ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ ലോകോത്തര നിലവാരത്തിലുള്ള നേട്ടങ്ങളാണു കൈവരിച്ചിട്ടുള്ളത്. ചന്ദ്രയാൻ ദൗത്യം അതിന്റെ സുപ്രധാനമായൊരു അഭിമാനഘട്ടമായിരുന്നു. ഇനിയിതാ ബഹിരാകാശത്തേക്കു മൂന്ന് ഇന്ത്യക്കാരെ അയയ്ക്കാനുള്ള ഗഗൻയാൻ പദ്ധതിക്കുള്ള ഒരുക്കങ്ങളായി. 2022ൽ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ 75-ാം വാർഷികത്തിൽ ഈ ദൗത്യം സാക്ഷാത്കരിക്കാനാണു പദ്ധതി. പതിനായിരം കോടി രൂപ ചെലവു വരുന്ന ഈ ബഹിരാകാശ പദ്ധതിക്ക് കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഗഗൻയാന്റെ തുടർച്ചയായി ബഹിരാകാശ നിലയവും സ്ഥാപിക്കും. ഇതു കൂടാതെ മറ്റു ചില പ്രധാന ബഹിരാകാശ ദൗത്യങ്ങളും ഐഎസ്ആർഒ വിഭാവനം ചെയ്തിട്ടുണ്ട്.
സൂര്യനെക്കുറിച്ചു പഠിക്കുന്നതിനുള്ള ആദിത്യ മിഷൻ, ശുക്രനെക്കുറിച്ചു പഠിക്കുന്നതിനുള്ള വീനസ് മിഷൻ എന്നിവയും അടുത്ത ദശാബ്ദത്തിൽതന്നെ ആരംഭിക്കും. സൂര്യന്റെ അന്തരീക്ഷമായ കൊറോണ ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നാണ് ആദിത്യമിഷൻ പഠിക്കാനുദ്ദേശിക്കുന്നത്. സൂര്യന്റെ വിവിധ പാളികളിലെ പ്രകാശ-കാന്തിക പ്രഭാവങ്ങളും കൊറോണയുടെ പ്രവർത്തനരീതികളും ഇതിലൂടെ പഠിക്കാനാവും. ഇതിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത സോളാർ കൊറോണാഗ്രാഫ് ആദിത്യയിലുണ്ടാവും.
സോവ്യറ്റ് യൂണിയനും അമേരിക്കയും ചൈനയുമാണ് ഇതുവരെ മനുഷ്യനെ ബഹിരാകാശത്തെത്തിച്ചിട്ടുള്ളത്. ഏറക്കുറെ സ്വന്തമായി ഈ പദ്ധതി പൂർത്തീകരിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ബഹിരാകാശനിലയം സാക്ഷാത്കരിക്കാൻ 2030 വരെ കാത്തിരിക്കേണ്ടിവരുമെങ്കിലും അതും സ്വന്തമായി പൂർത്തീകരിക്കാനുള്ള ശ്രമമാണു നടക്കുന്നത്.
ബഹിരാകാശ ഗവേഷണത്തിൽ വലിയ മുന്നേറ്റം കുറിക്കാനുതകുന്നതാണു ബഹിരാകാശ നിലയങ്ങൾ. അമേരിക്ക, കാനഡ, ജപ്പാൻ, ചൈന, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയുടെ സംയുക്തസംരംഭമായ ഒരു ബഹിരാകാശ നിലയം മാത്രമാണിപ്പോൾ പ്രവർത്തനനിരതമായുള്ളത്. ചൈന ഇത്തരമൊരു നിലയത്തിന്റെ പണിപ്പുരയിലാണ്.
സൂക്ഷ്മ ഗുരുത്വബല (മൈക്രോ ഗ്രാവിറ്റി) പരീക്ഷണങ്ങളാണ് ബഹിരാകാശ നിലയത്തിലൂടെ ഇന്ത്യ പ്രധാനമായും ലക്ഷ്യമിടുന്നത്. ഗഗൻയാൻ ദൗത്യം പൂർത്തിയായശേഷമാകും ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുക.
സ്വന്തമായി നാം മനുഷ്യരെ ബഹിരാകാശത്തേയയ്ക്കാൻ പോകുന്നതേയുള്ളുവെങ്കിലും ചില ഇന്ത്യക്കാർ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കുചേർന്നിട്ടുണ്ട്. സോവ്യറ്റ് യൂണിയന്റെ സോയൂസ് പേടകത്തിൽ 1984 ഏപ്രിൽ രണ്ടിന് ബഹിരാകാശത്തു പോയ രാകേഷ് ശർമയാണ് ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ യാത്രികൻ. ബഹിരാകാശത്ത് 31 ദിവസം തങ്ങി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ വംശജയാണു കൽപ്പന ചൗള. ഒരു വർഷത്തോളം ബഹിരാകാശ നിലയത്തിൽ കഴിയുകയും പല തവണ ബഹിരാകാശത്തു നടക്കുകയും ചെയ്ത സുനിത വില്യംസ് ഗുജറാത്തിൽ വേരുള്ള അമേരിക്കക്കാരിയായിരുന്നു.
രാജ്യം കൈവരിക്കുന്ന എല്ലാ ശാസ്ത്രീയ നേട്ടങ്ങളും രാജ്യത്തെ ഓരോ പൗരനും അവകാശപ്പെട്ടതാണ്. അതിന്റെ പ്രയോജനം എല്ലാവർക്കും അനുഭവവേദ്യമാകുന്പോഴാണ് ഇത്തരം നേട്ടങ്ങളുടെ പ്രസക്തി നാം മനസിലാക്കുക. പതിനായിരം കോടി രൂപ മുടക്കി നടത്തുന്ന ബഹിരാകാശ ദൗത്യം രാജ്യത്തെ പാവപ്പെട്ടവർക്ക് എന്തു നേട്ടമുണ്ടാക്കുമെന്ന ചോദ്യം ഉയരുന്നത് ഇത്തരം നേട്ടങ്ങൾക്കായി രാപകൽ അധ്വാനിക്കുന്ന ശാസ്ത്രജ്ഞരുടെ മനോവീര്യം കെടുത്താനേ സഹായകമാകൂ. എന്നാൽ, ശാസ്ത്രനേട്ടങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നതും ശരിയല്ല. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലിരിക്കേ, പ്രധാനമന്ത്രി മിഷൻ ശക്തിയെന്ന ഉപഗ്രഹവേധ മിസൈൽ പരീക്ഷണ വിജയം പ്രഖ്യാപിച്ചത് വിവാദമായിരുന്നു.
തുന്പയിലെ പരീക്ഷണശാലയിൽനിന്നു വിക്ഷേപണകേന്ദ്രത്തിലേക്കു റോക്കറ്റിന്റെ ഭാഗങ്ങൾ കയറ്റി സൈക്കിളിൽ പോകുന്ന ശാസ്ത്രജ്ഞരിൽനിന്നു തുടക്കമിട്ട നമ്മുടെ ബഹിരാകാശ, പ്രതിരോധ ശാസ്ത്ര പഠന ഗവേഷണങ്ങൾക്ക് രാജ്യം ഭരിച്ചവരിൽനിന്നെല്ലാം ഊറ്റമായ പിന്തുണ ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നേട്ടത്തിൽ നിലവിലെ രാഷ്ട്രീയനേതൃത്വത്തിനും അഭിമാനിക്കാം. തുന്പയിലെ വിശുദ്ധ മേരി മഗ്ദലിൻ പള്ളിയുടെ മുറ്റത്തുനിന്നാണ് 1963 നവംബർ 21നു ഇന്ത്യയിൽനിന്നു വിക്ഷേപിക്കപ്പെടുന്ന ആദ്യ റോക്കറ്റ് കുതിച്ചുയർന്നത്. ബഹിരാകാശ ഗവേഷണരംഗത്ത് നാം ഇന്നു കൈവരിച്ച നേട്ടങ്ങൾക്കു വിക്രം സാരാഭായിയെയും ഹോമി ജെ. ഭാഭയെയുംപോലുള്ള ശാസ്ത്രജ്ഞരോട് ഏറെ കടപ്പെട്ടിരിക്കുന്നു. അണിയറയിൽ അക്ഷീണം പ്രയത്നിക്കുന്ന ഒട്ടേറെ ശാസ്ത്രജ്ഞരുണ്ട്. അവരെയെല്ലാം രാജ്യം അഭിമാനത്തോടെയാണു സ്മരിക്കുന്നത്.
ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ ലോക റിക്കാർഡ് നേടിയിരുന്നു. ഇന്ത്യയുടെ എമിസാറ്റ് അടക്കം 29 ഉപഗ്രഹങ്ങൾ പിഎസ്എൽവി വി 45 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതു രണ്ടു മാസം മുന്പാണ്. ഇതിലെ 20 ഉപഗ്രഹങ്ങൾ അമേരിക്കയിൽനിന്നുള്ളതായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുഴുവൻ ഇലക്ട്രോണിക് നിരീക്ഷണത്തിന് എമിസാറ്റ് പ്രതിരോധ സേനയെ സഹായിക്കും. ചെലവുകുറഞ്ഞ ഉപഗ്രഹവിക്ഷേപണ സാങ്കേതികവിദ്യ ഇന്ത്യക്കുണ്ട്. വലിയ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാനുള്ള ശേഷിയും ഇസ്രോ കൈവരിച്ചിട്ടുണ്ട്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റോക്കറ്റ് സാങ്കേതികവിദ്യ ലോകോത്തര നിലവാരത്തിലുള്ളതും ചെലവു കുറഞ്ഞതുമാണ്. അമേരിക്കയും ഫ്രാൻസും ഉൾപ്പെടെ വികസിത രാജ്യങ്ങൾ പോലും ഉപഗ്രഹവിക്ഷേപണത്തിന് ഇന്ത്യയെ ആശ്രയിക്കുന്നത് ഇതുകൊണ്ടാണ്. ചൊവ്വ ദൗത്യത്തിനു രാജ്യം 450 കോടി രൂപ ചെലവഴിച്ചപ്പോൾ അമേരിക്കയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ ക്യൂരിയോസിറ്റിക്ക് ഇതിന്റെ പതിന്മടങ്ങു തുക ചെലവഴിക്കേണ്ടിവന്നു. അടുത്തകാലത്തുണ്ടായ പല ചുഴലിക്കാറ്റുകളും വലിയ കാലാവസ്ഥാ വ്യതിയാനങ്ങളും മുൻകൂട്ടി മനസിലാക്കാനിടവന്നതു നമ്മുടെ ബഹിരാകാശ-ഉപഗ്രഹ ശാസ്ത്ര വികസനത്തിന്റെ പ്രത്യക്ഷനേട്ടമാണ്. ഐഎസ്ആർഒയിലേതുൾപ്പെടെ രാജ്യത്തെ ശാസ്ത്രജ്ഞരുടെ നിസ്തുലമായ പ്രവർത്തനങ്ങൾക്കു കൂടുതൽ പിന്തുണയും പ്രോത്സാഹനവും നൽകാൻ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളട്ടെ.
ആകാശദൗത്യത്തിൽ അഭിമാനനേട്ടത്തിന്
11:45 PM Jun 14, 2019 | Deepika.com