കേരള കോൺഗ്രസിൽ ഉരുത്തിരിഞ്ഞിരിക്കുന്ന പ്രതിസന്ധി ആ പാർട്ടിയിൽ മാത്രമല്ല, ജനാധിപത്യ കക്ഷികളുടെ ശക്തീകരണം ആഗ്രഹിക്കുന്ന കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങളുടെ മനസിലും വലിയ ആശങ്കയുണർത്തുന്നു. അധ്വാനിക്കുന്നവരുടെയും കർഷകരുടെയും പാർട്ടി എന്ന പ്രതിച്ഛായയാണ് കേരള കോൺഗ്രസിനെ എന്നും കേരള രാഷ്ട്രീയത്തിൽ പ്രസക്തമാക്കിയിരുന്നത്. കായൽരാജാക്കന്മാരുടെയും റബർമുതലാളിമാരുടെയും പാർട്ടിയെന്നു രാഷ്ട്രീയ എതിരാളികളിൽ ചിലർ ആക്ഷേപിക്കുമായിരുന്നുവെങ്കിലും സാധാരണക്കാരായ ലക്ഷോപലക്ഷം കർഷകർ ഇന്നും പ്രത്യാശയോടെയാണ് ഈ പാർട്ടിയെ കാണുന്നത്. കരുത്തരും സമർഥരുമായ വലിയൊരു നിര നേതാക്കളുടെ സാന്നിധ്യം, കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന ജനകീയാടിത്തറ, കാർഷിക മേഖലയുടെ വളർച്ചയ്ക്കായി എന്നും ആവേശത്തോടെ നിലകൊള്ളുന്ന പ്രസ്ഥാനം എന്നിങ്ങനെ വിവിധ തലങ്ങളിൽ കേരള കോൺഗ്രസിന് ഇന്നും പ്രസക്തിയുണ്ട്.
അര നൂറ്റാണ്ടുകാലത്തെ കേരള കോൺഗ്രസ് രാഷ്ട്രീയചരിത്രം പരിശോധിച്ചാൽ പിളർപ്പിലൂടെ ഇത്രയേറെ ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടാവില്ല. വളരുംതോറും പിളരുന്ന പാർട്ടിയെന്നതു പാർട്ടിക്കാർ തന്നെ അംഗീകരിച്ച മട്ടായി. അര നൂറ്റാണ്ടിനുള്ളിൽ ഒരു ഡസനോളം പിളർപ്പുകൾ നേരിട്ടിട്ടും കേരള കോൺഗ്രസ് പ്രസ്ഥാനം പല കഷണങ്ങളായി കേരളം ഭരിച്ച രണ്ടു മുന്നണികളുടെയും ഭാഗമായി നിലകൊണ്ടു. എൻഡിഎയിലും അതിലെ ചില വിഭാഗങ്ങൾ ഭാഗഭാക്കായി. ഈ പിളർപ്പുകളൊന്നും ആശയപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിലായിരുന്നില്ല എന്നതാണു വസ്തുത. വ്യക്തിപരമായ താത്പര്യങ്ങളും സ്വാർഥചിന്തകളുമൊക്കെയായിരുന്നു എന്നും എപ്പോഴും ഈ പിളർപ്പുകൾക്കെല്ലാം പിന്നിലുണ്ടായിരുന്ന ചേതോവികാരം.
എംഎൽഎമാരും മന്ത്രിമാരുമൊക്കെയുണ്ടായിരുന്നിട്ടും കേരള രാഷ്ട്രീയത്തിൽ നിഷ്പ്രഭമായിപ്പോവുകയും അസ്തിത്വം തന്നെ ഇല്ലാതാവുകയും ചെയ്ത പല രാഷ്ട്രീയ പാർട്ടികളുമുണ്ട്. എന്നാൽ, കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത്രയേറെ പിളർപ്പുകളെ നേരിട്ടിട്ടും വിവിധ കഷണങ്ങളായി പിരിഞ്ഞിട്ടും ഇവയെല്ലാം വിവിധ മുന്നണികളിൽ അത്ര അപ്രസക്തമല്ലാത്ത നിലയിൽ തുടരുന്നു. ഓരോ മുന്നണിയും കേരള കോൺഗ്രസിലെ ഏതെങ്കിലുമൊരു വിഭാഗത്തെ തങ്ങളോടൊപ്പം നിറുത്താൻ താത്പര്യം കാട്ടുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. ഈ താത്പര്യം ആ വിഭാഗത്തിനു നേതൃത്വം നൽകുന്നവരോടുള്ള താത്പര്യം കൊണ്ടുമാത്രമല്ല, അവരോടൊപ്പം കേരളത്തിലെ ചെറുതല്ലാത്തൊരു ജനവിഭാഗവും ഉണ്ടാകും എന്ന ബോധ്യം കൊണ്ടുകൂടിയാണ്. എന്നാൽ, ഓരോ തവണയും പിളർപ്പു നേരിടുന്പോൾ കേരള കോൺഗ്രസ് കൂടുതൽ ദുർബലമാകുന്നുവെന്ന യാഥാർഥ്യം നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. കാലം മാറുന്നതും രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടാകുന്നതും നേതാക്കൾ മനസിലാക്കണം.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പല ദേശീയ പാർട്ടികളും നേരിട്ട കനത്ത തോൽവി പാഠമാകേണ്ടതുണ്ട്. ജനാധിപത്യശക്തികളുടെ അനൈക്യവും നേതാക്കളുടെ വ്യക്തിതാത്പര്യങ്ങളും എങ്ങനെയാണു വൻ പരാജയത്തിനിടയാക്കിയതെന്ന അപ്രിയസത്യം പലർക്കും തുറന്നുപറയേണ്ടിവന്നു. പാർലമെന്റിൽ പത്തിലൊന്ന് അംഗങ്ങളുള്ള അംഗീകൃത പ്രതിപക്ഷ കക്ഷിപോലുമാകാൻ ശേഷിയുള്ളൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്നില്ലാതായിരിക്കുന്നു. ഗ്രൂപ്പു രാഷ്ട്രീയവും നേതാക്കളുടെ വ്യക്തിതാത്പര്യങ്ങളുമൊക്കെ പല ദേശീയ കക്ഷികളെയും ദുർബലമാക്കി. ദേശീയ പാർട്ടിയെന്ന ലേബൽപോലും നഷ്ടമാവുന്നതിന്റെ വക്കിലെത്തി നിൽക്കുകയാണു ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ.
നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന കോൺഗ്രസും കേഡർ പ്രവർത്തനത്തിലൂടെ കരുത്തു തെളിയിച്ച സിപിഎമ്മും പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇന്നു നേരിടുന്ന ദൗർബല്യങ്ങൾ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പാഠമാകേണ്ടതുണ്ട്. ദശാബ്ദങ്ങൾ പശ്ചിമബംഗാളിലും ത്രിപുരയിലും അധികാരത്തിലിരുന്ന സിപിഎമ്മിന് ഇന്നിപ്പോൾ അവിടെ തികച്ചും ദുർബലമായ സാന്നിധ്യമാണുള്ളത്. അധികാര രാഷ്ട്രീയത്തിന്റെ അപഭ്രംശങ്ങൾ പാർലമെന്ററി ജനാധിപത്യത്തെ അപഹാസ്യമാക്കുന്നുണ്ടെങ്കിലും രാജ്യത്തെ ഐക്യത്തിലും പുരോഗതിയിലും മുന്നോട്ടു നയിക്കാനും ദുർബലവിഭാഗങ്ങളെയും കർഷകരെയുമൊക്കെ കൈപിടിച്ചു നയിക്കാനും ബാധ്യതപ്പെട്ട ചില പ്രസ്ഥാനങ്ങൾക്ക് എന്നും പ്രസക്തിയുണ്ട്. കേരളത്തിൽ കേരള കോൺഗ്രസിന്റെ സമകാലിക പ്രസക്തി ഇത്തരമൊരു പശ്ചാത്തലത്തിലാണ്. കേരളത്തിലെ കാർഷിക മേഖല വലിയ തകർച്ചയിലൂടെ കടന്നുപോവുകയാണ്. മലയോര മേഖലയിൽ കാർഷിക പ്രതിസന്ധി രൂക്ഷമാണ്. വ്യക്തിതാത്പര്യങ്ങളിൽ മാത്രം ഊന്നിയുള്ള പിളർപ്പുകളും അഭിപ്രായഭിന്നതകളും കേരളത്തിലെ കർഷകർ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന കേരള കോൺഗ്രസിനു വലിയ ക്ഷതമുളവാക്കിയിട്ടുണ്ട്. ആ ക്ഷതം കൂടുതൽ രൂക്ഷമാക്കാനേ ഇപ്പോഴത്തെ സാഹചര്യം ഉപകരിക്കൂ.
പ്രസ്ഥാനം ശക്തിപ്പെട്ടാൽ മാത്രമേ നേതാക്കൾക്കും പ്രസക്തിയുണ്ടാകൂ. അധികാരത്തിന്റെ അപ്പക്കഷണങ്ങൾ എക്കാലവും നുണയാനുള്ള കുറുക്കുവഴികൾ തേടുന്പോൾ അശരണരാകുന്നത് ഈ നേതാക്കളിൽ വിശ്വാസമർപ്പിച്ച ഒരു ജനസമൂഹമാണ്. ഇത്രയേറെ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും കേരള കോൺഗ്രസിലെ വിവിധ കഷണങ്ങൾക്കു പിന്നിലും കുറെ ജനങ്ങൾ ഉണ്ടെന്നതു നേതാക്കൾ തിരിച്ചറിയണം. ചുവപ്പും വെള്ളയും കലർന്ന ദ്വിവർണ പതാകയുമായാണ് ഈ കക്ഷികളെല്ലാം ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അധ്വാനത്തിന്റെയും സുതാര്യതയുടെയുമൊക്കെ ആ കൊടിയടയാളം നെഞ്ചേറ്റുന്നവരെ പാടേ അവഗണിച്ചുകൊണ്ടുള്ള വ്യക്തിതാത്പര്യ സംരക്ഷണം സാധാരണക്കാരായ ആ ജനങ്ങളെ തങ്ങളിൽനിന്നകറ്റുമെന്ന കാര്യം നേതാക്കൾ മറക്കാതിരിക്കട്ടെ.
ജനാധിപത്യ പ്രസ്ഥാനങ്ങൾ ദുർബലമാകുന്നതു സമൂഹത്തിനു ദോഷകരമാണ്. മുതിർന്നവരും ചെറുപ്പക്കാരുമടങ്ങുന്ന നേതൃനിര ഇക്കാര്യത്തിൽ വ്യക്തിതാത്പര്യങ്ങളും സ്വാർഥ ചിന്തകളും മാറ്റിവച്ചു തങ്ങളിൽ വിശ്വാസമർപ്പിച്ചിരിക്കുന്ന ജനങ്ങളുടെ താത്പര്യങ്ങൾക്കു മുൻതൂക്കം നൽകി, യാഥാർഥ്യബോധത്തോടെയും വിട്ടുവീഴ്ചയോടെയും നിലപാടു സ്വീകരിക്കണം. ജനാധിപത്യ ശക്തികളുടെ കൂട്ടായ്മയെ ദുർബലപ്പെടുത്തുന്ന ഏതു തീരുമാനവും കേരളത്തിനു ദോഷം ചെയ്യും. തീരുമാനങ്ങളിലെ വൈകാരികത മാറ്റിവച്ച് തങ്ങളെ പിന്തുണയ്ക്കുന്ന ജനങ്ങളുടെ ആശയാഭിലാഷങ്ങൾക്കനുസരിച്ചു മുന്നോട്ടുനീങ്ങാൻ നേതാക്കൾ തയാറായില്ലെങ്കിൽ അവർക്കതിനു വലിയ വില നൽകേണ്ടിവരും.
രാഷ്ട്രീയക്കളികളിൽ ജനങ്ങളെ മറക്കരുത്
11:47 PM Jun 17, 2019 | Deepika.com