കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വലിയ പ്രളയത്തെ നേരിട്ട കേരളം ഇത്തവണ കടുത്ത വരൾച്ചയിലേക്കെന്ന സൂചനയാണു കാലാവസ്ഥാ നിരീക്ഷകർ നൽകുന്നത്. ആഴ്ചകൾക്കു മുന്പു തെക്കുപടിഞ്ഞാറൻ കാലവർഷത്തിനു തുടക്കം കുറിച്ചുവെങ്കിലും ശക്തമായ മഴ ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ഓഗസ്റ്റിലെ മഴ ഒരു പ്രത്യേക പ്രതിഭാസമായിരുന്നതിനാൽ അതുപോലുള്ള വൃഷ്ടി ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ സാധാരണയായി മൺസൂൺകാലത്തു കേരളത്തിനു കിട്ടാറുള്ള മഴ ഇത്തവണ ഏതാണ്ടു പാടേ മാറിനിൽക്കുന്നു. ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ പതിന്നാലു ശതമാനം മാത്രം വെള്ളമാണു കഴിഞ്ഞയാഴ്ചയുണ്ടായിരുന്നതെന്നു പറയുന്പോൾ ഗുരുതരാവസ്ഥ ബോധ്യമാകും.
സംസ്ഥാനത്തെ ജലസംഭരണികളിൽ ഒരാഴ്ചത്തെ വിതരണത്തിനുവേണ്ട കുടിവെള്ളം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നാണു ജലസേചന മന്ത്രി കെ. കൃഷ്ണൻകുട്ടി കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചത്. അണക്കെട്ടുകളിൽ പലതും വറ്റിവരണ്ടു. മാട്ടുപ്പെട്ടി ഡാം വറ്റി ബ്രിട്ടീഷ് ഭരണകാലത്തെ നിർമാണങ്ങളുടെ അവശിഷ്ടങ്ങൾ തെളിഞ്ഞു കാണാമെന്നായി. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രധാന സംഭരണികളായ കക്കിയും പന്പയും വറ്റിയിട്ട് ഒരാഴ്ചയിലേറെയായി.
അണക്കെട്ടുകളിലെ ജലനിരപ്പു താഴ്ന്നതു വൈദ്യുതോത്പാദനത്തെ സാരമായി ബാധിക്കുമെന്നു പറയേണ്ടതില്ല. വൈദ്യുതിയുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചനയിലാണു ബോർഡ്.
ജലവൈദ്യുത പദ്ധതികളെ വളരെയേറെ ആശ്രയിക്കുന്ന കേരളം ഇതര ഊർജസ്രോതസുകൾ തേടേണ്ടതിന്റെ ആവശ്യകത വർധിച്ചിരിക്കുകയാണ്. സൗരോർജം ഉപയോഗിക്കുന്നതിൽ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളവും എംജി സർവകലാശാലയും നിർണായക നേട്ടം കൈവരിച്ചിട്ടുണ്ട്. അവരുടെ ഊർജസംരക്ഷണ- ഉത്പാദന സംവിധാനങ്ങൾ പല സ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്നതാണ്.
ആഗോള താപനം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വലിയ കാലാവസ്ഥാ വ്യതിയാനമാണു വരുത്തിയിരിക്കുന്നത്. സമുദ്രാടിത്തട്ടിലെ ജലത്തിന്റെ ചൂട് വർധിച്ചിരിക്കുന്നതു മത്സ്യസന്പത്തു വലിയ തോതിൽ നശിക്കാനിടയാക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ബിഹാറിൽ ഉഷ്ണതരംഗം മൂലം നൂറോളം പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. പാറ്റ്ന, ഗയ, ഭഗൽപുർ എന്നിവിടങ്ങളിൽ കുറെ ദിവസങ്ങളായി അസഹ്യമായ ചൂടാണ്. ചെന്നൈ നഗരം കടുത്ത കുടിവെള്ളക്ഷാമത്താൽ വലഞ്ഞു. സ്കൂളുകൾ അടച്ചിട്ടു. പല ഹോട്ടലുകളും പ്രവർത്തനം നിർത്തിവച്ചു. അവിടെ സ്വകാര്യ ജലവിതരണക്കാർ കൊള്ളലാഭം കൊയ്യുകയും വേണ്ടത്ര ശുചിയല്ലാത്ത വെള്ളം വിതരണം ചെയ്യുകയും ചെയ്യുന്നതായി പരാതിയുണ്ട്.
ജലസംരക്ഷണത്തിനും സംഭരണത്തിനും ആഗോളതലത്തിൽ നടപടികളുണ്ടാവണം. സംസ്ഥാനങ്ങൾ തമ്മിൽ ജലം പങ്കുവയ്ക്കലും അത്യന്താപേക്ഷിതമാണ്. എന്നാൽ, നദീജലം സംബന്ധിച്ചു വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വലിയ സംഘർഷമാണുള്ളത്.
കേരളത്തിലെ ജലദൗർലഭ്യത്തിനു നമ്മുടെ ജലനയത്തിലെ കാര്യക്ഷമതയില്ലായ്മയും കാരണമാണ്. ജലസ്രോതസുകളുടെ സംരക്ഷണത്തിൽ നാം വേണ്ടത്ര ശ്രദ്ധ ചെലുത്താൻ തുടങ്ങിയിട്ടില്ല. ചില നദീ സംരക്ഷണ പദ്ധതികൾക്ക് അടുത്തകാലത്തു തുടക്കമിട്ടിട്ടുണ്ടെങ്കിലും കൂടുതൽ വ്യാപകമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
ഉപഗ്രഹ വിക്ഷേപണരംഗത്തു രാജ്യം വലിയ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കാലാവസ്ഥാ നിരീക്ഷണത്തിലും പ്രവചനത്തിലും ആ മുന്നേറ്റം കാര്യമായി പ്രതിഫലിക്കുന്നില്ല. വ്യക്തവും വേണ്ടത്ര മുൻകൂട്ടിയുള്ളതുമായ കാലാവസ്ഥാ അറിയിപ്പുകൾ മുൻകരുതലുകൾ എടുക്കാനും വലിയ ആഘാതങ്ങൾ ഒഴിവാക്കാനും സഹായിക്കും. ഏതായാലും പരിമിത വിഭവമായി മാറുന്ന വെള്ളം പാഴാകാതിരിക്കാനുള്ള സംവിധാനങ്ങൾ അത്യാവശ്യം. കുടിവെള്ള സംരക്ഷണം അതിപ്രധാനമാണ്. ഭൂമിയിൽ ആകെയുള്ള ജലത്തിൽ മൂന്നു ശതമാനം മാത്രമാണു കുടിക്കാൻ യോജ്യമായിട്ടുള്ളത്. അതുകൊണ്ടു വേണം മാനവരാശിക്കാകെ ദാഹം തീർക്കാൻ.
ജനസംഖ്യാ വർധന മാത്രമല്ല, ജീവിതനിലവാരത്തിലുണ്ടായ ഉയർച്ചയും ജലോപയോഗം വർധിപ്പിച്ചിട്ടുണ്ട്. പ്രകൃതിസന്പത്തുകളുടെ സൂക്ഷിപ്പുകാരും നടത്തിപ്പുകാരുമായിരിക്കേണ്ട മനുഷ്യർ അവയുടെ ചൂഷകരായി മാറിയതിനെത്തുടർന്നാണു ജലം ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾക്കു ക്ഷാമമായത്.
വേനലിനെ നേരിടാൻ വരൾച്ചാ ദുരിതാശ്വാസവും വെള്ളപ്പൊക്കത്തെ നേരിടാൻ പ്രളയ ദുരിതാശ്വാസവും പ്രതീക്ഷിച്ചിരിക്കുകയല്ല നാം ചെയ്യേണ്ടത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ദീർഘകാലാസൂത്രണം അത്യാവശ്യമാണ്. വേനലിനു പിന്നാലെയെത്തുന്ന മഴയെക്കുറിച്ചും മഴയ്ക്കു പിന്നാലെയെത്തുന്ന വേനലിനെക്കുറിച്ചും വളരെ മുൻകൂട്ടി ചിന്തിക്കേണ്ടിയിരിക്കുന്നു. മഴ സമൃദ്ധമായി ലഭിച്ചിരുന്ന കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങൾ തങ്ങൾ പാഴാക്കിയ വെള്ളത്തെക്കുറിച്ചു പശ്ചാത്തപിക്കുകതന്നെ വേണം. കേരളത്തിലെ 44 നദികളുടെയും തടാകങ്ങളുടെയും ജലസമൃദ്ധി പഴങ്കഥയായിരിക്കുകയാണല്ലോ. മഴയില്ലാത്ത ദിവസം വരണ്ടുണങ്ങുന്ന പുഴകളും തടാകങ്ങളുമാണു പലതും. ഈ അവസ്ഥ നമ്മുടെ കൃഷികളെ എത്രമേൽ ബാധിക്കുമെന്നു ചിന്തിക്കാമല്ലോ.
ജലസ്രോതസുകൾ നശിക്കാതെ നോക്കേണ്ടത് എല്ലാവരുടെയും കർത്തവ്യമാണ്. മഴവെള്ള സംഭരണം പോലുള്ള പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും കൂടുതൽ സജീവമാകണം. സംസ്ഥാനങ്ങളിലെ ജലസ്രോതസുകളുടെ ഉപയോഗവും കരുതലും സംബന്ധിച്ചു നീതി ആയോഗ് നടത്തിയ പഠനത്തിൽ ജലവിഭവ വിനിയോഗത്തിൽ മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടത് നാം വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ഗ്രാമീണ മേഖലയിൽ ജനപങ്കാളിത്തത്തോടെ കുടിവെള്ളം ലഭ്യമാക്കാനുള്ള ജലനിധി പദ്ധതിയുടെ മൂന്നാം ഘട്ടം കാര്യക്ഷമമായി നടപ്പാക്കണം. 2024 ആകുന്പോഴേക്കും കേരളത്തിലെ ഗ്രാമീണ മേഖലയിൽ എല്ലാ വീടുകളിലും പൈപ്പുകൾ വഴി കുടിവെള്ളം വിതരണം ചെയ്യുമെന്നു ജലസേചന മന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ജലജീവൻ മിഷന്റെ സഹായത്തോടെയാണിതു നടപ്പാക്കുന്നത്. പൈപ്പ് ഇടുന്നതുകൊണ്ടു മാത്രമായില്ല. പൈപ്പിലൂടെ വെള്ളം ലഭിക്കണമല്ലോ. ജലലഭ്യതയ്ക്കുള്ള ശാസ്ത്രീയ മാർഗങ്ങൾകൂടി നാം തേടണം.
ജലക്ഷാമം നേരിടാൻ പുതുവഴികൾ തേടണം
12:05 AM Jun 29, 2019 | Deepika.com