം ഐകകണ്ഠ്യേന പാസാക്കുകയും ചെയ്തു. സർവകക്ഷിയോഗം ചേർന്നും ഇതേ ആവശ്യമുന്നയിച്ചു.
സ്ഥാപനം പൊതുമേഖലയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പലതവണ പ്രധാനമന്ത്രിക്കു കത്തയച്ചു. സംസ്ഥാന സർക്കാരിനു കന്പനിയുടെ ഭൂമിയിന്മേലുള്ള അവകാശം കേന്ദ്ര സർക്കാരിനെയും എച്ച്പിസിഎലിനെയും അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണു നാഷണൽ ലോ ട്രൈബ്യൂണൽ ലിക്വിഡേഷന് ഉത്തരവിട്ടത്. ലിക്വിഡേറ്ററുമായി ബന്ധപ്പെട്ട് ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുക മാത്രമേ പോംവഴിയുള്ളൂവെന്നാണു കഴിഞ്ഞ ദിവസം കേന്ദ്ര ഘനവ്യവസായ മന്ത്രി അരവിന്ദ് സാവന്തുമായി നടത്തിയ ചർച്ചയിൽ ജോയിന്റ് സെക്രട്ടറി സുകൃതി ലേഖി ചൂണ്ടിക്കാട്ടിയത്. മാതൃസ്ഥാപനം ലിക്വിഡേഷനിലായതിനാൽ വെള്ളൂരിലെ ഭൂമി കൈമാറ്റത്തിനു നിയമതടസങ്ങളുണ്ട്.
ഫാക്ടറി പൂർണമായും പ്രവർത്തനസജ്ജമാണെന്നും നൂറൂ ശതമാനം ശേഷി ഉപയോഗപ്പെടുത്താനാകുമെന്നുമാണു യൂണിയൻ നേതാക്കളും മറ്റും യോഗത്തിൽ പറഞ്ഞത്. ഏതായാലും ന്യൂസ്പ്രിന്റ് വ്യവസായത്തിൽ കേരളത്തിൽ നിർണായക പങ്കുവഹിച്ച എച്ച്എൻഎലിന്റെ പുനരുദ്ധാരണം അത്യന്താപേക്ഷിതമായിരിക്കുന്നു. ആഭ്യന്തരോത്പാദനം ഗണ്യമായി കുറഞ്ഞ ന്യൂസ്പ്രിന്റ് മേഖലയിൽ പുതുതായി ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസർക്കാർ അടിയന്തരമായി പുനഃപരിശോധിക്കേണ്ടതാണ്.
ന്യൂസ്പ്രിന്റ് ഇറക്കുമതിച്ചുങ്കം അച്ചടിമേഖലയ്ക്കു വൻപ്രഹരം
12:42 AM Jul 08, 2019 | Deepika.com