കാർഷിക വായ്പകളുടെ മോറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടാൻ വീണ്ടും റിസർവ് ബാങ്കിനോടാവശ്യപ്പെടാൻ ഇന്നലെ ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി തീരുമാനിച്ചുവെങ്കിലും കർഷകരുടെ ആശങ്കയ്ക്ക് ഇനിയുമൊരു പരിഹാരമായിട്ടില്ല. നിലവിലെ തീരുമാനപ്രകാരം ജൂലൈ 31 വരെയാണു മോറട്ടോറിയം കാലാവധി. ഡിസംബർ 31 വരെ നീട്ടണമെന്ന ആവശ്യം മുന്പും സംസ്ഥാന സർക്കാർ ഉന്നയിച്ചിരുന്നു.
തികച്ചും അസാധാരണമായൊരു സാഹചര്യത്തിലൂടെയാണു കേരളത്തിലെ കർഷകർ ഈ വർഷം കടന്നുപോയത്. അപ്രതീക്ഷിതവും അനിതരസാധാരണവുമായൊരു പ്രളയത്തിന്റെ കെടുതി സാധാരണക്കാർക്ക് താങ്ങാവുന്നതിലധികമായിരുന്നു. കാർഷികമേഖലയിൽ വലിയ നാശമാണ് അതുണ്ടാക്കിയത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമൊക്കെ കരകൃഷിക്കു വലിയ നാശമുണ്ടാക്കി. ഇതിൽനിന്നൊക്കെ കരകയറിവരാൻ ഇനി വർഷങ്ങളെടുക്കും. കൃഷി ആവശ്യങ്ങൾക്കുവേണ്ടി മാത്രമല്ല, കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായും മറ്റും കർഷകർ വായ്പയെടുത്തിട്ടുണ്ട്. ഇതെല്ലാം കുനിന്മേൽ കുരുപോലെ കർഷകരെ വലയ്ക്കുന്നു. ഈ സാഹചര്യത്തിൽ നിയമത്തിന്റെയും സാങ്കേതികത്വത്തിന്റെയും നൂലാമാലകളിൽ ബാങ്കുകൾ കടിച്ചുതൂങ്ങരുതെന്നു ഇന്നലത്തെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബാങ്കുകളെ ഓർമിപ്പിച്ചു. എന്നാൽ, വീണ്ടും റിസർവ് ബാങ്കിനെ സമീപിച്ചു മോറട്ടോറിയം കാലാവധി നീട്ടിവാങ്ങാൻ മാത്രമേ ബാങ്കേഴ്സ് സമിതി തയാറാകുന്നുള്ളൂ.
വായ്പ തിരിച്ചടവു യാതൊരുവിധത്തിലും സാധിക്കാത്ത സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കർഷകർ ജീവനൊടുക്കിയ സാഹചര്യമാണ് ഇക്കാര്യത്തിൽ സത്വര ഇടപെടൽ അനിവാര്യമാക്കിയത്. എന്നാൽ സർക്കാരിന്റെ നിലപാടുകൾക്കനുസൃതമായി തീരുമാനമെടുക്കാൻ ബാങ്കുകൾ തയാറായില്ല. ഇതിനിടെ നെയ്യാറ്റിൻകരയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവം ബാങ്കു വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ടതാണെന്ന ആരോപണത്തെത്തുടർന്ന് ബാങ്കിനുനേരേ ആക്രമണമുണ്ടായി. ഈ സംഭവത്തിൽ പിന്നീടുണ്ടായ വെളിപ്പെടുത്തലുകൾ ആ സംഭവത്തിന്റെ ഗതി മാറ്റി. ഇത്തരമൊരു സാഹചര്യത്തിലാണു തങ്ങൾ പത്രപരസ്യം നൽകിയതെന്നാണു ബാങ്കുകളുടെ നിലപാട്. ഞായറാഴ്ച ചില പത്രങ്ങളിൽ പൊതുജനശ്രദ്ധയ്ക്ക് എന്ന തലക്കെട്ടിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രസിദ്ധീകരിച്ച പരസ്യത്തിൽ ഇക്കാര്യം തുടക്കത്തിലേ ചൂണ്ടിക്കാട്ടുന്നുണ്ട്.
പൊതുജനങ്ങളിൽനിന്നു വിവിധ പലിശനിരക്കുകളിൽ സമാഹരിക്കുന്ന പണമാണ് ബാങ്കുകൾ പലതരം വായ്പകളായി ജനങ്ങൾക്കു നൽകുന്നതെന്നും നിക്ഷേപത്തിന്റെയും വായ്പകളുടെയും പലിശ നിരക്കിലുള്ള നേരിയ വ്യത്യാസം കൊണ്ടാണു ബാങ്കുകൾ അവയുടെ പ്രവർത്തനച്ചെലവ് വഹിക്കുന്നതെന്നും വിശദീകരണത്തിന്റെ ആദ്യഭാഗത്തു പറയുന്നു. വായ്പകൾ തിരിച്ചുപിടിക്കേണ്ടതു നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപങ്ങൾ കാലാവധിക്കു തിരിച്ചുകൊടുക്കുന്നതിനും അതുവഴി ബാങ്കിംഗ് സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കും നിലനില്പിനും അത്യാവശ്യമാണെന്നു പറയുന്ന ബാങ്കേഴ്സ് സമിതി, വൻവായ്പക്കാരുടെ കോടികളും ശതകോടികളുമൊക്കെ വെറുതെ എഴുതിത്തള്ളുന്നതിന് എന്തു ന്യായീകരണം പറയും? 2014 ഏപ്രിൽ മുതൽ 2018 ഏപ്രിൽ വരെ പൊതുമേഖലാ ബാങ്കുകൾ 3.16 ലക്ഷം കോടി രൂപയുടെ കടങ്ങൾ എഴുതിത്തള്ളുകയും ബാങ്കുകളിലെ കിട്ടാക്കടങ്ങൾ 7.70 ലക്ഷം കോടി രൂപയുടേതായി വർധിക്കുകയും ചെയ്തതായി റിസർവ് ബാങ്കിന്റെ തന്നെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സർക്കാരിന്റെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമാണിതെന്നു പ്രതിപക്ഷം ആരോപണമുന്നയിക്കുകയും ചെയ്തു. ഈ കാലയളവിൽ 44,900 കോടി രൂപയുടെ കിട്ടാക്കടം മാത്രമാണു പിരിച്ചെടുത്തത്. അത് ഇത്തരത്തിൽ കർഷകരുടെയും ചെറുകിട സംരംഭകരുടെയുമൊക്കെ വായ്പയായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി 2018-19ൽ മൊത്തം വകയിരുത്തിയ ബജറ്റ് വിഹിതത്തിന്റെ രണ്ടിരട്ടിതുകയാണു നാലുവർഷത്തിനുള്ളിൽ ബാങ്കുകൾ എഴുതിത്തള്ളിയത്. നിഷ്ക്രിയ ആസ്തികളുടെ കാര്യമെടുത്താലും വന്പൻമാരുടെ വായ്പാ ബാധ്യത ബോധ്യമാകും. 2014-15ൽ നിഷ്ക്രിയ ആസ്തി 4.62 ശതമാനമായിരുന്നത് 2017 ഡിസംബർ ആയപ്പോഴേക്കും 10.41 ശതമാനമായി.
കോർപറേറ്റുകളുടെ കടം എഴുതിത്തള്ളുന്നതുകൊണ്ടു കർഷകരുടെയും എഴുതിത്തള്ളണമെന്നല്ല പറയുന്നത്. അപ്രതീക്ഷിതവും അത്യന്തം ഗുരുതരവുമായ പ്രകൃതിക്ഷോഭത്തിനും കൃഷിപ്പിഴയ്ക്കും വിധേയരായവർക്കു സാവകാശം നൽകാനെങ്കിലും തയാറാവണം. മുഖ്യമന്ത്രി ഇന്നലെ ബാങ്കേഴ്സ് സമിതി യോഗത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ വെറും സാങ്കേതികത്വത്തിൽ മാത്രം ഊന്നിനിൽക്കാതെ കുറെക്കൂടി മനുഷ്യത്വപരമായ സമീപനം ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകണം. എന്നാൽ, റിസർവ് ബാങ്കിന്റെ നിലപാടും തീരുമാനവുമാണു പ്രധാനമെന്നു ബാങ്കേഴ്സ് സമിതി ചൂണ്ടിക്കാട്ടുന്നു. എങ്കിൽ അക്കാര്യത്തിൽ സർക്കാർ വഴികൾ തേടണം.
സർഫാസി(സെക്യൂരിറ്റേസേഷൻ ആൻഡ് റീ കൺസ്ട്രക്ഷൻ ഓഫ് ഫൈനാൻഷൽ അസറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ്) നിയമത്തിൽ കാലാനുസൃതമായ മാറ്റം വേണമെന്ന ആവശ്യവും പരിഗണിക്കേണ്ടിയിരിക്കുന്നു. സർഫാസി നിയമത്തിലെ 31(i) വകുപ്പനുസരിച്ചുള്ള സംരക്ഷണം കേരളത്തിലെ എല്ലാ കൃഷിഭൂമിക്കും ലഭ്യമാക്കണം. എന്നാൽ സർഫാസി നിയമമല്ല പ്രശ്നങ്ങൾക്കു കാരണം എന്നാണു ബാങ്കേഴ്സ് സമിതിയുടെ അറിയിപ്പിൽ അവകാശപ്പെടുന്നത്. സർഫാസി നിയമം വരുന്നതിനു മുന്പും വായ്പ തിരിച്ചുപിടിക്കുന്നതിനു മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നുവത്രേ. ബാങ്കിൽനിന്ന് എടുത്തിട്ടുള്ള ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകളിൽ മുടക്കം വരുകയും വായ്പ നിഷ്ക്രിയ ആസ്തിയായി മാറുകയും ചെയ്താൽ ബാങ്കിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ നേരിട്ട് ബാങ്കിന് ഈടായി നൽകിയിരിക്കുന്ന വസ്തുക്കൾ ഏറ്റെടുത്ത് വിൽപ്പന നടത്തി പണം ഈടാക്കുന്നതിനുള്ള അധികാരമാണു സർഫാസി ആക്ടിലൂടെ ലഭിച്ചിരിക്കുന്നത്. എല്ലാ കൃഷിഭൂമിക്കും സർഫാസി നിയമത്തിൽനിന്ന് സംരക്ഷണം ഉണ്ടെങ്കിലും കേരളത്തിൽ നെൽക്കൃഷിക്കു മാത്രമാണത് ബാധകമാക്കിയിരിക്കുന്നത്. കർഷകർ വിവിധ ആവശ്യങ്ങൾക്കായി എടുക്കുന്ന വായ്പകൾ അവരുടെ കൃഷിഭൂമിയിൽനിന്നു ലഭിക്കുന്ന വരുമാനംകൊണ്ട് തിരിച്ചടയ്ക്കാനുള്ള സാഹചര്യം ഇല്ലാതെ പോകുന്പോൾ സർക്കാരിന്റെ സഹായവും ബാങ്കുകളുടെ സൗമനസ്യവും അനിവാര്യമാണ്.
വായ്പ തിരിച്ചടവു സാവകാശം സാമാന്യനീതി മാത്രം
10:50 PM Jun 25, 2019 | Deepika.com