""പുതിയ ഇന്ത്യ'' എന്നതാണു നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമൂഴത്തിലെ മുഖ്യ മുദ്രാവാക്യം. പുതിയ ഇന്ത്യയുടെ നിർമാണത്തിൽ നിർണായകമാണു കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന വാർഷിക ബജറ്റ്. വെറും വരവുചെലവു കണക്കുകൾക്കുപരി സർക്കാരിന്റെ സ്വപ്നങ്ങളും ചിന്തകളും അവ സാക്ഷാത്കരിക്കാൻ സ്വീകരിക്കുന്ന മാർഗങ്ങളും ബജറ്റിൽ തെളിയേണ്ടതുണ്ട്.
എന്നാൽ, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയ സുപ്രധാന മേഖലകളിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണു പുതിയ സർക്കാരിന്റെ കന്നിബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ തുടർച്ചയെന്ന് ഇതിനെ വിശേഷിപ്പിക്കാം. മുന്പു പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ഉറപ്പിച്ചു പറയാനും അതേസമയം സർക്കാരിനു വലിയ ലക്ഷ്യങ്ങളാണുള്ളതെന്നു തോന്നത്തക്കവിധം ഏതാനും ചില പുതിയ കാര്യങ്ങൾ അവതരിപ്പിക്കാനും ബജറ്റിൽ ശ്രമിച്ചിട്ടുണ്ട്.
അടിസ്ഥാനസൗകര്യ വികസനത്തിനും ക്ഷേമപദ്ധതികൾക്കും ഊന്നൽ നൽകുന്ന ബജറ്റ് എന്നു ഭരണപക്ഷം ഇതിനെ വിശേഷിപ്പിക്കുന്പോൾ പ്രതീക്ഷ നൽകാത്ത ബജറ്റെന്നു പ്രതിപക്ഷം വിമർശിക്കുന്നു. സ്വകാര്യവത്കരണവും ഉദാരവത്കരണവും പ്രോത്സാഹിപ്പിക്കുന്ന ബജറ്റെന്നും വിലയിരുത്തലുണ്ട്. പെട്രോളിനും ഡീസലിനും വില കൂടുന്നുവെന്നതു സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന ബജറ്റ് ആഘാതമാണ്. ഇവയ്ക്കേർപ്പെടുത്തിയിരിക്കുന്ന അധികനികുതി വിവിധ മേഖലകളിൽ പ്രതിഫലിക്കും.
2022 ആകുന്പോഴേക്കും രാജ്യത്ത് എല്ലാവർക്കും വീട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു 1.95 കോടി വീടുകൾ നിർമിക്കാനാണു പദ്ധതി. ഈ വർഷം ഒക്ടോബർ രണ്ടിനു രാജ്യം മൊത്തം വെളിയിട വിസർജന മുക്തമാക്കി പ്രഖ്യാപിക്കുമെന്നും ബജറ്റിൽ പറയുന്നു.
കാർഷിക മേഖലയ്ക്ക് ആശ്വാസമേകുന്ന ചില പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും കാര്യമായൊന്നും കിട്ടിയില്ല. മുൻ ബജറ്റിൽ നടത്തിയ പ്രഖ്യാപനങ്ങളുടെ തുടർച്ച മാത്രമാണു പ്രതീക്ഷിക്കാനാവുക. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനുള്ള ചില നിർദേശങ്ങൾ ബജറ്റിലുണ്ട്. ഇത്തരം ധനകാര്യ സ്ഥാപനങ്ങൾക്കു ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനു സർക്കാർ ഗാരണ്ടി നൽകും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ ലക്ഷം കോടി രൂപയുടെ വരുമാനം സർക്കാർ ലക്ഷ്യമിടുന്നു.
ഇലക്ട്രിക് വാഹനങ്ങൾക്കു വായ്പാ പലിശയിൽ അധിക ആദായനികുതി ഇളവു പ്രഖ്യാപിച്ചത് ഇത്തരം വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനങ്ങൾക്കു കുറഞ്ഞ ചെലവിൽ വൈദ്യുതി എത്തിക്കാനുള്ള “ഒരു രാജ്യം ഒറ്റ ഗ്രിഡ്’’ പദ്ധതിയും “ഒരു രാജ്യം ഒരു റേഷൻ കാർഡ്’’ പദ്ധതിയുമൊക്കെ ദേശീയ കാഴ്ചപ്പാടോടെയുള്ളവയാണ്. മൂന്നു കോടിയോളം ചെറുകിട വ്യാപാരികൾക്കു പെൻഷൻ നൽകാനുള്ള നീക്കവും സ്വാഗതാർഹം തന്നെ. വ്യോമയാന, മാധ്യമ രംഗങ്ങളിൽ കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം സ്വകാര്യ മേഖലയുടെ വ്യാപനം ശക്തിപ്പെടുത്തും. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കുമെന്നും ബജറ്റിൽ പറയുന്നു.
കുറഞ്ഞ ചെലവിൽ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാൻ രാജ്യത്തിനു കഴിയുന്നു. അതു വാണിജ്യാടിസ്ഥാനത്തിൽ വിപുലീകരിക്കുന്നതിന് എൻഎസ്ഐഎൽ എന്ന സ്ഥാപനം ആരംഭിക്കുമെന്നു പ്രഖ്യാപനമുണ്ട്. ശാസ്ത്ര, സാങ്കേതിക മേഖലകളിൽ രാജ്യം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ വാണിജ്യതലത്തിലും ഉപയോഗപ്പെടുത്തേണ്ടതുതന്നെ. അതു രാജ്യപുരോഗതിക്കു സഹായിക്കുമെന്നതിനു സംശയമില്ല.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും ബജറ്റിൽ പറയുന്നു. ഗവേഷണങ്ങൾക്കായി ദേശീയ തലത്തിൽ ഫൗണ്ടേഷൻ സ്ഥാപിക്കുമെന്നും വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള ഗവേഷണ ഫണ്ടുകളും ഗ്രാന്റുകളും ഇതിന്റെ കീഴിൽ കൊണ്ടുവരുമെന്നുമാണു പ്രഖ്യാപനം. ഇതു കാര്യക്ഷമതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പ്രശ്നങ്ങൾ ഉടലെടുക്കും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അടിസ്ഥാനസൗകര്യ മേഖലയിൽ നൂറു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനമുണ്ടെങ്കിലും ഇതിനുള്ള പണം എവിടെനിന്നു കണ്ടെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. രാജ്യത്തിനു പുറത്തുനിന്നു മൂലധനം ശേഖരിക്കാനുള്ള നിർദേശം ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
2024 ആകുന്പോഴേക്കും മൊത്തം ആഭ്യന്തര ഉത്പാദനം അഞ്ചു ലക്ഷം കോടി ഡോളറാക്കി ഇന്ത്യ ഫ്രാൻസിനെ കടത്തിവെട്ടി ലോകത്തെ അഞ്ചാമത്തെ സാന്പത്തിക ശക്തിയാകുമെന്നു പ്രധാനമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ 2.7 ലക്ഷം കോടിയിൽനിന്ന് ഈ ലക്ഷ്യത്തിലേക്കു വലിയ ദൂരമാണുള്ളതെന്നു ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാന്പത്തിക വളർച്ചയുടെ ഇപ്പോഴത്തെ നിരക്കിൽ ഈ ലക്ഷ്യം സാക്ഷാത്കരിക്കുക പ്രയാസമാണ്. കഴിഞ്ഞ വർഷത്തെ സാന്പത്തിക വളർച്ചനിരക്ക് 6.8 ശതമാനമായിരുന്നത് ഈ സാന്പത്തികവർഷം ഏഴാകുമെന്നാണു കരുതുന്നത്.
ആദായനികുതിദായകർക്കു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഇളവ് കുറെക്കൂടി ഉദാരമാക്കിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ഇനി നികുതി ഇല്ല. 45 ലക്ഷം രൂപ വരെ വിലയുള്ള വീടു വാങ്ങുന്നവർക്കു പലിശയിൽ ഒന്നര ലക്ഷം രൂപയുടെ അധിക ആദായ നികുതിയിളവു ലഭ്യമാകും. ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി പാൻ കാർഡ് വേണമെന്നില്ല, ആധാറായാലും മതി.
ഉയർന്ന വരുമാനക്കാർക്കായുള്ള അധിക നികുതി നിർദേശം വലിയ സന്പന്നരെ രാജ്യത്തിന്റെ വികസനത്തിലേക്കു കൂടുതൽ സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ്. 250 കോടി രൂപ വരെ വിറ്റുവരവുള്ള കന്പനികൾ നൽകേണ്ട 25 ശതമാനം കോർപറേറ്റ് നികുതി 400 കോടി രൂപവരെ വിറ്റുവരവുള്ളവർക്കും ബാധകമാക്കി. 99.3 ശതമാനം കന്പനികളും ഈ പരിധിക്കുള്ളിൽ വരും. മുതൽമുടക്കിന് അന്തരീക്ഷം സൃഷ്ടിക്കുന്നതാണു ബജറ്റ് നിർദേശങ്ങൾ എന്നു ധനമന്ത്രി പറയുന്നുണ്ടെങ്കിലും ജനസംഖ്യയിൽ പകുതിയിലേറെ തൊഴിൽ ചെയ്യാൻ ശേഷിയുള്ള ഒരു സമൂഹത്തിൽ ഈ വിഷയത്തിനു വളരെക്കൂടുതൽ പ്രാധാന്യം ലഭിക്കേണ്ടതാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു പറയുന്നതല്ലാതെ അതിനു വഴികളൊന്നും കണ്ടെത്തുന്നില്ല.
കേരളത്തെ സംബന്ധിച്ചിടത്തോളം ബജറ്റ് നൈരാശ്യജനകമാണെന്നു സംസ്ഥാന ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഏറെനാളായി കേരളം ആവശ്യപ്പെട്ടുകൊണ്ടിരുന്ന എയിംസിനെപ്പറ്റി ബജറ്റ് മിണ്ടുന്നില്ല. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പ്രത്യേക സഹായം പ്രതീക്ഷിച്ചെങ്കിലും അതും കിട്ടിയില്ല. അധികാരത്തിലേറി കഷ്ടിച്ചു രണ്ടുമാസം പിന്നിടുന്ന സർക്കാരിനു പരിമിതികൾ പലതുമുണ്ടാകാം. കാര്യങ്ങൾ മനസിലാക്കി യാഥാർഥ്യബോധത്തോടെ കേന്ദ്ര ധനമന്ത്രി സ്വന്തം വ്യക്തിത്വം പതിയുന്നൊരു ബജറ്റ് അടുത്ത തവണ അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കാം.
പുതിയ ഇന്ത്യ സൃഷ്ടിക്കുമോ ഈ പ്രഖ്യാപനങ്ങൾ?
12:45 AM Jul 06, 2019 | Deepika.com