പൊതുജനാരോഗ്യത്തിൽ, വിശിഷ്യ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തിൽ രാജ്യം ഇനിയും ഏറെ പുരോഗതി കൈവരിക്കാനുണ്ടെന്ന യാഥാർഥ്യമാണ് ഇപ്പോൾ ബിഹാറിലെ മുസാഫർപുരിലും 2017 ഓഗസ്റ്റിൽ ഉത്തർപ്രദേശിലെ ഗോരഖ്പുരിലുമൊക്കെ മസ്തിഷ്കജ്വരം മൂലമുണ്ടായ കുട്ടികളുടെ കൂട്ടമരണങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത്. മസ്തിഷ്കജ്വരം മുസാഫർപുർ ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നൂറിലധികം കുട്ടികളുടെ ജീവനെടുത്തു. രണ്ടു വർഷം മുന്പു ഗോരഖ്പുരിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെത്തുടർന്നു നവജാത ശിശുക്കളടക്കം മുപ്പതു കുട്ടികളാണു 48 മണിക്കൂറിനുള്ളിൽ മരിച്ചത്. രാജ്യത്ത് മസ്തിഷ്കവീക്കം മൂലം ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്.
ലോകത്ത് കുട്ടികളുടെ അവസ്ഥ ഏറ്റവും മോശമെന്നു കരുതപ്പെടുന്നത് ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണ സുഡാൻ, സിയേറ ലിയോൺ, ഉഗാണ്ട, നൈജീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളിലാണ്. അനാരോഗ്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും അടയാളങ്ങളായി മാറിയിരിക്കുന്നു ഈ രാജ്യങ്ങളിലെ കുട്ടികൾ. എന്നാൽ, അവയെക്കാളും മോശമാണത്രേ മുസാഫർപുർ പോലുള്ള ജില്ലകളിലെ അവസ്ഥ. ഇവിടെ അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികളിൽ 48 ശതമാനവും വളർച്ചാ മുരടിപ്പുള്ളവരാണ്. പ്രായത്തിനനുസരിച്ചുള്ള തൂക്കമില്ലാത്ത കുട്ടികൾ 42 ശതമാനം വരും. 7.8 ശതമാനം കുട്ടികൾക്കു മാത്രമാണു ശരിയായ പോഷകാഹാരം ലഭിക്കുന്നത്. ഇത്തരം കണക്കുകൾ നമ്മുടെ വികസന സ്വപ്നങ്ങളുടെമേൽ തീർച്ചയായും കരിനിഴൽ വീഴ്ത്തും. ചന്ദ്രനിലേക്കു മനുഷ്യനെ അയച്ചാലും ബഹിരാകാശത്തു നിലയം സ്ഥാപിച്ചാലും ലോകസമൂഹത്തിനു മുന്നിൽ ഈ കരിനിഴൽ മറയില്ല.
വിവിധ മേഖലകളിൽ രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ലോകസന്പന്നരിൽ മുൻനിരക്കാരുടെ കൂട്ടത്തിലും ഇന്ത്യക്കാരുടെ പേരുകളുണ്ട്. ലോകത്തെ അഞ്ചാമത്തെ സാന്പത്തികശക്തിയായി നാം അധികം താമസിയാതെ മാറും. പക്ഷേ, ഇതുകൊണ്ടൊന്നും നമ്മുടെ അടിസ്ഥാന പ്രശ്നങ്ങളെ മറയ്ക്കാനാവില്ല. അതിനു കൃത്യമായ പരിഹാരം നാം കണ്ടെത്തിയേ തീരൂ. ഇന്ത്യക്ക് അതിനുള്ള ശേഷിയുണ്ട്. പക്ഷേ, ലക്ഷ്യം നേടാൻ ആ ശേഷി നാം വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്നുമാത്രം. സന്പത്ത് ചില സ്ഥലങ്ങളിൽ കുമിഞ്ഞുകൂടുന്പോൾ മറ്റു ചിലയിടങ്ങളിൽ കടുത്ത ദാരിദ്ര്യം യാഥാർഥ്യമായി തുടരുന്നു.
ബിഹാറിൽ പാറ്റ്ന കഴിഞ്ഞാൽ പ്രധാന നഗരങ്ങളിലൊന്നാണു മുസാഫർപുർ. മസ്തിഷ്കജ്വരം വടക്കൻ ബിഹാറിലെയും ഇതിനോടു ചേർന്നുകിടക്കുന്ന യുപിയിലെയും ചില പ്രദേശങ്ങളെ കഴിഞ്ഞ കുറെ വർഷങ്ങളായി നിരന്തരം വേട്ടയാടുന്നുണ്ട്. എല്ലാ വർഷവും ചില മുന്നറിയിപ്പുകളും മുൻകരുതലുകളുമൊക്കെ എടുക്കാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പു തിരക്കിനിടെ സർക്കാർ അക്കാര്യം വിട്ടുപോയത്രേ. മികച്ച ഭരണകർത്താവെന്ന ഖ്യാതി നേടിയ ആളാണു ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ. പക്ഷേ, മസ്തിഷ്കജ്വരം ബാധിച്ച കുട്ടികളെ കാണാൻ ആശുപത്രിയിലെത്തിയ നിതീഷിനു ജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ രോഷത്തിനു മുന്നിൽ നാണംകെട്ട് ആശുപത്രി വിടേണ്ടിവന്നു.
മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടികളെല്ലാം തീർത്തും പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ളവരാണ്. ഒട്ടുമിക്കവരും പിന്നോക്ക, ദളിത് വിഭാഗങ്ങളിൽപ്പെട്ടവർ. ആരോഗ്യസേവനരംഗത്തെ അവഗണനയും കെടുകാര്യസ്ഥതയും ഇവരുടെ സ്ഥിതി കൂടുതൽ വഷളാക്കി. ഇതിനിടെ ഈ പ്രദേശത്ത് ധാരാളമായി വളരുന്ന ലിച്ചിപ്പഴമാണു രോഗത്തിനിടയാക്കിയതെന്ന പ്രചാരണമുണ്ടായി. പോഷകാഹാരക്കുറവു നേരിടുന്ന കുട്ടികൾ വെറുംവയറ്റിൽ ധാതുസന്പുഷ്ടമായ ലിച്ചിപ്പഴം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ദോഷകരമായി ബാധിക്കുമെന്നൊരു പഠനത്തിൽ പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഇനിയും ഗവേഷണം നടക്കേണ്ടിയിരിക്കുന്നു. ഏതായാലും കുട്ടികളുടെ ദരിദ്രമായ ചുറ്റുപാടുകളും തികച്ചും മോശമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമാണു മുസാഫർപുർ ദുരന്തത്തിനു കാരണമെന്നു വ്യക്തമാണ്. മുസാഫർപുരിലെ മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പെടെ മിക്ക സർക്കാർ ആശുപത്രികളിലും അടിസ്ഥാനസൗകര്യങ്ങൾ പോലും ലഭ്യമല്ല.
മുസാഫർപുരിൽ മസ്തിഷ്കജ്വരം ഇത്രയധികം കുട്ടികളുടെ ജീവനെടുത്ത സാഹചര്യത്തിൽ ഇതേക്കുറിച്ചു പഠിക്കാൻ ഡൽഹിയിലെയും പൂനയിലെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(എഐഐഎംഎസ്) നിന്നുള്ള ഏഴംഗ വിദഗ്ധസംഘം ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ എത്തിയിരുന്നു. നൂറോളം കുട്ടികൾ മരിച്ചത് ഈ ആശുപത്രിയിൽവച്ചാണ്. മസ്തിഷ്കജ്വരം ബാധിച്ച കുട്ടികളെ ചികിത്സിച്ച ഡോക്ടർമാർക്കു വേണ്ടത്ര പരിശീലനം ലഭിക്കാത്തതിനെക്കുറിച്ച് അവരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സിടി സ്കാൻ മെഷീനുകളും വെന്റിലേറ്ററുകളും പ്രവർത്തിപ്പിക്കാനറിയാത്ത ഡോക്ടർമാരെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. എട്ടു ജില്ലകളിലെ പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമാണു ശ്രീകൃഷ്ണ മെഡിക്കൽ കോളജ്. നമ്മുടെ ചികിത്സാ സൗകര്യങ്ങളുടെ ശോചനീയാവസ്ഥ മാത്രമല്ല, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും ഇവിടെ ചോദ്യംചെയ്യപ്പെടുന്നു.
അനീമിയ ബാധിച്ച സ്ത്രീകൾ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്നു 2017ലെ ഗ്ലോബൽ ന്യുട്രീഷൻ റിപ്പോർട്ട് പറയുന്നു. ചുവന്ന രക്താണുവിന്റെ കുറവു മൂലമുണ്ടാകുന്ന വിളർച്ചയാണ് അനീമിയ. വിളർച്ചയ്ക്കു മാത്രമല്ല മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നതു പോഷകാഹാരക്കുറവാണ്. അമിതവണ്ണവും പ്രമേഹവും പോലുള്ള ആരോഗ്യപ്രശ്നങ്ങളും ഇന്ത്യയിൽ വർധിച്ചുവരികയാണെന്നു നീതി ആയോഗ് പറയുന്നു.
മുസാഫർപുരിലെ മസ്തിഷ്കമരണത്തെക്കുറിച്ചുള്ള ഹർജി സുപ്രീംകോടതി മുന്പാകെ എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ ജ്വരം ബിഹാറിലും യുപിയിലും ആയിരണക്കിനു കുട്ടികളുടെ ജീവനെടുത്തുകൊണ്ടിരിക്കുകയാണെന്നും സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
മുസാഫർപുർ ഒരു മുന്നറിയിപ്പാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന വ്യാധികൾ നിരവധിപേരുടെ ജീവനെടുക്കുന്നു. അടിസ്ഥാന ജീവിതസൗകര്യങ്ങളും ആരോഗ്യസേവനവും ലഭ്യമല്ലാത്തതുതന്നെയാണു പ്രധാന പ്രശ്നം. അന്തരീക്ഷ, പരിസര മലിനീകരണവും വർധിക്കുന്നു. ഇത്തരം കാര്യങ്ങൾ അവഗണിച്ചുകൊണ്ടു നമുക്കു മുന്നോട്ടുപോകാനാവില്ല. രാജ്യത്തെ ഏറ്റവും പിന്നോക്കമായ പ്രദേശത്തും ഏറ്റവും ദരിദ്രനായ പൗരനും ഭക്ഷണവും മരുന്നും എത്തിക്കാനെങ്കിലും നമുക്കാവുന്നില്ലെങ്കിൽ നമ്മുടെ വികസന വാഗ്ധോരണികൾ വൃഥാവിലാകും.
അടിസ്ഥാന വികസനം അകലെത്തന്നെ
11:51 PM Jun 20, 2019 | Deepika.com