പതിനേഴാം ലോക്സഭയുടെ സമാരംഭത്തോടനുബന്ധിച്ചു പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം വാഗ്ദാനങ്ങളാൽ സന്പന്നമാണ്. രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള അവലോകനം അഭിമാനമുളവാക്കുകയും ചെയ്യും. പുതിയ ഇന്ത്യയുടെ രൂപവത്കരണമാണു രണ്ടാം മോദി സർക്കാർ ലക്ഷ്യമിടുന്നത്. ശക്തവും സുരക്ഷിതവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമാവും ഇതെന്നു രാഷ്ട്രപതി പറയുന്നു. കർഷകരക്ഷ, സ്ത്രീസുരക്ഷ, മാലിന്യമുക്ത ഇന്ത്യ തുടങ്ങി നിരവധി വിഷയങ്ങളിൽ വിപുലമായ പദ്ധതികളാണു വിഭാവനം ചെയ്യുന്നത്. കാർഷികോത്പാദനം കൂട്ടാനായി വരും വർഷങ്ങളിൽ 25 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണു നയപ്രഖ്യാപനത്തിൽ പറയുന്നത്. കർഷകരുടെ വരുമാനം 2020 ഓടെ ഇരട്ടിയാക്കുന്നതിനുള്ള കിസാൻ സമ്മാൻ പദ്ധതിക്കായി പ്രതിവർഷം 90,000 കോടി രൂപ ചെലവഴിക്കും.
അഞ്ചു വർഷം മുന്പ് ഇതേ സെൻട്രൽ ഹാളിൽ ഒന്നാം മോദി സർക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം നടത്തിയ അന്നത്തെ രാഷ്ട്രപതി പ്രണാബ് മുഖർജിയും കർഷകരക്ഷയ്ക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ജീവനോപാധി കൃഷിയാണെന്നു ചൂണ്ടിക്കാട്ടിയ നയപ്രഖ്യാപനം, അന്നത്തെ പ്രധാന പ്രശ്നമായിരുന്ന കർഷക ആത്മഹത്യ അവസാനിപ്പിക്കുന്നതിനുള്ള ചില പദ്ധതികളെക്കുറിച്ചും വിഭാവനം ചെയ്തിരുന്നു. കാർഷികരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപം വർധിപ്പിക്കുമെന്നതായിരുന്നു അവയിലൊന്ന്. മുടങ്ങിക്കിടക്കുന്ന ജലസേചന പദ്ധതികൾ മുൻഗണനാടിസ്ഥാനത്തിൽ പൂർത്തിയാക്കി എല്ലാ കൃഷിയിടങ്ങളിലും വെള്ളമെത്തിക്കുമെന്നും അന്നു വാഗ്ദാനം ചെയ്തു. മഴവെള്ളക്കൊയ്ത്തും ജലസംരക്ഷണവും ഭൂജലസന്പുഷ്ടീകരണവും ഉറപ്പാക്കുമെന്നും അഞ്ചുവർഷം മുന്പു പറഞ്ഞിരുന്നു. ഈ വാഗ്ദാനങ്ങൾ എത്രമാത്രം സാർഥകമായി എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
“ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’’ എന്ന ആശയമാണ് ഇത്തവണ മോദി സർക്കാർ മുന്നോട്ടു വയ്ക്കുന്ന പ്രധാന പരിഷ്കാരങ്ങളിലൊന്ന്. അധികാരമേറ്റ ഉടനേതന്നെ ഇക്കാര്യം ആലോചിക്കുന്നതിനു പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കുന്ന ഈ പരിഷ്കാരത്തിനു പുതിയ സർക്കാർ എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്നതിന്റെ സൂചനയാണത്. പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം ഈ യോഗത്തിൽനിന്നു വിട്ടുനിന്നു. എൻഡിഎ സഖ്യകക്ഷിയായ അണ്ണാഡിഎംകെയും ഇതിനോടു കടുത്ത വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ പലപ്പോഴായി നടക്കുന്നതു മൂലമുണ്ടാകുന്ന വലിയ ചെലവ് ഇതുവഴി കുറയ്ക്കാനാവുമെന്നതാണ് ഈ നയത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്ന പ്രധാന നേട്ടം. എന്നാൽ, ഈ നയത്തിന്റെ പ്രായോഗികതയെക്കുറിച്ചു സംശയമുയർത്തുന്നവർ ഏറെയാണ്. നിലവിലുള്ള നിയമസഭകളുടെ കാലാവധി വർധിപ്പിക്കാതെയും വെട്ടിച്ചുരുക്കാതെയും എങ്ങനെ ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്താമെന്നതൊരു പ്രശ്നമാണ്. കേന്ദ്രത്തിലോ സംസ്ഥാനത്തോ സർക്കാരിനു ഭൂരിപക്ഷം നഷ്ടമായാൽ പിന്നീടുള്ള ഭരണക്രമത്തെക്കുറിച്ചും വ്യക്തതയില്ല.
പതിനേഴാം ലോക്സഭയിൽ ആദ്യം അവതരിപ്പിച്ച ബിൽ മുത്തലാക്ക് നിർത്തലാക്കാനുള്ളതാണ്. മുൻ സർക്കാർ ലോക്സഭയിൽ പാസാക്കിയ ഈ ബിൽ രാജ്യസഭ കടന്നില്ല. എന്നാൽ ഇത്തവണ കൂടുതൽ ആത്മവിശ്വാസത്തോടെയാണു സർക്കാർ ഈ ബില്ലുമായി രംഗത്തെത്തിയിരിക്കുന്നത്. പല പ്രതിപക്ഷ കക്ഷികളും ഈ നീക്കത്തെ നഖശിഖാന്തം എതിർത്തിട്ടും ലോക്സഭയിൽ ബില്ലിനുള്ള അവതരണാനുമതി വോട്ടിനിട്ടു പാസാക്കി. ചില കാര്യങ്ങളിൽ വളരെ കർക്കശമായ തീരുമാനങ്ങളുമായി മുന്നോട്ടു പോകാൻ തന്നെയാണു സർക്കാരിന്റെ ലക്ഷ്യമെന്നു വ്യക്തമാക്കുന്നതാണ് ഇത്തരം നീക്കങ്ങൾ.
ഇരട്ടപൗരത്വ പ്രശ്നം ഈ സർക്കാർ വളരെ ഗൗരവത്തിലെടുത്തിരിക്കുന്ന വിഷയമാണ്. അക്കാര്യത്തിൽ തങ്ങളുടെ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നു വ്യക്തമാക്കുന്നതാണു നയപ്രഖ്യാപന പ്രസംഗം. നുഴഞ്ഞുകയറ്റക്കാരോടു വിട്ടുവീഴ്ചയില്ലാത്ത സമീപനമാവും സ്വീകരിക്കുക.
സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനും ദുർബലനുമായ പൗരനെ തങ്ങളുടെ ഓരോ തീരുമാനവും എപ്രകാരമാണു ബാധിക്കുക എന്നതാവണം ഓരോ പാർലമെന്റേറിയനും ശ്രദ്ധകൊടുക്കേണ്ട കാര്യമെന്ന ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണു രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്.
നയപ്രഖ്യാപനപ്രസംഗം വെറുമൊരു ഉദ്ഘാടനപ്രസംഗമല്ല. ഒരു സർക്കാരിന്റെ വീക്ഷണങ്ങളും ദർശനങ്ങളും പ്രതിഫലിക്കുന്ന ഔദ്യോഗിക പ്രഖ്യാപനമാണത്. സർക്കാരിന്റെ ഭരണത്തുടക്കത്തിൽ നടത്തുന്ന നയപ്രഖ്യാപനത്തിന് ഏറെ പ്രാധാന്യമുണ്ട്. അതു സാക്ഷാത്കരിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. ഇവയെല്ലാം പൊള്ളയായ വാഗ്ദാനങ്ങളല്ലെന്നും വ്യക്തമായ മാർഗരേഖകളോടെ മുന്നോട്ടു കൊണ്ടുപോകാനുള്ളതാണെന്നും ഭരണകൂടം തെളിയിക്കണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളും രൂക്ഷമായ ജലക്ഷാമവുമൊക്കെ അടിയന്തര പ്രാധാന്യത്തോടെ നേരിടേണ്ട പ്രശ്നങ്ങളാണ്.
തൊഴിലില്ലായ്മ വൻതോതിൽ വർധിച്ചിരിക്കുന്നതിനെക്കുറിച്ചു നയപ്രഖ്യാപനം മൗനം ഭജിച്ചിരിക്കുന്നു. രാജ്യത്തിന്റെ സാന്പത്തിക വളർച്ചയെക്കുറിച്ചു പറയുന്പോൾ കാർഷികമേഖലയുടെ തകർച്ചയും തൊഴിലില്ലായ്മയും അവഗണിക്കാനാവാത്ത വിഷയങ്ങളാണ്. ഉന്നതവിദ്യാഭ്യാസരംഗത്തു കൂടുതൽ പേർക്കു പഠനാവസരം ലഭ്യമാക്കുമെന്നു പറയുന്നുണ്ടെങ്കിലും പഠനനിലവാരം മെച്ചപ്പെടുത്തുക എന്നതു വലിയ വെല്ലുവിളിയായി അവശേഷിക്കുന്നു. എല്ലാവർക്കും വീട്, പാചകവാതക കണക്ഷൻ, വൈദ്യുതി, ശുചിമുറി തുടങ്ങിയ വാഗ്ദാനങ്ങൾ അടിസ്ഥാനസൗകര്യവികസനത്തിൽ ഏതു സമൂഹത്തിലും നിർണായകമാണ്. പക്ഷേ, ഈ രംഗങ്ങളിലും നാം ഇനിയുമേറെ മുന്നേറാനുണ്ടെന്നതു മുസാഫർപുരും ഗോരഖ്പുരുമൊക്കെ നമ്മെ ഓർമിപ്പിക്കുന്നു.
അഴിമതിക്കെതിരേ സീറോ ടോളറൻസായിരിക്കും എന്നാണു നയപ്രഖ്യാപനത്തിൽ പറയുന്നത്. പക്ഷേ രാജ്യത്തിന്റെ സന്പത്ത് നഷ്ടപ്പെടുത്തുന്ന നയങ്ങളും അഴിമതിയുടെ പട്ടികയിൽ വരുമെന്നതു വിസ്മരിക്കരുത്. രണ്ടാം മോദി സർക്കാരിന്റെ നയപ്രഖ്യാപനം വാഗ്ദാനസന്പന്നമാണ്, പക്ഷേ, അതിന്റെ ഫലദായകത്വമാവും ജനം വിലയിരുത്തുക.
നയം വ്യക്തം, ഫലം പ്രധാനം
01:59 AM Jun 22, 2019 | Deepika.com