പോലീസിന്റെ മൂന്നാംമുറ ഇന്നും തുടരുന്നുവെന്നതു കേരളത്തിന് അപമാനകരമാണ്. രാജൻ കേസ് ഉൾപ്പെടെ അടിയന്തരാവസ്ഥക്കാലത്തെ പോലീസ് അതിക്രമങ്ങളായിരുന്നു മൂന്നാം മുറയുടെ ഏറ്റവും നികൃഷ്ടമായ ഉദാഹരണങ്ങളായി പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അന്നത്തേതിനേക്കാൾ ക്രൂരമായ, അപരിഷ്കൃതവും കിരാതവുമായ, മർദനമുറകൾ നമ്മുടെ പോലീസ് സ്റ്റേഷനുകളിൽ ഇപ്പോഴും നടക്കുന്നുവെന്നതു പോലീസ് സേനയെക്കുറിച്ചു വലിയ അവമതിയാണുളവാക്കുന്നത്. ഈ സർക്കാർ അധികാരത്തിൽവന്നശേഷം ഇതുവരെ 32 കസ്റ്റഡി മരണങ്ങൾ നടന്നതായി പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രാജ്കുമാർ എന്നയാൾ മർദനമേറ്റു മരിച്ച കേസിൽ ഒരു എസ്ഐയെയും സിവിൽ പോലീസ് ഓഫീസറെയും ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിനാണ് ഇവരുടെ പേരിൽ കേസെടുത്തിരിക്കുന്നത്. ഹരിത ഫൈനാൻസ് എന്ന സാന്പത്തിക ഇടപാടു സ്ഥാപനത്തിൽ രാജ്കുമാറിന്റെ സഹജീവനക്കാരായിരുന്നവരും സാന്പത്തിക തട്ടിപ്പു കേസിൽ പ്രതികളുമായ രണ്ടു വനിതകളെ വനിതാ പോലീസുകാർ മർദിച്ചതായും ആരോപണമുണ്ട്. രാജ്കുമാറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും പോലീസിന്റെ ക്രൂരതയിലേക്കാണു വിരൽചൂണ്ടുന്നത്.
രാജൻ കേസിലൂടെ കുപ്രസിദ്ധമായ "ഉരുട്ടൽ' രാജ്കുമാറിന്റെമേൽ സാമാന്യം ഭംഗിയായി പ്രയോഗിച്ചതായാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. രാജ്കുമാറിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ചു ധാരാളം സംശയങ്ങളുണ്ട്. രണ്ടോ മൂന്നോ മാസം മുന്പുവരെ വെറുമൊരു തൊഴിലാളിയായിരുന്ന, തോട്ടം തൊഴിലാളികൾക്കുള്ള പഴയൊരു ലയത്തിൽ താമസിച്ചിരുന്ന, രാജ്കുമാർ പൊടുന്നനേ എങ്ങനെ വലിയ തുകകൾ കൈകാര്യം ചെയ്യുന്നയാളായി എന്നതിനെക്കുറിച്ച് അന്വേഷണം നടക്കേണ്ടതുണ്ട്. പണമിടപാടു കേസ് തെളിയിക്കുന്നതിനപ്പുറം അയാളെ ക്രൂരമായി പീഡിപ്പിച്ചവർക്ക് എന്തൊക്കെയോ ഗൂഢോദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്നു സംശയിക്കുന്നു.
പോലീസിന്റെ ചോദ്യംചെയ്യൽ ഭേദ്യംചെയ്യലാണെന്നതു നമ്മുടെ നാട്ടിലെ സാമാന്യ തത്ത്വമാണ്. രാജ്കുമാറിന്റെ കാര്യത്തിൽ പോലീസ് സാധാരണ മർദനത്തിനപ്പുറത്തേക്കു പോയി കൊടിയ ക്രൂരതകൾ കാട്ടി. അയാളുടെ രഹസ്യഭാഗങ്ങളിൽ കാന്താരി മുളക് അരച്ചു പുരട്ടുകപോലുള്ള മുറകൾ പോലീസ് സ്വീകരിച്ചതായി പറയപ്പെടുന്നു. പോലീസ് സ്റ്റേഷനിൽ മാത്രമല്ല, ജയിലിലും രാജ്കുമാറിനു ക്രൂരമർദനമേറ്റുവെന്നും മൃതപ്രായനായിട്ടും വേണ്ട ചികിത്സ നൽകിയില്ലെന്നും പരാതിയുണ്ട്. കസ്റ്റഡി മരണത്തിൽ ജയിൽ ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ ജയിൽ ഡിഐജിക്കു ഡിജിപി നിർദേശം നൽകിയിരിക്കുകയാണ്. നമ്മുടെ ജയിൽ സാഹചര്യങ്ങളെക്കുറിച്ചു പുറത്തുവരുന്ന വിവരങ്ങൾ പലതും ആശങ്കാജനകമാണ്. കൊലക്കേസ് പ്രതികളുൾപ്പെടെയുള്ളവർ കഴിയുന്ന കണ്ണൂർ, വിയ്യൂർ ജയിലുകളിൽനിന്നു മൊബൈൽ ഫോണുകളുൾപ്പെടെ തടവുകാർക്കു കൈവശം വയ്ക്കാൻ അനുമതി ഇല്ലാത്ത ധാരാളം വസ്തുക്കൾ ഏതാനും ദിവസംമുന്പു ജയിൽ ഡിജിപിയുടെ പ്രത്യേക നിർദേശാനുസരണം നടത്തിയ റെയ്ഡിൽ പിടികൂടിയതു വാർത്തയായിരുന്നല്ലോ. ജയിലുകളിലെ പല ഇടപാടുകളും പുറത്തുവരുന്നുണ്ടാവില്ല.
ജനമൈത്രി പോലീസും പിങ്ക് പോലീസും സ്റ്റുഡന്റ് പോലീസ് കേഡറ്റുമൊക്കെ കേരളത്തിലെ പോലീസ് സേനയ്ക്കു നേടിക്കൊടുത്തിട്ടുള്ള സൽപ്പേരിനു കളങ്കം ചാർത്താൻ പോലീസ് ക്രൂരതയുടെ ചില കേസുകൾ മതിയാവും. ശാരീരികവും മാനസികവുമായ സംഘർഷത്തിലാണു നമ്മുടെ പോലീസുകാരിൽ പലരും ജോലി ചെയ്യുന്നത്. അതിന്റെ പരിണതഫലമായിരിക്കാം പോലീസ് ക്രൂരതയുടെ സംഭവങ്ങളിൽ ചിലത്. എന്നാൽ ഏതു സാഹചര്യത്തിലായാലും ക്രൂരത അക്ഷന്തവ്യമാണ്, അനുവദിക്കാൻ പാടില്ലാത്തതാണ്. മേലുദ്യോഗസ്ഥരുടെ പീഡനങ്ങൾക്കും അപമാനങ്ങൾക്കും ഇരയാകുന്ന പോലീസുകാർ കുറവല്ല. അത്തരം സാഹചര്യം സഹിക്കാനാവാതെ നാടുവിട്ടുപോവുകയും പിന്നീടു പോലീസ് കണ്ടെത്തി തിരിച്ചുകൊണ്ടുവരുകയും ചെയ്തൊരു പോലീസ് ഓഫീസറെക്കുറിച്ചുള്ള വാർത്ത അടുത്തകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. ആ കേസ് പിന്നീടെങ്ങനെയോ ഒതുക്കിത്തീർത്തു.
ഈയിടെ കോട്ടയം മണർകാട് പോലീസ് സ്റ്റേഷനിൽ സുരക്ഷാ തടങ്കലിലുണ്ടായിരുന്ന യുവാവ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഏതാനും മാസം മുന്പു പാലാ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിൽ നടന്ന കസ്റ്റഡി മരണത്തെക്കുറിച്ചു ജുഡീഷൽ അന്വേഷണം നടന്നുവരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ വരാപ്പുഴയിൽ ആളുമാറി അറസ്റ്റിലായ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ഇനിയും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർ സർവീസിൽ നിർണായകസ്ഥാനങ്ങളിൽ ഇപ്പോഴുമുണ്ട്. പോലീസിനു മജിസ്റ്റീരിയൽ അധികാരംകൂടി നൽകാൻ നീക്കം നടക്കുന്ന അവസരത്തിൽ ഇത്തരം സംഭവങ്ങൾ കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നു. സർക്കാരിന്റെ ഈ നീക്കത്തെ നിയമസഭയിൽ കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നിശിതമായി വിമർശിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസവും സംസ്കാരവുമുള്ള ചെറുപ്പക്കാർ കൂടുതലായി പോലീസ് സേനയിലേക്കു കടന്നുചെല്ലുന്നുണ്ടെങ്കിലും നിലവിലെ സംവിധാനത്തിന്റെ മൂശയിൽ അവർ രൂപപ്പെട്ടേക്കാം. സാഹചര്യങ്ങൾ മിക്കവരെയും മാറ്റുമല്ലോ. പോലീസ് നിയമനത്തിനു ശാരീരികക്ഷമത മാത്രമല്ല, മാനസികാരോഗ്യവും മാനദണ്ഡമാക്കണമെന്നു പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പോലീസ് ആക്ടിലും ഇക്കാര്യം പറയുന്നു.
രാജ്കുമാറിനെ റിമാൻഡ് ചെയ്യാൻ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച ഉണ്ടായതായി ആരോപിക്കപ്പെടുന്നു. മജിസ്ട്രേറ്റ് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചോയെന്ന കാര്യത്തിൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിൽനിന്നു ഹൈക്കോടതി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ രേഖകളിൽ തിരിമറി നടത്താൻ ശ്രമം നടന്നതായി പറയപ്പെടുന്നു. സ്റ്റേഷൻ ജാമ്യം നൽകി രാജ്കുമാറിനെ വിട്ടയച്ചുവെന്നു വരുത്തിത്തീർക്കാനും പണം നഷ്ടമായ ഇടപാടുകാർ മർദിച്ചെന്നു കാട്ടി കേസ് വഴിതിരിച്ചുവിടാനും പോലീസ് ശ്രമിച്ചുവത്രേ. ഇത്തരം തന്ത്രങ്ങളെ മറികടന്നു കേസ് അന്വേഷണം മുന്നോട്ടു പോകുമോയെന്നും നീതി നടപ്പാകുമോ എന്നും പരക്കേ സംശയമുണ്ട്. ഏതായാലും കേരള പോലീസിൽ പലർക്കും മാനസികമായ സാംസ്കാരികോന്നമനം ആവശ്യമാണെന്നു സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു.
മൂന്നാംമുറയുടെ അപമാനം ഇനിയും കേരളം ചുമക്കണോ?
02:27 AM Jul 04, 2019 | Deepika.com